Pages

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

അമ്മായി(കഥ )



മേശമേല്‍ ഒരു മുട്ടന്‍ വടി കൊണ്ട് മൂന്നാലു തവണ അടിച്ച് അവര്‍ ഒച്ചയിട്ടു; എല്ലാരും വര്‍ത്താനം നിര്‍ത്തിക്കോളി, ഇല്ലേല്‍ ഇപ്പം കിട്ടും ഇന്റെ കയ്യിന്ന്.ആ, ഹാജര്‍ പറഞ്ഞോളീ..ഒന്ന്. അബ്ദുല്‍ ഖാദര്‍, രണ്ട്, അയ്മദ്..അനിയത്തി പൊട്ടി വന്ന ചിരി ഒതുക്കി എന്റെ കാതില്‍ മന്ത്രിച്ചു'താത്താക്ക് വരാന്‍ പോണ വിധിയാ, നല്ലോണം കണ്ട് പഠിച്ചോ.'അതു പറഞ്ഞ് അവള്‍ നാണയക്കിലുക്കമുള്ള ഒരു ചിരി പൊട്ടിച്ചു.അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി.സന്ദര്‍ഭത്തിനു യോജിക്കാതെയാണ് അവളുടെ ചിരി പൊട്ടി വീഴുക.മയ്യിത്ത് കുടീന്ന് എറക്കുമ്പളും അവള് ചിരിക്കും.അവള്‍ക്ക് ജീവിതം ആകെ തമാശയാണ്.അതു കൊണ്ടാവും ഈ നാല്പത്തിനാലാം വയസ്സിലും അവള്‍ നിത്യവസന്തത്തിലായിരിക്കുന്നത്.അമ്മായി ഒന്നാം ക്ലാസ്സിലെ പാത്തുമ്മ ടീച്ചറായി ഇപ്പോഴും ഹാജര്‍ വിളിയില്‍ തന്നെ.പെട്ടെന്ന്എണീറ്റ് മൂലയില്‍ തൊട്ടില്‍ പോലെ തൂക്കിയിട്ട ഷാള്‍ അവര്‍ ഒരു താരാട്ടോടെ ആട്ടാന്‍ തുടങ്ങി.വാവോ വാവാവോ ..
ഭൂതകാലം അമ്മായിയെ പിടിച്ചു വെച്ചിരിക്കയാണ്, എങ്ങും ചലിക്കാന്‍ അനുവദിക്കാതെ.കാച്ചിത്തുണിയും ഉമ്മക്കുപ്പായവും തട്ടവുമൊക്കെയിട്ട് അമ്മായി കൈകുഞ്ഞുമായാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് കേട്ടിട്ടുണ്ട്.ക്ലാസ്സില്‍ തന്നെ തൊട്ടില്‍ കെട്ടി , പഠിപ്പിക്കലിനിടയില്‍ ശിശു പരിപാലനവും.അന്ന് അഞ്ചാം ക്ലാസ്സുകാര്‍ക്കും ജോലി കിട്ടിയിരുന്നല്ലോ. പൊടുന്നനെ അമ്മായി  ചുമരിനഭിമുഖമായി  ഇരുന്ന് നിലത്തു മൂത്രമൊഴിച്ചു. പിന്നെ എഴുന്നേറ്റ് തലയിലെ തട്ടമെടുത്ത് ഒരു ചെറിയ കുട്ടിയെപ്പോലെ അത് തുടച്ചു കളിക്കാന്‍ തുടങ്ങി.
'നബീസോ ഒന്നിങ്ങട്ടു വാടീ' ,അനിയത്തി ഉറക്കെ വിളിച്ചു.എപ്പോഴും കടന്നല്‍ കുത്തിയ പോലെ നടക്കുന്ന അമ്മായിയുടെ ഒരേയൊരു മകള്‍ ഒട്ടും പുഞ്ചി രിയില്ലാതെ അകത്തേക്ക് നോക്കിപിന്നെ ഒരലര്‍ച്ചയായിരുന്നു;'ഈ മുസീബത്തിനോട് എത്ര പറഞ്ഞിട്ടും കാര്യല്ല.അപ്പീലും മൂത്രത്തിലും കുള്‍ച്ചാലെ  തൃപ്തിള്ളൂ.ഇന്റെ ഒരു വിധി.ഒരു പണിക്കാരത്തിനെ ഇള്ള ജന്മം പാകത്തിന് കിട്ടൂല.'
അവള്‍ അമ്മായിയുടെ അടുത്തു നിന്നും തട്ടം ബലം പിടിച്ചു വാങ്ങി അവരെ ഉന്തിത്തള്ളി കട്ടിലിലേക്ക് ഇരുത്തി.മൂത്രത്തിന്റെ വൃത്തി കെട്ട മണം എല്ലാവരെയും പരിഹാസത്തോടെ കോക്രി കാണിച്ചു.ശൈശവത്തിലേക്കുള്ള ആ തിരിച്ചു പോക്കിന്റെ  കാഴ്ച വേദനാജനകമായിരുന്നു.നബീസു കുഞ്ഞായിരുന്നപ്പോള്‍ എത്ര തവണ ഇങ്ങനെ മൂത്രത്തില്‍ കളിച്ചിരിക്കും. എത്ര തവണ പാവം അമ്മായി ക്ഷമയോടെ അവളെ കഴുകിയിരിക്കും.
'ഒന്നു കഴ്കിക്കൊട്ത്താളാ നബീസോ'അനിയത്തി പറഞ്ഞു.
അവള്‍ ക്രോധത്താല്‍ മുഖം വിരൂപമാക്കിക്കൊണ്ട് അലറി;ഹാവൂ എന്തൊരു സ്‌നേഹം!ഇങ്ങളെ വല്ലിപ്പാന്റെ നേര്‍പെങ്ങളല്ലേ?എടക്ക് ഇങ്ങക്കും ഒന്ന്! കഴ്കിക്കൊട്ക്കാ..'അവള്‍ കൊടുങ്കാറ്റ് പോലെ പുറത്തേക്ക് കുതിച്ചു.അമ്മായി താനിതൊന്നും കാര്യമാക്കുന്നില്ലെന്ന മട്ടില്‍ ഞങ്ങളെ മാടി വിളിച്ചു.കട്ടിലിനടിയില്‍ നിന്ന് ഒരു മരപ്പെട്ടി നിരക്കി നീക്കി തുറന്നു.അതില്‍ നിന്ന് ഒരു ആളുക്ക് പുറത്തെടുത്ത് കുലുക്കിക്കുലുക്കി പൊട്ടിച്ചിരിച്ചു.
'എന്താ അതില്‍?'ഞാന്‍ കൌതുകത്തോടെ അന്വേഷിച്ചു.അവര്‍ അതു തുറന്ന് നിലത്തു ചമ്രം പടിഞ്ഞിരുന്നു.'ആരോഗ്യം സമ്മതിക്കണം'അനിയത്തി പതുക്കെ പറഞ്ഞു'നമ്മക്ക് പോലും അങ്ങനെ ഇരിക്കാന്‍ കാല്‍ സമ്മതിക്കില്ല.'
അമ്മായി ആളുക്കിലുള്ളത് നിലത്തേക്ക് ചൊരിഞ്ഞു.വര്‍ണപ്പൊട്ടുകളായി നൂറായിരം വളപ്പൊട്ടുകള്‍ കിലുങ്ങിക്കിലുങ്ങി തുള്ളിച്ചിരിച്ചു.അവയെ അരുമയോടെ തൊട്ടു തലോടി അമ്മായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.അവ കയ്യിലിട്ടു കുലുക്കി അവര്‍ ഞങ്ങളെ വിളിച്ചു;'വാ വളപ്പൊട്ട് കളിക്കാം.'
കാലം അതിന്റെ തിരശ്ശീലയെ പിന്നിലേക്ക് ചുരുട്ടി.അവിടെ വെള്ളത്തുണിയും ഉമ്മക്കുപ്പായവും കൈകളില്‍ നിറയെ വളകളുമിട്ട ഒരു ഉമ്മക്കുട്ടി വളപ്പൊട്ട് കിലുക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യം എന്റെ മുന്നിലേക്ക് മഴവില്‍ കഷ്ണങ്ങളായി ഉതിര്‍ന്നു.നഷ്ടനിമിഷങ്ങളുടെ തിളങ്ങുന്ന പൊന്‍പൊടികള്‍ ദുഃഖസ്മൃതികളായി എന്റെ ഉള്ളിലും വേദനിച്ചു മുഴച്ചു കൊണ്ടിരുന്നു .............

3 അഭിപ്രായങ്ങൾ: