Pages

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച


കുത്തനെയുള്ള വഴി....          കഥ

കൈജൂന്‍റെ അമ്മായ്മ്മാക്ക് തീരെ വയ്യ.ഇജ്‌ വെരണോ?”

അയലത്തെ സൈനാത്ത വിളിച്ചു ചോദിച്ചു.അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങി.ചെരിപ്പുമായി ഒഴുകുന്ന വെള്ളം കലപില കൂട്ടി.”നല്ലോണം കര്തിക്കോ,അത്തള്ള ഒരു ബീയ്ച്ച ബീണതാ,”

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.”കാലത്തിന്ടൊരു പോക്ക്!ഞമ്മളെ ചെറുപ്പത്തിലൊന്നും ഈ സുഗറൂല്ല പ്രെസറൂല്ല.പണ്ടത്തെ കവിളരശാ ഇപ്പത്തെ ക്യാന്‍സറ്.ഹൌ!ബല്ലാത്ത കാലം.അയ്നെങ്ങനെ?വെസല്ലേ ബെയ്ച്ച്ണ്.പണ്ടത്തെ പ്പോലെ നാല് കുരു നന്‍ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?”

“ആര്‍ക്കാപ്പോ സൈനാത്താ സമയം?തെരക്കന്നല്ലേ എല്ലാര്‍ക്കും?”

“അന്ക്കത് പറയാ.ഇന്‍റെ ബീട്ടിലിപ്പോ എന്താ ഇത്ര പണി?രാവില്‍ത്തെ വെപ്പ് കൈഞ്ഞാ അപ്പെമ്പറന്നോള്‍ക്ക് മാളികപ്പൊറത്ത് ടി വി കാണല്ലാണ്ട് എന്താ ഒരു സൊഗല്?ഇന്നാലും ഓക്ക് ബടെ നിക്കാന്‍ ബെജ്ജ.വയസ്സ്കാലത്ത് ഇന്ക്കിത്തിരി ചായന്‍റെള്ളം ഇണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം.അയ്ന്‍റെടേല് റൂഹ് പോയിക്കിട്ട്യാ ഓക്ക് സന്തോസായി.സുകായല്ലോ.പള്ള്യാളീലൊക്കെ എത്ര കൈപ്പിം വെള്ളരീം കുയ്ച്ചിട്ടതാ ഞാനും അന്ടുമ്മേം.”

കൈജാത്താന്‍റെ വീടെത്തിയിട്ടും സൈനാത്ത നിര്‍ത്തുന്ന മട്ടില്ല.”എന്താപ്പം ഇബളൊരു പത്രാസ്!ഓലപ്പെരേന്നാ വന്നത്ന്ന് വല്ല വിചാരോംണ്ടോ?എപ്പക്കണ്ടാലും ഓളെ പെരേല് ഔത്ത് കുളിമുറിണ്ട് ഫ്രിഡ്ജ്ണ്ട് ഏസിണ്ട്..ഈ ബര്‍ത്താനേള്ളൂ.പണ്ട് കൈഞ്ഞതൊക്കെ മറന്നു ഓള്..”

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.”ആ,ബന്നോളീ,ഇമ്മ ദാ ഔത്ത്ണ്ട്.”-അവര്‍ വലിയ മൈന്‍ഡില്ലാതെ  അടുക്കളയിലേക്കു പോയി.”കണ്ടോ ഓളെ പത്രാസ്?”സൈനാത്ത വീണ്ടും കുശുകുശുത്തു.”മിണ്ടാണ്ടിരിക്കി “ഞാന്‍ ചുണ്ടില്‍ വിരല്‍ വെച്ചു.ഒരു പൊട്ടു ചളിപോലുമില്ലാത്ത മാര്‍ബിള്‍തറയെ ആര്‍ക്കുമൊന്നു ഉമ്മ വെക്കാന്‍ തോന്നും.അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍.പണ്ടേ നല്ല തടിച്ചിയാണല്ലോ.

“ഒരു ഭാഗം മുയ്മന്‍ കൊയഞ്ഞിക്ക്ണ്.തീട്ടും മൂത്രും ഒക്കെ കെടക്ക്ണോടത്തന്നെ.ഞാനായതോണ്ട് തരക്കേട് ല്ല.ന്‍റെ മരോള് ഇന്നെ ഇങ്ങനെ നോക്കൂന്ന് ഇന്ക്ക് തോന്ന്ണില്ല.”

അവര്‍ കുതിര്‍ത്ത റെസ്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി.കട്ടന്‍ ചായ വായിലേക്കൊഴിച്ചപ്പോള്‍ അവര്‍ തരിപ്പില്‍ കയറി ചുമക്കാന്‍ തുടങ്ങി.”ഇഞ്ഞിപ്പം കൊറേ നേരത്തിന് കൊരന്നാവും.ചെറ്യേ പൈതങ്ങളേക്കാളും കസ്ട്ടാ..ണീപ്പിച്ചിര്ത്ത്യാ കൌത്തൊറക്കാത്ത കുട്ട്യാളെപ്പോലെ തലേം തൂക്കി ഇരിക്കും.”

മുമ്പൊരിക്കല്‍ അമ്മയിയമ്മ അസുഖമായി കിടന്നപ്പോ മരണമുറപ്പിച്ചു  പഴന്തുണി വാങ്ങാന്‍ വന്നിരുന്നു കൈജാത്ത വീട്ടില്‍.

”ഒരാക്കൊന്നും പൊന്തൂല.ന്താ അയ്ന്ടൊരു തടി!ഞമ്മള് തിന്നു തടിച്ചാ ബേറെള്ളോല്‍ക്കാ അദാബ്.”

മനസ്സില്‍ വേദന ഒരു സര്‍പ്പമായി ഇഴഞ്ഞു.നിസ്സഹാതയുടെ ഈ കൊല്ലും നിമിഷങ്ങളില്‍ ഒരു കളിപ്പാട്ടത്തിന്‍റെ വില പോലുമില്ല പൊന്നായി കൊണ്ടുനടന്ന ദേഹത്തിന്.

“ജീവന്‍ പോക്കാന്‍ ബെജ്ജല്ലോ.വല്ല മര്ന്നും കൊട്ത്താ തീരൂന്ന് എല്ലാരും പറിണ് ണ്ട്.എത്ര കാലാ ഞ്ഞും...”

സൈനാത്ത കൈജാത്തയെ രൂക്ഷമായി നോക്കി.”ബലാലേ,ഇജും ഈ കട്ടില്ക്ക് ഇള്ളതന്നെ.എത്ര കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്‍റെ  തടിയന്‍ മാപ്പളനെ ചെര്‍പ്പത്തില് പോറ്റ്യത്ന്ന് അന്ക്കറീല.ഇപ്പം വെണ്‍മാടം കിട്ടിയപ്പോ ..ന്നെക്കൊണ്ടൊന്നും പറീക്കണ്ട ഹിമാറെ..വാ പെണ്ണേ,ഓള് അയ്നെ കൊല്ല്ണത് കാണുംമുമ്പ് പോകാ ഞമ്മക്ക്..”

ഞങ്ങള്‍ തിരിഞ്ഞു നടന്നു.വരാന്തയില്‍ എട്ടു മാസം പ്രായമുള്ള പേരമകന്‍ കൈകാലിട്ടടിച്ചു ചിരിച്ചു കളിക്കുന്നു.അരികെ കൊഞ്ചിച്ചു കൊണ്ടു മരുമകളും.നിസ്സഹായതയുടെ വാര്‍ധക്യത്തിന് പക്ഷേ പച്ചപ്പിന്‍റെ സുഗന്ധമില്ല.അത് മാത്രമിങ്ങനെ ഉണങ്ങി വരണ്ടതെന്തെന്‍റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ട് സൈനാത്ത വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി.മനസ്സ് മുമ്പെന്നോ കണ്ട ഒരാളില്‍ ഉടക്കി നിന്നു.ഒരു ഭാഗം അനേകം മുഴകളാല്‍  വികൃതം,മറുഭാഗം പുഞ്ചിരിയാല്‍ സുന്ദരം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു,മറുഭാഗത്ത് അയാള്‍ കരയുന്നു..

“ഞാന്‍ തന്നെയാ ജീവിതം.” അയാളെന്‍റെ ഉള്ളിലിരുന്ന് ഉറക്കെ നിലവിളിച്ചു...............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ