Pages

2013, ഡിസംബർ 14, ശനിയാഴ്‌ച

വിലാസമില്ലാത്തവര്‍(കഥ)


ഓരോ ബസ്സ്റ്റാന്റിനും എന്തെല്ലാം കഥകളാണ് പറയാനുള്ളത്. ശതവര്‍ഷങ്ങള്‍ക്ക പ്പുറമെന്നോ അതിന്റെ മാറില്‍ തല ചായ്ക്കുന്ന ഭിക്ഷക്കാര്‍, പട്ടി പിടുത്തക്കാര്‍ , കൂട്ടി ക്കൊടുപ്പുകാര്‍..മുഷിഞ്ഞ കണ്ണീരും ദുര്‍ഗന്ധമുള്ള നിശ്വാസങ്ങളും അതിന്റെ ഉള്ളിലെവിടെയോ തങ്ങിക്കിടപ്പുണ്ടാകും..കാക്കിരൂപങ്ങള്‍ പെട്ടെന്നാണ് ചാടി വീഴുക.പിന്നെ ഓട്ടമാണ്,എങ്ങെന്നില്ലാതെ..മഞ്ഞിലും മഴയിലും ആകാശം മാത്രം കുടയായി..ചാക്കില്‍ നിന്നും ഞളുങ്ങിയതും പഴയതുമായ പാത്രങ്ങളും ലോഹക്ക ഷ്ണങ്ങളും കലപില കൂട്ടി ചിരിച്ചു,ഒട്ടൊരു പരിഹാസത്തോടെ..എന്നോ വെള്ള നിറമായതിന്റെ ഓര്‍മയായി രണ്ടുമൂന്നു നൂലുകള്‍ അഴുക്കാകാതെ ചാക്കില്‍ തൂങ്ങി ക്കിടപ്പുണ്ട്.ചവറു സാധനങ്ങള്‍ ആണേലും സ്വര്‍ണം തൂക്കുമ്പോലെയാണ് ആളുകളു ശ്രദ്ധ,പണത്തിനു വേണ്ടിയുള്ള കണക്ക്പറച്ചില്‍...സ്റ്റാന്റിലെ രണ്ടു ടി വിയുടെ മുന്നിലും നിറയെ ആളുണ്ട്.അല്‍പവസ്ത്രമണിഞ്ഞ പെണ്ണുങ്ങള്‍ ചാടിത്തുള്ളുന്നു.പണ്ട് സ്‌കൂള്‍ കലാപരിപാടി കാണാന്‍ തെരുവുപിള്ളേരും പോകാറുണ്ടായിരുന്നു.ഒരിക്കല്‍ ദരിദ്രയായ ഒരമ്മയുടെ ദുരിതം മുഴുവന്‍ സ്‌റ്റേജില്‍ ആടിത്തീര്‍ത്തു ഒരു പെണ്‍കുട്ടി.സ്വന്തം അമ്മ തന്നെയാണതെന്ന് തോന്നിപ്പോയി.അമ്മ നന്നായി നൃത്തം ചെയ്യുമായിരുന്നു.ഏതോ വലിയ വീട്ടില്‍ നിന്നും ഒരു യാചകന്‍ മോഷ്ടിച്ചതായിരുന്നു അവരെ.അമ്മയെ കുന്തത്തില്‍ നിര്‍ത്തിയും കയറിലൂടെ നടത്തിച്ചും അയാളേറെ പണമുണ്ടാക്കി..

'ജോസണ്ണ,ഇന്നും പെരുമഴ വരണുണ്ട്.ഈ ചളിയിലെ ഉറക്കം എന്നാണൊന്നു അവസാനിക്കെന്റെ ദേവ്യേ..'സീതമ്മ കിടക്കാനുള്ള പുറപ്പാടാണ്.രാത്രിയായാ സ്ടാന്റില്‍ ആളു കുറയും.'അപ്പഴും ആളു കുറഞ്ഞില്ലേല്‍ നമ്മളൊക്കെ എന്തു ശെയ്യും?'സീതമ്മ ചിരിക്കുമ്പോള്‍ പല്ലില്ലാത്ത വിടവുകള്‍ അവരെ കളിയാക്കും.ചെറുപ്പത്തില്‍ വല്യ സുന്ദരി ആയിരുന്നത്രെ.അതുകൊണ്ടു തന്നെ അന്നെല്ലാം ഓരോ കൊല്ലവും ഒക്കത്ത് ഓരോ കുഞ്ഞുണ്ടാവും.പക്ഷെ ആകെ ഒരാളാണ് ശേഷിച്ചത്മണി.അവന്‍ ബലവാനായി അമ്മക്ക് തണിയായി നടക്കുന്നു.വിഴുപ്പുകളുടെ ജന്മമാണ് കിട്ടിയത്.കരിങ്കല്ലിന്റെ പരുക്കന്‍പ്രകൃത മുണ്ടോ മാറുന്നു?ഒരു കല്ലില്‍ നിന്ന്! മറ്റൊന്നിലേക്ക്..സ്റ്റാന്റിന്റെ അറ്റത്താണ് തൊപ്പിയിട്ടു വാ തുറന്നിരിക്കുന്ന തപാല്‍പെട്ടി.പോസ്റ്റ്മാന്‍ അതില്‍ നിന്ന് കൂമ്പാരമായിക്കിടക്കുന്ന കത്തുകള്‍ എടുക്കുന്നത് എത്ര കണ്ടാലും മതിവരില്ല.അതു പോലെ വൃത്തിയുള്ള ഒരു കവറില്‍ എന്നാവും തനിക്കും ഒരു കത്ത് വന്നു ചേരുക?ജീര്‍ണിച്ച ജീവിതത്തിലേക്ക് സുഗന്ധം പരത്തുന്നൊരു എഴുത്ത്..വേസ്റ്റ് ബിന്നിനു ചുറ്റും എപ്പോഴുമൊരു കുടല്‍ പറിക്കുന്ന മണമുണ്ടാവും.ദുര്‍ഗന്ധം അസഹ്യമാകുമ്പോള്‍ ആളുകള്‍ പകയോടെ ഞങ്ങളെ നോക്കും,അതെല്ലാം ഞങ്ങളില്‍ നിന്നാണെന്ന പോലെ..

പട്ടിപിടുത്തക്കാരന്‍ ഗോപാലിന്റെ പിന്നില്‍ നിന്ന്! എപ്പോഴും ഒരു പേനായയുടെ ദീനവിലാപം അലയടിക്കും.അതിന്റെ കണ്ണിലെ അമ്പരപ്പും നിസ്സഹായതയും അവന്റെ മുഖത്തും പടരും.'ജോസണ്ണ,എന്തൊരു ജീവിതാ നമ്മള്‍ടെ.കണ്ണടച്ചാ ആയിരം പേനായ്ക്കള്‍ പിന്നാലെ ഓടി വരാ.ഒടുക്കം വല്യൊരു കുഴീല്‍ക്ക് മറിഞ്ഞു വീഴണ വരെ ആ സ്വപ്നം എന്നെ ഓട്ടിക്കും..'
എത്ര മറക്കാന്‍ ശ്രമിച്ചാലും ആനി ഇതിലൂടെയൊക്കെ ഓടിക്കളിക്കുന്നു.ദിവസവും പല വേഷത്തില്‍ പുതിയ കഥകളുമായി അവള്‍ തോട്ടരികിലുള്ളത്‌പോലെ..പുളിച്ചു കെട്ട ഭക്ഷണമായിട്ടും അതിനെയൊക്കെ അവഗണിച്ചാണ് അവളുടെ ശരീരം ചന്തമാര്‍ന്നത്.നാടുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ കഴുകന്‍ കണ്ണുകള്‍ അവളെ ചുറ്റുന്നത് കണ്ടപ്പോഴാണ് അവള്‍ വലുതായെന്ന ബോധ്യം തനിക്കുണ്ടായത്.എന്നും കൊച്ചുകുഞ്ഞായിരുന്നു തനിക്കവള്‍.തെരുവില്‍ ദുര്യോധനനും ദുശാസനനുമൊന്നും യാതൊരു പഞ്ഞവുമില്ല.വെളുത്ത തുട കാട്ടി അവരെപ്പോഴും വികടച്ചിരി ചിരിക്കുന്നു.കണ്ണിന്റെ മുന്നില്‍ നിന്നാണ് അവര്‍ അവളെ വലിച്ചിഴച്ചു കൊണ്ടു പോയത്.'കാരണോരെ,തെരുവ് പൊതുസ്വത്താ, അതിന്റെ സന്തതികളും..'അവരിലൊരുത്തന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് തന്നെ തൊഴിച്ചെറിഞ്ഞു.പിറ്റേന്ന് പുഴക്കരയില്‍ ഒരിക്കല്‍ കൂടി കണ്ടുകുറുനരികള്‍ കടിച്ചു വലിച്ച കൈകാലുകള്‍..വേദനയുടെ ആഴങ്ങളിലേക്ക് വീണു പോയ കണ്ണുകള്‍..
കടിയേറ്റിട്ടും ഇന്‍ജക്ഷന്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ല ഗോപാല്‍.പേയിളകി ചത്തോട്ടെ എന്നൊരു മട്ട്..ഭ്രാന്തിളകിയ ഒരു കൂട്ടം പിശാചുക്കള്‍ക്കിടയില്‍ നിന്നാണ് പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മോളേം കൊണ്ടോടിപ്പോന്നത്.പേയിളകിയ നായ്ക്കൂട്ടങ്ങളാകട്ടെ നിറഞ്ഞിരിക്കുന്നു എല്ലായിടത്തും..അപാരമായ ശൂന്യതയുടെ മണല്‍ പ്പരപ്പുകളാണ് മുന്നിലെപ്പോഴും.അതിന്റെ അതിരുകള്‍ക്കപ്പുറത്ത് നിന്നാണ് വൃത്തിയുള്ള ഒരെഴുത്ത് പ്രതീക്ഷിക്കുന്നത്.തൂവെള്ള വസ്ത്രത്തില്‍ ഒരു അഞ്ചല്‍ക്കാരന്‍ ഓടി വരുന്നത് സ്വപ്നം കാണുന്നത്.നിറഞ്ഞ ഇരുട്ടില്‍ വ്യസനത്തിന്റെ കൂര്‍ക്കംവലികള്‍..ഉറക്കത്തിലും ഇവര്‍ ദുഃഖിക്കുന്നുണ്ടാകണം.ഉറക്കവും മരണവുംപാവമെന്നോ പണക്കാരനെന്നോ ഭേദമില്ല അവക്കെങ്കിലും..

ഇരുളില്‍ തപാല്‍ പെട്ടിക്കടുത്ത് ആരോ നില്‍ക്കുന്നുണ്ട്.കയ്യിലെ കവറിന്റെ വെളുപ്പ് ഇരുട്ടിലും തിളങ്ങുന്നു.ചുമലില്‍ തണുത്ത സ്പര്‍ശം.ഞെട്ടിത്തിരിഞ്ഞുകത്തില്‍ ഒറ്റവരിയേ ഉള്ളൂ.'സമയമായി,പുറപ്പെടാം.അടിമുടി വിറക്കുന്നു.നെഞ്ചു പിളര്‍ത്തുന്ന വേദന.കഴുത്തിലാരോ കയറിട്ടു മുറുക്കുന്നു.ദൈവമേ! എന്റെ ഒരാഗ്രഹമെങ്കിലും സാധിച്ചല്ലോ.സൌരഭ്യം നിറഞ്ഞൊരു എഴുത്ത്..അയാളെന്നെ തണുപ്പുകൊണ്ട് പൊതിയുമ്പോഴാണ്,അവസാന ശ്വാസത്തെ വലിച്ചൂരുമ്പോഴാണ് ഒരു പുക പോലെ മകള്‍..മലിനമായ ഉടുപ്പ്, പോള്ളിത്തിണര്‍ത്ത ദേഹം..അവള്‍ കണ്ണു നിറച്ചു'പപ്പ പറഞ്ഞിരുന്നില്ലേ, സ്വര്‍ഗരാജ്യം നിന്ദിതര്‍ക്കും പീഡിതര്‍ക്കും ഉള്ളതാണെന്ന്..പക്ഷെ ഞങ്ങളാണ് നരകത്തില്‍.ശരീരം ആശുദ്ധമായത്രെ.മാംസഭോജികളായ വേട്ടമൃഗങ്ങളെല്ലാം സ്വര്‍ഗ്ഗത്തോപ്പുകളില്‍ അട്ടഹസിക്കുന്നു.ഇടയ്ക്കവര്‍ ഇരുമ്പു കൈകളാല്‍ ഞങ്ങളെ പൊക്കിയെറിയുന്നു.അമ്മാനമാടുന്നു.കാര്‍ക്കിച്ചു തുപ്പുന്നു..

ഞാനെന്താ പറയുക?എല്ലാം അവളുടെ തോന്നലുകളെന്നല്ലാതെ..സ്വര്‍ഗ്ഗനരകങ്ങള്‍ വന്നു ചെര്‍ന്നിട്ടില്ലെന്നല്ലാതെ..മുകളിലുള്ളവനും കൈവിട്ടാല്‍ ഈ ദുരിതങ്ങളുടെയെല്ലാം കടം ആരാണ് വീട്ടുക?അവളുടെ അഴുക്കു പിടിച്ച ചേലയതാ മറയുന്നു.കഷ്ടം! ഒരു കത്തു വന്ന വിവരം അവളോട് പറയാന്‍ വിട്ടു പോയല്ലോ.മോളേ, ഇനിയെന്നാണ് നീ മുന്നിലവതരിക്കുക?      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ