Pages

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച


ശ്ലഥചിത്രങ്ങള്‍ ................................     കഥ

ഫസീലയെമറവിഒരിക്കലുംവിഴുങ്ങില്ല.നെറ്റിനുള്ളില്‍നഗ്നയായിപോള്ളിയടര്‍ന്നമാംസവുമായി കിടക്കുന്ന അവളുടെ വികൃതരൂപം..”ഇന്‍റെ ഉമ്മാന്‍റെ കബറിടത്തില്‍ ഒരു മയിലാഞ്ചി വെച്ചീനി,ഇപ്പൊ അത് നെറച്ചും ഇലയാ.അതിന്‍റെ അര്‍ഥം ഇന്‍റെ ഉമ്മ സ്വര്‍ഗത്തില്‍ പോകുമെന്നാ..”സ്കൂള്‍ പ്രായത്തില്‍ അവള്‍ തന്ന ആ അറിവിന്‍ശകലം ഇന്നും മനസ്സില്‍ മായാതെ..”അപ്പൊ ഉണങ്ങിയാലോ?”-ചോദിക്കാതിരിക്കാനായില്ല.”എല്ലാരെ മറവുചെയ്യുമ്പോളും ഒരു മയിലാഞ്ചിക്കൊമ്പ് വെക്കും.ഉണങ്ങ്യാ ആള് നരകത്തിലാ..”പേടിച്ചു പോയി.മയിലാഞ്ചിക്കാടായ പള്ളിപ്പറമ്പ് മനസ്സില്‍ മിന്നിമറഞ്ഞു.മദ്രസയില്‍ ദിനേന കേള്‍ക്കുന്ന സ്വര്‍ഗ്ഗനരകങ്ങളുടെ വിവരണങ്ങള്‍ തലച്ചോറില്‍ ആടിയുലഞ്ഞു.”ഉമ്മ ഇല്ലാതെ ആരാ ഇങ്ങളെയൊക്കെ നോക്കാ?”

“എളേമത്തള്ള ഇണ്ടായ്നി,വാപ്പാനോട് തല്ല്ണ്ടാക്കി പോയി.ഇത് രണ്ടാമത്തേതാ..”

“ഓര്‍മണ്ടോ അനക്ക് ഉമ്മാനെ?”

“ഏയ്‌,ഞാന്‍ രണ്ടു വയസ്സായപ്പം മരിച്ചിക്ക്ണ്.സുഖല്ലാത്ത മൂത്ത താത്തയാ ഉമ്മാന്നാ കൊറെ കാലം ഞാന്‍ കര്തീത്.”അവള്‍ ചെമ്പിച്ച മുടി മാടിയൊതുക്കി.സ്കൂള്‍വഴിയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രാകിമിനുക്കിയത്.ഒരുപാട് നടക്കണം സ്കൂളിലെത്താന്‍.എന്നിട്ടും ഒമ്പതാം ക്ലാസ് കഴിഞ്ഞ് സുമംഗലിയായതോടെ അവളെന്നെ മറന്നു.ഇടയ്ക്കു കാണുമ്പോഴുള്ള ചിരിയും മാഞ്ഞ് തീര്‍ത്തും അപരിചിതരായി.

ജീവിതത്തിന്‍റെ തിക്തമായ അനവധി അലക്കുകള്‍ കഴിഞ്ഞ്,ചുളിഞ്ഞുപിഞ്ഞിയ എന്‍റെജീവിതവസ്ത്രത്തെവിഷണ്ണയായിനോക്കിയിരുന്ന്ഓരോന്നാലോചിക്കെ,കേട്ടു ഒരു ദിവസം-ഫസീല തീ കൊളുത്തി,മെഡിക്കല്‍കോളേജിലാണ്..ഒരു തണുപ്പ് ശരീരത്തിലേക്ക് പാഞ്ഞു കയറി.എന്തിനാവും അവളതു ചെയ്തത്?

ഒരു മാസത്തെ വിഫലമായ ചികിത്സകള്‍ക്ക്ശേഷം,വീട്ടില്‍ ഒരു കുടുസ്സുമുറിയില്‍ വസ്ത്രങ്ങളുടെ കാപട്യമില്ലാതെ,അളിഞ്ഞ മുറിവുകളോടെ അവള്‍ കിടന്നു.കാണാന്‍ വന്നവരെയൊന്നും കാണാതെ,ചുമരിലേക്ക് തുറിച്ചുനോക്കി..ഒന്നേ നോക്കിയുള്ളൂ എല്ലാവരും.ആളുകളുടെ വരവ് വീട്ടുകാര്‍ ആഗ്രഹിച്ചതുമില്ല.പിന്നെ-വേദനയിറ്റുന്ന വിശദാംശങ്ങള്‍ അയല്‍ക്കാരി ഒരു ദിവസം ചിക്കിച്ചിനക്കി-“രാത്രിയായാ പെരേല് കെടക്കാന്‍ വയ്യ മളേ.അപ്പെങ്കുട്ടീടെ നെലോളി..ഇന്നെ ഒന്ന് കൊന്നുതരീന്നാ കരയ്ണ്.നടുപ്പൊറത്ത് കൊളം പോലാ ഒരു മുറി പഴുത്ത് ചലം ഒല്‍ച്ച്..മണ്ണെണ്ണ പാര്‍ന്നു കത്തിച്ച്,പൊള്ളല് സഹിക്കാതെ കെണറിലും ചാടി..അതാ ആ മുറി.”ഭീകരമായ ആ കഥ എന്നെ കഷ്ണംകഷ്ണമാക്കി.”എന്തിനായിരുന്നു”ഭീരുവിനെപ്പോലെ എന്‍റെ ശബ്ദം പതുങ്ങിവിറച്ചു.”മൂത്തച്ചന്‍ മാണ്ടാത്തതെന്തോ കാട്ടീന്നാ കേക്ക്ണ്.ഇത്രേം വേദന സഹിച്ചതോണ്ട് പടച്ചോന്‍ ഇന്നോട് പോറുക്കൂലേന്നും നരകത്തില്‍ ഇടൂലല്ലോന്നും ആണ് അപ്പെങ്കുട്ടി എപ്പളും എപ്പളും ചോയ്ക്ക്ണ്”.

ഒരു മാസത്തെ നരകവാസത്തിനുശേഷം മരണത്തിന്‍റെ ഹിമക്കൈകള്‍ അവളെ സ്പര്‍ശിച്ചു.ആദ്യമായി പോലീസുകാരുള്ള ഒരു മരണവീട് കണ്ടു.പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ആംബുലന്‍സ്‌ കരഞ്ഞുവിളിച്ചെത്തിയപ്പോള്‍ മുറ്റത്ത് നിന്ന് അവളുടെ കുഞ്ഞുങ്ങള്‍ അമ്പരന്നുനോക്കി.മൂത്ത കുട്ടി അവള്‍ തന്നെ,അതേ ചെമ്പിച്ച തലമുടി.മയ്യത്ത് പുറത്തേക്കെടുത്തപ്പോള്‍ അവളുടെ സുഖമില്ലാത്ത താത്ത കൂക്കി നിലവിളിക്കാന്‍ തുടങ്ങി-“ഓളെ കൊണ്ടോണ്ടാ..ഓളെ കൊണ്ടോണ്ടാ..”

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങി.ഓരോ പീഡനവും ബാക്കി വെക്കുന്ന ശ്ലഥചിത്രങ്ങള്‍ എത്ര ഭീകരമാണെന്ന് കണ്ണീരോടെ ഓര്‍മിച്ചുകൊണ്ട്..........................   

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച


കല്‍ക്കരി

ചിരപരിചിതമായതിനെക്കുറിച്ചു എഴുതിയാല്‍ മാത്രമേ റിയാലിറ്റി ഉണ്ടാകൂ,അല്ലെങ്കില്‍ വല്ലാത്ത കൃത്രിമത്വം ചുവക്കും.ചിത്രകല ഉള്‍പെടുത്തി ഒരു കഥഎഴുതാനുള്ള അവളുടെ ആഗ്രഹത്തിനു മുമ്പില്‍ ഒരു തടയണ കെട്ടി അവന്‍ പറഞ്ഞു.”വായിച്ചു പഠിച്ചാലോ?”പ്രധിരോധത്തിന്‍റെ മുള്‍വേലി കെട്ടി അവള്‍ ചോദിച്ചു.”ഏയ്‌.ഒരിക്കലും ശരിയാവില്ല.അതൊരു സാധനയല്ലേ കുട്ടീ,എത്രയോ വര്‍ഷങ്ങളുടെ ധ്യാനം.”നിരാശയോടെ അവള്‍ ഒരു പുല്‍ക്കൊടിത്തുമ്പ് ചവച്ചു തുപ്പി.എന്താണ് തനിക്ക് ഏറ്റവും പരിചിതം?നിരന്തരം വേവുന്ന അടുപ്പ്,പാത്രങ്ങള്‍,ഒട്ടും അനുകമ്പയില്ലാതെ ചിരവിക്കൊണ്ടേയിരിക്കുന്ന ചിരവ,ഒരു പാട് വേവും ചൂടും ഉള്ളില്‍ തിളയ്ക്കുന്ന പ്രഷര്‍കുക്കര്‍,എന്നും മാലിന്യം നീക്കി മുക്കിലിരുന്നു മറ്റുള്ളവരുടെ പത്രാസു നോക്കി നെടുവീര്‍പ്പിടുന്ന ചൂല്‍,അരച്ചു മയമാക്കി ജീവിതത്തെത്തന്നെ ഒരു ചമ്മന്തിക്കൂട്ടാക്കിത്തരുന്ന മിക്സി,സോപ്പ്പതയില്‍ മുങ്ങിക്കുളിച്ച് എന്നും വെളുക്കെച്ചിരി സമ്മാനിക്കുന്ന പാത്രങ്ങള്‍,കല്ലില്‍ കയറി എന്നും പീഡനമേറ്റു വാങ്ങുന്ന വസ്ത്രങ്ങള്‍,മാലിന്യമുക്തമാവാന്‍ അവക്ക് പീഡിതരാകാതെ വയ്യ...

ദുര്‍മുഖത്തോടെ അവളവനെ നോക്കി;”ഞാന്‍ നിന്നെപ്പോലെ സഞ്ചാരഭാഗ്യമുള്ളവളല്ല.ഒരു പെണ്ണായതിനാല്‍ ഭാഗ്യമുണ്ടായിട്ടും കാര്യമില്ല.ഒന്നാലോചിച്ചു നോക്ക്,എന്‍റെ ചുറ്റുമുള്ള ഈ മതിലുകള്‍ക്കുള്ളില്‍ എത്ര ചെറിയ പ്രമേയങ്ങളാ,നിന്നെപ്പോലെ സാഹിത്യവും ചര്‍ച്ച ചെയ്തു നടക്കാനും ക്യാമ്പുകള്‍ ആഘോഷിക്കാനും എനിക്കെവിടെ അവസരം?”

“അത് നിന്‍റെ വിധി”,നിര്‍മമനായി അവന്‍ പറഞ്ഞു,”ആരു പറഞ്ഞു,നിന്നോടീ തീക്കനല്‍ വാരിയെടുക്കാന്‍?എഴുത്തെന്നാല്‍ സ്വയം എരിയലാണ്,അതിനു തയ്യാറുള്ള കല്‍ക്കരിക്കേ അതിനു യോഗ്യതയുള്ളൂ.”

“ശരിയാ,ഞാനേതായാലും കല്‍ക്കരിയാവാന്‍ പോവുകയാ”.അവള്‍ കൂസലില്ലാതെ പുറത്തെ ഇരുട്ടിലേക്ക് കാല്‍ വെച്ചു.”എന്താ നീ ചെയ്യണ്?കിറുക്കായോ നിനക്ക്?ഒരു കാര്യം പറയുമ്പോഴേക്കു ദേഷ്യം പിടിച്ചാലോ?മോന്‍ റൂമിലുറങ്ങുന്നു,അവനെയിട്ടു നീയെവിടെ പോകുന്നു?”

“പറഞ്ഞില്ലേ,ഞാന്‍ കല്‍ക്കരിയാവാന്‍ പോകുന്നു.ചുറ്റുമുള്ളതൊന്നും എനിക്കിനി തടസ്സമല്ല.മുന്നില്‍ ഇരുളിന്‍റെ മതിലുകളാണ്.ആശങ്കയില്ലാഞ്ഞല്ല,കനലിന്‍റെ ചൂടില്‍,തിളക്കത്തില്‍ എല്ലാം തിരിച്ചറിയുമെന്ന പ്രതീക്ഷയാണ്.”അവള്‍ പുറത്തിറങ്ങി.അവന്‍ പല്ലുകടിച്ച് എന്തു ചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ അവള്‍ ഇരുളില്‍ അവസാനിക്കുന്നത് തുറുകണ്ണുമായി നോക്കി നിന്നു.................................