Pages

2013, ജനുവരി 18, വെള്ളിയാഴ്‌ച


അഗ്നി .............................................കവിത

നീയെന്നിലേക്ക് പെയ്ത അഗ്നിയായിരുന്നു,

അതില്‍ ഞാന്‍ വെന്തു കറുത്തു

എത്രയായിട്ടും ആ എരിതീനോവില്‍ നിന്ന്,

പൊള്ളല്‍ കുമിളകളില്‍ നിന്ന്, രക്ഷപ്പെടാനാവുന്നില്ല

ഒരിക്കലും കളിയായിപ്പോലും ഈ കടലാസുവഞ്ചിയെ നീ പരിഗണിച്ചിരുന്നില്ല

അതുകൊണ്ടാണ് നനഞ്ഞു കുതിര്‍ന്ന്‍ അതു മുങ്ങാന്‍ പോകുമ്പോഴും

ഇത്രയും ക്രൂരമായി നിനക്ക് നോക്കി നില്‍ക്കാനാവുന്നത്..

സ്നേഹത്തിന്‍റെ സ്നിഗ്ദ്ധതയായാല്‍ നീ മടുത്തിരിക്കുന്നു

ഒരിക്കലുമാ കാക്കത്തണലില്‍ ഇരിക്കാത്തവരുടെ ,

നൊമ്പരം നീയറിയുവതെങ്ങനെ?

ഇടയ്ക്കിടെ എന്‍റെയുള്ളില്‍ ചൊറിഞ്ഞു മാന്തി,നീ ചോര പൊടിയിക്കുന്നു.

അതില്‍ വിരല്‍ മുക്കി നിന്‍റെ കപടമുഖം ഞാന്‍ വീണ്ടും വരക്കുന്നു,

നിന്‍റെ പരിഹാസച്ചിരി ചുറ്റും അലയ്ക്കുന്നു...

സ്വന്തം മരണം!നടക്കുന്നത് ആ ഗുഹയിലേക്കാണല്ലോ

പുഴുവരിക്കുന്നത്,ജഡം  ഖബറില്‍ വെക്കുന്നത്

തനിച്ചു കുറെ കാലം ഓര്‍മകളുടെ കടല കൊറിക്കുന്നത്

ഒക്കെ ഉള്ളില്‍ കിടിലമായി വളരുന്നു .......

അധികപ്പറ്റായി ഈ സ്നേഹതീരത്ത്‌,

ജീവിക്കാന്‍ ഒരു ശലഭത്തിന്‍റെ യോഗ്യത പോലുമില്ലാതെ

ദൈവമേ!ഇഴയായ്‌ പിരിഞ്ഞ നരകാഗ്നിയുടെ,

കട്ടിപ്പുക മനസ്സിലേക്ക് സര്‍പ്പങ്ങളായ്‌ ഇഴഞ്ഞു കയറുന്നു

എവിടെയാണ് സമാധാനം,ശാന്തി?

ഒരു മനുഷ്യന് എവിടെയാണത് ലഭിക്കുക?

ഒരിക്കല്‍ കൂടിയാ തണലില്‍ എല്ലാം മറന്നൊന്നിരിക്കാന്‍ എത്രയാണ്കൊതി

വെറുതെ, സരസമായ വാക്കുകളുടെ ശീതളപ്പഴങ്ങള്‍ രുചിച്ചുകൊണ്ട്

ഈ തണല്‍ എന്‍റെതായിരുന്നില്ല,ഈ തണലെന്നല്ല ഒരു തണലും

എന്നിട്ടും ഒരു മോഹം ,ഒരിക്കല്‍ കൂടി ,ഒരിക്കല്‍ കൂടി മാത്രം.............

 

2013, ജനുവരി 5, ശനിയാഴ്‌ച


കൊതുകുജന്മം.........................കഥ

ഇരുണ്ടു അഴുക്കുനിറമായ വാതില്‍ കടന്നു അഞ്ചാമത്തവനും പുറത്തു കടന്നപ്പോള്‍ അവള്‍ ഊറിച്ചിരിച്ചു.രഹസ്യമായ സിറിഞ്ചിലൂടെ രോഗികളായിത്തീര്‍ന്നവര്‍.സ്ഥലം മാറി ഇവിടെ എത്തിയിട്ട് ആഴ്ച ഒന്നേ ആകുന്നുള്ളൂ,മുമ്പ് നിന്നിരുന്ന അഞ്ചിടങ്ങളിലും നൂറിലേറെ പേര്‍ക്ക് രോഗസമ്മാനം നല്‍കിയാണ് പോന്നത്.തന്‍റെ ശരീരം സ്പര്‍ശിക്കുമ്പോഴേക്കും ഓരോ ആണൊരുത്തനിലും നിറയുന്ന രൌദ്രം,ആര്‍ത്തി..ചിലരുടെ കണ്ണുകളില്‍ വിരിയുന്ന കപടമായ ആര്‍ദ്രത..എല്ലാം ആസ്വദിക്കുക തന്നെയായിരുന്നു.ചവിട്ടി മെതിക്കയാണെന്നറിഞ്ഞിട്ടും,അറ്റമില്ലാത്ത പാതാളത്തിലെക്കാണ് ആഴുന്നതെന്നറിഞ്ഞിട്ടും ഉള്ളില്‍ അപാരമായ ശാന്തത പേറാനാവുന്നത് അതുകൊണ്ടാണ്.രോഗിയല്ലാതിരുന്ന തന്‍റെ കുഞ്ഞിനെ ഏതോ കാമഭ്രാന്തന്മാര്‍ പിച്ചിക്കീറി ആറ്റിലെറിഞ്ഞപ്പോള്‍...അന്നു മുതലാണ്‌ ഒരു കൊതുകായി ജീവിക്കാന്‍ തീരുമാനിച്ചത്.ഭര്‍ത്താവില്‍ നിന്ന് ജീവിതാന്ത്യംവരെ കിട്ടിയ ഭീകരരോഗവുമായാണ് നാടുവിട്ടത്.ഒരൊറ്റ കടാക്ഷം കൊണ്ടാണ് ഓരോ ഞരമ്പുരോഗിയേയും വീഴ്ത്തിയത്.പോകുമ്പോള്‍ ചിലര്‍ സന്തോഷത്തോടെ വിവാഹ മോതിരം വരെ ഊരിത്തന്നു.എത്ര വലിയൊരു അസംബന്ധത്തെയാണ് അവരിത്ര നാളും വിരലിലണിഞ്ഞിരുന്നത്!

ചെന്നേടത്തെല്ലാം ഒരു നൂറു പേരെയെങ്കിലും കുഴിയില്‍ വീഴ്ത്തുക,അതാണു ലക്ഷ്യം.രണ്ടാം ക്ലാസ്സുകാരിയെ ആഗ്രഹപൂര്‍ത്തിക്കു ശേഷം കഷ്ണിച്ചു കളഞ്ഞ ബലിഷ്ഠന്മാര്‍ പേപ്പറുകളില്‍ നിറയുന്നു.ഒത്താല്‍ അവരുടെ നാടുകളിലും ഒന്നു കറങ്ങണം .കൊതുകിനെപ്പോലെ ചിറകു കൂടി ഉണ്ടായിരുന്നേല്‍ നന്നായേനെ..അവശയാകും മുമ്പ്‌ ചില ആശകളുണ്ട്;എന്തു ഹീനകൃത്യം ചെയ്തും സന്തോഷം നേടുന്നവര്‍ക്ക് അദൃശ്യമായൊരു ഭീഷണി ആകണം .ഓരോ മനുഷ്യ മൃഗത്തിലേക്കും അവനെ നിന്ദ്യനാക്കുന്ന അസുഖത്തിന്‍റെ വൈറസുകളെ ഇന്ജക്റ്റ്‌ ചെയ്യണം.

പേപ്പറുകളിലേക്ക് നോക്കൂ.ലക്ഷ്യം നിറവേറുക തന്നെയാണ്.”കേരളത്തില്‍ എച്ച് ഐ വി രോഗികള്‍ പെരുകുന്നു”-വാര്‍ത്ത.