Pages

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച


ചിറകൊടിഞ്ഞവര്‍....................................................................കഥ

എല്ലാ പൂക്കളും വെള്ളവും വളവുമുള്ള ഉദ്യാനങ്ങളില്‍ പിറന്നു കൊള്ളണമെന്നില്ല .ചിലത് പാറക്കരികില്‍ കറുത്ത ദുഃഖത്തിനു കൂട്ടായി കുഞ്ഞിതളുകള്‍ പതുക്കെ ഇളക്കി കാറ്റില്‍ ഊയലാടും.അവര്‍ക്കുമില്ലേ ഈ ഭൂമിയില്‍ അവകാശങ്ങള്‍?തപിക്കുന്ന കൃഷ്ണശിലയുടെ ചുടുനിശ്വാസം മാത്രമോ അവരുടെ ഓഹരി?മഞ്ഞില്‍ കിടുകിടുത്ത് ഉള്ളിലേക്കമര്‍ത്തുന്ന വ്യസനത്തിന്‍റെ കടുത്ത ശൈത്യം മാത്രമോ അവരുടെ വിധി?

സ്റ്റാഫ്‌മീറ്റിങ്ങാണ്.അനുശ്രീ തന്നെ വിഷയം.ഇതിപ്പോ മൂന്നാം തവണയാണ് അവള്‍ ആണ്‍കുട്ടികളെ കടിച്ചും മാന്തിയും ഉപദ്രവിക്കുന്നത്.ഒരു കൊല്ലം കഴിഞ്ഞിട്ടും ഒന്നും മറന്നില്ലല്ലോ അവള്‍.

“കുട്ടീടെ പാരന്റിനെ നമ്മളിപ്പോ പല തവണ വിളിപ്പിച്ചു.”-ഹെഡ്‌ മിസ്ട്രെസ്സ് പറയാന്‍ തുടങ്ങി.”നമ്മളവരുടെ കാര്യം എപ്പോഴും അനുഭാവത്തോടെ തന്നെയാണ് കാണുന്നത്.പക്ഷെ കണ്ണിനു താഴെ പരിക്കേറ്റ കുട്ടിയുടെ കാര്യത്തില്‍ പാരന്റ്സെല്ലാം നമുക്കെതിരാണ്.നിര്‍ബന്ധമായും അനുശ്രീയെ നമ്മള്‍ ടി സി കൊടുത്തു വിടേണ്ടി വരും.”

ഞെട്ടിപ്പോയി.നന്നായി പഠിച്ചിരുന്ന നിലാവിനൊത്തൊരു പെണ്‍കുട്ടി..ഇതെല്ലാം സംഭവിച്ചത് ഞങ്ങളുടെ കുറ്റം കൊണ്ടാണെന്ന് കുറെയായി മനസ്സ്‌ ശകാരിക്കുന്നു.വെറുതെയെങ്കിലും കുട്ടികളെ ഓര്‍മിപ്പിക്കാമായിരുന്നു;കെട്ട കാലത്തെക്കുറിച്ച്.ഒന്നും തിരിയുന്ന പ്രായമല്ല,എന്നാലും..

“പക്ഷെ ടീച്ചര്‍-“ഞാനിടക്കു കയറി.”എനിക്കറിയാം സൌമ്യ എന്താ പറയാന്‍ പോണതെന്ന്.ടീച്ചരെന്‍റെ വാക്കുകള്‍ക്കു മീതെ വലിയൊരു കല്ല്‌ വച്ചു.”ഈ വന്നതൊന്നും നമ്മുടെ കുറ്റല്ലാലോ.ഈ ലോകം മുഴുവന്‍ നന്നാക്കാന്‍ നമ്മള്‍ കുറെ അധ്യാപകരെക്കൊണ്ടു സാധിക്കുമോ?അതുകൊണ്ട് നാളെ എക്സിക്യൂട്ടീവ്  കൂടും.വേണ്ട തീരുമാനങ്ങള്‍ എടുക്കും.”

പ്രതിമകളെപ്പോലെയിരിക്കുന്ന സഹപ്രവര്‍ത്തകരെ ഞാനൊട്ടു വിസ്മയത്തോടെ നോക്കി.ഇവരൊന്നും മിണ്ടാത്തതെന്ത്‌?എല്ലാ സങ്കടങ്ങളും എന്‍റെ മനസ്സിലേക്ക് മാത്രം തിരയടിച്ചു  കയറുന്നതെന്തിന്? ഹൈസ്കൂളിലായിരുന്നു മുമ്പ്‌.എല്‍ പി സ്കൂള്‍ മനസ്സിനെ ഇറച്ചി പൊരിക്കുമ്പോലെ ഉണക്കി വരട്ടിക്കളയും.ബാലസാഹിത്യം മാത്രമുള്ള ലൈബ്രറി.വാക്കുകളുടെ കിന്നരിയും തലപ്പാവുമെല്ലാം മനസ്സില്‍ നിന്ന് കൊഴിഞ്ഞു പോകും.ക്ലാസ്സില്‍ കയറിയപ്പോള്‍ തന്നെ അനുശ്രീയെ ശ്രദ്ധിച്ചു.ഡെസ്കില്‍ തല വെച്ചു കിടക്കുന്നു.കുട്ടികള്‍ കലപില തുടങ്ങി.”ടീച്ചര്‍,ഇന്ന് അനുശ്രീ ആരോടും മിണ്ടുന്നില്ല.”

“നിങ്ങളെന്തിനാ എപ്പോഴും അവളെ നോക്കിയിരിക്കുന്നത്?അവളോട്‌ നല്ലത് പറഞ്ഞു കളിക്കാനൊക്കെ കൊണ്ടു പൊയ്ക്കൂടെ?”-ഞാനറിയാതെ ഒച്ച പൊങ്ങി.സ്മിത എഴുന്നേറ്റു.”ഞങ്ങള്‍ കുറെ വിളിച്ചു ടീച്ചര്‍.ദേഷ്യം പിടിച്ച് അവളൊരു നോട്ടം.പേടിച്ചു പോയി.മിഞ്ഞാന്നത്തെപ്പോലെ കടിയും മാന്തും കിട്ടിയാലോ.”

“അനൂ ,അനൂ”-ഞാനവളെ തട്ടി വിളിച്ചു.കണ്ണില്‍ അഗ്നിയുമായി അവള്‍ തലയുയര്‍ത്തി.ഭയം എന്നെയും വരിഞ്ഞു കെട്ടി.എത്ര സൈലന്റായ ഒരു കുട്ടിയായിരുന്നു.സര്‍വം സഹയായവള്‍ ഗതി കെട്ടാല്‍ ഇങ്ങനെയാവണം ;എപ്പോഴും തീ തുപ്പി..”എന്താ നീ മിണ്ടാതെ ഇരിക്കുന്നത്?കുട്ടികളോടൊപ്പം കളിച്ചാലെന്താ?”ഏറ്റവും സൌമ്യമായി എന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.അവളെന്നെ തുറിച്ചു നോക്കി.”എല്ലാടത്തുമുണ്ട് അവര്.ഇന്‍റെ പാവാട പൊക്കാന്‍ നോക്കി.അയാളുടെ വിരലുകള്‍ കടിച്ചു മുറിച്ചതോണ്ടാ ചാടാന്‍ പറ്റീത്.അവരെന്നെ അല്ലെങ്കില്‍ കൊന്നേനെ.”-അവള്‍ വെറുപ്പോടെ ചീറ്റി .മൂന്നാലു കൌണ്‍സിലിംഗ് കഴിഞ്ഞിട്ടും ഈ കുട്ടിയെ പേടി ശ്വാസം മുട്ടിക്കുകയാണ്.മുഖമാകെ കരുവാളിച്ചു.ക്ലാസ്സില്‍ ഏറ്റവും വലിപ്പമുള്ള കുട്ടി.പളപളാന്നുള്ള ചെടിയുടെ വളര്‍ച്ച.”ഇത്രേം വല്യ കുട്ടിയെ എന്തിനാ ഹാഫ്‌ സ്കര്‍ട്ട് ഇടീക്കണ്.”-ഒരു ദിവസം എല്‍സറ്റീച്ചര്‍ ചോദിച്ചു.ശരിയാ.ഉള്ളില്‍ പതയുന്ന അരിശത്തോടെ ഞാന്‍ തല കുലുക്കി.സ്ത്രീ മുട്ടയില്‍ നിന്ന് പുറത്തു വരുമ്പോഴേ ചുറ്റുമുള്ള പരുന്തുകളെയും കാക്കകളെയും തിരിച്ചറിയണം.അല്ലെങ്കില്‍...

പി ടി എ മീറ്റിങ്ങിലും മറുത്തൊരു അഭിപ്രായമുണ്ടായില്ല.”പക്ഷെ നമ്മുടെ സ്കൂളിന്‍റെ സല്‍പ്പേര്..നാളെ വല്ല ചാനലും ഇത് ഫ്ലാഷ് ന്യൂസ്‌ ആക്കിയാലോ?”-ഞാന്‍ ചോദിച്ചു.”ശരിയാ”,ഹെഡ്‌ മിസ്ട്രസ് ഒരല്പം ഭീതിയോടെ പിറുപിറുത്തു.”ഇനി എന്തു ചെയ്യും?ഇപ്പൊത്തന്നെ പല പാരന്റ്സും വളരെ റൂഡായാ സംസാരിച്ചത്.കുട്ടീടെ ഫാദറിനെ വിളിച്ച് കുറച്ചു കാലം കൂടി വീട്ടില്‍ നിര്‍ത്തി ചികിത്സിക്കാന്‍ പറയാം.അതിനു വേണ്ടുന്ന വല്ല സഹായവും പി ടി എ ഫണ്ടില്‍ നിന്നെടുക്കാം.ഇതൊക്കെയല്ലേ നമ്മളെക്കൊണ്ടു പറ്റൂ.”

അന്ന് –ഹോസ്പിറ്റലീന്നു കൊണ്ടു വന്നെന്നറിഞ്ഞു ചെന്നതായിരുന്നു.കയറു കൊണ്ടു കട്ടിലില്‍ ബന്ധിച്ചിരിക്കുന്നു അവളെ.”ഇനിയും മാറിയില്ലേ?”-ഉല്‍ക്കണ്ഠയോടെ ഞാനവളുടെ അമ്മയെ നോക്കി.”നല്ല സമാധാനായിരുന്നു ടീച്ചറേ.വീടിനു മുന്നിലെ ഈ റോഡ്‌ കണ്ടപ്പം തൊടങ്ങി പിന്നേം എളക്കം.ഏട്ടന്‍ വണ്ടി വിളിക്കാന്‍ പോയതാ.ഞ്ഞൂം കൊണ്ടോവന്നെ.ഒരു സൂക്കെടും ണ്ടാരുന്നില്ലല്ലോ ഇന്‍റെ കുട്ടിക്ക്.”ചോരയിറ്റുന്ന വാക്കുകളാല്‍ അവരുടെ മുഖം നനഞ്ഞു.ശരി തന്നെ.ഒരു കേടും ഉണ്ടായിരുന്നില്ല.നിലാവിനെ ഇരുള്‍ വിഴുങ്ങുന്നത് മുന്നറിയിപ്പ് തന്നിട്ടാണോ?

അവളുടെ അച്ഛന്‍ വല്ലാതെ വൃദ്ധനായിക്കഴിഞ്ഞെന്നു തോന്നി.ഒരൊറ്റ കൊല്ലം കൊണ്ട് അയാളിലേക്ക് വാര്‍ധക്യം ഇരച്ചു കയറിയോ?ഈശ്വരാ!ക്ലാസ്‌ടീച്ചറായതോണ്ട് കാര്യങ്ങള്‍ പറയേണ്ട ഗതികേടും തനിക്കു തന്നെ.പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളിലേക്ക് മ്ലാനത ഉരുണ്ടിറങ്ങി.”ടീച്ചര്‍,സ്കൂളില്‍ ശല്യാന്ന്‍ അറിയാഞ്ഞല്ല.ഞാനൊരു കൂലിപ്പണിക്കാരനല്ലേ ?ചികിത്സിച്ചു ചികിത്സിച്ചു ഞാന്‍ മുടിഞ്ഞു.ഇതിനൊക്കെ കാരണക്കാരായ ചെകുത്താ ന്‍മാരെയൊക്കെ വെറുതെ വിടേം ചെയ്തു.പീഡനമൊന്നും നടന്നിട്ടില്ലത്രേ.ഇതിലും വലിയ പീഡനം ഇനി എന്താ വേണ്ടത്‌?വാക്കുകളുടെ ഭയാനകമായ ശൈത്യത്താല്‍ അയാള്‍ അടിമുടി വിറച്ചു.

സിബ്ബ്‌ വിട്ടു തുടങ്ങിയ ബേഗ് അലക്ഷ്യമായി തോളിലേക്കെറിഞ്ഞ് അവള്‍ വേഗം പിതാവിനെ അനുഗമിച്ചു.ടീച്ചര്‍ എന്ന് വിളിച്ച് അവളൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല.ദൂരേന്ന് ഒരു ഓട്ടോ വാലില്‍ പുകയുമായി കിതച്ചെത്തി.പൊടുന്നനെ അവള്‍ അച്ഛനെ കെട്ടിപിടിച്ചു.ഭീതി നിറഞ്ഞ കണ്ണുകള്‍ റോഡിലേക്ക് പേര്‍ത്തും പേര്‍ത്തും പാളി വീണു.”അനുശ്രീ”-ഉറക്കെ വിളിച്ചുകൊണ്ട് ഞാന്‍ പിറകെ ഓടിയെത്തി.വായില്‍ നിന്ന് പതയൊലിപ്പിച്ച് അവളെന്നെ ഉറക്കാത്ത ദൃഷ്ടിയോടെ അളന്നു മുറിച്ചു.കയ്ക്കുന്ന ചിരി മുഖത്തണിഞ്ഞ് ഞാനവളെ ചേര്‍ത്തു പിടിച്ചു.”പേടിക്കേണ്ട ,ഇനിയാരും നിന്നെ കട്ടോണ്ട് പോവില്ല.ഞങ്ങളൊക്കെ ഇവിടില്ലേ?”-അവള്‍ അവിശ്വാസത്തോടെ എന്നെ നോക്കി.”കൊല്ലും നമ്മളെ അവര് കൊല്ലും.”അവളുടെ പിടുത്തം മുറുകി.”ഇല്ല മോളെ,”-എന്നെത്തന്നെ വിശ്വാസമില്ലാതെ ഞാന്‍ വെറുതെ വാക്കുകളെ ചവച്ചു തുപ്പി.”ഇനിയാരും മോളെ കൊണ്ടോവില്ല.മോള്‍ ഒറ്റയ്ക്ക് വരേം വേണ്ട.ഡോക്ടറെ കണ്ട് കുറച്ചൂസം കഴിഞ്ഞ് ക്ലാസ്സില്‍ വന്നാ മതി ട്ടോ.”-അവള്‍ പതിയെ അടര്‍ന്നു മാറി നിസ്സഹായതയുടെ വിരലുകളെ തൊട്ടു.”പോകാം അച്ഛാ”-അവര്‍ നടന്നകന്നു.കഴിഞ്ഞ വര്‍ഷം അവള്‍ ഒരു ദിവസം ക്ലാസ്സില്‍ ഏറെ വൈകിയാണെത്തിയത്‌.എവിടെയായിരുന്നു എന്നു ചോദിച്ചതും വിതുമ്പിക്കരഞ്ഞു കൊണ്ട് ഓടി സീറ്റില്‍ പോയിരുന്നു.ആരെന്തു ചോദിച്ചിട്ടും ഉത്തരമില്ല.പിന്നെയാണ് ഫിറ്റ്‌സ് വന്ന് കുഴഞ്ഞു വീണത്‌.കാരണങ്ങളുടെ ഏച്ചുകെട്ടുകള്‍ പൂര്‍ത്തി  യായപ്പോഴേക്കും..കൈകാലുകളില്‍ വിണ്ടു പൊളിഞ്ഞ മുറിവുകള്‍..വിജനമായ റോഡില്‍ ആരും ഒന്നും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിലും എല്ലാം  സ്വപ്നമായിരുന്നോ എന്ന വിവശതയിലുമാവണം അവള്‍ സ്കൂളിലേക്ക് ഓടിക്കയറിയത്.ഒരു കാവല്‍ മാലാഖയാവാം അവളെ ഓട്ടോയുടെ ചക്രങ്ങള്‍ക്കടിയില്‍ പെടാതെ രക്ഷിച്ചത്.

ഇരുള്‍ പെയ്യുന്നു.നാട്ടില്‍ പോയതായിരുന്നു.അനുവിന്‍റെ അവസ്ഥ എന്താവോ?ഹോസ്റ്റ്ലിലേക്ക് നടന്നെ ത്തുമ്പോഴേക്കും ഇരുള്‍ മൂടിപ്പൊതിയും.കുലുങ്ങിപ്പായുന്ന ഓട്ടോകളെ ഞാനൊട്ടു ഭയത്തോടെ നോക്കി.പരുന്തുകള്‍ പൊട്ടുകളായി ആകാശത്തു വട്ടമിടുന്നുണ്ടോ?ഒറ്റയ്ക്ക് ചിക്കിച്ചിനക്കുന്ന തള്ളക്കൊഴിയെ പ്പോലും ചിലപ്പോളവ റാഞ്ചിയേക്കും.തമസ്സിന്‍റെ കൈകാലുകള്‍ക്ക് ദിനംപ്രതിയല്ലേ നഖങ്ങള്‍ പെരുകുന്നത്.കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍................................... .             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ