Pages

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നോക്കുകുത്തികള്‍(കവിത)




ഞങ്ങളുടെ നാട്ടില്‍ മിക്ക പുരുഷന്മാര്‍ക്കും പേയിളകിയിരിക്കുന്നു
മദം തീരുവോളം അടിച്ചും ഇടിച്ചും
അവന്‍ സ്ത്രീശരീരത്തെ പഞ്ഞിപ്പരുവമാക്കും
താന്‍ ഉരുവം കൊണ്ട ഗര്‍ഭപാത്രം ഇവളിലും മിടിക്കുന്നല്ലോയെന്ന്
പകയോടെ ഓര്‍ത്തുകൊണ്ട് അവന്‍ അതിനുള്ളിലേക്ക്
ഇരുമ്പുകമ്പി കുത്തിക്കേറ്റും.
ചീറ്റിത്തെറിക്കുന്ന ചോര കണ്ട് ഹാഹായെന്നു അട്ടഹസിക്കും
എന്നാലും പേനായ്ക്കളാണ് ധീരരായി വാഴ്ത്തപ്പെടുക
കടിയേറ്റ ജീവച്ഛവങ്ങളായ ഇരകള്‍
മാനമെന്ന തൂക്കുകയറില്‍ നാവു തുറിച്ച്
മലം വിസര്‍ജിച്ച് തൂങ്ങിയാടും .........
ജനം മാനം പോയവളെന്നു കപടസഹതാപത്തോടെ കൂക്കിയാര്‍ക്കും
പേനായയെ ആരും ചങ്ങലക്കിടുകയില്ല
സമൂഹത്തിന്റെ പരിഹാസവിഷം പേമരുന്നു പോലെ
 അവളില്‍ കുത്തി വെക്കപ്പെടും
പിന്നീട് അവളുടെ ശിരസ്സൊരിക്കലും നിവരുകയില്ല
നാവ് ഒന്നും ഉരിയാടുകയില്ല
ബൊമ്മയെപ്പോലെ അവള്‍ സമൂഹത്തിന്റെ തെരുവില്‍
നോക്കുകുത്തിയായി പ്രതിഷ്ഠിക്കപ്പെടും
ആര്‍ക്കും കല്ലെറിയാം ,തീ കൊളുത്താം..
അപ്പോഴും മാനാപമാനങ്ങള്‍ തിരിച്ചറിയാത്ത ദീനം പിടിച്ച ആത്മാവ്
ചവറുദേഹത്തിനുള്ളില്‍ നിന്നും പുറത്തേക്ക് തല നീട്ടാന്‍ യത്‌നിക്കും
സ്ത്രീയായിരിക്കുക എന്നത് ചിലര്‍ക്ക് ഒരു നോക്കുകുത്തിയാവുക എന്നതിനേക്കാള്‍  അപഹാസ്യമായ വിധിയാണ് .......................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ