Pages

2013, നവംബർ 28, വ്യാഴാഴ്‌ച

സലിന്‍ (കഥ)



പള്ളിയില്‍നിന്നു വരുമ്പോള്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ച് സലിന്‍ പറഞ്ഞു:'മലേഷ്യന്ന് എത്ര പഴങ്ങളാന്നോ ഉപ്പ കൊണ്ടരാ.തുടുത്ത ആപ്പിളുകള്‍,ഓറഞ്ചുടുപ്പിട്ട നാരങ്ങകള്‍..ഞാന്‍ ചെറുതായിരുന്നപ്പോ ഒരു പാട് കളിപ്പാട്ടങ്ങള്‍ കൊണ്ടു വന്നിരുന്നൂന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.ഇക്കാക്ക കുശുമ്പ് മൂത്ത് ഒക്കെ തല്ലിപ്പൊട്ടിക്കും.ഉപ്പാക്കെന്നെ ആയിര്‍ന്ന് തോനെ ഇഷ്ടം.ഇപ്പളും ചെറ്യേ കുട്ട്യാളെപ്പോലെ ചോറ് വായില് വച്ചു തരും.'
അവളുടെ കണ്ണുകളില്‍ അനുഭവിച്ച വാത്സല്യത്തിന്റെ തിളക്കം നിലാവുപോലെ പരക്കാന്‍ തുടങ്ങി.ആ വെളിച്ചക്കഷ്ണങ്ങള്‍ ഹൃദയത്തിലേക്ക് നൂണ്ടു കയറി അവിടെ സ്ഥിരവാസമുറപ്പിച്ച വിഷാദത്തിന്റെ തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുമോയെന്നു ഭയന്നു.എന്റെ വ്യസനം, എന്റെ മാത്രം രഹസ്യം.. ഒരിക്കലും ആര്‍ക്കും വിട്ടു കൊടുക്കാതെ ഇരുണ്ട ആ നിക്ഷേപങ്ങളെ അനേകം താഴുകളിട്ടു പൂട്ടിയിരിക്കുകയാണല്ലോ.ഇതൊക്കെ സത്യം തന്നെയോ?ഇത്രയധികം ലാളിക്കുന്ന അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍..എന്തോ!സ്മൃതികളിലെപ്പോഴും വഴക്ക് കൂടുന്ന നായ്ക്കൂട്ടങ്ങളാണ്,കുരച്ചും കടിച്ചു കീറിയും..അതിനിടെ മൃദുവായി താഴുകുന്നതിന്റെ സുഖം ഒരിക്കലും അറിഞ്ഞിട്ടില്ല..ഓര്‍മകളില്‍ തരിശുനിലങ്ങള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.ഉറവകളെപ്പോലും സ്വപ്നം കാണാന്‍ വിധിയില്ലാത്തവ..
വാര്‍ഡന്‍ കഴുകന്‍കണ്ണുകളാല്‍ പരതുന്നുണ്ട്‌വല്ല കുട്ടിയും ഉറക്കം തൂങ്ങുന്നുണ്ടോ?ഇനി ഭക്ഷണബെല്ലടിക്കും വരെ നീണ്ട രണ്ടു മണിക്കൂര്‍ പഠിത്തമാണ്.സീറ്റില്‍ നിന്നെണീക്കുന്നുണ്ടോ,വര്‍ത്താനം പറയുന്നുണ്ടോ എന്നൊക്കെ പാളി നോക്കി വാര്‍ഡന്‍ എവിടേലും ഒളിഞ്ഞു നില്‍പ്പുണ്ടാവും.പഠിക്കാന്‍ ഒരു ഇന്ററസ്റ്റ് തോന്നുന്നില്ല.ഡയറിയെടുത്ത് എഴുതാനിരുന്നു.വല്ല പാഠവും എഴുതുകയാണെന്ന്! കരുതിക്കോളും മൂപ്പത്തി.'ഓറഞ്ചിന്റെ മഞ്ഞയും ആപ്പിളിന്റെ ചുകപ്പും കൂടിക്കുഴഞ്ഞ് ജലച്ചായാചിത്രമെന്നോണം മുന്നില്‍ പരക്കുന്നു.കണ്ണീര്‍ തൂവിയാണോ വര്‍ണങ്ങള്‍ പരസ്പരം മേളിക്കുന്നത്?സ്‌നേഹത്തിന്റെ മൃദുസ്പര്‍ശം ചിലര്‍ക്ക് മാത്രമുള്ളതോ?വാത്സല്യത്തിന്റെ കരുത്താര്‍ന്ന,ഇളംചൂടുള്ള ചിറകിന്‍ചുവടുകള്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ലഭിക്കുന്നില്ല?ചിലര്‍ മാത്രം എല്ലാം കൂടുതല്‍ അര്‍ഹിക്കുന്നത് എന്തുകൊണ്ട്?വിധീ,നീയിങ്ങനെ പുച്ഛത്തോടെ കണ്ണു ചുളുക്കി ചിരിക്കാതെ...'
പേന താഴെ വക്കുമ്പോള്‍ ഓര്‍ത്തുഒരിക്കല്‍ തികച്ചും അനാവശ്യമായി ഒരു പെരുംങ്കല്ലിടുംപോലെ താന്‍ സഹപാഠിനിയോട് ചോദിച്ചു:'ബന്ധങ്ങളിലൊന്നും ഒരര്‍ഥവുമില്ല അല്ലേ?എല്ലാം ക്രൂരമാണ്'ഇടയ്ക്കിടെ വരാറുള്ള അവളുടെ ഉപ്പയോട് അവള്‍ കാണിക്കാറുണ്ടായിരുന്ന അകല്ച്ചയിലേക്ക് ഒരു ചൂണ്ടലിടുകയായിരുന്നു ഉദ്ദേശ്യം.ചൂണ്ടക്കൊളുത്തില്‍ ഒരു പുതിയ കഥ എന്റെ ഡയറിക്ക് ഭക്ഷണമായി കിട്ടിയാലോ..അവള്‍ ക്ഷോഭത്തോടെ ഒച്ചയെടുത്തു:'എങ്ങനെ പറയാന്‍ കഴിയുന്നു ഇങ്ങനെയെല്ലാം?ആരുമില്ലാതാവുമ്പോ അറിയാം...'
സാന്നിധ്യവും അസാന്നിധ്യവും..എപ്പോഴാണൊരാള്‍ നമ്മുടെ മനസ്സില്‍ സന്നിഹിതനാവുക?വെറുക്കുന്നു,സര്‍വം വെറുക്കുന്നു..വീടെന്ന മഹാഗുഹയെ,സതീര്‍ഥ്യരുടെ സ്‌നേഹശൂന്യമായ മിഴികളെ..ഉഗ്രനിയമത്താല്‍ തടവറ തീര്‍ക്കുന്ന കലാലയത്തെ..എപ്പഴേലും വീണു കിട്ടുന്ന മിക്‌സഡ് ക്ലാസ്സുകളില്‍ കൂടെയുള്ളവര്‍ സ്‌ക്രീനിനപ്പുറമുള്ള ആണ്‍കുട്ടികളോട് സല്ലപിക്കാന്‍ തക്കം പാര്‍ക്കുമ്പോള്‍ മരവിച്ച ഹൃദയത്തോടെ ദാര്‍ശനികചിന്തകളില്‍ മുഴുകി.ചിലര്‍ സന്തോഷിക്കുന്നു,ചിലര്‍ ദുഃഖിക്കുന്നു,അര്‍ഥം തേടിയലഞ്ഞ സിദ്ധാര്‍ഥന് ഉത്തരം ലഭിച്ചുവോ?
ഹോസ്റ്റലിന്റെ കന്മതിലുകള്‍ ഭേദിച്ച് ചില സാമര്‍ത്ഥ്യപ്രണയങ്ങള്‍ പൂത്തുലഞ്ഞുതാടിക്കാരായ മൌലവിമാരുടെ കണ്ണു വെട്ടിച്ച്,വാര്‍ഡന്റെ തീക്ഷ്ണനയനങ്ങളെ കബളിപ്പിച്ച്..ഒരു രഹസ്യവും ആരും തന്നോട് പങ്കു വച്ചില്ല.'ആ രസംകൊല്ലിയെ എന്തിനു കൊള്ളാം?ഏതു നേരവും ഓരോ ഫിലോസഫിയും പറഞ്ഞ്..'എന്നിട്ടും നിഗൂഡതയുടെ കളഞ്ഞു പോയ പൊട്ടുകള്‍ മണലില്‍ നിന്നും മണ്ണില്‍ നിന്നും പെറുക്കിയെടുത്ത് ഡയറിക്ക് കവിതകളായി നിവേദിച്ചു.വൃക്ഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ചാഞ്ഞു വീഴാറായ ചെറുമരം..അതിന്റെ ഭീതികളും വ്യസനങ്ങളും ആരറിയുന്നു...രതിസ്വപ്നങ്ങളുടെ ചെറുശകലങ്ങള്‍ അവരങ്ങോട്ടുമിങ്ങോട്ടും വാക്കുകളാല്‍ എറിഞ്ഞുകളിച്ചപ്പോഴും ഒന്നും മനസ്സിലായില്ല..ആരും ഒന്നും വിശദമാക്കാത്തതെന്ത്?സൂചനകളാല്‍ ഗര്‍ഭിണികളായ വാക്കുകള്‍..പിന്നീട്കാലം യാഗാശ്വമായി പാഞ്ഞ് മരവിച്ച തന്റെ ജീവിതത്തെ താഴെയിട്ട് നിര്‍ദാക്ഷീണ്യം തട്ടിക്കളിച്ചപ്പോള്‍ ആ തമാശകളുടെയൊക്കെ രസമില്ലാത്ത അര്‍ഥങ്ങള്‍ പിടികിട്ടി.കുട്ടികളാവുമ്പോള്‍ മനസ്സിലാവാത്ത മുതിര്‍ന്നവരുടെ സ്വകാര്യങ്ങള്‍..എന്തേലും സംശയം ചോദിച്ചുപോയാല്‍ കുരച്ചു ചാടുന്ന അവരുടെ ഭീകരമുഖങ്ങള്‍..മുറുമുറുത്തു എപ്പോഴുംഒന്നുമില്ല,ഒരു സീക്രറ്റും..ലൈഫ് ഈസ് എ ബിഗ് സീറോ...
ഡയറിയില്‍ അവസാനവരികളെഴുതുമ്പോള്‍ കുട്ടികള്‍ പള്ളിയില്‍ പോവാന്‍ തുടങ്ങിയിരുന്നു.ഇന്നിനി ഭക്ഷണം കിട്ടില്ല,സമയം കഴിഞ്ഞുപോയല്ലോ..മണിനാദങ്ങളില്‍ തൂങ്ങിക്കിടക്കുന്ന സമയമൃദദേഹം.ഹോസ്റ്റല്‍ ഈസ് എ ക്രുവല്‍ ബെല്‍.. അടുത്ത ജന്മത്തില്‍ ദൈവമേ നീയെന്നെ സ്‌നേഹത്തിന്റെ മാലാഖയാക്കുക.സ്‌നിഗ്ധമായ കൈകളാല്‍ ഞാനെല്ലാ വ്യഥിതരെയും സ്പര്‍ശിക്കും.വരണ്ട ചുണ്ടുകളില്‍ ചുംബിക്കും.പ്രകാശകണികകള്‍ അവരുടെ ഉള്ളില്‍ ഉല്ലസിച്ചോടും.എല്ലാവരും സന്തോഷത്തിമര്‍പ്പില്‍ പുളകിതരായി....
ഒരു ദിവസംസലിന്‍ വീട്ടില്‍ പോയിരുന്നു.അവളുടെ റിലേഷനായ കുട്ടിയോട് സോഫിയ ചോദിച്ചു:'ഇനിയെന്നാ സലിന്റെ ഉപ്പ വരിക?ഉപ്പ കൊണ്ടു വരണ സാധനങ്ങളെക്കുറിച്ചൊക്കെ അവളെപ്പഴും പറയും.'ആ കുട്ടി അന്തം വിട്ട് കുറെ നേരം സോഫിയയെ തുറിച്ചു നോക്കി:'അതിന് സലിത്താക്ക് ഉപ്പയില്ലല്ലോ.എന്നോ നാടു വിട്ടതാ.മരിച്ചോ ജീവിക്കുന്നോ ആര്‍ക്കറിയാം..ഇതൊന്നും ഇതു വരെ ഇത്ത പറഞ്ഞിട്ടില്ലേ?'
സ്തബ്ധരായ കണ്ണുകളിലേക്ക് ഭയത്തോടെ നോക്കി അവള്‍ വിക്കി:'എന്നാ ഇനി ഞാന്‍ പറഞ്ഞൂന്ന് അറിയണ്ട.വീട്ടിച്ചെന്നാ എനിക്കാവും ചീത്ത കേള്‍ക്കുക.'യാചനയോടെ അവള്‍ സോഫിയയുടെ കൈ കൂട്ടിപ്പിടിച്ചു.
വിഡ്ഢീ,മനസ്സ് പരിഹാസത്തോടെ പിറുപിറുത്തുഇല്ലാത്തതെല്ലാം ഇങ്ങനെ കിനാക്കളിലൂടെ നേടാന്‍ കഴിയണം.നിരാശപ്പെടാനല്ലാതെ നിന്നെയെന്തിനു കൊള്ളാം?ഡയറിയെടുത്തപ്പോള്‍ കയ്യിലേക്ക് മരണത്തണുപ്പ് ഉറുമ്പുകളായി അരിച്ചു കയറി.നരച്ച പേജിലേക്ക് വെറുപ്പോടെ കറുത്ത മഷി തൂവിത്തെറിപ്പിച്ചു.അപ്പുറമുള്ള കടലാസുകളെക്കൂടി വിരൂപമാക്കിക്കൊണ്ട് അതു പതുക്കെ പരക്കാന്‍ തുടങ്ങി.............  

2013, നവംബർ 22, വെള്ളിയാഴ്‌ച

പീഡന കല (കഥ )

വെറും നിലത്ത് ഒരു മണിക്കൂര്‍ നീന്തിക്കഴിഞ്ഞപ്പോള്‍ അവര്‍ അവനെ മുടിക്ക് പിടിച്ചെഴുന്നേല്‍പ്പിച്ചു. അവന്റെ കണ്ണുകള്‍ ചുവന്നു തുടുത്ത് നീര്‍കണങ്ങള്‍ തുളുമ്പി.
'അങ്ങനെ കരഞ്ഞാലൊന്നും പറ്റില്ലല്ലോ മോനേ, നീ ഡോക്ടറാകാന്‍ പോകുന്നവനല്ലേ?ഒരു പാട് ക്രൂരതകള്‍ക്ക് കൂട്ടു നില്‍ക്കേണ്ടവനല്ലേ?കരിങ്കല്ലു പോലൊരു മനസ്സ് വേണ്ടവനല്ലേ?അപ്പഴല്ലേ സിമ്പതിയില്ലാതെ കരിയറില്‍ ശോഭിക്കാനാകൂ..ഇതിനൊക്കെ നമ്മള്‍ ഹിറ്റ്‌ലറെയാണ് മാതൃകയാക്കേണ്ടത്.ക്രൂരതയുടെ മനോഹരമായ എത്ര ചരിത്രങ്ങളാണ് അദ്ദേഹം രചിച്ചു കളഞ്ഞത്! അന്നത്തെ കൊണ്‌സന്‍ട്രേഷന്‍ ക്യാമ്പ് പോലൊന്ന് ഈ ക്യാമ്പസ്സിലുണ്ടായിരുന്നെങ്കി ചുട്ടു കളയാമായിരുന്നു ഇവനെയൊക്കെ..'
അവരുടെ അട്ടഹാസത്തോടൊപ്പം പിശാചുക്കള്‍ ചുറ്റും നൃത്തം വെക്കുന്നതവന്‍ കണ്ടു..തുറന്നു കിടക്കുന്ന ബാത്ത്‌റൂമിലേക്ക് അവര്‍ അവനെ തള്ളിക്കൊണ്ടു പോയി.വാ പൊളിച്ചിരിക്കുന്ന വൃത്തികെട്ട യുറോപ്യന്‍ ക്ലോസറ്റിന്റെ സൈഡിലെ അഴുക്കില്‍ ഒരു ബ്ലൈഡ് അവര്‍ അമര്‍ത്തി വച്ചു.
'ഹാ ഹാ, പശ തേച്ച പോലെയാ ഒട്ടിയിരിക്ക്ണ്. ഇനി മോനതൊന്നു നക്കിയെടുക്ക്..ക്ലോസറ്റൊന്ന്! വൃത്തിയാവട്ടേന്ന്..'
ആജ്ഞാശക്തിയുടെ സര്‍പ്പപത്തിക്കു താഴെ വിറച്ചു വിറച്ച് അവന്‍ കുനിഞ്ഞു,നട്ടെല്ല് വരെ തുളച്ചു കയറിയ ദുര്‍ഗന്ധത്തില്‍ ഒക്കാനിക്കാന്‍ തുടങ്ങി.. പിന്നില്‍ നിന്നും ശക്തിയില്‍ തൊഴിച്ച് അവര്‍ വീണ്ടും അലറി.
'അഭിനയമൊക്കെ നിര്‍ത്തിക്കോ,ഇല്ലെങ്കി തടി ബാക്കി കാണില്ല..'
അവന്റെ നാവ് മുളകു പുരട്ടിയത് പോലെ നീറി.ചോര പതുക്കെ ഉറവ് പൊട്ടിത്തുടങ്ങി..പ്രജ്ഞ നശിച്ചവനെപ്പോലെ അവന്‍ അവരെ തുറിച്ചു നോക്കി..ദേഹമാകെ വിസര്‍ജ്യത്തിന്റെയും ഛര്‍ദിലിന്റെയും കെട്ട മണം..ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ യാചനയോടെ കൈ കൂപ്പി.എന്നാലാ മിഴികളില്‍ കാരിരുമ്പ് വൃക്ഷങ്ങള്‍ പൂത്തുലയുന്നത് അവന്‍ കണ്ടു.ആര്‍ത്തി പിടിച്ച വദനങ്ങളോടെ അവര്‍ അവന്റെ വസ്ത്രങ്ങളഴിച്ചു.അടിവസ്ത്രത്തില്‍ മുറുകെ പിടിച്ച് അവന്‍ ദീനം നിലവിളിച്ചു:
'ഇത്തിരി ദയ കാണിക്കൂ, എനിക്ക് ഡോക്ടറാകണ്ട.ഞാന്‍ നാളെത്തന്നെ പൊയ്‌ക്കോളാം..'
അവര്‍ വലിച്ചു പകുതിയായ സിഗരറ്റിന്റെ കനല്‍സൂചികളാല്‍ അവന്റെ വെളുത്ത മേനിയില്‍ കുത്തി രസിച്ചു..സ് സ് ശബ്ദത്തോടെ വീഴുന്ന കറുത്ത പാടുകള്‍..
'ആഹാ, കുറച്ചു നേരംകൊണ്ട് ഇവനൊരു പുള്ളിപ്പുലിയാകും കെട്ടോ, ഹാ ഹാ ..'
ഭേദ്യം നടത്തി ആനന്ദിക്കുന്ന പോലീസുകാരെപ്പോലെ അവര്‍ ആര്‍ത്തു ചിരിച്ചു.ബോധരഹിതനായി അവസാനമവന്‍ നിലംപതിച്ചപ്പോള്‍ ഒരു പഴന്തുണിയെന്നോണം അവര്‍ അവനെ മുറിയുടെ മൂലയിലേക്ക് തൊഴിച്ചെറിഞ്ഞു.
'ജൂനിയേഴ്‌സില്‍ ഇനിയാര്‍ക്കാ കെറുവ്?പറയെട ഗോപീ..'ബാറിലേക്ക് ഇറങ്ങുംമുമ്പ് താടിക്കാരനായ കൂട്ടുകാരനെത്തോണ്ടി  മുതിര്‍ന്നവന്‍ ചോദിച്ചു.'തിരിച്ചു വന്നിട്ടാകാം ഇനി വല്ലോരും ഉണ്ടെങ്കില്‍...'
അവന്‍ പിറ്റേന്ന് ഉണരുമ്പോള്‍ അവരവന്റെ നഗ്‌നദേഹം നോക്കി കമന്റടിക്കുകയായിരുന്നു.അവശനായി എഴുന്നേറ്റ് ലജ്ജാരഹിതനായി അവന്‍ അവരുടെ കാല്‍ക്കലേക്ക് കുനിഞ്ഞു.സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയെന്നോണം അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
'ഛെ,പെണ്ണിനെപ്പോലെ കരയുന്ന ഇവനൊന്നും ഡോക്ടറാകാന്‍ കൊള്ളില്ലെടെ.'
അവന്റെ വസ്ത്രം എറിഞ്ഞുകൊടുക്കെ താടിക്കാരന്‍ പൊട്ടിച്ചിരിച്ചു.'എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ലൂസിയെ കണ്ടില്ലേ നീയ്?എന്താ ഗമ!ഇന്ന് തന്നെ നമുക്കവളെ ശരിയാക്കണം'അവര്‍ അശ്ലീലച്ചിരിയോടെ കണ്ണിറുക്കി.അവന്‍ പതുക്കെ തന്റെ റൂമിലേക്ക് നടന്നു.എത്ര ദിനങ്ങളാണ് കടന്നു പോയത്?പീഡനങ്ങളുടെ നനഞ്ഞു വിറച്ച നശിച്ച ദിവസങ്ങള്‍..മാടപ്പുരപോലുള്ള വീടിന്റെ ചിത്രം അവന്റെ ഉള്ളില്‍ നിലവിളിച്ചു.എന്തെല്ലാം നഷ്ടപ്പെടുത്തി.ക്യാന്‍സര്‍ രോഗിയായിരുന്ന അച്ഛനെ കൊല്ലങ്ങളോളം കണ്ട്,ഒരു ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റായി പലരുടെയും കൊല്ലുന്ന വേദനയെ തണുപ്പിക്കാമെന്ന് എത്ര കിനാ കണ്ടതാണ്..വെറുതെ..എല്ലാം വെറുതെ..ചെറിയ ഇരുമ്പു പെട്ടിയും വില കുറഞ്ഞ  വസ്ത്രങ്ങളാല്‍ വീര്‍ത്തുന്തിയ ചെറിയ ബാഗും അവനെ പുറത്തേക്ക് നയിച്ചു.വിശാലമായ വയല്‍പരപ്പുകള്‍ ഉണങ്ങി വരണ്ട് എന്നോ നഷ്ടപ്പെട്ട പച്ചപ്പിനെയോര്‍ത്ത് നിലവിളിക്കുന്നു..ഒരു കനലടുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക്..അതാണ് ജീവിതം.വെറുപ്പോടെ അവന്‍ പുസ്തകങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു.ഒരു ഭിക്ഷുവിനെപ്പോലെ അലഞ്ഞ അവനെ ഒടുവില്‍ ഇലച്ചാര്‍ത്തുകള്‍ നഷ്ടപ്പെട്ട് മുക്കാലും നഗ്‌നമായ ഒരു കാട് കൈകള്‍ നീട്ടി ആലിംഗനം ചെയ്തു.ഉള്ളിലേക്ക് പോകുന്തോറും പല മണങ്ങളായ് ഫലങ്ങള്‍..അറിയാവഴികള്‍ ചിരപരിചിതമെന്നോണം ചവിട്ടിക്കയറി വനാന്തരത്തിലെ ഇരുളിലേക്ക് അവന്‍ അടിവെച്ചു..അവിടെയതാ ഒരു സിംഹക്കൂട്ടം വിശ്രമിക്കുന്നു..അന്ത്യം അടുത്തെന്നറിഞ്ഞിട്ടും പിന്തിരിയാതെ കാലുകള്‍ ശാന്തരായി.പീഡിപ്പിച്ചു രസിച്ച കിരാതന്മാരുടെ ഓര്‍മയില്‍ അവന്‍ ഭയത്തോടെ കൈ കൂപ്പി.അവന്റെ കണ്‍കളില്‍ നിന്ന് കനിവിനായുള്ള അര്‍ത്ഥന കാറ്റായും കുളിര്‍ജലമായും സിംഹങ്ങളെ തഴുകി.സിംഹരാജന്‍ മുന്നോട്ട് വന്ന് തണുത്തു മരവിച്ച അവന്റെ പാദങ്ങളെ നക്കിത്തുടച്ചു.നായയെപ്പോലെ വാലാട്ടുന്ന ആ ജീവിയെ കെട്ടിപ്പിടിച്ച് അവന്‍ വിങ്ങിക്കരഞ്ഞു:'ഇതായിരുന്നു എന്റെ അമ്മവീടും അച്ഛന്‍വീടും.ആരാണ് അതെന്നില്‍ നിന്നും തട്ടിപ്പറിച്ചത്.?'
അവനെ മുതുകിലേറ്റി സിംഹം തന്റെ കുട്ടികളുടെ അടുത്തെത്തി.എല്ലാവരും അവനിലേക്ക് ദയയായ് പെയ്തു.സംതൃപ്തിയോടെ മരതകവര്‍ണമുള്ള വള്ളിക്കുടിലുകള്‍ സ്വപ്നം കണ്ട് ഉണങ്ങിത്തുടങ്ങിയ പുല്‍പരപ്പില്‍ അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു.അപ്പോളവനില്‍ ഒന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല, വസ്ത്രം പോലും .........

2013, നവംബർ 20, ബുധനാഴ്‌ച

മിസ്സ്ഡ് കോള്‍ (കഥ)


മൊബൈലിനു ചുറ്റും പാറിപ്പറക്കുന്ന കുരുവിയാണവള്‍.എന്തൊരു ധൃതി!ഡൈനിംഗ്‌ടേബ്‌ളില്‍ വെച്ചാണവള്‍ തന്നെ ഓര്‍ക്കുന്നതു തന്നെ .'മമ്മീ ,ഭക്ഷണമായില്ലേ?'ആ വിളിയെങ്കിലും ദിവസവുമുണ്ട്.സ്‌കൂള്‍ വിട്ടു വരേണ്ട താമസം,റൂമവളെ പുല്കുകയായി.പിന്നെ ഫോണ്‍വിളിയുടെ ,കൊഞ്ചിക്കുഴയലിന്റെ  രാഗം നേര്‍ത്ത നൂലായി പുറത്തേക്കിഴയും.എത്ര തവണയാണ് അതിനെച്ചൊല്ലി കടല്‍ക്ഷോഭം ..ഒരൊറ്റ അലര്‍ച്ചയാണ് അപ്പോള്‍കുരുവിയാണെന്നൊന്നും തോന്നില്ല .'മമ്മിയെന്തിനാ എന്റെ പ്രൈവസിയില്‍ ഇടപെടുന്നെ?ഐ ഡോണ്ട് ലൈക് ഇറ്റ്..'വാ പൊളിച്ചു നിന്നുപോയി.ഇവളെന്നാ ഇത്ര വല്യ പരുന്തായത്?തന്റെ മടിയില്‍ അങ്ങുമിങ്ങും പാറിക്കളിച്ചിരുന്ന കുരുവിക്കുഞ്ഞ്..കടലെത്ര അലറിയാലും തിരയ്ക്ക്  അടങ്ങിയിരിക്കാനാകുമോ? അതാണ് പിന്നെയും പിന്നെയും വീടിന്റെ വാതിലുകളും ജനലുകളും ഇങ്ങനെ തിരതള്ളലില്‍ പ്രകമ്പനം കൊള്ളുന്നത്.അങ്ങോര്‍ക്ക് ഒരേ പല്ലവിയേ ഉള്ളൂ,നീയവളെ വല്ലാതെ മുറുക്കിപ്പിടിക്കണ്ട.അയാള്‍ക്കത് പറയാം.മകള്‍ തന്റേതു മാത്രമാണല്ലോ.കുട്ടികളുണ്ടാകാത്തയാള്‍ കുഞ്ഞുള്ള ഒരുത്തിയെ സ്വീകരിച്ചതു തന്നെ  വല്യ കാര്യം.കഴിഞ്ഞ തവണ ലീവില്‍ വന്നപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.അവളെ കാണുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു!ആ മോബൈല്‍ ഫോണ്‍ കൊടുത്തപ്പോഴേ പറഞ്ഞതാണ്‌നാശത്തിന്റെ പുതിയ വഴികളൊന്നും തുറക്കണ്ടാന്ന്..ആദ്യമവളുടെ റിങ്ങ്‌ടോണ്‍ മധുരമായ കിളിക്കൊഞ്ചലായിരുന്നു,ഈയിടെയായി കഴുകന്റെ ചിറകടി പോലൊരു ശബ്ദമാണ്..വല്ലാത്തൊരു പേടി ഉള്ളിലേക്കെറിയുന്ന  വല്ലാത്തൊരു സ്വരം..
കല്യാണബ്രോക്കറെ പറഞ്ഞേല്‍പ്പിച്ചപ്പോഴാണ് സമാധാനമായത്.നയത്തില്‍ പറഞ്ഞു നോക്കിമോളേ,നാളെ നിന്നൊരു കൂട്ടര് കാണാന്‍ വരുന്നുണ്ട്
'എന്തിനാ,എന്നെയാരും കാണാന്‍ വരണ്ട '.അവളുടെ ശബ്ദം കാതുകളെ കുത്തിക്കീറി.
'നീയെന്നാടീ ഇത്ര വല്യ ആളായത്?നിന്റെ മോബൈല്‍ കിന്നാരം ഞാന്‍ കേള്‍ക്കുന്നില്ലാന്നു കരുതിയോ?ഇനി നീയീ വീട്ടീന്ന് പുറത്തിറങ്ങുന്നത് എനിക്കൊന്നു കാണണം,'
വാതില്‍ ലോക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴേക്കും അവളെന്നെ ഉന്തി മറിച്ചിട്ടു .
'എന്നെ അടിച്ചല്ലേ?ഇനിയൊരു നിമിഷം ഞാനീ വീട്ടില്‍ നില്‍ക്കില്ല.'ചാടിത്തുള്ളി കടന്നുപോയ അവളെ എന്റെ നിലവിളികള്‍ ഒട്ടും സ്പര്‍ശിച്ചില്ല..ഒരാഴ്ച കഴിഞ്ഞ്‌ഹോട്ടല്‍ റിസപ്ഷനില്‍ പോലീസകമ്പടിയോടെ നില്‍ക്കുമ്പോള്‍  അവളില്‍ ഇപ്പോഴും പരുന്തിന്‍ ഭാവമുണ്ടോ എന്നു ഞാന്‍ ചുഴിഞ്ഞു നോക്കി.താനിതൊന്നും കൂസുന്നില്ലെന്നൊരു മുഖക്കനം..ഭാര്യയും മക്കളുമുള്ള അവളുടെ മോബൈല്‍ ഫ്രണ്ട് തന്നെ പുച്ഛത്തോടെ നോക്കി പോലീസിനു മുമ്പില്‍ കൈ കൂപ്പി 'ഈ കുട്ടി ക്ഷണിച്ചിട്ടാ സാറേ ,ആ കൊഞ്ചല്‍ കേട്ടാ ആരായാലും ..' നടുക്കമുണ്ടായില്ല.വയറ്റില്‍ മുളച്ചെന്നു വച്ച് സ്വന്തമാകണമെന്നില്ലല്ലോ.ഒരു പൂച്ച തന്റെ എത്ര കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു ..വേഗം പുറത്തിറങ്ങി'ഹലോ മോളെ കൊണ്ടോണില്ലേ?'അശ്ലീലച്ചിരിയോടെ പോലീസുകാരന്‍ പുറകീന്ന് വിളിച്ചു.ഇനി അരങ്ങേറാന്‍ പോകുന്ന പതിവുനാടകങ്ങളായിരുന്നു മനസ്സില്‍.ഇന്റര്‍നെറ്റ്വഴി പരക്കാന്‍ പോകുന്ന അവളുടെ പല പോസിലുള്ള ചിത്രങ്ങള്‍ ..എല്ലാം അറിയുമ്പോള്‍ അയാളും പറന്നെത്തിയേക്കും ,ആര്‍ത്തിയോടെ ഒരു തവണ കുഴിയില്‍ ചാടിയവളെ വളക്കാനും എളുപ്പമാണല്ലോ ..
തിരിഞ്ഞു നിന്നപ്പോള്‍ കൈകള്‍ താന്‍ പോലുമറിയാതെ നീണ്ടു അവളെ മാറോടണക്കാന്‍ ..പണ്ടൊക്കെ കൊഞ്ചിച്ചിരിച്ചാണ് അവള്‍ ഓടിയണയുക..പക്ഷെ അവള്‍  തന്റെ മെലിഞ്ഞ കൈകളെ ഗൌനിച്ചതു തന്നെയില്ല .ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ സ്‌കൂള്‍ ബേഗുമായി കാറില്‍ കയറി മറ്റൊരു മിസ്‌കോളിനായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു ...........................

2013, നവംബർ 16, ശനിയാഴ്‌ച

മഞ്ഞപ്പാവാട (കഥ )


 പനിവെയിലിന്റെ പൊള്ളുന്ന, പിഞ്ഞിയ തലയണയും പുതപ്പും മുഖത്തമര്‍ത്തി അവളെന്നെ നോക്കി.വരണ്ടു വിണ്ട ചുണ്ടുകളില്‍ മരുഭൂദാഹം വിതുമ്പി.ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നെന്നോണം ആ കണ്‍കളില്‍ നിന്നും ചൂട് പ്രസരിച്ചു.അതില്‍ കൈ പൊള്ളിയെങ്കിലും അടുത്തേക്ക് ഒന്നൂടെ ഒട്ടിക്കിടന്നു. ഇപ്പോള്‍ രണ്ടു സൂര്യന്മാര്‍ ഒരുമിച്ച പോലെ..ചുറ്റും ചൂട്..ചൂളക്ക് വെച്ച രണ്ടു ഇഷ്ടികക്കട്ടകള്‍..
'മാളൂ,ആ മഞ്ഞപ്പാവാട ഒന്നൂടെ കാണണം ഇന്‍ക്ക്.കറുത്ത പുള്ളികളുള്ള അതു പുതച്ചു പൊന്തേലിരുന്നാ പുലിയാണെന്ന് കരുതും എല്ലാരും അല്ലേ?'
ചിരിച്ചപ്പോള്‍ ആ കവിളിണകളില്‍ നുണക്കുഴികള്‍..ഒരാഴ്ച കൊണ്ടു മെലിഞ്ഞുണങ്ങി രണ്ടാളും.പണ്ടൊക്കെ പനിക്കാന്‍ ഇഷ്ടമായിരുന്നു.നെയ്യപ്പത്തിന് വാശിപിടിച്ചാ അപ്പഴേ കിട്ടൂ.ഈ പനി പക്ഷെ മാറുന്നില്ല.കളിക്കാന്‍ കൊതിയാകുന്നു..അവള്‍ കൂട്ടുകാരില്‍ നിന്നും കേട്ടു പഠിച്ച പാട്ടുകള്‍ മൂളാന്‍ തുടങ്ങി.മണ്ണ്! മെഴുകിയ നിലത്ത് അവിടവിടെ ഞാഞ്ഞൂലുകള്‍ പുറ്റ് കൂട്ടുന്നുണ്ട്.അകത്തു നിന്നും കുട്ടികളുടെ കരച്ചിലും അമ്മയുടെ ശകാരവും..എല്ലാം കൂടെ സ്വൈരം   കെടുത്തുമ്പോ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക?ദിവസം പിറക്കുന്നത് തന്നെ ജോലികളുടെ പാറക്കഷ്ണങ്ങള്‍ അമ്മയുടെ തലയിലേക്കിട്ടു കൊണ്ടാണ്.ഒരു പാട് ദൂരെയുള്ള കിണറില്‍ നിന്ന് വെള്ളം കൊണ്ടു വരണം.ദാരിദ്യക്കുഴിയില്‍ കിടന്ന് എട്ടുപത്തു കുട്ടികളെ നോക്കണം.കുട്ടികള്‍ മാത്രം സമൃദ്ധമായ ഒരു കീറിയ കുട്ടയായിരുന്നു വീട്..അവളുടെ പാവാടയുടെ വട്ടത്തുളയിലൂടെ കാലുകളുടെ വെളുപ്പ് തിളങ്ങി.കീറിയ രണ്ടു പാവാടകളുടെ വിളറിനരച്ച സ്മരണയിലേക്കാണ് അമ്മാവന്‍ ആ മഞ്ഞപ്പാവാട നിവര്‍ത്തി വിരിച്ചത്.വാത്സല്യത്തിന്റെ നിലാസ്പര്‍ശം വല്ലപ്പോഴും എത്തിനോക്കിയത് ആ നേത്രങ്ങളിലൂടെയായിരുന്നു.സ്‌നേഹത്തിന്റെ മൃദുലത ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു വീട്..വനാന്തരം പോലെ അതിന്റെ അകങ്ങളെപ്പോഴും ഇരുട്ടാണ്ട് കിടന്നു.വഴക്കിലും കരച്ചിലിലും ഇടയ്ക്കിടെ വൃക്ഷക്കൊമ്പുകള്‍ ആടിയുലഞ്ഞു.കിളികള്‍ക്ക് കൂടു വെക്കണമെന്നും പാട്ടു പാടണമെന്നുമൊക്കെയുണ്ടായിരുന്നു.ഇടയ്ക്കിടെ മരങ്ങള്‍ ഉലയുമ്പോള്‍ വീണു പോകുന്ന കൂടുകള്‍..ഉടയുന്ന മുട്ടകള്‍..ആ വനം അങ്ങനെ ആര്‍ക്കും വേണ്ടാതെ, വിജനതയില്‍.. ഒറ്റയ്ക്ക്..
'അമ്മയോട് പറ, കാല്‍പെട്ടി തുറന്ന് അതൊന്നു കാണിക്കാന്‍.ആ മണമൊന്ന് മൂക്കിനെ കുളിപ്പിക്കട്ടെ.എണ്ണിയാലും എണ്ണിയാലും തീരാത്ത അതിന്റെ കറുത്ത പുള്ളികള്‍..'
'ഇന്ക്ക് പേടിയാ, ദേഷ്യപ്പെടും..അതില്ലാത്തൊരു നേരല്ല.'ഞാന്‍ നിസ്സഹായതയോടെ അവളോട് ഒന്നൂടെ ചേര്‍ന്നു കിടന്നു.
'അമ്മേം അച്ഛനും തല്ലു കൂടി അമ്മ വീട്ടിപ്പോവില്ലേ?അപ്പം ഞാനതാ ഇടാന്‍ പോണത്.നീയേതിടും?'അവള്‍ എന്നെ തോണ്ടിക്കൊണ്ട് ചോദിച്ചു.പുതിയതൊന്നും ഇല്ല.അതിന്റെ കുണ്ഠിതം പുറത്തു കാണിക്കാതെ ഞാന്‍ വെറുതെ ചിരിച്ചു.അന്നു രാത്രി പനിവെയില്‍ അവളിലേക്ക് ഇരച്ചു കയറുകയും എന്നില്‍ നിന്നും ചുരമിറങ്ങുകയും..വിയര്‍ത്തു കുളിച്ചു കിടക്കേ കേട്ടു പിച്ചും പേയും..'മഞ്ഞപ്പാവാട എടുക്കണ്ടാന്നു പറ. സ്‌കൂളില്‍ ചേരുമ്പോ ഇടാന്‍ള്ളതല്ലേ  .കീറല്ലേന്നു പറ.വിരുന്നു പോകുമ്പോ ഇടാന്‍ള്ളതല്ലേ..'സ്‌കൂളില്‍ ചേരല്‍!അതൊരു സ്വപ്നം മാത്രാണ്.ഇത്ര വലുതായവരെ ആരേലും സ്‌കൂളില്‍ ചേര്‍ക്കോ?ആഹാരത്തിനു തന്നെ പണമില്ല.പിന്നല്ലേ സ്ലേറ്റും പുസ്തകവും വാങ്ങിക്കല്‍..അസുഖങ്ങള്‍ക്ക് ചികിത്സിക്കാറുപോലുമില്ല.പഴമയുടെ കുറെ നാട്ടുമരുന്നുകള്‍..അതുകൊണ്ട് രക്ഷപ്പെട്ടെങ്കില്‍ ജീവിക്കാം. അത്ര തന്നെ.രോഗങ്ങളാകട്ടെ അടിക്കടി അവയുടെ കോന്ത്രമ്പല്ലുകള്‍ കാട്ടി ഇളിച്ചു.ചേച്ചിയുടെ തലയില്‍ പേനുകള്‍ ഒരു ചെറുകുഴി കുഴിച്ചിട്ടുണ്ട്.മഴവെള്ളം കെട്ടി നില്‍ക്കണ പോലെയാണ് അതില്‍ ചലം..
പിന്നെയും തുടര്‍ന്ന പേച്ചില്‍ വെള്ളം വെള്ളമെന്ന മന്ത്രം കാതുകളെ തൊട്ടു.ഇരുട്ടില്‍ തപ്പിയും തടഞ്ഞും മണ്ണെണ്ണവിളക്കിന്റെ പതറുന്ന വെളിച്ചത്തില്‍ വെള്ളവുമായി തിരിച്ചെത്തിയപ്പോള്‍....ദാഹം ഇനിമേല്‍ വ്യസനിപ്പിക്കാത്തവിധം ആ തൊണ്ട വരണ്ടിരുന്നു..ചുണ്ടിലേക്ക് ഇറ്റിച്ച ജലമത്രയും പായയിലേക്ക് തൂവി.കൈകള്‍ മരവിച്ചു.കാലുകളിലേക്ക് തണുപ്പിന്റെ പുതപ്പ് അമര്‍ന്നു.എന്റെ തൊണ്ടകീറുന്ന ആക്രന്ദനം വീടിനെയാകെ പിടിച്ചു കുലുക്കി..
കോടിമുണ്ടിന്റെ വെളുപ്പ് ഉമ്മറപ്പടി കടന്നപ്പോള്‍ നിലയില്ലാക്കിനാക്കളിലേക്ക് ഞാനൂര്‍ന്നു വീണു.മഞ്ഞപ്പാവാട ഒരു കുട പോലെ വീശി അവള്‍ മേഘമാലകള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു.അവസാനത്തെ കവാടം കടക്കുന്നതിനു മുമ്പ് അതെന്റെ കൈകളിലേക്കിട്ട് അവള്‍ പിറുപിറുത്തു:'എടുത്തോളൂ അത്.നിനക്കേതായാലും പുതിയതില്ലല്ലോ.ഇവിടെയാകെ മഞ്ഞ മാത്രാ..സൂര്യകാന്തിപ്പാടം പോലെ മഞ്ഞക്കോട പുതച്ചു കിടക്കാ മേഘങ്ങള്..മഞ്ഞ കണ്ടു കണ്ട് വായിലാകെ കയ്പ്..ഇനിയേതു നിറാ പുതിയതായി ഇഷ്ടപ്പെടാ?മാളൂ, മറന്നല്ലോ നിറങ്ങളത്രയും........................

2013, നവംബർ 14, വ്യാഴാഴ്‌ച

മണത്തിന്റെ കൂലി (കഥ )



ശവങ്ങള്‍ അവിടെയുമിവിടെയും കൂട്ടിയിട്ട വരണ്ട നിലങ്ങളിലൂടെ ഞാന്‍  വേച്ചു വേച്ചു നടന്നു.കയ്യിലുള്ള ചെറിയ റൊട്ടിക്കഷ്ണം തിന്നാനൊരുങ്ങുമ്പോഴെല്ലാം ദുസ്സഹമായ ഗന്ധം ഓക്കാനമുണ്ടാക്കി.ഒഴിഞ്ഞ വയറില്‍ നിന്നു തിരകള്‍ ആര്‍ത്തിരമ്പി.പിത്തനീര് നാവില്‍ കയ്ച്ചു.അപ്പോള്‍ മാത്രം വെടിയേറ്റു വീണ ഒരു പിഞ്ചുബാലികയുടെ കയ്യില്‍ നിന്ന് തെറിച്ച രണ്ടു റൊട്ടിക്കഷ്ണങ്ങളാണ് കൈവശമുള്ളത്.അവളുടെ വായിലെ പകുതി ചവച്ച ആഹാരം ചോരയുമായി കൂടിക്കുഴഞ്ഞിരുന്നു.പിന്നെയും ഒളിച്ചും പതുങ്ങിയും മുന്നോട്ടു നടന്നപ്പോഴാണ് ഞരങ്ങുന്ന ഒരുത്തന്റെ തെറിച്ചു വീണ ഭാണ്ഡം.ചിതറിയ കുറച്ചു നാണയത്തുട്ടുകള്‍..'വെള്ളം, വെള്ളം..'ഒരു മന്ത്രം പോലെ അയാളുരുവിട്ടു. കുപ്പിയില്‍ ബാക്കിയായ കലക്കുവെള്ളം വരണ്ട ചുണ്ടിലേക്കിറ്റിച്ചു.കോടിപ്പോയ വായില്‍ നിന്ന്  അതത്രയും പുറത്തേക്കൊഴുകി.ഒരു ദ്രുതചലനത്തോടെ അയാള്‍ നിശ്ചലനായി.കൈകള്‍ വിടര്‍ത്തി ആരുമൊന്നും കൊണ്ടു പോകുന്നില്ലെന്ന് മൂകം മൊഴിഞ്ഞ് അയാള്‍ വായും പൊളിച്ച് ചരിഞ്ഞു കിടന്നു.ഓരോരുത്തര്‍ ഇട്ടേച്ചു പോകുന്ന ചെറുസമ്പാദ്യങ്ങള്‍ കുറച്ചു കാലത്തേക്ക് അനുഭവിക്കാനാകണം ജീവിതം തന്നെയും കൊണ്ട് മുന്നോട്ടു പോകുന്നത്.
ദൂരെ ഒരു കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കാണാനിടയായി.നേര്‍ത്ത വെയിലുമായി പുകച്ചുരുള്‍ ചുറ്റിപ്പിണഞ്ഞു.ഇത്ര മാത്രം പുകയുയരാന്‍ എന്താണാവോ അവിടെ പാകം ചെയ്യുന്നത്!ആസ്വാദ്യകരമായ പരിമളത്തിന്റെ പ്ലെയിറ്റില്‍ തന്റെ റൊട്ടി നിഷ്പ്രയാസം കഴിക്കാം.മരച്ചുവട്ടിലിരുന്നപ്പോള്‍ ഹോട്ടലുകാരന്റെ കാക്കക്കണ്ണുകള്‍ ഒരു കുരങ്ങിനെ പ്പോലെ തന്റെ ചുറ്റിലും ചാടിക്കളിച്ചു.റൊട്ടി ചവക്കാന്‍ തുടങ്ങിയപ്പോഴേക്ക് ഒരു ജോലിക്കാരന്‍  വലിച്ചിഴച്ച് ഉടമയുടെ അടുത്തെത്തിച്ചു.
'എടാ തെണ്ടീ, എന്റെ ഹോട്ടലിന്റെ മുന്നില്‍ വില കൂടിയ ഇറച്ചി പൊരിച്ചെടുക്കുന്ന മണം ആസ്വദിച്ച് തന്റെ പഴകിപ്പൂത്ത റൊട്ടി തിന്നാമെന്നു കരുതി അല്ലേ?ടാ തന്നെ ദുശ്ശകുനം കണ്ട് എത്ര പേരിന്നു മറ്റു ഹോട്ടലുകളിലേക്ക് വഴി മാറി പോയിക്കാണും.എടുക്കെടോ മണത്തിന്റെ കൂലി!  താന്‍ അന്ധാളിച്ച് ഒരു പൊട്ടനെപ്പോലെ മുതലാളിയെ തുറിച്ചു നോക്കി.നട്ടെല്ലിനോടൊട്ടിയ വയറില്‍ ശക്തമായിടിച്ച് ജോലിക്കാരന്‍ ആവര്‍ത്തിച്ചു. എടുക്കെടോ മണത്തിന്റെ കൂലി!
പണ്ടാരോ ഇങ്ങനൊരു കഥ പറഞ്ഞ ഓര്‍മ അപ്പോഴാണ് മനസ്സില്‍ തികട്ടിയത്.ആവേശത്തോടെ ഭാണ്ഡത്തില്‍ നിന്നും തിരഞ്ഞു തിരഞ്ഞ് അഞ്ചാറു നാണയങ്ങള്‍ പുറത്തെടുത്തു.ചില്ലുമേശയിലേക്ക് അവ ഒരുമിച്ചിട്ട് പെട്ടെന്നു വാരിയെടുത്തു.പിന്നെ ഒരു സൂത്രശാലിയുടെ ഗര്‍വോടെ പറഞ്ഞു:'കേട്ടില്ലേ, പൈസ കിലുങ്ങുന്ന ഒച്ച?മണത്തിന്റെ കൂലിയായി ആ ശബ്ദമെടുത്തോളൂ..'
പക്ഷെ, തിരിച്ചു നടക്കാനൊരുങ്ങിയ തന്നെ ജോലിക്കാരന്‍ പിന്നില്‍ നിന്നു തള്ളി വീഴ്ത്തി.മാറാപ്പില്‍ നിന്നും ഒരു വൃദ്ധന്റെ ചിത്രവും മുത്തുമാലയും ആലില പോലൊരു ചെപ്പും തെറിച്ചു വീണു.എല്ലാം ദൂരേക്ക് തെറിപ്പിച്ച് അവര്‍ ആര്‍ത്തിയോടെ പണത്തിനായി തിരഞ്ഞു. ചെപ്പ് കണ്ണീരില്‍ കഴുകി ഞാന്‍ പിറുപിറുത്തു: "ഇതു നിറയെ എന്റെ പ്രണയമാണ്.ആര്‍ക്കും വേണ്ടാത്തവന്റെ ആര്‍ക്കും വേണ്ടാത്ത സ്‌നേഹം! തരില്ല ഇതാര്‍ക്കും!'
മൂന്നാലു പഴകിയ നോട്ടുകള്‍...അതും ശവം സമ്മാനിച്ചത്..'രൂപയൊക്കെ കയ്യില്‍ വെച്ചോണ്ടാണോ ഈ തെണ്ടി ഈ ഉണക്കറൊട്ടി തിന്നണത്?ഇവരുടെ അടുത്തൊക്കെ ലക്ഷങ്ങളാ സമ്പാദ്യം.പേപ്പറിലൊക്കെ എത്രയാ വാര്‍ത്തകള്‍..'മുതലാളി ഈര്‍ഷ്യയോടെ മുരണ്ടു.'അവിടെ കിടക്കട്ടെ, വിലപിടിച്ച മാംസം സ്‌റ്റോക്ക് തീരുമ്പോഴേക്ക് നമുക്കിവനെയൊന്നു കൊഴുപ്പിച്ചെടുക്കണം.' അവര്‍ എന്നെ ഒരു തൂണിനോട് ബന്ധിച്ചു.അപ്പോഴാ മണം!ശവഗന്ധങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ടെത്തിയ താന്‍..അപ്പോളാ മണം! ഞാന്‍ വലിയ വായില്‍ തീരാത്ത വ്യസനത്തോടെ നിലവിളിച്ചു.പെട്ടെന്ന് ഒരു അലര്‍ച്ചയോടെ ഞാന്‍ ഓക്കാനിച്ചു.ദൂരേന്നു കഴുകുകള്‍ ചിറകടിക്കുന്നു.കോടമഞ്ഞു പോലെ അവ തന്നെ പൊതിയുന്നു..മേലാസകലം ആ കൊക്കുകള്‍ കൊത്തിക്കീറുന്നു.നിറയുന്നുണ്ട് പലതരം തൂവലുകള്‍, അരികുകള്‍ വാളുകളായ വലിയ വലിയ തൂവലുകള്‍......................      

2013, നവംബർ 11, തിങ്കളാഴ്‌ച

ചില മുന്നറിയിപ്പുകള്‍ (കവിത)


പെണ്ണേ, നീയിവരെയെല്ലാം സൂക്ഷിക്കുക
നിന്നെ ജനിപ്പിച്ചവനെ, സഹോദരനെ,
എന്നു വേണ്ട, ആണായി പിറന്നവരെയൊക്കെ,
ഒരകലത്ത് നിര്‍ത്തിക്കോളൂ, കാരണം
അവരുടെ കണ്ണില്‍ നീ വെറുമൊരു ചരക്ക്
വില ചോരാത്ത ഉരുപ്പടി
ആനന്ദം മാത്രമേകുന്ന മാംസം
എപ്പോഴും ആക്രമിക്കാവുന്ന വെറും ഇര
സ്ത്രീയേ, ബാത്ത്‌റൂമില്‍ കയറും മുമ്പ്
ഒളിക്യാമറകള്‍ ഉണ്ടോയെന്നു പരിശോധിക്കണം
നിന്റെ വിസര്‍ജനപ്രക്രിയ പോലും അവനെ ആഹ്ലാദിപ്പിക്കുമത്രെ
പുറത്തിറങ്ങുമ്പോള്‍ ഒരു ഇരുമ്പുവസ്ത്രം ധരിച്ചോളൂ
കാരണം നീയേതു പുടവയണിഞ്ഞാലും അതെല്ലാം വലിച്ചു കീറപ്പെടും
ചില്ലുവസ്ത്രമണിഞ്ഞതു പോലെയാണ്
അല്ലെങ്കിലേ, അവന്‍ നിന്നെ തുറിച്ചു നോക്കുന്നത്
അക്രമിയോട് നിനക്കും അമ്മയില്ലേ, പെങ്ങളില്ലേ
എന്നൊന്നും കെഞ്ചുന്നതില്‍ ഒരര്‍ഥവുമില്ല
പെണ്ണില്ലായിരുന്നെങ്കില്‍, ആണേ നിന്നെ
ആരു പോറ്റുമായിരുന്നു എന്നു വിലപിച്ചിട്ടും കാര്യമില്ല
മൂര്‍ച്ചയുള്ള ഒരു ഓപ്പറേഷന്‍കത്തി രഹസ്യമായി സൂക്ഷിച്ചോളൂ
അവന്റെ അധികാരദണ്ഡ് തല്‍ക്ഷണം അറുത്തു മാറ്റിക്കോളൂ
നിന്റെ മാനം ചാതഞ്ഞരഞ്ഞെങ്കിലും മറ്റു പലരും അതോടെ
അവന്റെ പരാക്രമത്തില്‍ നിന്നു സുരക്ഷിതരാകുമല്ലോ..............    

2013, നവംബർ 7, വ്യാഴാഴ്‌ച

കറുത്തും വെളുത്തും (കഥ)



ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് പത്രവിശേഷങ്ങളുടെ മസാലമണത്തിലേക്ക് ഊളിയിടുമ്പോള്‍ ദൂരെ നിന്നേ കേട്ടു  'അരൂല്യെ ബടെ?' പാറുവല്യമ്മ  കൈപ്പടം നെറ്റിക്ക് മറയാക്കി സൂക്ഷിച്ചു നോക്കി വരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ചുറ്റുവട്ടത്തെ നുണക്കെട്ടുകളുമായി വരാതിരിക്കില്ല കേള്‍ക്കുന്നില്ലെന്നു നടിച്ചിട്ടും കാര്യമില്ല, .പറഞ്ഞുകൊണ്ടേയിരിക്കും, ശല്യം! സ്‌പോര്‍ട്‌സ് നായിക മരിയ ജുവാനോയുടെ ചൂടന്‍ വിവരങ്ങളാണ് പത്രം നിറയെ.'മരിയയുടെ കാമുകന്‍ ആരെന്ന്! വെളിപ്പെട്ടിരിക്കുന്നു. റോക്ക് ഗായകന്‍ മജൂം അല്‌നക്ക്. മരിയയുടെ ആരാധകരില്‍ ഈ വാര്‍ത്ത കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്..'
'പെണ്ണേ, എത്ര വിളി വിളിച്ചു. ഒന്നു മിണ്ടിക്കൂടെ? ഒന്നൂല്ലേല്‍ നിന്റൊരു അകന്ന വല്യമ്മല്ലേ ഞാന്? കലികാലം! വാല്യക്കാരത്തികള്‍ക്കൊന്നും തല വെളുത്തോരെ കണ്ണിനു പിടിക്കില്ല. ഇരിക്കണത് കണ്ടില്ലേ,  ആണുങ്ങളെപ്പോലെ ഉമ്മറത്ത് ചാരുകസേരയില്‍! കുറച്ചു വെള്ളോ മോരോ കൊണ്ടു വാടീ..'
ഈര്‍ഷ്യ നടത്തത്തിനു ശബ്ദമുണ്ടാക്കി. തള്ളയിനി എപ്പോഴാവോ മടങ്ങുക? ഒന്നു സ്വൈരായി ഇരിക്കാനും സമ്മതിക്കില്ല. നല്ലൊരു ഡോസ് കൊടുത്താലേ ശരിയാകൂ.  തന്റെ  നാക്കിന്റെ നീളത്തെ ക്കുറിച്ച് നാട്ടിലാകെ കഥകള്‍ പ്രചരിക്കുന്നതോര്‍ത്ത് ഒന്നും മിണ്ടാതെ ഇരിക്കുക എത്ര കാലമാണ്?
'ഹാവൂ, വിയര്‍ത്തു കുളിച്ചു. മോളേ പൈസണ്ടെങ്കി ഒരമ്പതുര്‍പ്യ കൊണ്ടാ. മരുന്ന് വാങ്ങാനാ. നിന്റൊപ്പം പഠിച്ച ശീലേനെ ഓര്‍മല്യേ നെനക്ക്? ഒരു സുന്ദരിക്കോത. എന്തൊക്കെയാ ആളോള് പറയണത് ന്നറിയോ? ദിവസോം രാത്രി രണ്ടും മൂന്നും പേരാത്രേ കാറിലും ജീപ്പിലൊക്കെ വര്ണത്. ന്നാലോ യാതൊരു കൂസലൂല്യ. നാണോം മാനോം ഇല്ലാണ്ട് നേരം വെളുത്താ മുറ്റത്തൂടെ ലാത്ത്ണത് കാണാം.ആണുങ്ങള് കണ്ട് ഭ്രമിക്കാനേയ്..കലികാലം! ഞങ്ങടെ കാലത്ത് പെങ്കുട്ട്യോള്ക്ക് ഉമ്മറപ്പടി കടക്കണെങ്കി എത്രയെത്ര സമ്മതം കിട്ടണേര്‍ന്ന്. എന്റെ ഈശ്വരാ!
ഒന്നും കേള്‍ക്കാത്ത പോലെ പത്രത്തിലേക്ക് മുഖം പൂഴ്ത്തി 'ടെന്നീസിലെ സ്വപ്നസുന്ദരിയുടെ പ്രണയ കഥ ഹെറാള്‍ഡ് പത്രമാണ് പുറത്തു വിട്ടത്. മാസങ്ങളായി മജുവും മരിയയും പ്രണയ ബദ്ധരായിരുന്നു. എന്നാല്‍ ഒരുമിച്ചു കുറെ ദിവസം ചിലവഴിക്കണമെന്ന ഇരുവരുടെയും മോഹം ഇതു വരെയും പൂവണിഞ്ഞിട്ടില്ല. മരിയയുടെ തിരക്കു പിടിച്ച ഷെഡ്യൂളാണു കാരണം... '
'ഒരിക്കല്‍ നമ്മുടെ ദാമോദരപ്പിഷാരടി അവ്ടുന്ന് എറങ്ങി വരണത് ഞാന്‍ ഇന്റെ കണ്ണോണ്ട് കണ്ടതാ. ഇന്റെ ദേവ്യേ! എത്രയെത്ര നല്ല മന്ഷന്മാരെയാ ആ തേവിടിശ്ശി..അവള്‍ക്കേയ് എന്തോ രഹസ്യരോഗോം ഉണ്ടത്രെ!'
വല്യമ്മ ഒന്നു മിണ്ടാതിരി. ഞാനീ പത്രമൊന്നു വായിക്കട്ടെ. പത്തുറുപ്പിക അവരുടെ മടിയിലേക്കിട്ട് ഞാന്‍ കസേരയില്‍ ഇരുന്നു.
'എന്താടീ ഞാന്‍ മിണ്ട്യാല്? അയ്മ്പത് ഉര്‍പ്യ ചോയ്ച്ച്ട്ട് അവള് തന്നത് പത്തു ഉലുവ! ആര്‍ക്ക് വേണ്ടീട്ടാടീ ഇതൊക്കെ കെട്ടിപ്പൂട്ടി വെക്ക്ണ്? അനുഭവിക്കാന്‍ കുട്ട്യോളും മക്കളും ഒന്നൂല്ലാലോ. അഹമ്മതിക്കാരിയല്ലേ? എങ്ങനെ ഉണ്ടാവും?'
'ഇറങ്ങിപ്പോവുന്നുണ്ടോ, മേലാലീ പടി കേറിയേക്കരുത്.' ക്ഷോഭത്തോടെ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. ചറുപിറെ ശാപവാക്കുകളുതിര്‍ത്തുകൊണ്ട് അവരിറങ്ങിപ്പോയി. കെട്ട്യോനും കുട്ട്യോളും ഇല്ലാതിരിക്കുന്നത് മഹാപാപാമാണോ?
അടുക്കളയിലെ പണിയൊതുക്കി വീണ്ടും പത്രത്താളിലേക്ക് മുങ്ങിയപ്പോള്‍ വല്യമ്മയുടെ കുനുഷ്ടിനാല്‍ ചുളിഞ്ഞ മുഖം മറന്നു.
'മജുവിനും മരിയക്കും പ്രണയം പുത്തരിയല്ല. സംഗീതത്തിലെ സുപ്പര്‍ സ്റ്റാറിനും ടെന്നീസിലെ സ്വപ്ന സുന്ദരിക്കും ആരാധകരുടെ പട തന്നെയുണ്ട്. പക്ഷെ ഇഷ്ടത്തിന്റെ തേന്‍കിളി കൂടു വച്ചിരിക്കുന്നത് ഇപ്പോള്‍ ഇവര്‍ക്കിടയിലാണ്.കഴിഞ്ഞ കുറെ മാസങ്ങളായി ആരുമറിയാതെ അവര്‍ സംഗമിക്കുന്നുണ്ട് .ക്യാമറക്കണ്ണുകള്‍ പ്രൈവസി തകര്‍ക്കുന്നതാണ് മരിയയുടെ സങ്കടം.ഇതിനിടെ നെറ്റു വഴി പ്രചരിച്ച നഗ്‌നചിത്രം തന്റെതല്ലെന്നു അവര്‍ ആണയിടുന്നുണ്ട്.അതവര്‍ തന്നെയാണെന്നാണ് ഓരോ ആരാധകന്റെയും കിതപ്പോടെയുള്ള മറുഭാഷ്യം. ഇവര്‍ ഗ്രൌണ്ടിലിറങ്ങിയാല്‍ പുരുഷ ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നുണ്ടെന്നും അതിനാല്‍ ജെന്‍സ് പ്രോഡക്റ്റുകള്‍ക്ക് വന്‍തോതില്‍ പരസ്യം കിട്ടുന്നുണ്ടെന്നുമാണ് ചാനല്‍ വക്താവ് പുഞ്ചിരിയോടെ അറിയിക്കുന്നത്.
 അവരുടെ മിനിസ്‌കര്‍ട്ടിന്റെ അറ്റം മാംസളമായ തുടയില്‍ ചേര്‍ന്നു കിടക്കുന്നതും തടിച്ചുരുണ്ട ദേഹപ്പൊലിമ ടീഷര്‍ട്ടിലൂടെ ത്രസിച്ചുയരുന്നതും പത്രം അതിവിദഗ്ദമായി ഒപ്പിയെടുത്തിരിക്കുന്നു.റാക്കറ്റുമായി അങ്ങോട്ടുംമിങ്ങോട്ടുമോടുമ്പോള്‍ എത്ര കണ്ണുകളാവും ഈ പാനപാത്രത്തില്‍ തീരാത്ത ആര്‍ത്തിയോടെ..വെറുപ്പോടെ പത്രം തള്ളി മാറ്റി. അപ്പോഴും ഒരേ കഥ തന്നെ എന്തു കൊണ്ടാണ് വെളുത്തും കറുത്തും  പരക്കുന്നതെന്ന ശങ്ക മാത്രം മനസ്സില്‍ ഉറച്ച ഫെവിക്കോളായി ഒട്ടിപ്പിടിച്ചു കിടന്നു!       

2013, നവംബർ 2, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍ പടിയിറങ്ങുമ്പോള്‍ (കഥ )



'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചുമോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'
ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..
'അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ ഫോട്ടോ നോക്കി കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. 'പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ ചിത്രം, പിന്നെ നീ ബര്‍ത്ത്‌ഡേക്ക് തന്ന ഫോട്ടോ, രണ്ടും കൊണ്ടു ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'
നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'
'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.
'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചു അവന്‍ പറഞ്ഞു.എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിന്?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'
മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിച്ചു. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.
 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'മോള്‍ എന്റെ വയര്‍ തലോടി.
 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്തു അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.
'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'
കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.
'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു'നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...
ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!


#ചതഞ്ഞരയുന്ന എല്ലാ പെണ്ബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു.           
#മൌത്താ-മരിച്ചവര്‍