Pages

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

അഭയാര്‍ഥികള്‍


ചില്ലുകാഴ്ചയുടെ
പളപളപ്പിലാണ് അയാള്‍ ദിനങ്ങളെ കെട്ടിയിട്ടത്.പ്രായം ശരീരത്തിനേകുന്ന വേദനകള്‍
മറക്കാന്‍ അതാണ്‌ എളുപ്പവഴി .അവശനായി കട്ടിലില്‍ കിടക്കാന്‍ സമയവുമില്ല.വലിയൊരു
ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് സ്വയം പിരിഞ്ഞു
പോരുമ്പോള്‍ സ്വസ്ഥവിശ്രമമാണ് ആശിച്ചത്.അധികൃതര്‍ക്ക്‌ അയാളെ പിരിച്ചയക്കുന്നതിനു
ഒട്ടും താല്പര്യമുണ്ടായിരുന്നില്ല .അത്രയ്ക്ക് ഫെയിം നേടിയിരുന്നു സ്കൂള്‍
.അയാളുടെ മകനും പ്ലസ്‌ടു വരെ അവിടെത്തന്നെയാണ് പഠിച്ചത്.ഇപ്പൊ ലക്ഷങ്ങള്‍
സമ്പാദിക്കുന്ന ഐ ടി പ്രൊഫഷണല്‍.ഭാര്യ മരിച്ചതിനു ശേഷമാണ് അയാള്‍ രാജി
വെച്ചത്.അതോടെ തന്‍റെ വലതു ഭാഗം ശൂന്യമായതു പോലെ അയാള്‍ക്ക്‌ തോന്നി .എപ്പോഴും
തരിപ്പും കടച്ചിലും...ഒരു ഭാഗം തളര്‍ന്നു പോകുമോ ദൈവമേ!”അച്ഛന് വെറുതെയിരുന്നിട്ടാ
ഈ കുഴപ്പങ്ങളൊക്കെ.ഇവിടെത്തന്നെ എന്തെല്ലാം പണിയുണ്ട് “.മകനും മരുമകളും ഒരുമിച്ച്
പറഞ്ഞു.അന്ന് തമാശയായി തോന്നിച്ച ആ സംഭാഷണം പിന്നെപ്പിന്നെ പരിഹാസത്തിലേക്കും
പുച്ഛത്തിലേക്കും വഴുതിയിറങ്ങി.കൂലിയില്ലാത്ത അനവധി ജോലികള്‍.മുറ്റമടിക്കുക,അലക്കുക,തറ
തുടക്കുക,പണിക്കാരികളെ മരുമകള്‍ കരുതിക്കൂട്ടി പറഞ്ഞയക്കുകയാണോ?
ചില്ലുകാഴ്ച അയാള്‍ക്ക്‌
പലതരം ഭക്ഷണങ്ങളാണ് നല്‍കിയത്‌.മധുരിക്കുന്നത്,അതികഠിനമായ ചവര്‍പ്പുള്ളത്,അതുമല്ലെങ്കില്‍
നാവത്രയും പോള്ളിക്കുന്നത്.ഏതുസമയവും ചിരിച്ചു സംസാരിക്കുന്ന ,ഇഷ്ടപ്പെട്ട
പാട്ടുകളെല്ലാം വെച്ചുതരുന്ന ആങ്കറിനു
അയാള്‍ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചു നോക്കി .മൊബൈല്‍ ഇല്ലാഞ്ഞല്ല.അത് റീചാര്‍ജു
ചെയ്യാനും വേണം കവല വരെ നടക്കുക.കുറച്ചു നടക്കുമ്പോഴേക്കും കാല്‍ നീരുവന്നു
കല്ലിക്കും.വീട്ടുപണികള്‍ ചെയ്യുന്നതിന്‍റെ ദുരിതം തന്നെയുണ്ട് കൈകാലുകള്‍ക്ക്
എമ്പാടും.അതാ ബെല്ലടിക്കുന്നു !ചിരിച്ചു ചിരിച്ച് ആങ്കര്‍ ചോദിച്ചു.”ശ്രീധരന്‍
നായരെന്നാണല്ലേ പേര്?എന്താ ചേട്ടന്‍റെ ജോലി?”
“ഇപ്പൊ ഒന്നൂല്ല
കുഞ്ഞേ ,മുമ്പ്‌ ഒരു സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയിരുന്നു.”
“ആണോ?അപ്പൊ
നമ്മളെപ്പോലെ അടിപൊളികളെയൊന്നും സഹിക്കാന്‍ പറ്റില്ലായിരിക്കും.”
“ഏയ്‌,അങ്ങനൊന്നൂല്ല
.ഒരു പാട്ട് വേണാര്‍ന്നു”
“ആണോ,ഏതു പാട്ടാ
വേണ്ടത്‌.പഴയ വല്ല വിഷാദഗാനവുമാകും.ഓള്‍ഡ്‌ ജനറേഷന് ദുഃഖത്തോട്
വല്ലാതൊരിഷ്ടണ്ട്.ആട്ടെ,പാട്ടേതെന്നു പറയൂ.”
പഴയ പാട്ട്
തന്നെ.”എന്‍റെ ജന്മം നീയെടുത്തു”.
“ഹൊ,വല്ല ലൈനിനും
ടെഡിക്കേറ്റു ചെയ്യാനാവും.”
ഏയ് ഈ പ്രായത്തില്‍
എന്തു ലൈന്‍.എന്‍റെ ഭാര്യക്ക് ടെഡിക്കേറ്റു ചെയ്യാനാ.
“ആണോ?വയസ്സായിട്ടും
ഭാര്യയോട്‌ ഇത്ര സ്നേഹോ?ആട്ടെ,അവരെന്തു ചെയ്യുന്നു?സുന്ദരിയാണോ?’
ങാ,ആയിരുന്നു,മരിച്ചു
പോയി.ആറുകൊല്ലമായി.
“ആഹാ,ആറു കൊല്ലം
കഴിഞ്ഞിട്ടും ചേട്ടന്‍ അവരെ ഇത്ര സീരിയസായി ഓര്‍ത്തിരിക്കുന്നോ?വണ്ടര്‍ഫുള്‍.എന്തിനാ
ചേട്ടാ ഈ കള്ളത്തരം?ഇത് ചേട്ടന്‍റെ ഏതോ ലൈനിന് ടെഡിക്കേറ്റു ചെയ്യാനല്ലേ?സത്യം
പറ.”വായിലേക്ക് ഇരച്ചു വന്ന ചവര്‍പ്പ്‌ തുപ്പിക്കളയാനായി അയാള്‍ റിസീവര്‍ തിരികെ
വെച്ചു.ആങ്കര്‍ തുടര്‍ന്നു;”അയ്യോ,ആ ചേട്ടന്‍ പിണങ്ങിയെന്നു തോന്നുന്നു.ഇതാ ഈ ഓള്‍ഡ്‌
ജനറേഷന്‍റെ കുഴപ്പം.ഭയങ്കര സീരിയസ്സായിരിക്കും.ഏതായാലും ശ്രീധരന്‍ ചേട്ടന്‍
മധുരമായി സ്നേഹിക്കുന്ന സുന്ദരിക്ക് വേണ്ടി ആ പാട്ട് വെക്കാം.അവരിത് കേട്ട് നാളെയോ
മറ്റന്നാളോ വിളിക്കുമെന്ന് പ്രതീക്ഷിക്കാം.”അയാള്‍ അപ്രത്യക്ഷനാവുകയും പാട്ടിന്‍റെ
സീനിലേക്ക് ചില്ലുപ്രതലം ഉണരുകയും ചെയ്തു.ന്യൂസ്‌ ചാനലിലെല്ലാം രാഷ്ട്രീയക്കാരെ
ചോദ്യം ചെയ്ത് വെള്ളം കുടിപ്പിക്കയാണ്.പ്രസിദ്ധ സാഹിത്യകാരി സ്വര്‍ണലത നിര്യാതയായി
എന്നൊരു ഫ്ലാഷ് ന്യൂസ്‌ പെട്ടെന്ന് ചില്ലുപായയുടെ അരികിലൂടെ യാത്ര ചെയ്യാന്‍
തുടങ്ങി.നിമിഷങ്ങള്‍ക്കകം ചാനലുകള്‍ മരണാഘോഷത്തിലേക്ക് ക്യാമറയും മൈക്കും
ഘടിപ്പിച്ചു.കരയുന്ന ഓരോ ബന്ധുവിനെയും തട്ടിവിളിച്ച് അവര്‍
ചോദിച്ചുകൊണ്ടിരുന്നു.”ഈ മരണം നിങ്ങളെ എങ്ങനെയാണ് ഫീല്‍ ചെയ്യുന്നത്.വിഷം
കഴിച്ചതാണെന്നു കേള്‍ക്കുന്നത് ശരിയാണോ?അവര്‍ കുറെ കാലം കേരളം വിട്ടുനില്‍ക്കാന്‍
എന്താണ് കാരണം?”ചോദ്യസൂചികള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ബന്ധുക്കളെ
ക്യാമറ ഒപ്പിയെടുത്തു.കരച്ചിലിന്‍റെ വൈരൂപ്യങ്ങളാല്‍ സ്ക്രീന്‍ നിറഞ്ഞു.ചിരി പോലെ
ഭംഗിയുള്ളതല്ല കരച്ചില്‍ .പ്രത്യേകിച്ചും വയസ്സായാല്‍.
മുറ്റത്ത് കാര്‍
വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.അയാള്‍ ധൃതിയില്‍ ടി വി ഓഫ് ചെയ്തു.തന്‍റേതായ
സാധനങ്ങളെല്ലാം അയാള്‍ പഴയൊരു ബാഗില്‍ പാക്ക് ചെയ്തു.ഒറ്റപ്പൈസ ബാലന്‍സില്ലാത്ത
മൊബൈലും കയ്യിലെടുത്തു.ബാലന്‍സ്ഷീറ്റില്‍ എപ്പോഴും വട്ടപ്പൂജ്യമാണ്.വ്യര്‍ത്ഥത അയാള്‍ക്ക്
മുമ്പില്‍ നരച്ച മേഘങ്ങളുമായി പരന്നു കിടന്നു.അയാളെ ഗൌനിക്കാതെ മകന്‍ മുകളിലേക്ക്
കയറിപ്പോയി.ഇനീപ്പോ ചോറ് വിളമ്പാന്‍ പറയും.കൊല്ലങ്ങളോളം മറ്റുള്ളവരെ
അനുസരിപ്പിച്ചയാള്‍ക്ക് കിട്ടേണ്ടുന്ന ശിക്ഷ തന്നെ.കുതറാന്‍ ആവണം
ഒരിക്കലെങ്കിലും.അയാള്‍ പതുക്കെ വാതില്‍ തുറന്നു.റോഡിലെത്തിയപ്പോള്‍ പെന്‍ഷന്‍ പണം
പേഴ്സിലില്ലേയെന്നു ഉറപ്പുവരുത്തി.”ശരണാലയം”-അയാള്‍ പറഞ്ഞ വിചിത്രനാമം കേട്ട്
ഓട്ടോക്കാരന്‍ പകച്ചു നോക്കി.എവിടെയാ അത്?മുഖം ചുളിച്ച് അയാള്‍ ചോദിച്ചു.നേരെ
വിട്ടോളൂ.”ഒട്ടും ശങ്കയില്ലാതെ ശ്രീധരന്‍ നായര്‍ പറഞ്ഞു.എവിടേലും ഒരു തണലില്‍ ഒരു
ശരണാലയം ഉണ്ടാവാതിരിക്കില്ല.പത്രത്തിന്‍റെ ചരമപേജില്‍ മൂലയിലെവിടെ യെങ്കിലും
വന്നേക്കാവുന്ന ഒരറിയിപ്പ്(ഫോട്ടോസഹിതം)അയാള്‍ മനസ്സിന്‍റെ മുഷിഞ്ഞ പേജില്‍ കാണാന്‍
തുടങ്ങി.
“കാണ്മാനില്ല.ശ്രീധരന്‍ നായര്‍,66വയസ്സ്,വെളുത്ത നിറം 168cmഉയരം,നെറ്റിയില്‍ ഒരു മറുകുണ്ട്.പഴയൊരു
ലുങ്കിയും വെളുത്ത ഷര്‍ട്ടും വേഷം.കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ്‌സ്റ്റേഷനില്‍
അറിയിക്കാനപേക്ഷ.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ