Pages

2011, നവംബർ 21, തിങ്കളാഴ്‌ച

സം ടെക്സ്റ്റ്‌ മിസ്സിംഗ്‌


സം ടെക്സ്റ്റ്‌ മിസ്സിംഗ്‌
ബെഡ്റൂമിന്‍റെ
വിശാലമായ ജനലിലൂടെ ചിങ്ങത്തിന്‍റെ തെളിഞ്ഞ വെയിലിലേക്ക് നോക്കി അയാളിരുന്നു.ഇത്ര
ദിവസവും തുടര്‍ന്ന തുടരന്‍മഴയ്ക്ക് ശേഷം ഇന്നാണ് വെയില്‍ ഒരതിഥിയെപ്പോലെ
എത്തിയിരിക്കുന്നത്.തൊടിയിലെ പുല്‍ക്കൂട്ടത്തില്‍നിന്ന് പുല്ലുകള്‍ നിര്‍മമം
ചിരിച്ചു.പല നിറത്തില്‍ മോഹിപ്പിക്കുന്ന വേലിപ്പൂക്കള്‍.ഓര്‍മയുടെ
നാട്ടുവരമ്പിലെവിടെയോ പൂവേ പൊലി പൂവേ എന്നൊരു ഈരടി ഒഴുകി.മാര്‍ക്കറ്റില്‍ നിന്ന്
വാങ്ങിയ പൂക്കള്‍ ഓരോ മുറ്റത്തും മനോഹരമായ ചിത്രമായിത്തീരാന്‍ കവറുകളില്‍
കാത്തിരിക്കുന്നു.നിശ്ശബ്ദതയുടെ ഈ വീടിനുമാത്രം ആഘോഷങ്ങളില്ല.മനുഷ്യരുടെ എല്ലാ
ചടങ്ങുകളിലേക്കും ഒരു സാക്ഷിയെപ്പോലെ നോക്കിയിരിക്കലാണ് അതിന്‍റെ വിധി.തന്‍റെ
നിയോഗവും അത് തന്നെ.ജീവിതത്തിന്‍റെ വേവുന്ന മണം താളുകളിലേക്ക് പകര്‍ത്തുന്ന വെറും
സാക്ഷി.മൊബൈല്‍ ടിക്ക്‌ ടിക്ക്‌ എന്ന് ശബ്ദിച്ചു.മെസ്സേജാവും.അയാള്‍ ഇന്‍ബോക്സ്
തുറന്നു._”ആളുകളെ ഞാനേറെ ആഗ്രഹിച്ചപ്പോള്‍ അവരെന്നെ വെടിഞ്ഞു.ഞാനെന്‍റെ കണ്ണീര്‍
കെടുത്തിയപ്പോള്‍,ചാഞ്ഞു കരയാനൊരു തോള്‍ കണ്ടെത്തിയപ്പോള്‍ വെറുപ്പെന്ന സിദ്ധി
നേടിയെടുത്തപ്പോള്‍ ചിലരതാ എന്നെ സ്നേഹിച്ചു തുടങ്ങുന്നു.ഇത്തിരി ആത്മവിശ്വാസം
നേടിയപ്പോള്‍ അരങ്ങും തകര്‍ന്നു.തോല്‍ക്കുമെന്നുറപിച്ചപ്പോള്‍ ജയമതാ എന്‍റെ കയ്യും
പിടിക്കുന്നു.”
സെന്‍റര്‍_അണ്‍നോണ്‍_
കൌതുകത്തോടെ
അയാളാ നമ്പര്‍ വീണ്ടും വീണ്ടും നോക്കി.ഏകാന്തതയുടെ ഒച്ചിന്‍കൂടിലേക്ക് ആരാണിപ്പോള്‍
പുതുതായി വന്നുചേരുന്നത്?ഒന്ന് തിരിച്ചു വിളിച്ചാലോ,വേണ്ട വല്ല സ്ത്രീയുമാണെങ്കില്‍
പിന്നെ അതൊരു പോല്ലാപ്പായിരിക്കും.പിറ്റേന്ന് ഡോക്ടറെ കാണേണ്ടതുണ്ട്.മൊബൈലിലെ കവിത
തുളുമ്പുന്ന വരികള്‍ അയാള്‍ വീണ്ടും വീണ്ടും വായിച്ചു.തന്‍റെ നരച്ച
ജീവിതത്തിലേക്കത് നീണ്ടൊരു താക്കോലിടുകയാണത് തുരുമ്പിച്ച ഓര്‍മകളെ ഒന്നാകെ
കുടഞ്ഞിടാന്‍.ഏറിയാലിനി രണ്ടു മാസം.ഡോക്ടര്‍ ഭാര്യയോട് പറഞ്ഞത് പതുക്കെയാണെങ്കിലും
ഒരു മുഴക്കമായത് തന്‍റെ ചെവിയില്‍ വീണു.വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് ആ
രണ്ടുമാസമിതാ ആറായിരിക്കുന്നു.അതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍.വിധിയുടെ
തിരശ്ശീല ഗോപ്യമാക്കി വച്ചത് പലതും വിചിത്രമായിരിക്കും.ഒരാള്‍ക്കും
പ്രവചിക്കവയ്യ.വേദനയുടെ കൊമ്പല്ലുകള്‍ പരിഹാസത്തോടെ വയറില്‍ കൊളുത്തുമ്പോള്‍ ഓര്‍ക്കും_ഹ!ആര്‍ക്കുവേണ്ടിയാണീ
കാളവണ്ടി യാത്ര പതുക്കെയാക്കുന്നത്.ചക്രങ്ങള്‍ ഊരി വീഴാറായിട്ടും കാലത്തിന് ഒട്ടും
യോജിക്കാതിരുന്നിട്ടും പിന്നെയും കഷ്ട്പ്പെട്ട്...മകളെ കാണാതായത് മുതലാണ്‌ ആധി
ഭാര്യയെ ഞെരിക്കാന്‍ തുടങ്ങിയത്.അന്വേഷണങ്ങള്‍..കടലില്‍ സൂചി പോയപോലെ നഗരത്തിന്‍റെ
ആള്‍പ്രളയത്തിലെവിടെയോ അവള്‍ ഇല്ലാതായി.സ്കൂളിലേക്ക് പുറപ്പെട്ടവള്‍ എവിടെയും
എത്തിയില്ല.നാട്ടില്‍ കാണാതാവല്‍ ഒരു നിത്യസംഭാവമായതോണ്ടാവും പോലീസുകാര്‍ ആ
കേസ്കൊണ്ട് മടുത്തുപോയത്‌.എന്നും ടിവി പേടിയോടെയാണ് തുറക്കുക.എല്ലും മാംസവും വേര്‍പെടുത്തിയ
വല്ല ജഡവും കരക്കടിഞ്ഞുവോ?ഏഴു ബീയിലെ രേഷ്മയെന്ന പെണ്‍കുട്ടി വെറുമൊരു പീഡനകഥയായി
മാറിയോ?മൊബൈല്‍ വീണ്ടും ചിണുങ്ങി.കമ്പനിയുടെ വോയ്സ് മെസ്സേജ്.”പ്രശസ്തഗായിക
പ്രിയഗോപാലുമായി സംസാരിക്കണ്ടേ?ഈ മാസം പന്ത്രണ്ടിന് നാലുമണി മുതല്‍ മതിവരുവോളം
സംസാരിക്കൂ.ചാര്‍ജ്‌ വെറും പതിനഞ്ചു രൂപ.ഈ സൗകര്യം ലഭിക്കുന്നതിനായി സ്റ്റാര്‍
അമര്‍ത്തുക.”
അയാള്‍
ന്യൂസ്‌പേപ്പര്‍ തുറന്നു:”ബാലനെ കത്തി പഴുപ്പിച്ചുപൊള്ളിച്ചു.പാലക്കാട്‌-പോക്കറ്റില്‍
നിന്ന് ചോദിക്കാതെ പണമെടുത്തതിന് പിതാവ് മകനെ കത്തി പഴുപ്പിച്ച്
പൊള്ളിച്ചു.ഗുരുതരമായി പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിലാണ്.”കലാപങ്ങള്‍,ബോംബാക്രമണങ്ങള്‍,പേപ്പറില്‍
എപ്പോഴും കനലെരിയുന്നു.മൊബൈല്‍ വീണ്ടും കരഞ്ഞു.സന്ദേശങ്ങള്‍ ഇടതടവില്ലാതെ
ഒഴുകുകയാണ്.എന്നിട്ടും ഓരോരുത്തരും ഒറ്റയ്ക്ക്തന്നെ”.നൌ!എക്സലന്‍റ് ഓഫര്‍!നൈറ്റ്‌
കാള്‍സ് കംപ്ലീറ്റ്ലി ഫ്രീ .ഹറി അപ്പ്‌.റീചാര്‍ജ് വിത്ത്‌ Rs175. അണ്‍ ലിമിറ്റഡ്
വലിഡിറ്റി.”മനുഷ്യന് മാത്രമാണിപ്പോള്‍ ഒരു വലിഡിറ്റിയും
ഇല്ലാത്തത്.ഔട്ട്‌ ഓഫ് കവറേജ് ഏരിയയിലേക്ക്‌ ഒരു പോക്കാണ്.സബ്സ്ക്രൈബര്‍ പിന്നീടൊരിക്കലും
പ്രതികരിക്കുന്നില്ല.മറ്റൊരു മെസ്സേജ് വീണ്ടും തിക്കിത്തിരക്കിയെത്തി.അജ്ഞാതന്‍റെ
വേറൊരു സന്ദേശം-“ഒരു പെന്‍സിലിനുമുണ്ട് ചിലത് പറയാന്‍:നീ ചെയുന്നതെല്ലാം
ഒരടയാളത്തെ ബാക്കി വെക്കും.നിന്‍റെ തെറ്റുകള്‍ക്കെപ്പോഴും തിരുത്തപ്പെടാന്‍
അവസരമുണ്ട്.പുറംമോടിയെക്കാള്‍ അകമാണ് പ്രധാനം.മെച്ചപ്പെടാന്‍ ഒരുപാട് വേദന നിറഞ്ഞ
കൂര്‍പ്പിക്കലുകള്‍ സഹിക്കേണ്ടിവരും...
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌-
ഒരു
നെടുവീര്‍പ്പോടെ അയാളോര്‍ത്തു.മിസ്സിംഗ്‌ തന്നെ പലതും.ഈ സത്രമുറ്റത്ത്‌ എത്രയായി
ചിരിക്കുന്നു, കളിക്കുന്നു..കരയുന്നു..പ്രണയിക്കുന്നു..വെറുക്കുന്നു..എത്ര നീണ്ട
വാസമെന്നു അതിശയിക്കുന്നു.നിഗൂഡത മാത്രമേകി ഓരോരുത്തരും ഇരുണ്ട മരണഗുഹയിലേക്ക്
നടന്നുപോകുന്നു.അപ്പോഴും എപ്പോഴും
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌.......

2011, നവംബർ 20, ഞായറാഴ്‌ച

jalayudham


ജലയുദ്ധം
അമ്ലമഴയാല്‍
ശുഷ്കിച്ചുപോയ പാഴ്നിലത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്നുനിന്ന കുറെ
കള്ളിച്ചെടികളായിരുന്നു ഭുമിക്ക്‌ ഒരു വിളര്‍ത്ത പച്ചപ്പെങ്കിലും നല്‍കിയത്‌.അതില്‍
വിരിഞ്ഞ അരണ്ട വയലറ്റ്പൂക്കളെ തേടിയാണ് പൂമ്പാറ്റ അവിടെ എത്തിയത്‌.അമ്മ പറയാറുണ്ടായിരുന്നു.
,പൂക്കളുടെ പട്ടിതളിനെപ്പറ്റി,എത്ര ഉരച്ചു കളഞ്ഞാലും ദേഹത്ത്നിന്ന് വിട്ടുപോകാത്ത
സുഗന്ധത്തെപ്പറ്റി..എത്ര നുണഞ്ഞാലും മടുക്കാത്ത തേനിനെപ്പറ്റി..അവന്‍ പക്ഷേ
കണ്ടതത്രയുംപ്ളാസ്റ്റിക്ക് പോലെ പരുപരുത്ത ഇതളുകള്‍,നിര്‍ഗന്ധികള്‍,തേനെന്നു
പറയാന്‍ ഒന്നുമില്ല,,കയ്ക്കുന്ന ഒരു നീരുമാത്രം.എന്നിട്ടും ഉരുകുന്ന ചുട്ടുപഴുത്ത
ഇരുമ്പുപോലെ ചുറ്റും പൊള്ളിത്തിണര്‍ക്കുമ്പോള്‍ ഇങ്ങനെ വല്ല പൂവിതളിലും തല
ചായ്ച്ചുകിടക്കാം.ചെറിയൊരു തണുപ്പ് അരിച്ചെത്തുന്നു എന്നാശ്വസിക്കാം.പൂമ്പാറ്റകളും
വണ്ടുകളും കുറെയായി പുതിയൊരു കാലത്തിലൂടെയാണ് ഇടറി പറക്കുന്നത്.മധുവെന്നു
കരുതി,മഞ്ഞുതുള്ളിയെന്നു കരുതി ഏതെങ്കിലും വയലറ്റ്പൂക്കളെ ഉമ്മ വക്കുമ്പോഴാവും
ചിറകുകള്‍ കരിയുന്നത്,വായ് ചുട്ടുപൊള്ളുന്നത്.ഹിമത്തണുപ്പും ജലത്തണുപ്പും അമ്മ
പറഞ്ഞ കഥകളിലെ വിസ്മയങ്ങള്‍ മാത്രം.പുതിയ തലമുറക്ക്‌ അതൊന്നും അറിയുകതന്നെയില്ല.മരുവിലെന്നോണം
പൊടിമണ്ണ്‍ വരണ്ട കാറ്റില്‍ വട്ടംചുറ്റി.ഉണങ്ങിമൊരിഞ്ഞ നീളന്‍കുഴികള്‍ ഒരു കാലത്ത്‌
വറ്റാത്ത വെള്ളപ്പാത്രങ്ങളായിരുന്നത്രെ.ജലം ഒഴുകുന്ന ശബ്ദം,ഹൃദയത്തോളം ചെല്ലുന്ന
അതിന്‍റെ ശീതം,എപ്പോഴും വീശുന്ന ശീതളമായ കാറ്റ്..ഒക്കെ അമ്മ ഒരു നൂറുതവണയെങ്കിലും
പറഞ്ഞുകാണും.മുള്‍ച്ചെടിയുടെ വരണ്ട തണലില്‍,വെറുതെ ഇരിക്കുമ്പോഴാണ് ദൂരെനിന്ന് ഒരു
കലഹശബ്ദം.പൂമ്പാറ്റ കണ്ണ് കൂര്‍പ്പിച്ചു.ഒരുത്തന്‍റെ കയ്യിലെ കുപ്പിക്ക്
വേണ്ടിയാണ് ഒരുപാട്പേര്‍ വടിയും കത്തിയുമായി..ജീവന്‍ കയ്യിലെടുത്ത് ഓടുമ്പോഴും
അയാള്‍ കുപ്പി മുറുകെ പിടിച്ചു.ചുക്കിച്ചുളിഞ്ഞ ദേഹം,കുഴിഞ്ഞ കണ്ണുകള്‍..അകാലവാര്‍ധക്യത്തിന്‍റെ
ദേശമാണിത്.അന്ത്യനാളിലേതു പോലെ സൂര്യന്‍ ഒരു ചാണ്‍ മാത്രം അകലെ.കുന്തമുനകളായി
പൊള്ളുംരശ്മികള്‍..ചെമന്ന വ്രണങ്ങളാണെല്ലാവര്‍ക്കും.എത്ര വസ്ത്രത്തില്‍
മൂടിപ്പൊതിഞ്ഞാലും തൊലി ചുളിയുകതന്നെ.മനുഷ്യര്‍ വെള്ളത്തില്‍ തിമര്‍ത്തുമദിച്ച ഒരു
കാലമുണ്ടായിരുന്നത്രെ;-ജലകേളികള്‍ക്കുള്ള പാര്‍ക്കുകള്‍,ചിരിച്ചുകുണുങ്ങുന്ന
പുഴകള്‍,നിശ്ചലധ്യാനത്തില്‍ കണ്‍ചിമ്മിയ കുളങ്ങള്‍,തിരകള്‍ ആര്‍ത്തലയ്ക്കുന്ന
സമുദ്രങ്ങള്‍..ഇന്നോ?ഒരു പാത്രം വെള്ളത്തിന്‍റെ വില മറ്റൊന്നിനുമില്ല.വെള്ളം,ദാഹം
തീരെ വെള്ളം-അതാണോരോരുത്തരും ആശിക്കുന്നത്.
കൊല്ലെടാ
കൊല്ല്”-പിന്നാലെ വന്നവര്‍ ഭീതിയാല്‍ പേ പിടിച്ചോടുന്നവനെ കത്തിയാല്‍ എറിഞ്ഞു
വീഴ്ത്തി.”അതെന്‍റെതാ, വെള്ളം..”മുറിഞ്ഞു പോകുന്ന വാക്കുകള്‍ നിലക്കുകയും അയാളുടെ
ചുണ്ടുകള്‍ പോടിമണ്ണിനെ ചുംബിക്കുകയും
ചെയ്തിട്ടും കലഹം നിലച്ചില്ല.ഇപ്പോള്‍ കുപ്പി കയ്യിലുല്ലവന്‍റെ പിന്നാലെയാണ്
മറ്റുള്ളവരുടെ ഓട്ടം.എണ്ണം ഒന്നാകുവോളം യുദ്ധം തുടരും.പിന്നെ മറ്റൊരാള്‍
ചാടിവീണിട്ടില്ലെങ്കില്‍ ശേഷിക്കുന്നവന് ദാഹം തീരെ തൊണ്ട നനക്കാം.ഒന്ന്
മയങ്ങിയപ്പോഴേക്കും ശലഭം ഒരു സ്വപ്നത്തിലേക്ക് ഊഞ്ഞാലാടി-പച്ചപ്പുതപ്പണിഞ്ഞ
മാമരങ്ങള്‍,ചാടി നടക്കുന്ന മൈനകള്‍,നിശ്ശബ്ദതയുടെ വെള്ളപ്പരവതാനിയില്‍ തുള
വീഴ്ത്തുന്ന പല വര്‍ണക്കിളികള്‍,കളകളം മൂളുന്ന കണ്ണാടിയരുവികള്‍...ഊഞ്ഞാലില്‍
ആടിയാടി അവന്‍ മറ്റൊരു കാഴ്ച്ചയിലേക്കെത്തി.ഏതോ ഒരു ദേശത്ത് ആളുകള്‍ മരങ്ങളെ
നനച്ചും പരിപാലിച്ചും..പുല്‍ത്തകിടികള്‍,തലയാട്ടിച്ചിരിക്കുന്ന പൂക്കള്‍.അത്യാവേശത്തോടെ
അമ്മ പറഞ്ഞ പട്ടിതള്‍ തേടി,തേന്‍മധുരം തിരഞ്ഞ് അവന്‍ ശീഘ്രം പറന്നു.എന്നാല്‍-അടുത്തെത്തും
മുമ്പേ,നാല് വശത്തുനിന്നും തുറുകണ്ണുകളുമായി തോക്കിന്‍കുഴലുകള്‍ അവനോട്
ചീറി-“മാറിക്കോ ജീവന്‍ വേണമെങ്കില്‍”..അവന്‍ പിന്നാക്കം പറന്നു.അതൊരു വലിയ
ജലാശയമായിരുന്നു.അതിനു കാവല്‍ നില്‍ക്കയാണ് നാല് പട്ടാളക്കാര്‍.നിരയായി സ്ഥാപിച്ച
പൈപ്പുകള്‍ക്ക് മുമ്പില്‍ നീണ്ടുപോകുന്ന കുടങ്ങള്‍,ബക്കറ്റുകള്‍..ഓരോ പാത്രവും പൈപ്പിനടുത്തേക്ക്
നീക്കണമെങ്കില്‍ അടുത്തുള്ള കൌണ്ടറില്‍ പണമടക്കണം.വെള്ളം കൊണ്ട്പോവാന്‍ രശീതി
കാണിക്കണം.എന്നാലും അവരുടെ കണ്ണുകളിലെല്ലാം വല്ലാത്തൊരു തിളക്കം..ദേഹം കുറച്ചുകൂടെ
വസന്തത്തെ ചേര്‍ത്തുപിടിക്കുന്നു.ഒരിറ്റുജലം എനിക്കും ലഭിച്ചെങ്കില്‍.. സുമങ്ങളെ
ഒന്നു സ്പര്‍ശിക്കാനായെങ്കില്‍..സങ്കടത്തിന്‍റെ ഒരു നീര്‍ത്തുള്ളി അവന്‍റെ കണ്ണ്
തുളച്ചിറങ്ങി.അതൊന്നും സ്വപ്നമല്ല.അവന്‍ പിറുപിറുത്തു.പൊടുന്നനെ-ഭീകരരൂപികളായ
ഇരുള്‍മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം തരിശുനിലത്തെ പ്രകമ്പനം
കൊള്ളിച്ചു.കൊള്ളിയാന്‍ വിണ്ടനിലത്ത് മുറിവുകള്‍ തീര്‍ത്തു.”ഹാവൂ,അമ്മ പറയാറുള്ള
മഴയുടെ വരവാവാം.”അവന്‍ ആശ്വാസത്തോടെ കണ്ണുകളുയര്‍ത്തി. ഒരു പെരുംതുള്ളി അവന്‍റെ കണ്ണുകളെ പൊള്ളിച്ചു.ചിറക്‌
കരിച്ചു..വേവുന്ന ആശ്ലേഷത്തില്‍ വയലറ്റ്പുഷ്പം വ്യസനിച്ചു.ഒരു വസന്തം തങ്ങള്‍ക്ക്
വിധിക്കപ്പെടില്ലെന്ന തേങ്ങലോടെ പൂവും പൂമ്പാറ്റയും..പരുപരുത്ത ഇതളുകളും മൃദുലമായ
ചിറകുകളും ഒരു നിമിഷംകൊണ്ട് പൊടിഞ്ഞു.പിന്നെ-ചാരം!അതുമാത്രം ബാക്കിയായി...