Pages

2011, ഡിസംബർ 31, ശനിയാഴ്‌ച

ഒരു മനുഷ്യന്‍

ഇംഗ്ലീഷ്
ട്രാന്‍സലേഷനു വേണ്ടി കുറെ വാചകങ്ങള്‍ കൊടുത്തു വേണു സാര്‍ കസാരയിലിരുന്നു.വരാന്തയിലൂടെ
നടക്കയായിരുന്ന സത്താര്‍മാഷ്‌ ബോര്‍ഡിലേക്ക് തുറിച്ചു നോക്കി.പിന്നെ ക്ലാസിലേക്ക്‌
കയറി.”വേണുസാറേ,നിങ്ങളിതോന്നും കാര്യാക്കണില്ലാന്നറിയാം.ഇന്നാലും പോറത്ത്ന്നു
ഒരാള്‍ വായിച്ചാ എന്താ സ്ഥിതി?വര്‍ഗീയകലാപത്തിനു വേറെവിടേം പോവേണ്ടി വരില്ല.ഓര്‍മയില്ലേ
ഇന്നാളത്തെ സംഭവം;കാല് രണ്ട്വാ മുറിച്ചു കളഞ്ഞത്.”എന്താ കാര്യം?”മനോരാജ്യത്തിന്‍റെ
വഴുക്കും പടവുകളിറങ്ങി അയാള്‍ ബോധത്തിന്‍റെ സമതലത്തിലെത്തി.”ദാ,ഈ എഴുതി വച്ചത് തന്നെ.ഗ്രാമത്തിലെ
പള്ളി പൊളിച്ചു.എന്തിനാപ്പോ ഇങ്ങനൊരു ഉദാഹരണം?”
“അതിലൊക്കെ
എന്താപ്പോ ഇത്ര കാര്യം?ഒരുദാഹരണം കൊടുത്താ പൊളിഞ്ഞു വീഴുന്നതാണോ ആരാധനാലയങ്ങള്‍?ഇന്നാളത്തെ
സംഭവത്തോട് എനിക്ക് യാതൊരു യോജിപ്പുമില്ല.അത് കാട്ടാളന്‍റെ നീതി.ആശയത്തെ ആശയം
കൊണ്ട് നേരിടണം.ആയുധം കൊണ്ടല്ല.ഇന്നലെ ഞാന്‍ അമ്പലം തകര്‍ന്നു എന്നൊരു ഉദാഹരണവും
കൊടുത്തല്ലോ.തകരുക എന്ന വാക്ക്‌ കുട്ടികളുടെ മനസ്സില്‍ കിടക്കണെങ്കി കാലങ്ങളായി
പേറുന്ന കെട്ടുമാറാപ്പുകള്‍ തകര്‍ന്നു വീഴുന്ന ഒരു ചിത്രം തന്നെയല്ലേ അവരുടെ
മനസ്സിലേക്ക് ഇട്ടു കൊടുക്കേണ്ടത്‌?”
“അതെന്തിനാ
പള്ളീം അമ്പലോം പോളിയണ ഉദാഹരണം തന്നെ കൊടുക്കണ്?സൂക്ഷിച്ചോ,ഇങ്ങളൊരു
തീവ്രവാദിയാണെന്ന് അല്ലെങ്കിലേ സംസാരമുണ്ട്.അല്ലെങ്കിലും തകരണത് ഉദാഹരണം
കൊടുത്തിട്ട് വേണോ?ജെസിബി വന്ന മുതല് ഭൂമി തന്നെ തവിടുപൊടിയാകുന്നതല്ലേ അവരെന്നും
കാണുന്നത്.ഏതായാലും കരുതിക്കോ,ഇരുട്ടിലൂടൊക്കെ നടക്കുമ്പോ പിന്നിലൊരു വാള്‍ത്തല
എപ്പോഴും പ്രതീക്ഷിക്കണം.മനസ്സില്‍ നമുക്ക്‌, പലതും മുഷ്ടി ചുരുട്ടി ഉറക്കെ
പറയണമെന്നൊക്കെ തോന്നും.വിവേകി കൂടുതല്‍ ചിന്തിച്ച് കുറച്ചു വാക്കുകള്‍ മാത്രം
നാവിന് നല്‍കുന്നു.അളന്നു മുറിച്ച്,ആരെയും വ്രണപ്പെടുത്താതെ,എല്ലാവരെയും തൊട്ടു
തലോടി..”വേണു സാര്‍ അതൊന്നും കേട്ടില്ലെന്നു തോന്നി.സ്വപ്നാടനത്തിന്‍റെ
ഏണിപ്പടികള്‍ വീണ്ടും കയറവെ അയാള്‍ പിറുപിറുത്തു.”എല്ലാം തകരണം,എല്ലാ
വ്യവസ്ഥകളും,തകര്‍ച്ചകളില്‍ നിന്ന് മാത്രമേ പുതുരീതികള്‍ രൂപം കൊള്ളൂ.അവയുടെ
മേന്മകളോടൊപ്പം വൈരൂപ്യവും പ്രദര്‍ശിപ്പിക്കൂ.”വട്ട് കേസ്‌ തന്നെ,സത്താര്‍ അയാളെ
അവജ്ഞയോടെ നോക്കി.”പ്രശ്നങ്ങള്‍ വെറുതെ കുത്തിപ്പൊക്കണ്ട.പ്രത്യേകിച്ചും ഇതൊരു
സ്കൂളാ.സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്നു എന്നാവും ന്യൂസ്‌ വരുന്നത്.”
“ങാ”-അയാള്‍
ഉദാസീനനായി മൂളി.എല്ലാവര്‍ക്കും ഒരു സംസാരവിഷയമാണയാള്‍.പാക്കനാരെപ്പോലെ ഒരു മുറം
വിറ്റ് ഒമ്പതും ഫ്രീ കൊടുക്കുന്ന പൊണ്ണന്‍.മൂപ്പരുടെ ക്ലാസിനുമുണ്ട് എല്ലാവര്‍ക്കും
വിമര്‍ശം.കോളേജ്‌ ലക്ചറെപ്പോലെ അങ്ങനെ പേമാരി പെയ്യും.കുട്ടികള്‍ അവരവരുടെ ഷുഅലിലായിരിക്കുകയും
ചെയ്യും.അയാളാകട്ടെ,വിചിത്ര രീതികളാല്‍ എല്ലാവരെയും എപ്പോഴും അമ്പരപ്പിച്ചു.ഒരു
സവാള മാത്രമാവും ഉച്ചഭക്ഷണം.ഊതി വിടുന്ന പുകയ്ക്കു കണക്കില്ല.പുകയാണെന്നു തോന്നും
പ്രധാന ആഹാരം.ജീവിതാനന്ദങ്ങളെക്കുറിച്ച്,വിശേഷിച്ചും സ്ത്രീ പുരുഷ
ബന്ദങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടാവുമ്പോള്‍ അയാള്‍ വരമ്പുകള്‍ക്കപ്പുറം
മാറിയിരുന്നു.ആ സംസാരമത്രയും കൌതുകത്തോടെ വീക്ഷിച്ചു.”മടുപ്പാണ് വിഷയം”,പൊടുന്നനെ
ഒരു കല്ലെടുത്തിടുമ്പോലെ അയാള്‍ തുടങ്ങും.” എന്നെപ്പോലെ 40
കഴിയുമ്പോഴേ നിങ്ങള്‍ക്കത് ബോധ്യം വരൂ.ഈ മടുപ്പില്‍ നിന്നുള്ള രക്ഷപ്പെടല്‍
തന്നെയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം.”

പിന്നേ,എന്തോന്ന്‍ മടുപ്പ്‌.ഇതൊക്കെ എന്നേ തേഞ്ഞു പോയ സാഹിത്യം ,പുതിയത്
വല്ലതുമുണ്ടേല്‍ പറ മാഷേ.”ചെറുപ്പക്കാരുടെ ചിരി കിലുങ്ങി വീണു.”അയാള്‍ ദീര്‍ഘമായി
ശ്വസിച്ചു,”അതിനു കാലദേശഭേദമില്ല,ലോകാവസാനം വരെ ആ മടുപ്പ്‌ നിലനില്‍ക്കും.”
“അതിനല്ലേ
മാഷേ മനുഷ്യര്‍ കമ്പ്യുട്ടറും ടി വിയും സിനിമയുമെല്ലാം കണ്ടെത്തിയത്‌.”-“ശരി
തന്നെ,പക്ഷെ അതില്‍ നിന്നെല്ലാം വിരമിക്കുമ്പോള്‍ വീണ്ടും മടുപ്പിന്‍റെ ശൂന്യത
നമ്മെ പൊതിയും,ഏകാന്തതയുടെ ആ മണല്‍പരപ്പില്‍ അലഞ്ഞു മടുത്താണ് പലരും ആത്മഹത്യയും
മറ്റും...”മറ്റൊരു ലോകത്തേക്ക്‌ പറന്നു പോയത്‌ പോലെ അയാളങ്ങനെ
ഇരിക്കും.”മാനസികത്തിനുള്ള ഗുളിക കഴിക്കുണുണ്ട് അയാള്”ഒരു ദിവസം സത്താര്‍ മാഷോട്
അങ്കലാപ്പോടെ രത്നറ്റീച്ചര്‍ പറഞ്ഞു.”അതിനെന്താ,നമ്മളെയൊന്നും ചെയ്യണില്ലാലോ”സത്താര്‍
നിസ്സാരമായി തല കുലുക്കി.”അല്ല ,കുട്ട്യോളെ എന്തേലും ചെയ്താലോ?ഇന്‍റെ കുട്ടി ഏഴ്എ
യിലാണല്ലോ.അയാള് എട്ക്ക്ണത് ഒന്നും മനസ്സിലാവില്ലാന്നു അവനെന്നും പറയും.ഞാന്‍
കംബ്ലെയിന്‍റ് കൊടുത്തിട്ടുണ്ട് എച്ചെമ്മിന്.എങ്ങനേലും ട്രാന്സ്ഫെര്‍
ചെയ്യിക്കാന്നാ സാറ് പറയണത്.”-“ഉം ഇതൊന്നും പുറത്തറിയണ്ട”.സത്താര്‍ മുഖം
കനപ്പിച്ചു.
.............................................................................................................................
ഒരിക്കല്‍
മുടങ്ങിപ്പോയ ഡിഗ്രിഎക്സാമിലെക്ക് പെട്ടെന്നൊരു ദിനം അയാളുടെ ശ്രദ്ധ പാറി
വീണു.ഒന്നൂടെ പരീക്ഷ എഴുതിക്കളയാം.ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ
പരീക്ഷാദിനം അയാള്‍ വീണ്ടും ഓര്‍ത്തു.ഒന്നാംചോദ്യത്തിന്
ഉത്തരമെഴുതുകയായിരുന്നു.പൊടുന്നനെ എഴുതുന്നതെല്ലാം
മാറിത്തുടങ്ങി.ചുമരുകളെല്ലാം ദൈവമില്ല
എന്നെഴുതാനാണ് ഞാനുപയോഗിക്കുക എന്നൊരു ഉദ്ധരണിയോടെ പേപ്പര്‍ നിറയാന്‍ തുടങ്ങി
,കുനുകുനാ അക്ഷരങ്ങളാല്‍ ആന്‍സ്വര്‍ ഷീറ്റ് ഒരു പ്രേതാലയമായി.ചോദ്യവുമായി
പുലബന്ധമില്ലാത്ത ഉത്തരങ്ങള്‍ .അല്ലെങ്കിലും അനുയോജ്യമായ ഉത്തരമെഴുതലാണോ
പരീക്ഷ.പരീക്ഷാജയമാണോ ജീവിതവിജയം.മൂന്നാല് ഷീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍
പെട്ടെന്ന് അയാളതെല്ലാം തുണ്ടം തുണ്ടമാക്കി കാറ്റിലേക്ക് ഊതിയെറിഞ്ഞു.സൂപ്പര്‍വൈസറടക്കം
എല്ലാവരും അന്തംവിട്ട്‌ നോക്കി നില്‍ക്കെ അയാളൊരു കൊടുങ്കാറ്റായി പുറത്തേക്ക്
കുതിച്ചു.അന്ന് തനിക്കെന്തു പറ്റിയതാണ്?തന്‍റെ തലച്ചോര്‍ ഒരു കടലാണ്.ഇടയ്ക്കിടെ
സുനാമി അതിനെ കടപുഴക്കി ഏറിയും.ഇപ്രാവശ്യം ഏതായാലും അങ്ങനെയൊന്നും സംഭവിക്കരുത്.ഡിഗ്രി
വെറുമൊരു ലേബലാണ്.ചിറകിലെ അലങ്കാരത്തൂവല്‍ പോലെ വെറുമൊരു ഭംഗി.എല്ലാവരും
ഉറങ്ങുമ്പോള്‍ അയാള്‍ ഒരു മുനിയെപ്പോലെ തന്‍റെ വായനാമുറിയില്‍ കഴിച്ചു
കൂട്ടി.ബോഡിഗാര്‍ഡുകളെപ്പോലെ അക്ഷരങ്ങള്‍ തനിക്ക്‌ കാവലിരിക്കുന്നു.ഒരു
തപസ്സായിരുന്നു അയാള്‍ക്ക് എന്നും പഠനം.താല്പര്യങ്ങള്‍ എന്നും മാറി മറിഞ്ഞെന്നു
മാത്രം.ഈയടുത്ത കാലം വരെ സാഹിത്യത്തിലായിരുന്നു കമ്പം.കഥയെഴുത്തും വിമര്‍ശനവും.പേരെടുത്തു
തുടങ്ങിയിരുന്നു.അപ്പോഴാണ്‌ കണക്കിലേക്കും സയിന്‍സിലേക്കും തല തിരിഞ്ഞത്.മാത്സില്‍
ഡിഗ്രിയെടുക്കണമെന്ന ആശയുണ്ടായത്.ഡിഗ്രികള്‍ വെറും കടലാസുകഷ്ണങ്ങള്‍.പ്രവൃത്തികളാണ്
മനുഷ്യനെ ഭ്രാന്തില്ലാതെ കൊണ്ട് നടത്തുന്നത്,അതു കൊണ്ടാണ് അവര്‍ പലതരം ഏര്‍പ്പാടുകളില്‍
ആണ്ട് മുങ്ങുന്നത്.മതിലുകളും വേലികളും കവച്ചു ചാടുന്ന ഒരു
ഭ്രാന്തനുണ്ടായിരുന്നു.ഇപ്പോഴത്തെ ജയില്‍ സമാനമായ മതിലുകള്‍ അയാള്‍ക്കെന്നും ഭീഷണി
തീര്‍ത്തു.വല്ല വീട്ടുവളപ്പിലുമാണ് ചാടിയെത്തിയതെങ്കില്‍ നായിക്കടിയും
മനുഷ്യക്കടിയും ഏല്‍ക്കേണ്ടി വരും.എന്നിട്ടും അയാള്‍ ഇത്തിരി മാത്രം
വിശ്രമിച്ചു.എന്തിനാ ഈ വെറും പണി?അടങ്ങിയിരുന്നൂടെ?ആരേലും ചോദിക്കും.”എന്താ
ചെയ്യാ?ഇപ്പണിയെടുക്കാനും വേണ്ടേ ഒരാള്‍?
..................................................................................................................
പരീക്ഷാഹാളില്‍
നിശബ്ദതക്ക് കുറവൊന്നുമില്ല.വലിയ ഗൌരവത്തില്‍ ഉത്തരമെഴുതുമ്പോഴാണ്-പലരും കയ്യില്‍
കരുതിയ സ്ലിപ്പുകളില്‍ നിന്ന് കൊപ്പിയടിക്കുന്നു.അഡീഷനല്‍ ഷീറ്റ് വാങ്ങാനെന്നോണം
അയാളെഴുന്നേറ്റു.സൂപ്പര്‍ വൈസര്‍ അടുത്തെത്തിയപ്പോള്‍ പതുക്കെ ചൂണ്ടിക്കാണിച്ചു
കൊടുത്തു.”സാരമില്ല” ,സൂപ്പര്‍വൈസര്‍ ശബ്ദം താഴ്ത്തി.”ഇതിലൊക്കെ ഇടപെടാതിരിക്കാ
നല്ലത്.വല്ല കൊമ്പത്തെ മക്കളുമാണെങ്കി വെറുതെ പുലിവാല് പിടിക്കേണ്ടി വരും.താനെന്തിനാ
മറ്റുള്ളോരുടെ കാര്യം നോക്കണേ?വേഗം എഴുതി സ്വന്തം പണി നോക്ക്”.അയാളുടെ കണ്ണുകള്‍
അഗ്നിയായി.ഒരു വാണം പോലെ അയാള്‍ പുറത്തേക്ക് കുതിച്ചു.
.............................................,,,,,,,,,,,,,,,,,,,,.......................................
സെന്‍റ്റ്റോഫ്
പാര്‍ട്ടിയായിരുന്നു.അയാള്‍ മറ്റൊരു സ്കൂളിലേക്ക് പോകുന്നതില്‍ എല്ലാവരും ഉള്ളാലെ
സന്തോഷിക്കുന്നുണ്ടെന്നു തോന്നി.ഒരുപാട് വിമര്‍ശിച്ചവരുണ്ടല്ലോ കൂട്ടത്തില്‍.എന്നാലും
യാത്രയയപ്പുയോഗങ്ങള്‍ പുകഴ്ത്തലുകളുടെ ജീര്‍ണരംഗങ്ങളാണ്.സീനിയര്‍അസിസ്റ്റന്‍ട്
പറയാന്‍ തുടങ്ങി.”വേണുവും ഞാനും അടുത്ത സുഹൃത്തുക്കളാണ്.ഒരു പച്ചമനുഷ്യന്‍,കള്ളവും
ചതിയും പൊറുക്കാന്‍ വയ്യാത്ത നേരിന്നുടമ.അതേതെങ്കിലും മതവിശ്വാസം
കൊണ്ടല്ല.വക്രതകള്‍ക്കിടയില്‍ അത്രയേറെ നേരുള്ളവര്‍ വഴിയറിയാതെ
വിഷമിക്കും.തിരക്കില്‍,ഒരുപാട് പേരുടെ പാദങ്ങല്‍ക്കടിയില്‍ ഞെരിയെണ്ടി വരും മൂപ്പര്‍ പരീക്ഷ എഴുതാതെ പോന്ന
സംഭവം ഇവിടെയൊക്കെ പാട്ടായതാണ്.പോണ്ണന്‍,ഒന്നിനും കൊള്ളാത്ത മൊയന്ത്‌,ഇതൊക്കെയാണ്
എല്ലാവരുടെയും പ്രതികരണം.ഞാനതിനെ അങ്ങനെയല്ല കാണുന്നത്.ഗൌരവം വേണ്ടുന്ന ഒന്നില്‍
അതിന്‍റെ സീരിയസ്നെസ്സ് ചോര്‍ത്തിക്കളയുന്ന ഒന്നിനോടും വേണുവിന് രാജിയാവാന്‍ വയ്യ.കള്ളങ്ങളോട്
ഇണങ്ങാത്ത മനസ്സ്‌.ആ മനസ്സ്‌ വേണുവിനെ കുടുക്കുകയില്ല എന്നാശിക്കാം.പക്ഷെ ഇത്തരം
ഒരു മനോനില ഇന്നത്തെക്കാലത്ത് ദുരിതങ്ങളല്ലാതെ നേടിത്തരില്ലാ എന്നും കൂട്ടത്തില്‍
പറയേണ്ടതുണ്ട്.എന്‍റെ സുഹൃത്തിനു എല്ലാ മംഗളങ്ങളും....”
അടുത്തതായി
പ്രസംഗിച്ചത് മുജീബ്‌ മാഷാണ്.-“പരീക്ഷയെഴുതാത്ത സംഭവം കേട്ട് എനിക്ക് സാറിനോട്‌
വലിയ സിമ്പതിയുണ്ട്.ചുറ്റും ചെന്നായ്ക്കള്‍ ഓരിയിടുമ്പോള്‍ ചെന്നായയാവാന്‍ വയ്യ
എന്ന പിന്‍മടക്കമല്ല ആട്ടിന്‍കുഞ്ഞിനു ഭൂഷണം,ആ ഓരികള്‍ക്കിടയില്‍ തന്‍റെ ഒച്ചയും കേള്‍പ്പിക്കാനുള്ള
പ്രയത്നമാണ്.സാറ് ഒരുപാട് പ്രതിഭയുള്ള ആളാണ്‌.അത് വെറുതെ കുടിച്ചും പുകച്ചും
നശിപ്പിക്കരുതെന്നാണ് എന്‍റെ അപേക്ഷ.സര്‍ഗാത്മകത ദൈവം ചിലര്‍ക്ക് മാത്രം
ഇട്ടുകൊടുക്കുന്ന അമൃതിന്‍ തുള്ളികളാണ്.കാലങ്ങളോളം അത് ലഭിച്ചവര്‍
മനുഷ്യസ്മരണകളില്‍ ജീവിക്കും.നിസംഗതയുടെ ഈ
പോങ്ങുതടിയില്‍ നിന്ന് കരക്ക് കയറി,ജീവിതവുമായി ഇടപഴകണം.നദിയുടെ സൗന്ദര്യവും
വൈരൂപ്യവും ദൂരെയിരുന്നു നോക്കുന്നതിനെക്കാള്‍
നല്ലതാണല്ലോ അതിലേക്കിറങ്ങി അതിന്‍റെ ആഴവും തണുപ്പും ചുഴികളും ഊഷ്മളതയും
അറിയുന്നത്.സാറിന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.”മറുപടിപ്രസംഗത്തില്‍ അയാള്‍
ഇത്ര മാത്രം പറഞു.”എന്നെക്കുറിച്ച് ഒരുപക്ഷെ ആദ്യമായി കേള്‍ക്കുന്ന ഈ നല്ല
വാക്കുകള്‍ക്കെല്ലാം നന്ദി.”
വൈകുന്നേരം
–നിശബ്ദതയുടെ കതകുകള്‍ വീട് അയാള്‍ക്കായി തുറന്നു കൊടുത്തു.ഒന്ന് ചിരിക്കപോലും
ചെയ്യാതെ ഭാര്യ ദുര്‍മുഖവുമായി അടുക്കളയില്‍ നിന്നെത്തി നോക്കി.കുട്ടി പതുക്കെ ചിരിച്ചു.മൌനത്തിന്‍റെ
വീട്ടില്‍ കുഞ്ഞിനു കളിചിരിയില്ല.അയാള്‍ ടി വി വലിയ വോളിയത്തില്‍
തുറന്നുവെച്ചു.റിയാലിറ്റി ഷോകളുടെ പളപളപ്പുകള്‍,പൊങ്ങച്ചങ്ങള്‍,പൊള്ളയായ
പുകഴ്ത്തലുകള്‍....ശബ്ദങ്ങളുടെ ഉരുളന്‍കല്ലുകള്‍ വീഴുന്നത്തിനിടയിലും അയാള്‍ തന്‍റേതായ
ഏകാന്തലോകത്തേക്ക് സഞ്ചരിച്ചു.ശുഭ്രശൂന്യതയുടെ ഈ മഹാപരപ്പില്‍ നിന്ന് ഈ
ചോണനുറുമ്പ് എങ്ങനെ രക്ഷപ്പെടുമെന്ന് എന്നത്തേയുംപോലെ ഉത്കണ്ഠപ്പെട്ടു.പുറത്ത്‌
-ലോകം ഒരിക്കല്‍കൂടി മറ്റൊരു രാത്രിയെ പുണര്‍ന്നു.ഇരുളിന്‍റെ നിഗൂഡമായ പുതപ്പ്
എല്ലായിടത്തും നിവര്‍ന്നു.അതിന്‍റെ സുഖദമായ തണുപ്പിലേക്ക് എല്ലാവരും ചുരുണ്ടു.......

2011, ഡിസംബർ 10, ശനിയാഴ്‌ച

പീഡന മുറി



പീഡനമുറിയുടെ
കല്‍ച്ചുമരുകള്‍ എന്നെ തുറിച്ചുനോക്കി,വിലങ്ങുകള്‍ ഇറച്ചിയിലേക്ക്‌ ആഴ്ന്നു
തുടങ്ങി.മാസങ്ങളായി അവ കൈവളകളായിട്ട്.ഒരു നായക്കെന്നോണം എറിഞ്ഞു കിട്ടിയ ഭക്ഷണം
ഞാന്‍ നക്കിനക്കിത്തിന്നു.വെള്ളം കപ്പിക്കുടിച്ചു.ഏകാന്തതടവറയുടെ ഇരുണ്ട ചുമരുകളെ തുറിച്ചുനോക്കി
ഭ്രാന്തനായി ഞാനങ്ങോട്ടുമിങ്ങോട്ടും നടന്നു.തിന്നാന്‍വരുന്ന രക്ഷസനായ
ഏകാന്തത...നാളെ കോടതിയില്‍ ഹാജരാക്കുമത്രെ,അതുകൊണ്ടാവും കീറി നാറിയ ദേഹത്തെ അവര്‍
വെള്ളം ചീറ്റി കുതിര്‍ത്തത്.അപ്പോഴും വിലങ്ങഴിച്ചില്ല.അതിശക്തമായി വെള്ളം മേലേക്ക്
ചീറ്റിയപ്പോള്‍ ഞാന്‍ തെരുവ്നായയെപ്പോലെ മോങ്ങി,അവര്‍ ആര്‍ത്തുചിരിച്ചു..സ്വന്തം
ശരീരം എന്നേ എന്‍റെതല്ലാതായി.ഭക്ഷണം,വെള്ളം അങ്ങനെ ആനന്ദവും ആശ്വാസവുമാകുന്ന
എന്തും പീഡനഅറയില്‍ വ്യസനഹേതുവാണ്.ദാഹം മാറ്റാന്‍ തിളച്ച വെള്ളം,വിശപ്പകറ്റാന്‍
പുളിച്ച ഭക്ഷണം,പശിയും ദാഹവും ഒരു മനുഷ്യന്‍റെ ആത്മാഭിമാനത്തെ അടിയോടെ
തുരന്നെടുക്കും.അവയുടെ കൊടുമുടിയില്‍ നമ്മളെത് മലവും ഭക്ഷിക്കും,ഏതു മൂത്രവും
കുടിക്കും.
ഷൂ
കൊണ്ട് മേലാകെ ചവിട്ടിയരച്ച് ഇന്‍സ്പെക്ടര്‍ അട്ടഹസിച്ചു,”എവിടുന്നാടാ നായേ നീ
ബോംബുണ്ടാക്കുന്നത്?ആരെടാ നിന്‍റെ കൂട്ടാളികള്‍?”ഇരുമ്പുലക്ക മാംസപേശികളെ
ഞെരിച്ചൊടിച്ചു,നിമിഷങ്ങള്‍ക്കകം ഞാനൊരു കലങ്ങിയ ദ്രാവകമായി.അന്ധമാക്കുന്ന
തീവ്രപ്രകാശത്താല്‍ കണ്ണീരുപോലും വറ്റി.ആ കഠിനവെളിച്ചത്തിലും ഇരുളിന്‍റെ ഭീമന്‍
സത്വങ്ങള്‍ എന്നെ തലങ്ങും വിലങ്ങും ഇടിച്ചു.ആ പേപ്പറുകളില്‍ ഒപ്പിട്ടാല്‍,കോടതിയില്‍
എല്ലാം സമ്മതിച്ചാല്‍..”എങ്കില്‍ നിനക്ക് രക്ഷപ്പെടാം,ഇല്ലെങ്കില്‍ ഓരോ
മിനിറ്റിലും മരിച്ചുകൊണ്ടിരിക്കാം...ഓര്‍മ വച്ചോളൂ.”ഡി ഐ ജി പുഴുപ്പല്ലുകള്‍
കാട്ടി മൂക്രയിട്ടു.ആദ്യമായി കോടതിയിലെത്തിയപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.അത് അതേ
സ്ഥലം തന്നെയായിരുന്നു,തുറുകണ്ണുകളുള്ള പീഡനഅറ.ഏറ്റവും വലിയ പീഡകര്‍
ജഡ്ജിക്കസേരയിലിരുന്ന്‍ പല്ലിളിക്കുന്നു!ഭേദ്യങ്ങളുടെ അടുത്ത എപ്പിസോഡിനായി എന്നെ
വീണ്ടും കസ്റ്റഡിയില്‍ വിട്ടു.
ജീവിതമരത്തില്‍ വ്യസനവും
അത്ഭുതവുമാണ് മാറിമാറി കായ്ക്കുന്നത്.സത്യം പഴന്തുണിചുറ്റി ഭിക്ഷ യാചിച്ചു,പേപ്പറിലെല്ലാം
ഞാന്‍ കൊടുംഭീകരനാണത്രെ! പാറക്കെട്ടുകള്‍ എത്ര കയറിയിറങ്ങി പാവം അബ്ബ,എന്നെ
കാണാനുള്ള വെറും അഞ്ചു മിനുട്ടിന്.അങ്ങനെ ഏകാന്തതടവറയിലെ അത്ഭുതജീവി യുഗങ്ങള്‍ക്കുശേഷം
പുറംലോകം കണ്ടു.ജയിലിലെത്തുന്നതോടെ നമ്മള്‍ വേരുകളില്ലാത്തവരാകും,വെറും പടുമുളകള്‍.എന്നെ
പിടിച്ചുകൊണ്ടു പോയ അന്നുമുതല്‍ കിടപ്പിലായ അമ്മ മരിച്ചു.എന്നിട്ടും പുറംവെളിച്ചം
എന്നെ നിരസിച്ചു.സൂര്യന്‍ പകയോടെ എന്‍റെ സെല്ലിനുമുകളില്‍
കത്തിജ്ജ്വലിച്ചതിനാലാവാം ഞാന്‍ ഉരുകിത്തിളച്ചു.അമ്മയെക്കുറിച്ച ഓര്‍മകളില്‍
വെന്തു.ഒരു ചോണനുറുമ്പിനെ ചവിട്ടിയരച്ചതിനു പിച്ചിതിണര്‍പ്പിച്ചു ഒരിക്കല്‍
അമ്മ.അന്നു മുതല്‍ തുടങ്ങിയ നല്ല നടപ്പാണ്.എന്നിട്ടും കല്‍ത്തുറുങ്കിന്‍റെ
വായ്ക്കുള്ളില്‍ ചതഞ്ഞരയാനായിരുന്നു വിധി.എത്രയെത്ര കൊടുംകുറ്റവാളികള്‍ നമ്മെ
ഭരിച്ചുകൊണ്ടിരിക്കുന്നു.പുഞ്ചിരിയില്‍ മുഖം മറച്ച് സ്വതന്ത്രരായി
പരിലസിക്കുന്നു.അതിലൊന്നും പങ്കുകൊള്ളാതിരുന്നിട്ടും കൊടും ഭീകരന്‍റെ കറുത്ത
കുപ്പായമിതാ എന്‍റെ തലയ്ക്കുമുകളിലും.അമ്പതു പേര്‍ മരിച്ച ബോംബ്‌സ്‌ഫോടനത്തിന്‍റെ
സൂത്രധാരന്‍ ഞാനാണത്രെ.നിയമസഭാ മന്ദിരത്തില്‍ ബോംബ്‌ വെക്കാന്‍
ശ്രമിച്ചു,കിലോകണക്കിനു സ്ഫോടനവസ്തുക്കള്‍ വീടിനടുത്ത് ഒളിപ്പിച്ച നിലയില്‍
കണ്ടെത്തി..എന്നെങ്കിലും പുറംലോകം കാണാന്‍ യോഗമുണ്ടെങ്കില്‍
നിറവേറണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്രയുമാണ്;ഒരു പടക്കനിര്‍മാണ ശാലയെങ്കിലും
സന്ദര്‍ശിക്കണം,സ്ഫോടനവസ്തുക്കളുടെ അടിസ്ഥാന ചേരുവയെങ്കിലും
മനസ്സിലാക്കണം,എങ്കിലല്ലേ ഒരു പടക്കശാലയെങ്കിലും തട്ടിക്കൂട്ടാനാകൂ.ഈ ഭേദ്യങ്ങല്‍ക്കെല്ലാം
പ്രായശ്ചിത്തമായി എന്നെത്തന്നെ അതിനുള്ളിലിട്ടു ചുട്ടെരിക്കാനാകൂ!

2011, നവംബർ 21, തിങ്കളാഴ്‌ച

സം ടെക്സ്റ്റ്‌ മിസ്സിംഗ്‌


സം ടെക്സ്റ്റ്‌ മിസ്സിംഗ്‌
ബെഡ്റൂമിന്‍റെ
വിശാലമായ ജനലിലൂടെ ചിങ്ങത്തിന്‍റെ തെളിഞ്ഞ വെയിലിലേക്ക് നോക്കി അയാളിരുന്നു.ഇത്ര
ദിവസവും തുടര്‍ന്ന തുടരന്‍മഴയ്ക്ക് ശേഷം ഇന്നാണ് വെയില്‍ ഒരതിഥിയെപ്പോലെ
എത്തിയിരിക്കുന്നത്.തൊടിയിലെ പുല്‍ക്കൂട്ടത്തില്‍നിന്ന് പുല്ലുകള്‍ നിര്‍മമം
ചിരിച്ചു.പല നിറത്തില്‍ മോഹിപ്പിക്കുന്ന വേലിപ്പൂക്കള്‍.ഓര്‍മയുടെ
നാട്ടുവരമ്പിലെവിടെയോ പൂവേ പൊലി പൂവേ എന്നൊരു ഈരടി ഒഴുകി.മാര്‍ക്കറ്റില്‍ നിന്ന്
വാങ്ങിയ പൂക്കള്‍ ഓരോ മുറ്റത്തും മനോഹരമായ ചിത്രമായിത്തീരാന്‍ കവറുകളില്‍
കാത്തിരിക്കുന്നു.നിശ്ശബ്ദതയുടെ ഈ വീടിനുമാത്രം ആഘോഷങ്ങളില്ല.മനുഷ്യരുടെ എല്ലാ
ചടങ്ങുകളിലേക്കും ഒരു സാക്ഷിയെപ്പോലെ നോക്കിയിരിക്കലാണ് അതിന്‍റെ വിധി.തന്‍റെ
നിയോഗവും അത് തന്നെ.ജീവിതത്തിന്‍റെ വേവുന്ന മണം താളുകളിലേക്ക് പകര്‍ത്തുന്ന വെറും
സാക്ഷി.മൊബൈല്‍ ടിക്ക്‌ ടിക്ക്‌ എന്ന് ശബ്ദിച്ചു.മെസ്സേജാവും.അയാള്‍ ഇന്‍ബോക്സ്
തുറന്നു._”ആളുകളെ ഞാനേറെ ആഗ്രഹിച്ചപ്പോള്‍ അവരെന്നെ വെടിഞ്ഞു.ഞാനെന്‍റെ കണ്ണീര്‍
കെടുത്തിയപ്പോള്‍,ചാഞ്ഞു കരയാനൊരു തോള്‍ കണ്ടെത്തിയപ്പോള്‍ വെറുപ്പെന്ന സിദ്ധി
നേടിയെടുത്തപ്പോള്‍ ചിലരതാ എന്നെ സ്നേഹിച്ചു തുടങ്ങുന്നു.ഇത്തിരി ആത്മവിശ്വാസം
നേടിയപ്പോള്‍ അരങ്ങും തകര്‍ന്നു.തോല്‍ക്കുമെന്നുറപിച്ചപ്പോള്‍ ജയമതാ എന്‍റെ കയ്യും
പിടിക്കുന്നു.”
സെന്‍റര്‍_അണ്‍നോണ്‍_
കൌതുകത്തോടെ
അയാളാ നമ്പര്‍ വീണ്ടും വീണ്ടും നോക്കി.ഏകാന്തതയുടെ ഒച്ചിന്‍കൂടിലേക്ക് ആരാണിപ്പോള്‍
പുതുതായി വന്നുചേരുന്നത്?ഒന്ന് തിരിച്ചു വിളിച്ചാലോ,വേണ്ട വല്ല സ്ത്രീയുമാണെങ്കില്‍
പിന്നെ അതൊരു പോല്ലാപ്പായിരിക്കും.പിറ്റേന്ന് ഡോക്ടറെ കാണേണ്ടതുണ്ട്.മൊബൈലിലെ കവിത
തുളുമ്പുന്ന വരികള്‍ അയാള്‍ വീണ്ടും വീണ്ടും വായിച്ചു.തന്‍റെ നരച്ച
ജീവിതത്തിലേക്കത് നീണ്ടൊരു താക്കോലിടുകയാണത് തുരുമ്പിച്ച ഓര്‍മകളെ ഒന്നാകെ
കുടഞ്ഞിടാന്‍.ഏറിയാലിനി രണ്ടു മാസം.ഡോക്ടര്‍ ഭാര്യയോട് പറഞ്ഞത് പതുക്കെയാണെങ്കിലും
ഒരു മുഴക്കമായത് തന്‍റെ ചെവിയില്‍ വീണു.വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് ആ
രണ്ടുമാസമിതാ ആറായിരിക്കുന്നു.അതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍.വിധിയുടെ
തിരശ്ശീല ഗോപ്യമാക്കി വച്ചത് പലതും വിചിത്രമായിരിക്കും.ഒരാള്‍ക്കും
പ്രവചിക്കവയ്യ.വേദനയുടെ കൊമ്പല്ലുകള്‍ പരിഹാസത്തോടെ വയറില്‍ കൊളുത്തുമ്പോള്‍ ഓര്‍ക്കും_ഹ!ആര്‍ക്കുവേണ്ടിയാണീ
കാളവണ്ടി യാത്ര പതുക്കെയാക്കുന്നത്.ചക്രങ്ങള്‍ ഊരി വീഴാറായിട്ടും കാലത്തിന് ഒട്ടും
യോജിക്കാതിരുന്നിട്ടും പിന്നെയും കഷ്ട്പ്പെട്ട്...മകളെ കാണാതായത് മുതലാണ്‌ ആധി
ഭാര്യയെ ഞെരിക്കാന്‍ തുടങ്ങിയത്.അന്വേഷണങ്ങള്‍..കടലില്‍ സൂചി പോയപോലെ നഗരത്തിന്‍റെ
ആള്‍പ്രളയത്തിലെവിടെയോ അവള്‍ ഇല്ലാതായി.സ്കൂളിലേക്ക് പുറപ്പെട്ടവള്‍ എവിടെയും
എത്തിയില്ല.നാട്ടില്‍ കാണാതാവല്‍ ഒരു നിത്യസംഭാവമായതോണ്ടാവും പോലീസുകാര്‍ ആ
കേസ്കൊണ്ട് മടുത്തുപോയത്‌.എന്നും ടിവി പേടിയോടെയാണ് തുറക്കുക.എല്ലും മാംസവും വേര്‍പെടുത്തിയ
വല്ല ജഡവും കരക്കടിഞ്ഞുവോ?ഏഴു ബീയിലെ രേഷ്മയെന്ന പെണ്‍കുട്ടി വെറുമൊരു പീഡനകഥയായി
മാറിയോ?മൊബൈല്‍ വീണ്ടും ചിണുങ്ങി.കമ്പനിയുടെ വോയ്സ് മെസ്സേജ്.”പ്രശസ്തഗായിക
പ്രിയഗോപാലുമായി സംസാരിക്കണ്ടേ?ഈ മാസം പന്ത്രണ്ടിന് നാലുമണി മുതല്‍ മതിവരുവോളം
സംസാരിക്കൂ.ചാര്‍ജ്‌ വെറും പതിനഞ്ചു രൂപ.ഈ സൗകര്യം ലഭിക്കുന്നതിനായി സ്റ്റാര്‍
അമര്‍ത്തുക.”
അയാള്‍
ന്യൂസ്‌പേപ്പര്‍ തുറന്നു:”ബാലനെ കത്തി പഴുപ്പിച്ചുപൊള്ളിച്ചു.പാലക്കാട്‌-പോക്കറ്റില്‍
നിന്ന് ചോദിക്കാതെ പണമെടുത്തതിന് പിതാവ് മകനെ കത്തി പഴുപ്പിച്ച്
പൊള്ളിച്ചു.ഗുരുതരമായി പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിലാണ്.”കലാപങ്ങള്‍,ബോംബാക്രമണങ്ങള്‍,പേപ്പറില്‍
എപ്പോഴും കനലെരിയുന്നു.മൊബൈല്‍ വീണ്ടും കരഞ്ഞു.സന്ദേശങ്ങള്‍ ഇടതടവില്ലാതെ
ഒഴുകുകയാണ്.എന്നിട്ടും ഓരോരുത്തരും ഒറ്റയ്ക്ക്തന്നെ”.നൌ!എക്സലന്‍റ് ഓഫര്‍!നൈറ്റ്‌
കാള്‍സ് കംപ്ലീറ്റ്ലി ഫ്രീ .ഹറി അപ്പ്‌.റീചാര്‍ജ് വിത്ത്‌ Rs175. അണ്‍ ലിമിറ്റഡ്
വലിഡിറ്റി.”മനുഷ്യന് മാത്രമാണിപ്പോള്‍ ഒരു വലിഡിറ്റിയും
ഇല്ലാത്തത്.ഔട്ട്‌ ഓഫ് കവറേജ് ഏരിയയിലേക്ക്‌ ഒരു പോക്കാണ്.സബ്സ്ക്രൈബര്‍ പിന്നീടൊരിക്കലും
പ്രതികരിക്കുന്നില്ല.മറ്റൊരു മെസ്സേജ് വീണ്ടും തിക്കിത്തിരക്കിയെത്തി.അജ്ഞാതന്‍റെ
വേറൊരു സന്ദേശം-“ഒരു പെന്‍സിലിനുമുണ്ട് ചിലത് പറയാന്‍:നീ ചെയുന്നതെല്ലാം
ഒരടയാളത്തെ ബാക്കി വെക്കും.നിന്‍റെ തെറ്റുകള്‍ക്കെപ്പോഴും തിരുത്തപ്പെടാന്‍
അവസരമുണ്ട്.പുറംമോടിയെക്കാള്‍ അകമാണ് പ്രധാനം.മെച്ചപ്പെടാന്‍ ഒരുപാട് വേദന നിറഞ്ഞ
കൂര്‍പ്പിക്കലുകള്‍ സഹിക്കേണ്ടിവരും...
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌-
ഒരു
നെടുവീര്‍പ്പോടെ അയാളോര്‍ത്തു.മിസ്സിംഗ്‌ തന്നെ പലതും.ഈ സത്രമുറ്റത്ത്‌ എത്രയായി
ചിരിക്കുന്നു, കളിക്കുന്നു..കരയുന്നു..പ്രണയിക്കുന്നു..വെറുക്കുന്നു..എത്ര നീണ്ട
വാസമെന്നു അതിശയിക്കുന്നു.നിഗൂഡത മാത്രമേകി ഓരോരുത്തരും ഇരുണ്ട മരണഗുഹയിലേക്ക്
നടന്നുപോകുന്നു.അപ്പോഴും എപ്പോഴും
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌.......

2011, നവംബർ 20, ഞായറാഴ്‌ച

jalayudham


ജലയുദ്ധം
അമ്ലമഴയാല്‍
ശുഷ്കിച്ചുപോയ പാഴ്നിലത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്നുനിന്ന കുറെ
കള്ളിച്ചെടികളായിരുന്നു ഭുമിക്ക്‌ ഒരു വിളര്‍ത്ത പച്ചപ്പെങ്കിലും നല്‍കിയത്‌.അതില്‍
വിരിഞ്ഞ അരണ്ട വയലറ്റ്പൂക്കളെ തേടിയാണ് പൂമ്പാറ്റ അവിടെ എത്തിയത്‌.അമ്മ പറയാറുണ്ടായിരുന്നു.
,പൂക്കളുടെ പട്ടിതളിനെപ്പറ്റി,എത്ര ഉരച്ചു കളഞ്ഞാലും ദേഹത്ത്നിന്ന് വിട്ടുപോകാത്ത
സുഗന്ധത്തെപ്പറ്റി..എത്ര നുണഞ്ഞാലും മടുക്കാത്ത തേനിനെപ്പറ്റി..അവന്‍ പക്ഷേ
കണ്ടതത്രയുംപ്ളാസ്റ്റിക്ക് പോലെ പരുപരുത്ത ഇതളുകള്‍,നിര്‍ഗന്ധികള്‍,തേനെന്നു
പറയാന്‍ ഒന്നുമില്ല,,കയ്ക്കുന്ന ഒരു നീരുമാത്രം.എന്നിട്ടും ഉരുകുന്ന ചുട്ടുപഴുത്ത
ഇരുമ്പുപോലെ ചുറ്റും പൊള്ളിത്തിണര്‍ക്കുമ്പോള്‍ ഇങ്ങനെ വല്ല പൂവിതളിലും തല
ചായ്ച്ചുകിടക്കാം.ചെറിയൊരു തണുപ്പ് അരിച്ചെത്തുന്നു എന്നാശ്വസിക്കാം.പൂമ്പാറ്റകളും
വണ്ടുകളും കുറെയായി പുതിയൊരു കാലത്തിലൂടെയാണ് ഇടറി പറക്കുന്നത്.മധുവെന്നു
കരുതി,മഞ്ഞുതുള്ളിയെന്നു കരുതി ഏതെങ്കിലും വയലറ്റ്പൂക്കളെ ഉമ്മ വക്കുമ്പോഴാവും
ചിറകുകള്‍ കരിയുന്നത്,വായ് ചുട്ടുപൊള്ളുന്നത്.ഹിമത്തണുപ്പും ജലത്തണുപ്പും അമ്മ
പറഞ്ഞ കഥകളിലെ വിസ്മയങ്ങള്‍ മാത്രം.പുതിയ തലമുറക്ക്‌ അതൊന്നും അറിയുകതന്നെയില്ല.മരുവിലെന്നോണം
പൊടിമണ്ണ്‍ വരണ്ട കാറ്റില്‍ വട്ടംചുറ്റി.ഉണങ്ങിമൊരിഞ്ഞ നീളന്‍കുഴികള്‍ ഒരു കാലത്ത്‌
വറ്റാത്ത വെള്ളപ്പാത്രങ്ങളായിരുന്നത്രെ.ജലം ഒഴുകുന്ന ശബ്ദം,ഹൃദയത്തോളം ചെല്ലുന്ന
അതിന്‍റെ ശീതം,എപ്പോഴും വീശുന്ന ശീതളമായ കാറ്റ്..ഒക്കെ അമ്മ ഒരു നൂറുതവണയെങ്കിലും
പറഞ്ഞുകാണും.മുള്‍ച്ചെടിയുടെ വരണ്ട തണലില്‍,വെറുതെ ഇരിക്കുമ്പോഴാണ് ദൂരെനിന്ന് ഒരു
കലഹശബ്ദം.പൂമ്പാറ്റ കണ്ണ് കൂര്‍പ്പിച്ചു.ഒരുത്തന്‍റെ കയ്യിലെ കുപ്പിക്ക്
വേണ്ടിയാണ് ഒരുപാട്പേര്‍ വടിയും കത്തിയുമായി..ജീവന്‍ കയ്യിലെടുത്ത് ഓടുമ്പോഴും
അയാള്‍ കുപ്പി മുറുകെ പിടിച്ചു.ചുക്കിച്ചുളിഞ്ഞ ദേഹം,കുഴിഞ്ഞ കണ്ണുകള്‍..അകാലവാര്‍ധക്യത്തിന്‍റെ
ദേശമാണിത്.അന്ത്യനാളിലേതു പോലെ സൂര്യന്‍ ഒരു ചാണ്‍ മാത്രം അകലെ.കുന്തമുനകളായി
പൊള്ളുംരശ്മികള്‍..ചെമന്ന വ്രണങ്ങളാണെല്ലാവര്‍ക്കും.എത്ര വസ്ത്രത്തില്‍
മൂടിപ്പൊതിഞ്ഞാലും തൊലി ചുളിയുകതന്നെ.മനുഷ്യര്‍ വെള്ളത്തില്‍ തിമര്‍ത്തുമദിച്ച ഒരു
കാലമുണ്ടായിരുന്നത്രെ;-ജലകേളികള്‍ക്കുള്ള പാര്‍ക്കുകള്‍,ചിരിച്ചുകുണുങ്ങുന്ന
പുഴകള്‍,നിശ്ചലധ്യാനത്തില്‍ കണ്‍ചിമ്മിയ കുളങ്ങള്‍,തിരകള്‍ ആര്‍ത്തലയ്ക്കുന്ന
സമുദ്രങ്ങള്‍..ഇന്നോ?ഒരു പാത്രം വെള്ളത്തിന്‍റെ വില മറ്റൊന്നിനുമില്ല.വെള്ളം,ദാഹം
തീരെ വെള്ളം-അതാണോരോരുത്തരും ആശിക്കുന്നത്.
കൊല്ലെടാ
കൊല്ല്”-പിന്നാലെ വന്നവര്‍ ഭീതിയാല്‍ പേ പിടിച്ചോടുന്നവനെ കത്തിയാല്‍ എറിഞ്ഞു
വീഴ്ത്തി.”അതെന്‍റെതാ, വെള്ളം..”മുറിഞ്ഞു പോകുന്ന വാക്കുകള്‍ നിലക്കുകയും അയാളുടെ
ചുണ്ടുകള്‍ പോടിമണ്ണിനെ ചുംബിക്കുകയും
ചെയ്തിട്ടും കലഹം നിലച്ചില്ല.ഇപ്പോള്‍ കുപ്പി കയ്യിലുല്ലവന്‍റെ പിന്നാലെയാണ്
മറ്റുള്ളവരുടെ ഓട്ടം.എണ്ണം ഒന്നാകുവോളം യുദ്ധം തുടരും.പിന്നെ മറ്റൊരാള്‍
ചാടിവീണിട്ടില്ലെങ്കില്‍ ശേഷിക്കുന്നവന് ദാഹം തീരെ തൊണ്ട നനക്കാം.ഒന്ന്
മയങ്ങിയപ്പോഴേക്കും ശലഭം ഒരു സ്വപ്നത്തിലേക്ക് ഊഞ്ഞാലാടി-പച്ചപ്പുതപ്പണിഞ്ഞ
മാമരങ്ങള്‍,ചാടി നടക്കുന്ന മൈനകള്‍,നിശ്ശബ്ദതയുടെ വെള്ളപ്പരവതാനിയില്‍ തുള
വീഴ്ത്തുന്ന പല വര്‍ണക്കിളികള്‍,കളകളം മൂളുന്ന കണ്ണാടിയരുവികള്‍...ഊഞ്ഞാലില്‍
ആടിയാടി അവന്‍ മറ്റൊരു കാഴ്ച്ചയിലേക്കെത്തി.ഏതോ ഒരു ദേശത്ത് ആളുകള്‍ മരങ്ങളെ
നനച്ചും പരിപാലിച്ചും..പുല്‍ത്തകിടികള്‍,തലയാട്ടിച്ചിരിക്കുന്ന പൂക്കള്‍.അത്യാവേശത്തോടെ
അമ്മ പറഞ്ഞ പട്ടിതള്‍ തേടി,തേന്‍മധുരം തിരഞ്ഞ് അവന്‍ ശീഘ്രം പറന്നു.എന്നാല്‍-അടുത്തെത്തും
മുമ്പേ,നാല് വശത്തുനിന്നും തുറുകണ്ണുകളുമായി തോക്കിന്‍കുഴലുകള്‍ അവനോട്
ചീറി-“മാറിക്കോ ജീവന്‍ വേണമെങ്കില്‍”..അവന്‍ പിന്നാക്കം പറന്നു.അതൊരു വലിയ
ജലാശയമായിരുന്നു.അതിനു കാവല്‍ നില്‍ക്കയാണ് നാല് പട്ടാളക്കാര്‍.നിരയായി സ്ഥാപിച്ച
പൈപ്പുകള്‍ക്ക് മുമ്പില്‍ നീണ്ടുപോകുന്ന കുടങ്ങള്‍,ബക്കറ്റുകള്‍..ഓരോ പാത്രവും പൈപ്പിനടുത്തേക്ക്
നീക്കണമെങ്കില്‍ അടുത്തുള്ള കൌണ്ടറില്‍ പണമടക്കണം.വെള്ളം കൊണ്ട്പോവാന്‍ രശീതി
കാണിക്കണം.എന്നാലും അവരുടെ കണ്ണുകളിലെല്ലാം വല്ലാത്തൊരു തിളക്കം..ദേഹം കുറച്ചുകൂടെ
വസന്തത്തെ ചേര്‍ത്തുപിടിക്കുന്നു.ഒരിറ്റുജലം എനിക്കും ലഭിച്ചെങ്കില്‍.. സുമങ്ങളെ
ഒന്നു സ്പര്‍ശിക്കാനായെങ്കില്‍..സങ്കടത്തിന്‍റെ ഒരു നീര്‍ത്തുള്ളി അവന്‍റെ കണ്ണ്
തുളച്ചിറങ്ങി.അതൊന്നും സ്വപ്നമല്ല.അവന്‍ പിറുപിറുത്തു.പൊടുന്നനെ-ഭീകരരൂപികളായ
ഇരുള്‍മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം തരിശുനിലത്തെ പ്രകമ്പനം
കൊള്ളിച്ചു.കൊള്ളിയാന്‍ വിണ്ടനിലത്ത് മുറിവുകള്‍ തീര്‍ത്തു.”ഹാവൂ,അമ്മ പറയാറുള്ള
മഴയുടെ വരവാവാം.”അവന്‍ ആശ്വാസത്തോടെ കണ്ണുകളുയര്‍ത്തി. ഒരു പെരുംതുള്ളി അവന്‍റെ കണ്ണുകളെ പൊള്ളിച്ചു.ചിറക്‌
കരിച്ചു..വേവുന്ന ആശ്ലേഷത്തില്‍ വയലറ്റ്പുഷ്പം വ്യസനിച്ചു.ഒരു വസന്തം തങ്ങള്‍ക്ക്
വിധിക്കപ്പെടില്ലെന്ന തേങ്ങലോടെ പൂവും പൂമ്പാറ്റയും..പരുപരുത്ത ഇതളുകളും മൃദുലമായ
ചിറകുകളും ഒരു നിമിഷംകൊണ്ട് പൊടിഞ്ഞു.പിന്നെ-ചാരം!അതുമാത്രം ബാക്കിയായി...

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

വിധിഹിതം


പടികള്‍ കടന്നപ്പഴേ കേട്ടു ഇരുമ്പ് അടിച്ചു പരത്തുന്നതിന്‍റെ ചെത്തം.ചെങ്കനലിന്‍റെ ചുവന്നു തുടുത്ത ഗുഹക്കുള്ളില്‍ പഴുത്ത്‌ പാകം വെക്കുന്ന ഇരുമ്പ്കഷ്ണങ്ങള്‍.പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണല്ലോ ഒരാളെ ഏതു സാഹചര്യത്തിലേക്കും വലിഞ്ഞു നീളാനും മുറുകാനും പാകത്തില്‍ ഇലാസ്റ്റിക്കുകളാക്കുന്നത്.മൂര്‍ധാവില്‍ ചമ്മട്ടികൊണ്ടുള്ള അടി സഹിച്ച് പരക്കേണ്ടിടത്തു പരന്നും ഉരുളേണ്ട ഇടത്ത് ഉരുണ്ടും ..അനുഭവങ്ങളുടെ ശക്തി-അത് മറ്റൊന്നിനുമില്ല.ആലയിലെക്ക് കയറിയപ്പോള്‍ അയാളിരിക്കുന്നതിന്‍റെ ഒരു പാട് അകലേക്ക്‌ ഉഷ്ണം ഒരു വിരിപ്പ് വിരിച്ചിട്ടുണ്ടെന്നു തോന്നി.ക്ഷീണിച്ച കണ്ണുകളില്‍ ഞൊടിയിട ഒരു കൌതുകത്തിളക്കം...”ആരാ?”
നോക്കി,പിന്നെയും പിന്നെയും.യൌവനത്തിന്‍റെ പ്രസരിപ്പ് തുടുത്തിരുന്ന ചെറുപ്പക്കാരന്‍റെ വല്ല അംശവും കാണുന്ന രൂപത്തിലുണ്ടോ?എന്തൊരു ടിപ്ടോപ്പിലായിരുന്നു ക്ലാസ്സില്‍ വന്നിരുന്നത്.ഏറ്റവും പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്ന ചെറിയൊരു ഹുങ്കും.വായില്‍ വെള്ളിക്കരണ്ടിയുമായി..പഴയ ശൈലി അയാളെ കാണുമ്പോഴെല്ലാം ഓര്‍മ വരും.സ്വയം നേടുന്നതിനേ മഹത്വമുള്ളൂ.വളവും വെള്ളവും എമ്പാടുമുള്ള വയലിലെ വിളവിന് എന്ത് മേന്മ?പാറപ്പുറത്ത് ആളുന്ന വെയിലില്‍ പൊട്ടി മുളക്കാനാകണം.കനല്‍ക്കാറ്റിനേയും കോരിച്ചൊരിയുന്ന മഴയെയും അതിജയിച്ച് വളരണം.എന്നാലേ അതൊരു നേട്ടമാകുന്നുള്ളൂ.അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ചെറിയൊരു അസൂയ അന്നും ഉള്ളില്‍ ഇഴഞ്ഞു നടന്നിരുന്നു. സൌഭാഗ്യങ്ങള്‍ ഒരു നിമിഷത്തേക്ക്തനിക്കും ലഭിച്ചെങ്കിലെന്നു ആശിച്ചു.
ആരാ മനസ്സിലായില്ല
ഓര്‍ത്ത്‌ നോക്ക്.പണ്ട് ടിടിഐയില്‍ നമ്മള്‍ ഒന്നിച്ചായിരുന്നു.അന്നേ നീ പീജിയൊക്കെ എടുത്തിരുന്നു.”അയാളുടെ കണ്ണുകളിലേക്ക് നിര്‍വികാരതയുടെ ഒരു കുഞ്ഞോളം നീന്തിയെത്തി.”എന്ത് ടിടിഐ എന്ത് പീജി?എന്താ അതോണ്ടൊക്കെ ഒരു പ്രയോജനം?ജീവിതത്തില്‍ ജയിക്കാന്‍ ദൈവത്തിന്‍റെ ഒരു വിധിയുണ്ട്.അതുള്ളോര്‍ക്ക് ഒരു ഡിഗ്രിയും വേണ്ട.മുന്നില്‍ ഉയര്‍ന്നുയര്‍ന്നു പോകുന്ന പടവുകള്‍...കയറിയാല്‍ മാത്രം മതി.അല്ലാത്തവരുടെ മുന്നിലെല്ലാം സദാ കരഞ്ഞു വിളിക്കുന്ന കടലാണ്.എല്ലാ കപ്പലുകളും അതില്‍ തകരുന്നു.ബോട്ടുകളും തോണികളും അതില്‍ ആണ്ടുപോകുന്നു.”
പണ്ടും ഇവന്‍ ഇങ്ങനെത്തന്നെ.ഭയങ്കര ഫിലോസഫിയാണ്.കൂട്ടും കുറവ്.കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആര്‍ത്തു ചിരിച്ചിരുന്ന തങ്ങള്‍ക്ക് എന്നും പരിഹസിച്ചുഅവതരിപ്പിക്കാനുള്ള ഒരു കഥാപാത്രം.
കത്തിയുണ്ടാക്കള്‍ കൊണ്ടെങ്ങനെ ജീവിക്കും?സാധനങ്ങള്‍ക്ക് എന്നും വില കുതിച്ചു കയറുമ്പോ?”
അത് നിങ്ങള്‍ക്കറിയാഞ്ഞിട്ടാ.”അയാള്‍ ശബ്ദം കുറച്ചു.”എത്ര മെഷീനുകള്‍ കണ്ടെത്തിയാലും ആലയില്‍ പണിയുന്ന ആയുധങ്ങള്‍ക്ക് വല്യ പ്രിയാ.ഈയിടെയായി കത്തികള്‍ പലതരമാ ആവശ്യപ്പെടുന്നത്.ഒരൊറ്റ കുത്തിനു കൊല്ലാനാവുന്ന സ്പെഷ്യല്‍ കഠാരികള്‍.. ഓര്‍ഡറൊക്കെ സ്വീകരിക്കുമ്പോ കുറെ അപകടവുമുണ്ട്.പോലീസ്‌ ഇവിടെ വന്നു ഇരിപ്പുറപ്പിക്കും.അവരുടെ ജീപ്പ്‌ നമ്മുടെ വീടിന് അലങ്കാരമായി മുറ്റത്ത് കിടക്കും.
അത് ശരിതന്നെ.പേപ്പര്‍ വായിക്കുന്ന ആര്‍ക്കും അത്ര സ്വസ്ഥത ഉണ്ടാകുമെന്ന് തോന്നുന്നില്ല.എല്ലാവര്‍ക്കും എല്ലാവരെയും സംശയം!”
മറ്റൊന്നുണ്ട്.ഇന്നാളൊരു ഫാക്ടറിഉടമ എന്നെ കാണാനായി മാത്രം വിലകൂടിയ കാറില്‍ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നു.അയാളുടെ ആയുധഫാക്ടറിയില്‍ സൂപ്പര്‍വൈസര്‍ ആക്കാമെന്ന്.എന്‍റെ കൈത്തഴക്കം കേട്ടറിഞ്ഞു വന്നതാണ്.മനുഷ്യന്‍റെ ചോര ചിന്താന്‍ ഞാനില്ലെന്നുപറഞ്ഞ് മടക്കി വിട്ടു.”കിട്ടുന്ന അവസരം കളയും മുമ്പ്‌ കുറെ ആലോചിക്ക്. ആലേന്നോന്നു രക്ഷപ്പെടാലോ.”അയാള്‍ ഒരു ഗുണകാംക്ഷിയായി എന്നെ ഉപദേശിച്ചു.അടുത്താഴ്ച്ച ഇനിയും വരുമെന്ന് ഒരു ഭീഷണിയും മുഴക്കിയിട്ടുണ്ട്.പഠിച്ചത്കൊണ്ട് കിട്ടിയ ഗുണം അതാ.കള്ളങ്ങളോട് രാജിയാവാത്ത മനസ്സ്.ഇന്നത്തെക്കാലത്ത് എന്താ അങ്ങനെയായിട്ടു കാര്യം?സ്വന്തം കാര്യത്തിനു ഏതറ്റംവരെയും പോകാനാകണം.”
പിഎസ്സിയൊന്നും ശ്രമിച്ചില്ലേ?അന്നെല്ലാം ക്ലാസ്സില്‍ ടോപ്പായിരുന്നല്ലോ?”
ഞാന്‍ പറഞ്ഞില്ലേ.വിധിഹിതം എന്നൊന്നുണ്ട്.യുക്തിവാദികള്‍ എത്ര നിഷേധിച്ചാലും.ഒരാളുടെ വിധി അയാള്‍ ജനിക്കുമ്പോഴേ കിട്ടില്ലായിരിക്കും.പക്ഷേ ഒരു നിഴലുപോലെ അതവന്‍റെ കൂടെ എപ്പോഴുമുണ്ട്.ഫോര്‍വേഡ്ക്ലാസിലായതോണ്ട് നല്ല റാങ്കിലെത്തിയാലും സംവരണങ്ങള്‍ തീരുമ്പോഴേക്കു റാങ്ക്‌ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞിരിക്കും.”ഒരല്‍പ്പം കുറ്റബോധം തോന്നി.എത്ര ശരി!ഭാഗ്യം കൊണ്ട് മാത്രമാണ് തനിക്ക് ജോലി കിട്ടിയത്.സര്‍ക്കാര്‍ജോലിയുള്ള ഭാര്യ സ്വന്തമായത്.ഡീസന്റായി ജീവിക്കുന്നത്.കാണാപാഠം പഠിക്കുന്നതിനോട് പണ്ടേ യോജിപ്പുണ്ടായിരുന്നില്ല.തീരാത്ത യുദ്ധവര്‍ഷങ്ങള്‍,അനവധി പ്രശസ്തരുടെ തീരാപേരുകള്‍,അങ്ങനെ എത്ര പഠിച്ചാലും തെറ്റിപ്പോകുന്ന കുറെ കാര്യങ്ങള്‍ പരിശോധിക്കാനാണ് നശിച്ച പരീക്ഷകള്‍.കണക്കാണെങ്കില്‍ നീണ്ടു പോകുന്ന സൂത്രവാക്യങ്ങള്‍..എന്താണ് ഇതുകൊണ്ടെല്ലാം ജീവിതത്തില്‍ പ്രയോജനം?പി എസ് സി പരീക്ഷ ടഫ്‌ തന്നെയായിരുന്നു.ഇന്നത്തെ പോലെ വ്യത്യസ്തങ്ങളല്ല .എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍.തന്‍റെ ബെഞ്ചില്‍ വെളുത്തു കൊലുന്നനെയൊരു പെണ്ണായിരുന്നു.ഉയരം കൂടിയ തനിക്ക് അവളുടെ പേപ്പറില്‍ എഴുതുന്നതെല്ലാം അപ്പപ്പോള്‍ ഈസിയായി പകര്‍ത്തിയെടുക്കാം. ശുഷ്കാന്തി കണ്ടാലറിയാം നന്നായി പ്രിപ്പയേഡാണെന്ന്.അവള്‍ ഇടക്ക് തിരിഞ്ഞപ്പോള്‍ മധുരമാര്‍ന്നൊരു പുഞ്ചിരി സമ്മാനിച്ചു.മനസ്സ് വായിക്കുന്ന യന്ത്രങ്ങളൊന്നും ആരും കണ്ടുപിടിക്കാതിരിക്കട്ടെ.ജീവിതത്തിന്‍റെ കണക്കുകൂട്ടലുകള്‍ അത് നമ്മുടെ നോട്ട്ബുക്കുകളില്‍ ഒതുങ്ങില്ല.തിരശ്ശീലക്കപ്പുറത്തു നിന്നും ആരോ കൂട്ടിക്കിഴിക്കുന്ന കണക്കുകള്‍. പെണ്ണും ജോലി കിട്ടാതെ ഇരിപ്പാണാവോ?സംവരണം കൊണ്ട് തന്നെയാണ് തനിക്കൊക്കെ പട്ടുപുടവ കിട്ടിയത്.അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പൊരിവെയിലത്ത് സിമന്‍റ് കൂട്ടിയും ഉയരത്തിലേക്ക് ചുമന്നും..ദൈവമേ!നിന്‍റെ നിശ്ചയങ്ങള്‍ എത്ര വിചിത്രമാണ്.
എത്ര പ്രൈവറ്റ്‌ സ്കൂളുകളുണ്ട്.ശ്രമിച്ചുകൂടായിരുന്നോ?പഠിച്ചതത്രയും തീ കരിച്ചുകളയില്ലേ?”
അതും ശ്രമിച്ചു കുറെ.അത്യാവശ്യം ശമ്പളമുണ്ടോ എങ്കില്‍ കോഴ നിര്‍ബന്ധം.ആദ്യകാലത്തുണ്ടായിരുന്ന ഭൂസ്വത്തും പ്രതാപവുമെല്ലാം ഒരു മഴയിലങ്ങ് ഒലിച്ചു പോയതാണോ എന്നാണിപ്പോ സംശയം.അത്ര പെട്ടെന്നായിരുന്നു ജീര്‍ണിക്കല്‍.കാര്യസ്ഥന്മാരും അച്ഛന്‍റെ ശിങ്കിടികളും അതുകൊണ്ട് തന്നെ നല്ല നിലയിലെത്തി.ഞാന്‍ പറഞ്ഞില്ലേ സ്വന്തം കാര്യത്തിന് എന്ത് ഹീനവൃത്തിയും ചെയ്യാനാകണം.എങ്കില്‍ ഐശ്വര്യദേവത നമ്മെ കൈവിടില്ല.ശരിക്കു പറഞ്ഞാ ഒരു കൊല്ലോക്കെയേ ജോലിയന്വേഷിച്ച് നടന്നുള്ളൂ. പണി തുടങ്ങിയപ്പോ ചോപ്പിലെക്ക് നോക്കിയിരിക്കലായി ഏറ്റവും വല്യ ആനന്ദം. സംഹാരശക്തിയുടെ കൂട്ടുള്ളപ്പോ എന്തിന് മറ്റു ബേജാറുകള്‍?പണം കോട്ടയായി ഇപ്പണി തന്നെ തരും.അതിനു പാകപ്പെടണം മനസ്സെന്നെയുള്ളൂ.വരൂ ചായ കുടിക്കാം.”
ആലയില്‍ നിന്ന് പുറത്തിറങ്ങി.അഗ്നി അനുനിമിഷം അയാളെ വരട്ടിയുണക്കുകയാണ്.അകാലത്ത് തന്നെ വിരുന്നെത്തിയ ചുളിവുകള്‍.ദുര്‍മേദസ്സ് നിറഞ്ഞ സ്വന്തം ശരീരം കോക്രി കാണിച്ചു ചിരിക്കുന്നു.”സിന്ധൂനീട്ടി വിളിച്ചു കൊണ്ട് അയാള്‍ അകത്തേക്ക്‌ നടന്നു.നിശബ്ദതയുടെ ഒരു കൊച്ചുകുളമാണ് വീട്.”ഇവിടെ കുട്ടികളൊന്നും ഇല്ലേ?”
ഉണ്ട്,മകന്‍ കട്ടിലില്‍ തന്നെ,പത്തു വയസ്സായി.അവന്‍ ഞങ്ങളുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആര്‍ക്കറിയാം.വരൂ.”സങ്കടത്തിന്‍റെ കാരിരുമ്പ് തൊണ്ടയെ ഇറുക്കി.ചിലര്‍ പരവതാനികളിലൂടെ സഞ്ചരിക്കുന്നു.ചിലര്‍ ചതുപ്പിലൂടെ അനുനിമിഷം ആഴ്ന്നാഴ്ന്ന്‍...ദൈവമേ!ഇതിന്‍റെയെല്ലാം യുക്തിയെന്താണ്?അകത്ത്-ഇരുളും വെളിച്ചവും കണ്ണ് കെട്ടിക്കളിക്കുന്ന ഒരു റൂമില്‍..കട്ടിലില്‍ ഈര്‍ക്കില്‍ പോലൊരു രൂപം.പുറം തിരിഞ്ഞിരിക്കുന്ന അവന്‍റെ അമ്മ.”സിന്ധൂ.ജനല് തുറക്ക്.ഒരാളിതാ കാണാന്‍ വന്നിരിക്കുന്നു.”മൌനത്തിന്‍റെ രൂപം വെളിച്ചത്തെ ഉള്ളിലേക്ക് നയിച്ചു.അവള്‍ തിരിഞ്ഞപ്പോള്‍...അതിഭയങ്കരമായി കരയണമെന്ന് ആഗ്രഹിച്ചുപോയി.നീണ്ടു മെലിഞ്ഞ അതേ വെളുത്ത സുന്ദരി അവള്‍ക്കു മേല്‍ വീണു കഴിഞ്ഞ വിളറിയ തിരശ്ശീലക്കുപിറകില്‍ നിന്ന് എത്തി നോക്കുന്നു.അവളുടെ സൌഭാഗ്യങ്ങള്‍ താനായിരിക്കുമോ കവര്‍ന്നത്.കുട്ടി അസ്വസ്ഥനായി ഒരു ഞരക്കം പുറപ്പെടുവിച്ചു.”ഇതാ കുഴപ്പം,വെളിച്ചം അവനു തീരെ പിടിക്കില്ല.കണ്ണ് ഇറുക്കിയടച്ചു നിലവിളിച്ചോണ്ടിരിക്കും.”റൂമില്‍ നിന്ന് രക്ഷപെട്ടപ്പോള്‍ ജയില്‍മോചിതനായ ആശ്വാസമുണ്ടായി.അവളൊന്നും മിണ്ടിയില്ലല്ലോ,തിരിച്ഛറിഞ്ഞിരിക്കില്ല.എത്രയെത്ര പരീക്ഷകളെഴുതുന്നു.കൂടെ ഇരുന്നവരെയൊക്കെ ആരോര്‍മിക്കുന്നു.പിന്നെ താന്‍ കോപ്പിയടിച്ചത് അവളറിഞ്ഞിട്ടുമില്ലല്ലോ.”എന്തേ മിസിസ്സൊന്നും മിണ്ടാത്തത്?”
അവന്‍ ജനിച്ചതില്‍പിന്നെ അങ്ങനാ.ആരോടും മിണ്ടില്ല.ചോദിച്ചാ കുറെ മൂളല്‍മറുപടികള്‍.അവനു മൂന്നാഴ്ചയായപ്പോ അവള്‍ക്കൊരു ഇന്‍റെര്‍വ്യൂ ഉണ്ടായിരുന്നു,പി എസ് സിയുടെ,നല്ല റാങ്കായതോണ്ട് കിട്ടുമെന്നും കരുതി.എന്ത് ചെയ്യാന്‍,അന്നവള്‍ മെന്‍റല്‍ ഹോസ്പിറ്റലിലായിരുന്നു.നമ്മുടെ സൌകര്യത്തിനു മാറ്റിത്തരില്ലല്ലോ ഇന്റെര്‍വ്യൂകള്‍.” ആകാശത്തേക്ക് നോക്കി,ദൈവം കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ നിറഞ്ഞു.ദൈവമേ!എന്നെ കരകേറ്റാനായിരുന്നോ പാവങ്ങളെ?പെട്ടെന്ന് മനസ്സിനെ ദൃഡമാക്കി.ഇതൊന്നും ഞാന്‍ വരുത്തി വച്ചതല്ലല്ലോ.”പോട്ടെ,ഇനിയും വരാം.മോന് നല്ല ചികിത്സ കിട്ടിയാല്‍ മാറ്റമുണ്ടാവും.”
ശരിയായിരിക്കും.പണം കൊയ്യുന്ന ഹോസ്പിറ്റലിലൊന്നും പോകാനുള്ള ശേഷിയില്ല.മുതലാളിയുടെ ഓഫറുകള്‍ സ്വീകരിച്ചാലോന്നാ..”
അതന്നാവും നല്ലത്”.ഉള്ളിലെ അധ്യാപകനെ അരുക്കു നിര്‍ത്തി ഞാന്‍ പെട്ടെന്ന് പറഞ്ഞു. “അവര്‍ ചോര ചിന്തേ,പണം വാങ്ങി കലാപം നടത്തേ എന്തോ ചെയ്യട്ടെ,നിങ്ങളാ ഫാക്ടറിയില്‍ സൂപ്പര്‍വൈസ് ചെയ്യുന്നു എന്നല്ലേയുള്ളൂ.ഞാനിറങ്ങട്ടെ,അവരെ വിളിച്ചാ ഒന്നു യാത്ര പറയാം.”അരിച്ചെത്തിയ രൂപത്തെ നോക്കി ഞാന്‍ കൈ കൂപ്പി ഉള്ളില്‍ മന്ത്രിച്ചു-മാപ്പ്..നിര്‍വികാരതയുടെ കല്ലിച്ച മുഖത്തോടെ അവര്‍ വിദൂരതയിലേക്ക് നോക്കി.ആകാശത്ത്‌-മഞ്ഞുമലകള്‍ ഏതോ തപ്തനിശ്വാസങ്ങളിലേക്ക് പെയ്തൊഴിയാന്‍ പതുക്കെ ഒഴുകിക്കൊണ്ടിരുന്നു.......