Pages

2013, നവംബർ 14, വ്യാഴാഴ്‌ച

മണത്തിന്റെ കൂലി (കഥ )



ശവങ്ങള്‍ അവിടെയുമിവിടെയും കൂട്ടിയിട്ട വരണ്ട നിലങ്ങളിലൂടെ ഞാന്‍  വേച്ചു വേച്ചു നടന്നു.കയ്യിലുള്ള ചെറിയ റൊട്ടിക്കഷ്ണം തിന്നാനൊരുങ്ങുമ്പോഴെല്ലാം ദുസ്സഹമായ ഗന്ധം ഓക്കാനമുണ്ടാക്കി.ഒഴിഞ്ഞ വയറില്‍ നിന്നു തിരകള്‍ ആര്‍ത്തിരമ്പി.പിത്തനീര് നാവില്‍ കയ്ച്ചു.അപ്പോള്‍ മാത്രം വെടിയേറ്റു വീണ ഒരു പിഞ്ചുബാലികയുടെ കയ്യില്‍ നിന്ന് തെറിച്ച രണ്ടു റൊട്ടിക്കഷ്ണങ്ങളാണ് കൈവശമുള്ളത്.അവളുടെ വായിലെ പകുതി ചവച്ച ആഹാരം ചോരയുമായി കൂടിക്കുഴഞ്ഞിരുന്നു.പിന്നെയും ഒളിച്ചും പതുങ്ങിയും മുന്നോട്ടു നടന്നപ്പോഴാണ് ഞരങ്ങുന്ന ഒരുത്തന്റെ തെറിച്ചു വീണ ഭാണ്ഡം.ചിതറിയ കുറച്ചു നാണയത്തുട്ടുകള്‍..'വെള്ളം, വെള്ളം..'ഒരു മന്ത്രം പോലെ അയാളുരുവിട്ടു. കുപ്പിയില്‍ ബാക്കിയായ കലക്കുവെള്ളം വരണ്ട ചുണ്ടിലേക്കിറ്റിച്ചു.കോടിപ്പോയ വായില്‍ നിന്ന്  അതത്രയും പുറത്തേക്കൊഴുകി.ഒരു ദ്രുതചലനത്തോടെ അയാള്‍ നിശ്ചലനായി.കൈകള്‍ വിടര്‍ത്തി ആരുമൊന്നും കൊണ്ടു പോകുന്നില്ലെന്ന് മൂകം മൊഴിഞ്ഞ് അയാള്‍ വായും പൊളിച്ച് ചരിഞ്ഞു കിടന്നു.ഓരോരുത്തര്‍ ഇട്ടേച്ചു പോകുന്ന ചെറുസമ്പാദ്യങ്ങള്‍ കുറച്ചു കാലത്തേക്ക് അനുഭവിക്കാനാകണം ജീവിതം തന്നെയും കൊണ്ട് മുന്നോട്ടു പോകുന്നത്.
ദൂരെ ഒരു കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കാണാനിടയായി.നേര്‍ത്ത വെയിലുമായി പുകച്ചുരുള്‍ ചുറ്റിപ്പിണഞ്ഞു.ഇത്ര മാത്രം പുകയുയരാന്‍ എന്താണാവോ അവിടെ പാകം ചെയ്യുന്നത്!ആസ്വാദ്യകരമായ പരിമളത്തിന്റെ പ്ലെയിറ്റില്‍ തന്റെ റൊട്ടി നിഷ്പ്രയാസം കഴിക്കാം.മരച്ചുവട്ടിലിരുന്നപ്പോള്‍ ഹോട്ടലുകാരന്റെ കാക്കക്കണ്ണുകള്‍ ഒരു കുരങ്ങിനെ പ്പോലെ തന്റെ ചുറ്റിലും ചാടിക്കളിച്ചു.റൊട്ടി ചവക്കാന്‍ തുടങ്ങിയപ്പോഴേക്ക് ഒരു ജോലിക്കാരന്‍  വലിച്ചിഴച്ച് ഉടമയുടെ അടുത്തെത്തിച്ചു.
'എടാ തെണ്ടീ, എന്റെ ഹോട്ടലിന്റെ മുന്നില്‍ വില കൂടിയ ഇറച്ചി പൊരിച്ചെടുക്കുന്ന മണം ആസ്വദിച്ച് തന്റെ പഴകിപ്പൂത്ത റൊട്ടി തിന്നാമെന്നു കരുതി അല്ലേ?ടാ തന്നെ ദുശ്ശകുനം കണ്ട് എത്ര പേരിന്നു മറ്റു ഹോട്ടലുകളിലേക്ക് വഴി മാറി പോയിക്കാണും.എടുക്കെടോ മണത്തിന്റെ കൂലി!  താന്‍ അന്ധാളിച്ച് ഒരു പൊട്ടനെപ്പോലെ മുതലാളിയെ തുറിച്ചു നോക്കി.നട്ടെല്ലിനോടൊട്ടിയ വയറില്‍ ശക്തമായിടിച്ച് ജോലിക്കാരന്‍ ആവര്‍ത്തിച്ചു. എടുക്കെടോ മണത്തിന്റെ കൂലി!
പണ്ടാരോ ഇങ്ങനൊരു കഥ പറഞ്ഞ ഓര്‍മ അപ്പോഴാണ് മനസ്സില്‍ തികട്ടിയത്.ആവേശത്തോടെ ഭാണ്ഡത്തില്‍ നിന്നും തിരഞ്ഞു തിരഞ്ഞ് അഞ്ചാറു നാണയങ്ങള്‍ പുറത്തെടുത്തു.ചില്ലുമേശയിലേക്ക് അവ ഒരുമിച്ചിട്ട് പെട്ടെന്നു വാരിയെടുത്തു.പിന്നെ ഒരു സൂത്രശാലിയുടെ ഗര്‍വോടെ പറഞ്ഞു:'കേട്ടില്ലേ, പൈസ കിലുങ്ങുന്ന ഒച്ച?മണത്തിന്റെ കൂലിയായി ആ ശബ്ദമെടുത്തോളൂ..'
പക്ഷെ, തിരിച്ചു നടക്കാനൊരുങ്ങിയ തന്നെ ജോലിക്കാരന്‍ പിന്നില്‍ നിന്നു തള്ളി വീഴ്ത്തി.മാറാപ്പില്‍ നിന്നും ഒരു വൃദ്ധന്റെ ചിത്രവും മുത്തുമാലയും ആലില പോലൊരു ചെപ്പും തെറിച്ചു വീണു.എല്ലാം ദൂരേക്ക് തെറിപ്പിച്ച് അവര്‍ ആര്‍ത്തിയോടെ പണത്തിനായി തിരഞ്ഞു. ചെപ്പ് കണ്ണീരില്‍ കഴുകി ഞാന്‍ പിറുപിറുത്തു: "ഇതു നിറയെ എന്റെ പ്രണയമാണ്.ആര്‍ക്കും വേണ്ടാത്തവന്റെ ആര്‍ക്കും വേണ്ടാത്ത സ്‌നേഹം! തരില്ല ഇതാര്‍ക്കും!'
മൂന്നാലു പഴകിയ നോട്ടുകള്‍...അതും ശവം സമ്മാനിച്ചത്..'രൂപയൊക്കെ കയ്യില്‍ വെച്ചോണ്ടാണോ ഈ തെണ്ടി ഈ ഉണക്കറൊട്ടി തിന്നണത്?ഇവരുടെ അടുത്തൊക്കെ ലക്ഷങ്ങളാ സമ്പാദ്യം.പേപ്പറിലൊക്കെ എത്രയാ വാര്‍ത്തകള്‍..'മുതലാളി ഈര്‍ഷ്യയോടെ മുരണ്ടു.'അവിടെ കിടക്കട്ടെ, വിലപിടിച്ച മാംസം സ്‌റ്റോക്ക് തീരുമ്പോഴേക്ക് നമുക്കിവനെയൊന്നു കൊഴുപ്പിച്ചെടുക്കണം.' അവര്‍ എന്നെ ഒരു തൂണിനോട് ബന്ധിച്ചു.അപ്പോഴാ മണം!ശവഗന്ധങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ടെത്തിയ താന്‍..അപ്പോളാ മണം! ഞാന്‍ വലിയ വായില്‍ തീരാത്ത വ്യസനത്തോടെ നിലവിളിച്ചു.പെട്ടെന്ന് ഒരു അലര്‍ച്ചയോടെ ഞാന്‍ ഓക്കാനിച്ചു.ദൂരേന്നു കഴുകുകള്‍ ചിറകടിക്കുന്നു.കോടമഞ്ഞു പോലെ അവ തന്നെ പൊതിയുന്നു..മേലാസകലം ആ കൊക്കുകള്‍ കൊത്തിക്കീറുന്നു.നിറയുന്നുണ്ട് പലതരം തൂവലുകള്‍, അരികുകള്‍ വാളുകളായ വലിയ വലിയ തൂവലുകള്‍......................      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ