Pages

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച


നിര്‍മമം.                               കഥ

സ്കുട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സീമ അകത്ത് നിന്നും വിളിച്ചു:”വൈകീട്ടേ,മറന്നു പോണ്ട,കുട്ടിക്ക് തീരെ വയ്യ.”

“നിന്നോടെത്ര തവണ പറഞ്ഞു അവളേം കൊണ്ട് ഒരോട്ടോ  പിടിച്ചു ഹോസ്പിറ്റലില്‍ പോകാന്‍.”

“എനിക്ക് വയ്യ,ആശുപത്രീല് തനിച്ചു പോകാന്‍,ഒരു വഴീക്കൂടി കേറ്യാപ്പിന്നെ ചുറ്റിത്തിരിഞ്ഞു  പിന്നാവഴി കാണൂല.”

ഇങ്ങനൊരു ബുദ്ധൂസിനോപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാംതവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറു പവനും..കണ്ണ് തള്ളിപ്പോയി.ചെറിയൊരസ്കിത-അതാണ്‌ കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നാക്കി.പെങ്ങന്മാരെല്ലാം കരക്ക് കേറി.പ്രായമായ അച്ഛനുമമ്മയുമുണ്ട് തനിച്ചു വീട്ടില്‍.ഏതു കാലം തുടങ്ങിയതാണീ മനുഷ്യരുടെ മാറ്റമില്ലാത്ത,മടുപ്പിക്കുന്ന കഥകള്‍..നഗരത്തില്‍ ഏതായാലും വാടക കൊടുക്കല്ലേ,അച്ഛനേം അമ്മയേം ഇവിടെ നിര്‍ത്താന്നു പറഞ്ഞാ അവള്‍ക്കു വയ്യ.സ്ത്രീധനമിത്തിരി കൊണ്ട് വന്നതോണ്ട് പത്തി കുറച്ചു താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്ലാറ്റിലെ വേലക്കാരി മീനാക്ഷിയെക്കുറിച്ച് അയാള്‍ക്ക്‌ ചില രഹസ്യമോഹങ്ങളൊക്കെയുണ്ട്.അതിനും വേണ്ടേ ഈ ബുധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാല് ദിവസം പോയി നിന്നോളൂ എന്ന് പഞ്ചാര കുഴച്ചുപറഞ്ഞാലും ഫലം നാസ്തി.

ഓരോന്നോര്‍ത്തു വണ്ടിയോടിക്കവേ ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നത് കണ്ടു.ഒരു നിമിഷം താനേതോ ഇരുളിന്‍ഗര്‍ത്തത്തിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണ് തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ ഞെരിക്കുന്നു.നെറ്റിയില്‍ നിന്ന് ചോരയൊലിച്ച് ചുറ്റും ഇരുണ്ട ചിത്രമാകുന്നു.ആളുകള്‍ തലങ്ങും വിലങ്ങും പോകുന്നത് ഒരു മങ്ങിയ തിരശ്ശീലയിലൂടെ കാണാം.എന്താണാരും തന്നെ മാത്രം കാണാത്തത്.വണ്ടി കുറച്ചു മാറി തല കുത്തനെ കിടപ്പുണ്ട്.കാറിന്‍റെ പൊടി പോലുമില്ല.അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു.”നോക്കൂ,ഇങ്ങനെ ചോര പോയാ ഞാന്‍ മരിച്ചുപോകും.ഒന്നെന്നെ ഹോസ്പിറ്റലിലെത്തിക്ക്..”

അയാളുടെ ആക്രന്തനം കേട്ട് പലരും തിരിഞ്ഞു നോക്കി നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി.”എന്‍റെ കീശയില്‍ നിന്നെടുത്തോളൂ പൈസ,ദയവു ചെയ്തു എന്നെ ആശുപത്രിയിലെത്തിക്കൂ..സഹോദരാ,നിങ്ങളെപ്പോലെ കുടുമ്പോം കുട്ടികളും ഉള്ളവനല്ലേ ഞാനും..ഞാന്‍ മരിച്ചാ അവര്‍ക്കാരാ..”

അയാളുടെ വിലാപം കേട്ട് ഒരാള്‍ ഓടിയെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി:”സ്നേഹിതാ,നിങ്ങള്‍ക്കെങ്കിലും നല്ല മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.”

“ആര്‍ക്കു വേണം മുടിഞ്ഞ ദൈവത്തിന്‍റെ അനുഗ്രഹം”.അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട്ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചു.ചോരയില്‍ പൊതിഞ്ഞ അഞ്ചാറു ഗാന്ധിത്തലകള്‍..”മോശമില്ല,ഇന്നത്തെ കളക്ഷന്‍.”.അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.

അപ്പോഴേക്കും ബോധം നശിച്ചു തുടങ്ങിയ കഥാപാത്രത്തെ ഒന്നൂടെ തിരിഞ്ഞു നോക്കി , ചുണ്ടൊന്നു കോട്ടി,അയാള്‍ ശീഘ്രം നടന്നു മറഞ്ഞു.

നഗരത്തിന്‍റെ മടുപ്പിക്കുന്ന മണം കഥാപാത്രത്തെ ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് മടുപ്പോടെ നോക്കി നഗരം ദീര്‍ഘമായി നിശ്വസിച്ചു...............................  

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ