Pages

2012, മാർച്ച് 17, ശനിയാഴ്‌ച

എന്തിനായ്‌



തീ
കത്തിച്ചത്തവള്‍ നരകകിങ്കരന്‍മാരുടെ കറുകറുത്ത നിഴലുകളിലെക്ക് നോക്കി വേച്ചും
ഇടറിയും നടന്നു.എന്നിട്ടും അവളുടെ മനസ്സ്‌ തളര്‍ന്നില്ല.ദണ്ഡന മുറകളാല്‍ ശരീരം
പിഞ്ഞിത്തുടങ്ങിയിരുന്നു.ദൈവത്തോട്‌ ചോദിക്കാനുള്ളതെല്ലാം അവളോരോന്നായി അടുക്കി വെച്ചു.ഒന്നൊന്നായി..ക്രമം
തെറ്റരുത്,ആദ്യം അവസാനമാകരുത്‌.ആ മഹാവേളിച്ഛത്തിനു മുമ്പില്‍ കണ്ണഞ്ചി അവള്‍ കൈ
കൂപ്പി.അശരീരികള്‍ അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു.
“ഞാന്‍
തന്ന പ്രാണന്‍ സ്വയം ഹനിച്ചു കളയുന്നത് കടുത്ത പാപം.നീ നരകാഗ്നിയില്‍ കാലാകാലം
അതിന്‍റെ ശിക്ഷ അനുഭവിക്കും.”
അവള്‍
കണ്ണുകള്‍ പണിപ്പെട്ടു തുറന്നു.വെളിച്ചത്താല്‍ കണ്ണുകള്‍ അന്ധമായേക്കും.അവള്‍
പിറുപിറുത്തു:
ഞാന്‍
മനുഷ്യജന്മത്തിന് യോഗ്യയായിരുന്നില്ല.എന്നിട്ടും നീ എന്തിനാണെന്നെ അജ്ഞതയുടെ ദീര്‍ഘസുഷുപ്തിയില്‍
നിന്ന് തട്ടി വിളിച്ചത്‌?എന്‍റെ കിളിത്തൂവലുകള്‍ കരിച്ചു കളഞ്ഞത്?എന്‍റെ
ശലഭച്ചിറകുകള്‍ വലിച്ചു പറിച്ചത്?എന്‍റെ സ്വപ്നങ്ങളൊന്നാകെ അരച്ചു കലക്കിയത്?”
ദൈവം
ചോദ്യം ചെയ്യപ്പെടാനുള്ളതല്ല.അനുസരിക്കപ്പെടാനുള്ളത് മാത്രം.എന്‍റെ ഇച്ഛകള്‍
നിറവേറും.അതിന് കാര്യകാരണങ്ങളില്ല.ഉണ്ടാക് എന്ന് ഞാന്‍ കല്പിക്കുകയെ വേണ്ടൂ ഒരു
ജീവന്‍ ബലികുടീരത്തിലേക്ക് ഞെട്ടറ്റു വീഴുന്നു.”
എന്‍റെ
ബാല്യം-അനാഥത്വത്തിന്‍റെ ആ കാലമത്രയും ഞാന്‍ നിന്നെ വിളിച്ചു കരഞ്ഞു.വേറെ കല്യാണം
കഴിച്ചു പോയ ഉമ്മ ഇടക്ക് അല്‍പം മധുരവുമായി വരുമ്പോഴെല്ലാം അവരുടെ
ഒക്കത്തിരിക്കുന്ന എളാപ്പയുടെ കുഞ്ഞിനെ ഞാന്‍ പകയോടെ നോക്കി.എന്‍റെ അവകാശങ്ങള്‍..എനിക്ക്
കിട്ടേണ്ട സ്നേഹം.തൊപ്പി തട്ടിപ്പറിച്ച കുരങ്ങനെപ്പോലെ എല്ലാം അപഹരിച്ച് അവന്‍
ഞെളിഞ്ഞിരിക്കുന്നു!ഉമ്മ കാണാത്തപ്പോഴെല്ലാം ഞാനാ കുഞ്ഞിനെ നന്നായി
നോവിച്ചു.അതാവും ഉമ്മ പിന്നെ വരാതായത്.ആര്‍ക്കും
വേണ്ടാതെ
വളരുന്ന പടുമുള ഒരുപാട് തിക്തമായ കാലങ്ങളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞും വളരെ
പതുക്കെ വളര്‍ന്നു.ഓരോരുത്തരുടെ വക അടിയും ശകാരവും കിട്ടുമ്പോള്‍ ഞാന്‍ മുകള്‍നിലയിലെ
ചുമരില്‍നിന്ന് മണ്ണ്‌ അടര്‍ത്തിത്തിന്നു.ഒരു ഭക്ഷണവും അത്ര രുചികരമായില്ല.എത്ര
അടി കിട്ടിയിട്ടും ആ ശീലം എന്നെ വിട്ടുപോയതുമില്ല.”
ദൈവസന്നിധിയില്‍
നിന്‍റെ പീറക്കഥകള്‍ക്ക്‌ യാതൊരു വിലയുമില്ല.ഇവിടെ എല്ലാം ത്രാസുകള്‍
തീരുമാനിക്കുന്നു.നന്മതിന്മയുടെ ത്രാസുകള്‍..നീയെത്ര നന്നായിട്ടെന്ത്?ആത്മഹത്യ
എന്ന ഒരൊറ്റക്കാരണത്താല്‍ നീ നരകാവകാശിയായിരിക്കുന്നു.’
നിന്‍റെ
അഭീഷ്ടങ്ങളെ ആര്‍ക്ക് വെല്ലാനവും?നീറിപ്പുകയുന്ന ഓര്‍മകളില്‍നിന്ന് നിന്‍റെ
പീഡനമുറകള്‍ എന്നെ രക്ഷിക്കുന്നില്ല.കോളേജില്‍ പഠിക്കുന്ന കാലത്താ അവനെ കണ്ടത്.ഒരു
ജന്മം കരുതിവെച്ച പ്രണയമത്രയും വാരിക്കോരി കൊടുത്തു.അവനോ..ഒരു ചേമ്പില!എത്ര മഴ
കൊണ്ടിട്ടെന്ത്?വീടുകാര്‍ എന്നോ ഉറപ്പിച്ച പെണ്ണിന്‍റെ കൂടെ ഒരു നാള്‍ ഗള്‍ഫിലേക്ക്‌
പറന്നു.ആ കിളി ഒന്ന് തിരിഞ്ഞു നോക്കുമെന്നും നീയില്ലാതെ ഞാനെങ്ങുമില്ല എന്ന്
പറയുമെന്നും വെറുതെ ആശിച്ചു.അന്നായിരുന്നു ആദ്യമായി ഞാന്‍ മരണത്തെ ഉറക്കഗുളികയിലെക്ക്
വിളിച്ചു വരുത്തിയത്.എന്നിട്ടെന്ത്?രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍
നീയെന്‍റെ കണ്ണുകളെ തുറന്നു.ജന്മത്തിന്‍ കഠിന പാശത്താല്‍ വീണ്ടുമെന്നെ മുറുകെ
കെട്ടിയിട്ടു.ഞാനോ-കഥയിലും കവിതയിലും എല്ലാ വ്യസനങ്ങളെയും മുക്കിക്കൊന്നിരുന്നവള്‍.പ്രായോഗികതയുടെ
നീളന്‍കോണിയിലൂടെയുള്ള കയറ്റം ഒട്ടും വശപ്പെടാത്തവള്‍.ന്യുസുകള്‍ പലതും ഇക്കാക്ക
അറിഞ്ഞിരുന്നു.അവന്‍റെ ചിറകിന്‍ചോട്ടിലാണല്ലോ കുറെ കാലമായി.കുത്തുവാക്കുകളുടെ
അമ്പുകള്‍ എന്നെ മുറിപ്പെടുത്തി.വിഷാദത്തിന്‍റെ നിശ്ശബ്ദവീഥിയിലേക്ക്‌
ഒട്ടകപ്പക്ഷിയായി ഞാന്‍ മുഖം പുഴ്ത്തി.
“നീ
പഠിക്കാന്‍ പോണ്ട.ഈ വീട്ടീന്ന് ഇനി ഇറങ്ങ്.കാണിച്ചു തരാം.”
അവന്‍റെ
ഉഗ്രശാസനം എനിക്ക്ചുറ്റും കല്ല്‌മഴ തീര്‍ത്തു.അമ്മാവന്‍ മൂത്താപ്പ..ആരൊക്കെയോ
ഇടപെട്ട് അനവധി സത്യപ്രതിജ്ഞകള്‍ക്ക്‌ ശേഷംവ വീണ്ടും കോളേജിന്‍റെ പടിവാതില്‍ക്കല്‍
അഭയാര്‍ഥിയായി ഞാന്‍ നിന്നു.എന്നും ആ ഹോസ്റ്റല്‍ ആയിരുന്നു എന്‍റെ വീട്.എന്‍റെയത്ര
വീട്ടില്‍ പോവാത്തവര്‍ ആരുമുണ്ടായിരുന്നില്ല.”
‘പറഞ്ഞില്ലേ
നിന്‍റെ കഥപറച്ചില്‍ ഇവിടെ വേണ്ടെന്ന്.എല്ലാ നരകാവകാശികളെയും ആണ്ടിലൊരിക്കല്‍ നാം
കാണും.അത്കൊണ്ട് മാത്രമാണ് നീയും വിളിക്കപ്പെട്ടത്‌.അറിയാമല്ലോ?ഭുമിയിലെ ആയിരം
സംവത്സരങ്ങളാ ഇവിടെ ഒരു ദിവസം.ഓര്‍ത്തു നോക്ക് നിന്‍റെ ശിക്ഷയുടെ കാഠിന്യം.അതോര്‍മിച്ചാല്‍
നീയിത്ര വാചാലയാവില്ല.”
അവളത്
കേട്ടില്ലെന്നു തോന്നി.ധ്യാനത്തിലെന്നപോലെ പിറുപിറുത്തു:
‘ക്യാമ്പിനു
രണ്ടു തവണയാ കോളെജീന്നു പോയത്.എഴുത്ത് സൂക്കെട് പണ്ടേ ഉള്ളതാണല്ലോ.കവിത
ചൊല്ലിയപ്പോള്‍,ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒക്കെ അവനെന്നെ ശ്രദ്ധിച്ചു.അവന്‍റെ
കണ്ണുകളെന്നെ തൊട്ടു വിളിച്ചു.ആരുമറിയാതെ പതുക്കെ ഒഴുകിയ അനുരാഗനദി..അതിലേക്ക്
പെരുങ്കല്ലുകള്‍ വീഴാതിരിക്കാന്‍ ഒന്നേയുള്ളൂ മാര്‍ഗം-വിവാഹം.എല്ലാ സ്നേഹത്തിന്‍റെയും
കൊലക്കത്തിയായ കല്യാണം.അവനെതായാലും എന്നെ തോഴിച്ചെറിഞ്ഞില്ല.പകരം ആങ്ങളയുടെ
അടുത്തെത്തി.
‘കൈ
നിറച്ചുതരാന്‍ എന്‍റെ അടുത്തില്ല.തള്ളക്കും തന്തക്കും വേണ്ടാത്തവരെ പിന്നാര്‍ക്ക്
വേണം?പഠിപ്പിച്ചു.അത് തന്നെ കഴിഞ്ഞിട്ടല്ല,സ്വര്‍ണത്തിനും പണത്തിനും
വേണ്ടീട്ടാണെങ്കി നിര്‍ത്തിക്കോളൂ ഇപ്പത്തന്നെ.”
അവന്‍
തിരിഞ്ഞു നടന്നില്ല.അവനീ വിജനവഴിയില്‍ ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുഞ്ഞിനെ
കൈപിടിക്കാന്‍ ശ്രമിച്ച നല്ല സമരിയക്കാരന്‍.ആ നല്ല മനസ്സ് പിന്നെയവന് വിനയായോ
എന്തോ?വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടതോണ്ട് എനിക്കെന്നും അവനെ സംശയമായിരുന്നു.എന്‍റെ
പ്രണയം എന്നുമവനെ പൊറുതികെടുത്തി.സ്ത്രീധനമില്ലാത്ത കല്യാണം,നല്ല തറവാടല്ലാത്ത
കുഴപ്പം.വീട്ടുകാര്‍ക്ക്‌ നോവിക്കാന്‍ അങ്ങനെ ഏറെയുണ്ടായിരുന്നു.വെന്തുവെന്ത്
കണ്ണീരത്രയും കവിതകളായി ഡയറിയില്‍ ഒളിച്ചു.ഒരു ജീവന്‍ ഉള്ളില്‍ വേര് പിടിക്കാനും
തുടങ്ങി.കോളേജില്‍ വിടാനുമില്ല ആര്‍ക്കും താല്പര്യം.സ്നേഹരഹിതമായ ആ മുള്‍വീട്
വരണ്ട ഇടമായി എന്നെ ശ്വാസം മുട്ടിച്ചു.അനുനിമിഷം തൊണ്ട വരണ്ടുണങ്ങി.വീട്ടുകാരെ
കുറ്റപ്പെടുത്തിയാല്‍ അവന് കലി തുടങ്ങും.
“അഡ്ജസ്റ്റ്‌
ചെയ്യേണ്ടി വരും ഒരുപാട്.നിന്‍റെ അവസ്ഥ നിനക്ക് തന്നെ അറിയാലോ.പറയുന്ന അവര്‍
മാത്രമാണോ കുറ്റക്കാര്‍?”അവന്‍ ക്രോധത്താല്‍ ചുവന്നു.ഓരോ പ്രഭാതവുംഎന്‍റെ
മരണത്തെയാണ് ഉണര്‍ത്തുകയെന്നു ഞാനാശിച്ചു.ഈ അനാഥജന്മം പോലൊന്ന് ഇനിയും എന്തിന്
പിറക്കണം?ബ്ലേഡ്‌ വരഞ്ഞെടുത്ത നീലഞരമ്പ് നിലത്ത് മുരിക്കിന്‍പൂക്കള്‍ തീര്‍ത്തു.ആരോ
ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം കിടന്ന ചേമ്പിന്‍തണ്ടിനെ ആരൊക്കെയോ ചേര്‍ന്ന്
ആശുപത്രിയിലെത്തിച്ചു.കുഞ്ഞ് ഭുമിയിലേക്ക്‌ വരാന്‍ തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു.
“ഇവളേ
നമ്മളെ പോലീസില്‍ കേറ്റീട്ടേ അടങ്ങൂ.മുസീബത്ത് പിടിച്ച ഇതിനെയല്ലാതെ ഇന്‍റെ നവാസേ
അന്‍ക്ക് വേറൊന്ന് കിട്ടീലേ?”ബാപ്പയും ഉമ്മയും ശബ്ദമുയര്‍ത്തി.മകന്‍ കൈകള്‍
കൂട്ടിത്തിരുമ്മി.വിയര്‍ക്കുന്ന നെറ്റി അമര്‍ത്തിത്തുടച്ചു.അകത്തേക്ക്‌
കുതിച്ചുവന്ന് അവന്‍ ഗര്‍ജിച്ചു.
“കവിത
കേട്ട് കല്യാണം ആലോയ്ച്ച ഞാനാ പൊട്ടന്‍.നീ ഇവിടെ കിടന്ന് ചത്താ ആരാ കോടതി കേറണ്ടേ?എല്ലാം
പഠിച്ച വല്യ അറിവാളത്തിയല്ലേ?നീ കോളെജില്‍ പോവാ ഇതിലും ഭേദം.പുലിവാല് പിടിക്കാന്‍
എന്നെക്കൊണ്ട് വയ്യ.’ആണ്‍കുഞ്ഞ് ആയതോണ്ടാവും വീട്ടുകാര്‍ ഒന്ന്
മയത്തിലായി.എന്നിട്ടും ഇടയ്ക്കിടെ കുത്തുന്ന ചില വാക്കുകള്‍.ഈര്‍ന്നു മുറിക്കുന്ന
ചില വരികള്‍.ഡയറിയുടെ താളുകളില്‍ നിന്നോടുള്ള ചോദ്യങ്ങള്‍ നിറഞ്ഞു.എന്നെ പടച്ചതെന്തിനായിരുന്നു?എന്‍റെ
അറിവോ അപേക്ഷയോ ഇല്ലാതെ ഒരു പരീക്ഷ എഴുതാന്‍ എന്നെ വിട്ടതെന്തിനായിരുന്നു?വേണ്ട
വിഭവങ്ങളൊന്നുമില്ലാതെ എന്നെ അത്രയും സുദീര്‍ഘമായ ഒരു യാത്രക്ക് പറഞ്ഞയച്ചത്
എന്തിനായിരുന്നു?ഞാനെന്‍റെ ശലഭച്ചിറകുകള്‍ അനക്കാതെ സമാധിയിലായിരുന്നില്ലേ?കിളിപ്പേച്ചുകളുമായി
എന്‍റെ സ്വപ്നങ്ങളില്‍ മാത്രം കൊക്കുരുമ്മുകയായിരുന്നില്ലേ?സ്നേഹവൃക്ഷങ്ങളില്‍
പാറിക്കളിപ്പായിരുന്നില്ലേ?അവിടുന്നെല്ലാം ആട്ടിയകറ്റി എന്തിനെന്നെ ഈ മരുവിന്‍റെ
തീക്കാറ്റിലേക്ക് യാതൊരു ദയയുമില്ലാതെ എറിഞ്ഞു കളഞ്ഞു?”
പിന്നെയും
അവള്‍ പറയുകയായിരുന്നു.തന്നെപ്പോലെത്തന്നെ അനാഥനായി വളരുന്ന തന്‍റെ
കുഞ്ഞിനെപ്പറ്റി,അവനിലേക്ക്‌ യാതൊരു വാത്സല്യവും ചോരിയാത്ത അവന്‍റെ
ഇളയമ്മയെപ്പറ്റി,ദൈവം ചെറുവിരലനക്കി.കിങ്കരന്മാര്‍ അവളുടെ ചങ്ങലകള്‍ ഒന്നൂടെ
മുറുക്കി,വലിച്ച് നരകച്ചൂടിലെക്ക് എറിയാനായി കൊണ്ട്പോയി.അവള്‍ വലിയ വായില്‍ നിലവിളിച്ചു.”എനിക്കൊരു
പേനയെങ്കിലും താ.നരകത്തിലെ കല്‍ഭിത്തികളില്‍ ഞാനീ കഠിനകാലം കോറിയിടട്ടെ.മനുഷ്യന്‍റെ
നിസ്സാരദുഃഖങ്ങള്‍ ഒരിക്കലും ഏശാത്ത നിന്‍റെ ഹൃദയത്തെ എനിക്കീ തീത്തൂണുകളില്‍
അരണ്ട നിറത്തില്‍ വരയ്ക്കണം.എല്ലാവര്‍ക്കും വായിക്കാനായി എനിക്കീ ദുരിതകാലത്തെ
മായ്ച്ചാലും മായാതെ കോറിയിടണം.”അവള്‍ പറഞ്ഞു തീരുംമുമ്പേ അവളുടെ തല
പൊട്ടിത്തെറിച്ചു.നാവും ചുണ്ടും പല്ലുമെല്ലാം നരകത്തീയില്‍ ലാവയിലെന്നോണം
ഒഴുകി.പിന്നെയവ ഉരുകി ചലമായി.പിന്നെയും അവ പുനര്‍ജനിച്ചു.വേദനയുടെ പാരാവാരം അവള്‍ക്കു
ചുറ്റും തിളച്ചു മറിഞ്ഞു.
അനവധി
സംവത്സരങ്ങള്‍ക്ക് ശേഷം അവള്‍ പാപമുക്തയാക്കപ്പെട്ടു.ആത്മഹത്യ ചെയ്തതിനാല്‍
അവളൊരിക്കലും സ്വര്‍ഗാവകാശി ആയില്ല.നരകസ്വര്‍ഗത്തിനിടയിലെ അഅരാഫ് ഭിത്തിയില്‍ അവള്‍ക്ക്
ഇരിപ്പിടം
ലഭിച്ചു.കൂടെ എന്നുമവള്‍ക്ക് പ്രിയമായിരുന്ന പേനയും പേപ്പറും.അങ്ങനെ പരലോകത്തും
സാക്ഷിയുടെ നിയോഗം അവളുടെ ചുമലില്‍ വേതാളമായി തൂങ്ങിക്കിടന്നു.സന്തോഷസന്താപങ്ങളുടെ
കൂറ്റന്‍ ലോകത്തെ വിളറിയ കണ്ണാല്‍ ആവാഹിച്ചു രേഖപ്പെടുത്തുക.സന്മനസ്സിനാല്‍ ഭൂമിയില്‍ ദുരിതം മാത്രം പേറേണ്ടി വന്നവര്‍
ഏകദൈവവിശ്വാസിയായില്ല എന്ന ഒറ്റക്കാരണത്താല്‍ നരകത്തീയില്‍ വെന്തു വെന്ത് നിലവിളിച്ചു.സത്യമായ
നീതി എവിടെയാണ്?അവള്‍ വിങ്ങലോടെ എഴുതാനായി പേപ്പര്‍ ഉയര്‍ത്തി.സ്വര്‍ഗത്തിന്‍റെ
സുഗന്ധശീതളമായ ഇളംകാറ്റില്‍ അതിന്‍റെ ഒരു വശം തണുത്തു.നരകാഗ്നിയുടെ ചുടുതാപത്താല്‍
മറുപുറം പൊള്ളിത്തിണര്‍ത്തു.ചോരത്തുള്ളികളിറ്റുന്ന പേനയാല്‍ അവള്‍ ആദ്യവരി
കുറിച്ചു-മോക്ഷം-ജനിച്ചാല്‍ പിന്നെയത് അസാധ്യമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ