Pages

2012, ജൂലൈ 18, ബുധനാഴ്‌ച


മൂന്നു ജന്മങ്ങള്‍      കഥ

മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു.ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു.ഏതോ മുക്കുവന്‍റെ വലയില്‍ ശ്വാസം മുട്ടി,പ്രാണവായുവിനായ്‌ നാക്ക് നീട്ടി,കണ്ണ് തുറിച്ചു ഞാന്‍ പിടഞ്ഞു.ഏതോ ഒരു വീടിന്‍റെ അടുക്കളയില്‍,ഏതോ ഒരു മൂര്‍ച്ചയുള്ള കത്തി എന്‍റെ തിളങ്ങുന്ന വെള്ളിയുടുപ്പ് വകഞ്ഞു മാറ്റി.കത്തിയുടെ നിര്‍ദ്ധയമായ പല്ല് എന്‍റെ അകം വരെ മുറിപ്പെടുത്തി.വിരിയാറായി വയറില്‍ കെട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അത് പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു.തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ തീര്‍ത്തു.എരിയുന്ന മസാലകളില്‍- വ്രണങ്ങള്‍ സ്മരണകളില്‍ തീയായി പൊള്ളി നീറി.രണ്ടാമത്തെ എന്‍റെ വേഷം ഒരു പശുവായിട്ടായിരുന്നു.പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു.കുട്ടിക്ക് കരുതി വെച്ചത് കൂടി അവര്‍ സൂത്രത്തില്‍ കറന്നെടുത്തു.പാലിന് കൊള്ളില്ലെന്ന് ഒരു നാള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്‍പനക്കാരന്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു.മൂന്നാംനാള്‍ എന്‍റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു.വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്‍റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും  പിടഞ്ഞുകൊണ്ടിരുന്നു.മൂന്നാംജന്മം ഇതാ ഇത് തന്നെ-മനുഷ്യസ്ത്രീയായി..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്.എന്‍റെ ദേഹം നോക്ക്-മീന്‍ വരിഞ്ഞ പോലെ ഒരായിരം മുറിവുകള്‍..മല്ലിയും മുളകും പറ്റിപ്പിടിച്ച്,മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു,എപ്പോഴും നീറിക്കൊണ്ടിരിക്കുന്നു.ഉള്ളിന്‍റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല.നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല.മക്കള്‍ക്കും ഭര്‍ത്താവിനും ഒരുപാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു.ഇന്ന്-ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്‍റെ ആരായിരുന്നു എന്നാണ്‌ വിസ്മയിക്കുന്നത്.പരിപ്പ്പോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു?രുചിയുള്ള കറിയായി,ഉപ്പേരിയായി,ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു?രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല.ഉപേക്ഷിക്കപ്പെട്ടവളായി,ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ വേദനയും കടച്ചിലുമായി..പെയ്തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്....”മെഡിക്കല്‍കോളേജാണുമ്മാ,സ്ഥിരവാസം പറ്റില്ല.മരുന്ന് വെച്ചു കെട്ടലല്ലാതെ ഈ വ്രണങ്ങള്‍ക്കിനി ചികിത്സയില്ല.നാളെ ഡിസ്ചാര്‍ജുചെയ്യും.ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.”നഴ്സിന്‍റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്‍റെ പേരില്‍ കൊടുത്ത രണ്ടു നമ്പറിലും അവള്‍ വിളിച്ചത്.രണ്ടും ഔട്ട്‌ ഓഫ് കവറേജ് ഏരിയ..അല്ലെങ്കില്‍ സ്വിച്ച്ട് ഓഫ്..അതല്ലെങ്കില്‍ ബിസി..ആരും വരില്ല,അതവള്‍ക്കറിയില്ല.ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു.കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്.വളത്തിനല്ലാതെ അത് മറ്റെന്തിന് കൊള്ളാം?പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു.അടിച്ചടിച്ച് ആരെങ്കിലും ഈ ചണ്ടിയും രണ്ടു കഷ്ണം പേപ്പറാക്കിയെങ്കില്‍!ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ,ഒരക്ഷരത്തിലേക്ക് പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന് അങ്ങനേലും ഒന്ന് തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞു, ഒടിഞ്ഞു പോയിരുന്ന ശിരസ്സ്‌ അങ്ങനേലും അതിന്‍റെ യഥാസ്ഥാനത്ത് ഒരു നിമിഷമെങ്കിലും നിലയുറപ്പിക്കുമല്ലോ.


2 അഭിപ്രായങ്ങൾ: