Pages

2013, നവംബർ 20, ബുധനാഴ്‌ച

മിസ്സ്ഡ് കോള്‍ (കഥ)


മൊബൈലിനു ചുറ്റും പാറിപ്പറക്കുന്ന കുരുവിയാണവള്‍.എന്തൊരു ധൃതി!ഡൈനിംഗ്‌ടേബ്‌ളില്‍ വെച്ചാണവള്‍ തന്നെ ഓര്‍ക്കുന്നതു തന്നെ .'മമ്മീ ,ഭക്ഷണമായില്ലേ?'ആ വിളിയെങ്കിലും ദിവസവുമുണ്ട്.സ്‌കൂള്‍ വിട്ടു വരേണ്ട താമസം,റൂമവളെ പുല്കുകയായി.പിന്നെ ഫോണ്‍വിളിയുടെ ,കൊഞ്ചിക്കുഴയലിന്റെ  രാഗം നേര്‍ത്ത നൂലായി പുറത്തേക്കിഴയും.എത്ര തവണയാണ് അതിനെച്ചൊല്ലി കടല്‍ക്ഷോഭം ..ഒരൊറ്റ അലര്‍ച്ചയാണ് അപ്പോള്‍കുരുവിയാണെന്നൊന്നും തോന്നില്ല .'മമ്മിയെന്തിനാ എന്റെ പ്രൈവസിയില്‍ ഇടപെടുന്നെ?ഐ ഡോണ്ട് ലൈക് ഇറ്റ്..'വാ പൊളിച്ചു നിന്നുപോയി.ഇവളെന്നാ ഇത്ര വല്യ പരുന്തായത്?തന്റെ മടിയില്‍ അങ്ങുമിങ്ങും പാറിക്കളിച്ചിരുന്ന കുരുവിക്കുഞ്ഞ്..കടലെത്ര അലറിയാലും തിരയ്ക്ക്  അടങ്ങിയിരിക്കാനാകുമോ? അതാണ് പിന്നെയും പിന്നെയും വീടിന്റെ വാതിലുകളും ജനലുകളും ഇങ്ങനെ തിരതള്ളലില്‍ പ്രകമ്പനം കൊള്ളുന്നത്.അങ്ങോര്‍ക്ക് ഒരേ പല്ലവിയേ ഉള്ളൂ,നീയവളെ വല്ലാതെ മുറുക്കിപ്പിടിക്കണ്ട.അയാള്‍ക്കത് പറയാം.മകള്‍ തന്റേതു മാത്രമാണല്ലോ.കുട്ടികളുണ്ടാകാത്തയാള്‍ കുഞ്ഞുള്ള ഒരുത്തിയെ സ്വീകരിച്ചതു തന്നെ  വല്യ കാര്യം.കഴിഞ്ഞ തവണ ലീവില്‍ വന്നപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.അവളെ കാണുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു!ആ മോബൈല്‍ ഫോണ്‍ കൊടുത്തപ്പോഴേ പറഞ്ഞതാണ്‌നാശത്തിന്റെ പുതിയ വഴികളൊന്നും തുറക്കണ്ടാന്ന്..ആദ്യമവളുടെ റിങ്ങ്‌ടോണ്‍ മധുരമായ കിളിക്കൊഞ്ചലായിരുന്നു,ഈയിടെയായി കഴുകന്റെ ചിറകടി പോലൊരു ശബ്ദമാണ്..വല്ലാത്തൊരു പേടി ഉള്ളിലേക്കെറിയുന്ന  വല്ലാത്തൊരു സ്വരം..
കല്യാണബ്രോക്കറെ പറഞ്ഞേല്‍പ്പിച്ചപ്പോഴാണ് സമാധാനമായത്.നയത്തില്‍ പറഞ്ഞു നോക്കിമോളേ,നാളെ നിന്നൊരു കൂട്ടര് കാണാന്‍ വരുന്നുണ്ട്
'എന്തിനാ,എന്നെയാരും കാണാന്‍ വരണ്ട '.അവളുടെ ശബ്ദം കാതുകളെ കുത്തിക്കീറി.
'നീയെന്നാടീ ഇത്ര വല്യ ആളായത്?നിന്റെ മോബൈല്‍ കിന്നാരം ഞാന്‍ കേള്‍ക്കുന്നില്ലാന്നു കരുതിയോ?ഇനി നീയീ വീട്ടീന്ന് പുറത്തിറങ്ങുന്നത് എനിക്കൊന്നു കാണണം,'
വാതില്‍ ലോക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴേക്കും അവളെന്നെ ഉന്തി മറിച്ചിട്ടു .
'എന്നെ അടിച്ചല്ലേ?ഇനിയൊരു നിമിഷം ഞാനീ വീട്ടില്‍ നില്‍ക്കില്ല.'ചാടിത്തുള്ളി കടന്നുപോയ അവളെ എന്റെ നിലവിളികള്‍ ഒട്ടും സ്പര്‍ശിച്ചില്ല..ഒരാഴ്ച കഴിഞ്ഞ്‌ഹോട്ടല്‍ റിസപ്ഷനില്‍ പോലീസകമ്പടിയോടെ നില്‍ക്കുമ്പോള്‍  അവളില്‍ ഇപ്പോഴും പരുന്തിന്‍ ഭാവമുണ്ടോ എന്നു ഞാന്‍ ചുഴിഞ്ഞു നോക്കി.താനിതൊന്നും കൂസുന്നില്ലെന്നൊരു മുഖക്കനം..ഭാര്യയും മക്കളുമുള്ള അവളുടെ മോബൈല്‍ ഫ്രണ്ട് തന്നെ പുച്ഛത്തോടെ നോക്കി പോലീസിനു മുമ്പില്‍ കൈ കൂപ്പി 'ഈ കുട്ടി ക്ഷണിച്ചിട്ടാ സാറേ ,ആ കൊഞ്ചല്‍ കേട്ടാ ആരായാലും ..' നടുക്കമുണ്ടായില്ല.വയറ്റില്‍ മുളച്ചെന്നു വച്ച് സ്വന്തമാകണമെന്നില്ലല്ലോ.ഒരു പൂച്ച തന്റെ എത്ര കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു ..വേഗം പുറത്തിറങ്ങി'ഹലോ മോളെ കൊണ്ടോണില്ലേ?'അശ്ലീലച്ചിരിയോടെ പോലീസുകാരന്‍ പുറകീന്ന് വിളിച്ചു.ഇനി അരങ്ങേറാന്‍ പോകുന്ന പതിവുനാടകങ്ങളായിരുന്നു മനസ്സില്‍.ഇന്റര്‍നെറ്റ്വഴി പരക്കാന്‍ പോകുന്ന അവളുടെ പല പോസിലുള്ള ചിത്രങ്ങള്‍ ..എല്ലാം അറിയുമ്പോള്‍ അയാളും പറന്നെത്തിയേക്കും ,ആര്‍ത്തിയോടെ ഒരു തവണ കുഴിയില്‍ ചാടിയവളെ വളക്കാനും എളുപ്പമാണല്ലോ ..
തിരിഞ്ഞു നിന്നപ്പോള്‍ കൈകള്‍ താന്‍ പോലുമറിയാതെ നീണ്ടു അവളെ മാറോടണക്കാന്‍ ..പണ്ടൊക്കെ കൊഞ്ചിച്ചിരിച്ചാണ് അവള്‍ ഓടിയണയുക..പക്ഷെ അവള്‍  തന്റെ മെലിഞ്ഞ കൈകളെ ഗൌനിച്ചതു തന്നെയില്ല .ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ സ്‌കൂള്‍ ബേഗുമായി കാറില്‍ കയറി മറ്റൊരു മിസ്‌കോളിനായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു ...........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ