Pages

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച


ഉപേക്ഷിക്കല്‍..........                         കവിത

കൈവളകള്‍ ത്യജിച്ചപ്പോള്‍ വല്ലാത്ത സമാധാനം

വിലങ്ങുകളാവാന്‍  മൂന്നാലു കണ്ണികള്‍ കൂടിയല്ലേ വേണ്ടൂ

മാലകള്‍ ഊരിയെറിഞ്ഞപ്പോള്‍

പണ്ട്,കഴുത്തില്‍ ചങ്ങല കിലുക്കി കടന്നു പോയ

അടിമക്കൂട്ടങ്ങളൊന്നാകെ ഓര്‍മയിലൂടെ മാര്‍ച്ച്ഫാസ്റ്റ്‌ നടത്തി

പാദസരങ്ങളുടെ കിലുക്കം വേണ്ടെന്നു വച്ചപ്പോള്‍

തരളിത എന്നവര്‍ വിശേഷിപ്പിച്ചിരുന്ന

സ്ത്രീത്വം കൂടൊഴിഞ്ഞ പോലെ................

മൂക്കുത്തി,കാതിലോലകള്‍ എല്ലാം

നിലത്തു കിടന്ന് എന്നെ നോക്കി നെടുവീര്‍പ്പയച്ചു .

ഈ സ്ത്രീക്കിതെന്തു പറ്റി?അവ പിറുപിറുത്തു

കുറച്ചൂടെ കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രങ്ങളണിഞ്ഞ്,

കാലാകാലം കൊളുത്തിട്ടിരുന്ന മനസ്സിന്‍റെ വാതായനങ്ങള്‍

മലര്‍ക്കെ തുറന്ന് ഞാന്‍ പുറത്തിറങ്ങി................

കള്ളനെന്നെ തുറിച്ചു നോക്കി,ഇവളെന്തേ മഞ്ഞത്തിളക്കം അണിയാത്തൂ

അയാള്‍ ഈര്‍ഷ്യയോടെ തുറിച്ചു നോക്കി

ബലാത്സംഗി എന്നെ ഉറ്റു നോക്കി,ളോഹ പോലുള്ള വസ്ത്രത്തെയും

അതിനുള്ളില്‍ ഭക്ഷണം വല്ലതുമുണ്ടോ?

അവന്‍റെ നോട്ടം പടക്കശാലയിലെ തീപ്പൊരിയായി..

ഞാന്‍ വേഗം നടന്നു,ഈ ഭീഷണിയും അതിജയിക്കണം

അതിനു ഞാനിനി എന്തുപേക്ഷിക്കണം

ഈ ശരീരമാണോ കൊത്തി നുറുക്കി കുപ്പയിലെറിയേണ്ടത്

സദാ വേദനിക്കുന്ന ആത്മാവിനെയോ?

ചിന്തിക്കണം, ചിന്തിക്കണം..............................

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ