Pages

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പൊറുതികേടുകള്‍.(കവിത)



കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളായാണ് അച്ഛന്‍ വാങ്ങിത്തന്നിരുന്നത്
ആരോഗ്യവാനാകണം, പെന്‍സില്‍പോലുള്ള നിന്റെ ഈ ശരീരം വെച്ച്
ഈ ജീവിതത്തോട് നീയെങ്ങനെ പൊരുതി ജയിക്കാനാണ്?
മൂക്കിന്‍തുമ്പത്തെ കണ്ണടക്കിടയിലൂടെ അച്ഛന്‍ കാര്‍ക്കശ്യത്തോടെ നോക്കി
തീറ്റിച്ചു തീറ്റിച്ച് അമ്മ വശം കെട്ടു
തീരെ തിന്നാത്ത ഈ ചെക്കന്‍ എന്താണ് ആവാന്‍ പോകുന്നത്?
അയല്‍വീടുകളിലെ ലഗോന്‍കോഴികളെപ്പോലുള്ള
കുട്ടികളെ നോക്കി അമ്മ വ്യസനിച്ചു
എത്രയോ തിന്നു കഴിഞ്ഞിരുന്നു മസാലയിട്ടു വറുത്ത വെളുത്ത പരിപ്പുകള്‍
പതിനാറാംവയസ്സിലാണ് കഴിച്ചതെല്ലാം അനേകം കുട്ടികളുടെ
ജീവന്‍വിടാത്ത വികൃതശരീരങ്ങളാണെന്നു മനസ്സിലായത്
കശുവണ്ടിപോലുള്ള തലകള്‍,വളഞ്ഞുപിരിഞ്ഞുനേര്‍ത്തുപോയകൈകാലുകള്‍
എല്ലിന്‍കുഴിയില്‍ നിന്നെത്തി നോക്കുന്ന തിളക്കമറ്റ കണ്ണുകള്‍
ഒരിക്കലും ഒരാഹാരത്തെയും ദഹിപ്പിക്കാത്ത ജീര്‍ണിച്ച കുടലുകള്‍
ചുറ്റും ദുഷ്ടത മാത്രം കണ്ടു തളര്‍ന്ന ഹൃദയങ്ങള്‍
തിന്നുപോയതെല്ലാം അളിഞ്ഞ അവയവങ്ങളായി വയറില്‍കൊളുത്തിപ്പിടിച്ചു
മാറാത്ത വയറുവേദന...നിലക്കാത്ത ഓക്കാനം
അനവധി ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലുകളില്‍ സുഖവാസമെടുത്തിട്ടും
രോഗം തുടരുക തന്നെയാണ്,കുറ്റബോധമാണ് സ്വസ്ഥത തകര്‍ക്കുന്നത്
ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ച വിഷമഴയില്‍ കരഞ്ഞു നിലവിളിച്ച്
കശുമാവുകള്‍ പ്രാണന്‍ പറിച്ചു വിരിയിച്ച ഫലങ്ങള്‍
അതിനും താഴെ വിഷമഴയില്‍ പൊതിര്‍ന്നു വിരൂപരായവര്‍
വിചിത്രരൂപികളായി ഭൂമിയെ തുറിച്ചു നോക്കുന്നവര്‍
വയറുവേദന എങ്ങനെ ശമിക്കാനാണ്?ഓക്കാനം എങ്ങനെ നിലക്കാനാണ്.........
   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ