Pages

2012, മാർച്ച് 25, ഞായറാഴ്‌ച

മുത്ത്



എന്‍റെ ആഹ്ലാദത്തിന്‍റെ ചെപ്പുകള്‍ നീയായിരുന്നു
എത്ര കാലമായ്‌ ഞാനത് തിരയുന്നു.
ഇപ്പോള്‍-എപ്പഴേലും നിന്‍റെ സ്വരം
ചിലമ്പുമണികളായ്‌
ഉള്ളിലേക്കുതിരുമ്പോള്‍,എത്രയാണാഹ്ലാദം
ഒന്നും ഒരിക്കലും സ്വന്തമല്ലാത്തവള്‍ക്ക്
ഈ ചപലതകള്‍ മാത്രം സ്വന്തം...
വ്യര്‍ത്ഥയുടെ ഈ പൊയ് വേരുകള്‍
എന്നിട്ടും ...എന്നിട്ടും ...
ഓര്‍ത്തുപോകുന്നു ,എന്തേ ഈ ആത്മാവിനെ
ജ്ഞാനസ്നാനം ചെയ്യിക്കാന്‍ നിന്നെപ്പോലൊരു
പ്രകാശിക്കുന്ന ആത്മാവ്
ഈ ചെപ്പിലേക്ക് വന്നില്ല?വേദനാജനകമായ മുത്തിന്‍റെ
രൂപപ്പെടലില്‍ പങ്കാളിയായില്ല?
പാവം മുത്ത്!മണല്‍ത്തരികളുടെ അസ്വാരസ്യത്തില്‍
അന്യജീവികളുടെ കടന്നുകയറ്റത്തില്‍
നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ ഒന്നാകെ ഉരുട്ടിയുരുട്ടി
ഉണ്ടാക്കിയെടുത്തത്..ഒറിജിനലല്ലപോലും!
ഹോ!തീയെരിക്കും വേദനകള്‍ മാത്രം സത്യം
ആര്‍ക്കും വേണ്ടയീ കീറിപ്പറിഞ്ഞ കുപ്പായം.
ചുരുട്ടിയെറിഞ്ഞു വീണ്ടും കുപ്പക്കുഴിയിലേക്ക്..
കുപ്പക്കുഴിയിലും തിളങ്ങുന്നു,അനേകനാള്‍
ധ്യാനിച്ചെടുത്ത മുത്ത്..
അമൂല്യമാണത്,എനിക്കെന്നും ,മറ്റാര്‍ക്കും
വേണ്ടെങ്കിലും
ആത്മാവേ!ഈ പഞ്ജരവും ഉടയും, ഈ ലോകവും മായും
വീണ്ടും നിന്‍റെ യാത്രകള്‍ എവിടേക്ക്,എന്തിന്,ആര്‍ക്കറിയാം?
എത്ര നാളാണീ അലച്ചിലിന്‍റെ നീളം,ആര്‍ക്കറിയാം ആര്‍ക്കറിയാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ