Pages

2014, ഡിസംബർ 21, ഞായറാഴ്‌ച

കാലാന്തരം(കഥ)

നഗരത്തിലെ പബ്ലിക് ലൈബ്രറിയില്‍ വിറ്റൊഴിക്കലാണ്. സാര്‍ത്ര് ,കാമു ,നീത്‌ഷെ തുടങ്ങിയവരുടെ മഹത്കൃതികളെല്ലാം അമ്പത് ശതമാനം വിലക്കുറവിലാണ് വില്പന. ലൈബ്രറിയില്‍ ആളുകളുടെ വരവു കുറഞ്ഞതോടെ ഒന്നു രണ്ടു എലികള്‍ വാസമുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. യഥാസമയം ലൈബ്രേറിയന്‍ കണ്ടു പിടിച്ചതു കൊണ്ടാണ് ഈ മഹാന്മാരെല്ലാം രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പരിപാവനമായ പല ഗ്രന്ഥങ്ങളുടെയും കഷ്ണരൂപങ്ങള്‍ മാത്രം കാണേണ്ടി വന്നേനെ.

ലൈബ്രറിയുടെ താഴെ റോഡ് സൈഡില്‍ തുറന്ന സ്ഥലത്തു വെച്ചായിരുന്നു പുസ്തകവില്പന. ഒരാഴ്ചയായി മേള തുടങ്ങിയിട്ട്. എന്നിട്ടും വല്യ പുരോഗതിയൊന്നുമില്ല. റോഡിനു എതിര്‍വശത്ത് ഒരു ടെക്‌സറ്റയില്‌സിലും വിറ്റൊഴിക്കല്‍ നടക്കുന്നുണ്ട്. അവിടെ തിരക്കു കൊണ്ട് ഇടയ്ക്കിടെ അവര്‍ ഷട്ടര്‍ താഴ്ത്തുന്നു. ആരും കളിയായിപോലും ഈ സൈഡിലേക്കൊന്നു നോക്കുന്നില്ല. നോക്കിയവരുടെ കണ്ണിലാകട്ടെ ആര്‍ക്കാണ് ഇക്കാലത്ത് പുസ്തകങ്ങള്‍ വേണ്ടത് എന്നൊരു ഭാവമാണ്. ഈ ചവറുകളെല്ലാം വായിക്കാന്‍ ആര്‍ക്കാണ് സമയം? അവര്‍ പുച്ഛത്തോടെ ഒരു ഗോഷ്ടി കാണിച്ച് മറ്റു വില്പന കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ലൈബ്രറി ഏതോ കൊര്‍പറേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ ബില്‍ഡിംഗ് കുറെ പുരാതനപുസ്തകങ്ങളുമായി ജീര്‍ണിക്കുന്നതില്‍ അവര്‍ കുറെ കാലമായി ആശങ്കയിലായിരുന്നത്രെ. ഏതൊക്കെയോ മുരട്ടുമനുഷ്യരുടെ സമരവും നിരാഹാരവുമൊക്കെ ഒതുക്കിയാണത്രെ അവരത് സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കിയിരിക്കുന്നത്. ലോകത്തിലെ എതുല്പന്നവും ലഭിക്കുന്ന ഒരു വമ്പന്‍ മാള്‍ പണിയലാണത്രെ അവരുടെ സ്വപ്നം.

ലൈബ്രേറിയന്‍ വിറ്റു പോയ പുസ്തകങ്ങളുടെ കണക്ക് പരിശോധിച്ചു. 'ജീവിതവിജയത്തിന് ഇരുപത്തഞ്ചു മാര്‍ഗങ്ങള്‍',  'എങ്ങനെ മത്സരിച്ചു മുന്നേറാം',  'ഓടുമ്പോള്‍ പിന്നിലുള്ളവരെ ശ്രദ്ധിക്കരുത്',  'ലൈംഗികത്തൊഴില്‍ ഒരു പുനര്‍വിചിന്തനം',  'ഒരു ലൈംഗികത്തൊഴിലാളിയുടെ കുമ്പസാരങ്ങള്‍',  'ഞാന്‍ ലൈംഗികത്തൊഴിലാളി' തുടങ്ങിയ പുസ്തകങ്ങളാണ് വില്പനയില്‍ കുതിക്കുന്നത്.  'സെക്‌സ് എങ്ങനെ ആസ്വദിക്കാം',  'നിങ്ങളുടെ ശരീരങ്ങളാല്‍ പങ്കാളിയുടെ മനസ്സറിയാം', തുടങ്ങിയ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റ് ഉണ്ട്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും അഞ്ചാറെണ്ണം അല്ലാത്തതെല്ലാം തീര്‍ന്നിട്ടുണ്ട്. ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ അയാള്‍ ഒരു മൂലയില്‍ അടുക്കി വച്ച പല മഹാന്മാരുടെയും പുസ്തകങ്ങള്‍ ശ്രദ്ധിച്ചു. 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' മൂന്ന്  അട്ടിയും ഒന്നുപോലും വിറ്റുപോയിട്ടില്ല.

എട്ടാം ക്ലാസ്സുകാരിയായ മകള്‍ ഒരിക്കല്‍ പറഞ്ഞതാണ് അപ്പോള്‍ അയാള്‍ക്ക് ഓര്‍മ വന്നത്. 'അച്ഛാ, ഇന്ന് ഗാന്ധിജിയെക്കുറിച്ച് ഒരു വിവരണം എഴുതിച്ചിരുന്നു ടീച്ചര്‍.'

'എന്നിട്ടു നീയെന്താ എഴുതിയത്?'അയാള്‍ ഉത്സുകനായി ചോദിച്ചു.

'എന്തെഴുതാന്‍? ടീച്ചര്‍ മുമ്പൊരിക്കല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും മടിയില്ലാത്ത മഹാനായിരുന്നു അദ്ദേഹമെന്ന്. പിന്നെ ഫ്രീഡം സ്ട്രഗ്ള്‍...'
'എന്നിട്ട് നീയതാണോ എഴുതിയത്?'

'ഏയ്, ഞാനിതാണ് എഴുതിയത് മഹാനൊക്കെയായിരുന്നെങ്കിലും ഗാന്ധി ഒരു വിഡ്ഢിയായിരുന്നു. രാഷ്ട്രീയത്തിലായിട്ടും  കുടുംബത്തിനായി ഒന്നും സമ്പാദിച്ചില്ല. സ്വന്തം സ്റ്റാറ്റസ് നോക്കാതെ ഒറ്റമുണ്ട് ചുറ്റി ചൂടും തണുപ്പും സഹിച്ചും സ്വന്തം ചെരുപ്പ് വരെ തുന്നിക്കൂട്ടിയും ആയുസ്സ് തീര്‍ത്തു. എന്നിട്ടും ഇത്രയൊക്കെ ആളുകള്‍ അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നു എന്നതിലും അദ്ഭുതമില്ല. അക്കാലത്ത് എല്ലാവരും വിഡ്ഢികളായിരുന്നു.'

അയാളാകെ അന്തം വിട്ടു. താന്‍ ദൈവം പോലെ പൂജിക്കുന്ന ഒരു മനുഷ്യന് വന്നു ചേര്‍ന്ന രൂപമാറ്റം അയാളെ കരയിച്ചു.സ്വന്തം പിതാവിനെക്കുറിച്ച് അവള്‍ എന്തു വിവരണമാവും തയ്യാറാക്കുക?
അയാള്‍ സങ്കടത്തോടെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എടുത്തു. മനോഹരമായ ആ വൃദ്ധമുഖത്തിന്റെ ചുളിവുകള്‍ അയാളുടെ കൈകള്‍ അറിഞ്ഞു. കണ്ണുകളുടെ സ്ഥാനത്ത് നനവുണ്ട്. അയാള്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു, ആ നനവ് ചുണ്ടോട് ചേര്‍ത്തു ഉപ്പുരസം! ഗാന്ധിജി! ഗാന്ധി പോലും കരയുന്നു.

'മഹാത്മാവേ, ഇക്കാലത്താണ് അങ്ങ് ജനിച്ചിരുന്നതെങ്കില്‍ എന്തു സമരമുറയായിരുന്നു സ്വീകരിക്കുക?' .അയാള്‍ നിശ്ശബ്ദം ചോദിച്ചു..........     

2014, നവംബർ 28, വെള്ളിയാഴ്‌ച

മൂന്നു ജന്മങ്ങള്‍..(കഥ)



മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു. ഏതോ മുക്കുവന്റെ വലയില്‍ ശ്വാസം മുട്ടി, പ്രാണവായുവിനായി നാക്കു നീട്ടി ,കണ്ണു തുറിച്ചു ഞാന്‍ പിടഞ്ഞു..ഏതോ വീടിന്റെ അടുക്കളയില്‍ ഒരു മൂര്‍ച്ചയുള്ള കത്തി എന്റെ വെള്ളിയുടുപ്പ് വകഞ്ഞുമാറ്റി..അതിന്റെ നിര്‍ദയമായ പല്ല് എന്റെ അകം വരെ മുറിപ്പെടുത്തി..വിരിയാറായി വയറില്‍ ഒട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അതു പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു..തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ രൂപപ്പെട്ടു..

രണ്ടാമത്തെ എന്റെ വേഷം ഒരു പശുവായിട്ടായിരുന്നു..പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു..കുട്ടിക്കു കരുതി വച്ചത് കൂടി സൂത്രത്തില്‍ കറന്നെടുത്ത് അവര്‍ എനിക്കായ് കാടിവെള്ളം നീക്കി വച്ചു..പാലിനു കൊള്ളില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്പനക്കാരന്‍ ഒരു നാള്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു..മൂന്നാം നാള്‍ എന്റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു..വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും പിടഞ്ഞുകൊണ്ടിരുന്നു..

മൂന്നാംജന്മം ഇതാ ഇതു തന്നെ –മനുഷ്യസ്ത്രീയായി ..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്..എന്റെ ദേഹം നോക്കൂ ..മീന്‍ വരിഞ്ഞ പോലെ, ഒരായിരം മുറിവുകള്‍ ..മല്ലിയും മുളകും പറ്റിപ്പിടിച്ച് മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു...നീറിക്കൊണ്ടിരിക്കുന്നു..ഉള്ളിന്റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല..നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല..മക്കള്‍ക്കും ഭര്‍ത്താവിനും ഒരു പാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു..ഇന്ന് –ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്റെ ആരായിരുന്നു എന്നാണ് അതിശയിക്കുന്നത്..പരിപ്പുപോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു? രുചിയുള്ള കറിയായി, ഉപ്പേരിയായി, ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു? രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല..ഉപേക്ഷിക്കപ്പെട്ടവളായി, ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ കടച്ചിലുമായി ..പെയ്‌തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്..

'മെഡിക്കല്‍കോളേജ് ആണുമ്മാ..സ്ഥിരവാസം പറ്റില്ല..ഇടയ്ക്കിടെ ഡ്രസ്സ് ചെയ്യലല്ലാതെ മുറിവുകള്‍ക്ക് വേറെ മാര്‍ഗമില്ല ..പണം ഒരു പാട് പൊടിക്കാന്‍ വേണം എന്തിനും.. ..അതില്ലല്ലോ ..നാളെ ഡിസ്ചാര്‍ജ് ചെയ്യും ..ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.'

നഴ്‌സിന്റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്റെ പേരില്‍ കൊടുത്ത രണ്ടു നമ്പരിലും അവള്‍ വിളിച്ചത്..രണ്ടും ഔട്ട് ഓഫ് കവറേജ് ഏരിയ ,അല്ലെങ്കില്‍ ബിസി ..അല്ലേല്‍ സ്വിച്ച്ഡ് ഓഫ് ..അവള്‍ക്കറിയില്ല ആരും വരാനില്ലെന്ന്..ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു..കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്..വളത്തിനല്ലാതെ അതെന്തിനു കൊള്ളാം? പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു ..അടിച്ചടിച്ച് ഈ ചണ്ടിയും ആരെങ്കിലും രണ്ടു കഷ്ണം കടലാസാക്കിയെങ്കില്‍..ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ..ഒരക്ഷരത്തിലേക്ക്‌പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന്  ഒന്നു തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞ്, ഒടിഞ്ഞു പോയ ശിരസ്സ് അങ്ങനേലും അതിന്റെ യഥാസ്ഥാനത്ത് ഒരു നിമിഷത്തേക്കെങ്കിലും നിലയുറപ്പിക്കുമല്ലോ...

2014, നവംബർ 10, തിങ്കളാഴ്‌ച

ഓര്‍മപ്പന്തലില്‍ അന്ന് (കഥ )


 ശരണാലയം കൊല്ലന്തോറും സന്ദര്‍ശിക്കല്‍ ഒരു പതിവായത് ഞാന്‍ പോലുമറിയാതെയാണ്.പേപ്പറിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ വേണ്ടിയാണ് ആദ്യം അവിടെയെത്തിയത്.അനേകം അഗതികള്‍ മുറുമുറുപ്പില്ലാതെ താമസിക്കുന്ന നരച്ച കെട്ടിടങ്ങള്‍ എന്തോ എന്നില്‍ പേരറിയാത്തൊരു വിഷാദമുണ്ടാക്കി.ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരു പഴയകാല സിനിമാനടിയുമുണ്ടായിരുന്നു.പതിനെട്ടാം വയസ്സില്‍ തന്നെ അമ്പതു വയസ്സുകാരി അമ്മയായി അഭിനയിച്ചു തുടങ്ങിയവര്‍.പത്തുപതിനഞ്ചു കൊല്ലം സിനിമയിലഭിനയിച്ചിട്ടും അവരീ അഗതിമന്ദിരത്തില്‍ എത്തിയതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.അതു ഞാന്‍ ചോദിക്കുകയും ചെയ്തു.ജീവിതം മയമില്ലാതെ വലിച്ചിഴച്ചത് കൊണ്ടാവും അവരുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടര്‍ച്ചയുണ്ടായിരുന്നു.ശരീരം വല്ലാതെ ആതുരമായിരുന്നു.

'എന്റെ കൊച്ചേ,പഴയ കാലല്ലേ?നാടകത്തീന്നാ ഞങ്ങളൊക്കെ സിനിമയിലെത്തിയത്.പൈസ കണക്ക് പറഞ്ഞൊന്നും വാങ്ങാറുണ്ടായിരുന്നില്ല.പിന്നെ പെണ്ണുങ്ങളായിട്ടും അഭിനയിക്കുന്നതിന്റെ ചീത്തപ്പേര് വേറെയും..വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രാ പിന്നേം പിടിച്ചു നിന്നത്.പലതിനും വഴങ്ങേണ്ടി വരും.അതങ്ങനൊരു ലോകാണല്ലോ.എന്തായാലും എന്റെ മക്കളൊക്കെ യാതൊരു അല്ലലൂല്ലാതെ വളര്‍ന്നത് സിനിമ തന്ന ചോറു കൊണ്ടു തന്നെയാ.അവരൊക്കെ ഇപ്പോ വല്യ ആള്‍ക്കാരായി.മകള്‍ ഇവിടെ കോഴിക്കോട് തന്നെയാ.അവളുടെ കൂടെത്തന്നായിരുന്നു.പക്ഷെ പ്രായം കൂടുന്തോറും ആളുകള്‍ അവരെത്ര അടുത്തവരായാലും സംസാരത്തിലൊക്കെ ഒരു കാഠിന്യം വരാന്‍ തുടങ്ങും.വലിഞ്ഞുകേറി വന്നതാണെന്ന് ഇടയ്ക്കിടെ നമ്മളെ ഓര്‍മിപ്പിക്കും.വല്ലാതങ്ങ് മടുത്തു കൊച്ചേ.അപ്പഴാ ഒരു ഫ്രണ്ട് ഈ അഗതിമന്ദിരത്തെ ക്കുറിച്ച് പറഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.കെട്ടും മാറാപ്പുമായി പുറപ്പെട്ടു.ഇപ്പഴാച്ചാ നടക്കാനും ബസില്‍ പോകാനുമൊന്നും പ്രയാസല്ല.കുറച്ചു കഴിഞ്ഞാ അതല്ലല്ലോ അവസ്ഥ.'

കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു.'ഇവിടെപ്പോ എന്താ ഒരു ബുദ്ധിമുട്ട്?ഓണായാലും പെരുന്നാളായാലും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കും.ഭക്ഷണം തുണി ഒന്നിനുമില്ല ഒരു മുട്ടും.ഓര്‍മകളാ പ്രശ്‌നം.ചമ്മട്ടി പോലെയാ അവ തലയെ അടിച്ചോണ്ടിരിക്കുന്നത്.'

'ഒക്കെ പിന്നേം ഓര്‍മിപ്പിച്ചതിന് അമ്മച്ചി എന്നോട് ക്ഷമിക്ക്.'


'ഏയ്,അതു സാരല്ല.ആരോടേലൊക്കെ മനസ്സു തൊറക്കണത് ഒരു സുഖാ..എനിക്ക് ദൈവാധീനം കൊണ്ട് നടക്കാനും ഇരിക്കാനും ഒരു കൊഴപ്പൂല്ല.ഈ ലേഖേനെ നോക്ക്.ഓര്‍മയെത്തിയ മുതല് അവളീ വീല്‍ചെയറിലാ.ദൈവം ചെലരെ കാണണില്യ കുട്ട്യേ.'

ലേഖ വറ്റിവരണ്ട ഒരു ചിരി ചിരിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

'പത്രത്തിലൊക്കെ ഞങ്ങടെ കഥ വരൂലോ.അതന്നെ സന്തോഷം.ആ അമ്മേടെ മക്കളെപ്പോലെ നന്ദി കെട്ടവര്‍ക്ക് ഒന്നു മാറിചിന്തിക്കാന്‍ അതുപകരിച്ചാലോ..ഒരു ചേട്ടനും ചേച്ചീം ഉണ്ടെനിക്ക്.പാടത്ത് വെള്ളം തിരിക്കാന്‍ പോയതാ അച്ഛന്‍ ഒരു ദിവസം.പിന്നെ കാണണത് കൊറെ ആളോള്‍ അച്ഛനെ എടുത്തോണ്ട് വരണതാ.ആ കിടപ്പ് രണ്ടു മാസം നീണ്ടു.അമ്മയോട് എപ്പഴും പറയും ലേഖേനെ വേദനിപ്പിക്കരുത്.അച്ഛന്‍ മരിക്കുമ്പോ പന്ത്രണ്ട് വയസ്സാ എനിക്ക്.വായനയുടെ ലോകത്തേക്ക് എന്നെ വഴി കാട്ടിയ വിളക്ക്.ഇന്ന് ഈ പുസ്തകങ്ങള്‍ മാത്രമാണ് എന്റെ ആലംബം..അമ്മയും മരിച്ചതോടെ ഞാനിവിടെയെത്തി.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരവരുടെ ജീവിതം തന്നെ പ്രധാനം.നമ്മളെപ്പോലെ ചില പടുമുളകള്‍ക്കല്ലേ അതില്ലാത്തതുള്ളു.'

'സന്തോഷല്ലേ ചേച്ചീ ഇവിടെ.'

'പിന്നേ,എത്ര അമ്മമാരാ എനിക്കിവിടെ.ചേച്ചിമാര്‍,അനിയത്തിമാര്‍..എന്നാലും ഇടയ്ക്ക് അറിയാതെ കണ്ണു നിറയും.അറിഞ്ഞൂടാ എന്താ കാരണംന്ന്..'

ആ ആര്‍ട്ടിക്ക്ള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് ഞാന്‍ അവിടെ ഒരു മെമ്പര്‍ തന്നെയായി.ഇപ്പോ മോഹനനെ കൂട്ടി വരണത് തന്നെ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ മാത്രല്ല,ലേഖച്ചേച്ചീനെ പരിചയപ്പെടുത്താനും കൂട്യാ.അവളെഴുതിയ കുറെ കവിതകള്‍ അന്നെന്നെ കാണിച്ചിരുന്നു.അതൊരു പുസ്തകമാക്കണം.

യശോദാമ്മ വല്ലാണ്ടങ്ങ് വയസ്സായ പോലെ, കൂനിപ്പിടിച്ചു നടക്കുന്നു.ലേഖച്ചേച്ചിയെ ചോദിച്ചപ്പോ അവര് വല്ലാതെ സങ്കടപ്പെട്ടു,പിന്നെ ഇരുട്ട് പതിയിരിക്കുന്ന ഒരു റൂമിലേക്ക് കൊണ്ടു പോയി.വീല്‍ ചെയര്‍ കുറെ പുസ്തകങ്ങളെ താങ്ങി ഇരിക്കുന്നു.

'നാലു ദിവസേ ആയുള്ളൂ.വീല്‍ ചെയര്‍ അവര് മാറ്റാനൊരുങ്ങിയപ്പോ ഞാനാ പറഞ്ഞത് അവളുടെ ഓര്‍മയ്ക്ക് ഒരാഴ്‌ചേലും അതവിടെ കിടക്കട്ടേന്ന്.പിന്നെ കൊച്ചിനോടൊരു കാര്യം ഏല്പിച്ചിരുന്നു.'യശോദാമ്മ ഏറ്റവും അടിയില്‍ നിന്ന് രണ്ടു നോട്ടുബുക്കുകള്‍ വലിച്ചെടുത്തു.
'എന്നേലും സൌകര്യപ്പെട്ടാ ഇതൊരു പുസ്തകാക്കാന്‍ പറഞ്ഞു അവള് '

താളുകള്‍ മറിക്കുമ്പോള്‍ കൈ വിറച്ചു.ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു

'മറ്റുള്ളവരുടെ വരമ്പുകള്‍ക്കുള്ളില്‍ പെട്ടു പോയവര്‍ക്കു വേണ്ടി
ചരിത്രത്തില്‍ ഒരു കാല്പാടു പോലും ശേഷിപ്പിക്കാനാവാത്ത വ്രണിതജന്മങ്ങള്‍ക്കു വേണ്ടി
പ്രസവിച്ചു പോയി എന്ന കുറ്റം കൊണ്ടു മാത്രം വേദന തിന്നുന്ന അനേകം അമ്മമാര്‍ക്കു വേണ്ടി  ഈ കവിതകള്‍ സമര്‍പ്പിക്കുന്നു
മഴ നിലാവ്
ലേഖ'    
…………………………………………………………………………………………………………………………………………….. 

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഇരകള്‍(കഥ)



മകനേ ,ആത്മഹത്യയായിരുന്നു നിനക്ക് ഇതിലും ഭേദം. പേപ്പട്ടിയെന്നോണം കുറെ പോലീസുകാര്‍ തല്ലിക്കൊല്ലുമ്പോള്‍ എന്തിനവരങ്ങനെ ചെയ്യുന്നു എന്നു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന നീ ..ഒരു ഭ്രാന്തന്റെ ചിത്രം എപ്പോഴും ഒരു പേനായയുടേതാണ്..ആര്‍ക്കും കല്ലെറിയാം, തല്ലിക്കൊല്ലാം ..നീ സര്‍ഗാത്മകതയാല്‍ പൂത്ത പൂമരമായിരുന്നു എന്ന് ആര്‍ക്കാണറിയുന്നത്..തീപൂക്കള്‍ നിന്റെ ശിഖരങ്ങളില്‍ നൃത്തം ചെയ്തിരുന്നു..നിന്റെ സമീപത്തെത്തിയവരെല്ലാം ആ  പൊള്ളലറിഞ്ഞു..ആ തീയാണ് നിന്നെ ഏതു നേരവും ഒരു അടുപ്പിലിട്ട് കത്തിച്ചുകൊണ്ടിരുന്നത്..ഗുളികകളുടെ വീര്യത്തിനു പോലും നിന്നിലെ അഗ്‌നിയെ അണക്കാനായില്ല..എന്തു മാത്രം കവിതകളാണ് നീയെഴുതി ചുരുട്ടിയെറിഞ്ഞിരുന്നത്.

ആരുമറിയാതെ വീട് വിട്ടപ്പോഴൊക്കെ നീയോരോ ആശ്രമങ്ങളിലാണ് ഒഴുകിയെത്തിയത്.ജീവിതമെന്ന പദപ്രശ്‌നത്തിന്റെ വലത്തോട്ടും താഴോട്ടുമുള്ള ചോദ്യങ്ങളെ നീയങ്ങനെയാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്..ആശ്രമാധികാരികളുമായി നീ സംവാദങ്ങള്‍ നടത്തിയിരുന്നു..നിന്റെ പാറിപ്പറന്ന താടിയും മുടിയും ഒരു തീവ്രവാദിയുടെ പാസ് വേഡായി ഗണിക്കപ്പെട്ടിരുന്നില്ല..പ്രവാചകന്മാര്‍ കുറ്റിയറ്റു പോയതും ഭാഗ്യം..ഇന്നത്തെക്കാലം തീര്‍ച്ചയായും അവര്‍ ഭീകരവാദികളെന്ന് ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെടുമായിരുന്നു..അവര്‍ ധ്യാനിക്കുന്ന ഗുഹകള്‍ സ്‌ഫോടകവസ്തുക്കളുടെ കേന്ദ്രമായി ചാനലുകള്‍ ആഘോഷിക്കുമായിരുന്നു..
മാതാശ്രീയെ ദര്‍ശിച്ച മാത്രയില്‍ നിനക്കെന്താണ് സംഭവിച്ചത്?ഒരന്യമത പ്രാര്‍ത്ഥന ചൊല്ലിയതായിരുന്നു നിന്റെ പേരിലുള്ള കുറ്റം..ഒരു പക്ഷെ നിനക്ക് നിന്റെ അമ്മയെ ഓര്‍മ വന്നിരിക്കാം..മകന്‍ ഭ്രാന്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് അറിഞ്ഞത് മുതല്‍ നിനക്കു വേണ്ടി ഉരുകാന്‍ തുടങ്ങിയ നിന്റെ അമ്മ..പഠനം ഉപേക്ഷിച്ച് നീയെങ്ങോ തീര്‍ഥാടനത്തിനു പോയതറിഞ്ഞത് മുതല്‍ രോഗം അവരെ കരളാന്‍ തുടങ്ങി.ക്യാന്‍സറിന്റെ രാക്ഷസക്കൈകള്‍ അവരെ പിച്ചിത്തിന്ന് അസ്ഥികൂടമാക്കിയപ്പോഴാണ് നീയെവിടുന്നോ തിരിച്ചെത്തിയത്..അന്നു മുതല്‍ നീ അമ്മയ്ക്ക് കാവലിരുന്നു..മരണത്തിന്റെ മഞ്ഞപ്പുതപ്പ് അവരെ ആകെ മൂടിയപ്പോള്‍ നീ വാവിട്ടു കരഞ്ഞു..ഒടുക്കം നിന്നെ ഒരു മുറിയില്‍ അടച്ചു പൂട്ടേണ്ടി വന്നു..അല്ലാതെ ആ മൃദദേഹം ആര്‍ക്കും തൊടാന്‍ കഴിയുമായിരുന്നില്ല ..

പിന്നീട് നീയധികം സംസാരിച്ചിരുന്നില്ല..ആരെയും ഉപദ്രവിച്ചിരുന്നില്ല..മരുന്നിന്റെ വിഷക്കൈകളില്‍ നീ വാടിക്കിടപ്പായിരുന്നു..കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഏതെങ്കിലും ആശ്രമങ്ങളില്‍ പോയി വേണ്ടത്ര വെളിച്ചം നുകര്‍ന്ന് , പിന്നെയും വീട്ടില്‍ സ്വയം ചിറ കെട്ടി നിര്‍ത്തി ..അതായിരുന്നു നിന്റെ പതിവ് ..മാതാശ്രീയുടെ ആശ്രമത്തിലും നീയങ്ങനെ എത്തിയതായിരുന്നു..സ്വന്തം അമ്മയെ കണ്ട സന്തോഷത്തോടെ അവരുടെ നേരെ കുതിച്ചതായിരുന്നു..എന്തെല്ലാം ആരോപണങ്ങള്‍ ..നീയവരെ കൊല്ലാന്‍ ശ്രമിച്ചു..തീവ്രവാദിയെന്നു സംശയം ..

മകനേ , നീയറിയുന്നില്ല ഭയം വെടിയണമെന്ന് സദാ  ഉപദേശിക്കുന്നവരില്‍ ഉള്ളത്ര ഭയം മറ്റാരിലുമില്ല..അവരുടെയത്ര ജീവിതകാമന മറ്റാര്‍ക്കുണ്ട്? നീയന്വേഷിച്ചതാകട്ടെ എന്നോ വേരറ്റു പോയ തേജസ്വികളായ സന്യാസിമാരെയായിരുന്നു..നീയെത്തിയതാകട്ടെ ചളിയും ചോരക്കറയും ഉളിനഖങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രാക്ഷസക്കൈകളിലാണ്..ഹാ..എന്റെ കുട്ടീ ,ഒരു മുഴം കയറായിരുന്നു നിനക്കിതിലും ഭേദം..എങ്കില്‍ ഇത്രയേറെ കറുത്ത അധികാര മുഷ്ടികള്‍ നിന്നെ ചതക്കുമായിരുന്നില്ല..എന്തു ചെയ്യാന്‍? നമ്മള്‍ വെറും മണ്‍പുരകള്‍..ബുള്‍ഡോസറിന്റെ ഇരുമ്പുകൈകള്‍ക്ക് നമ്മെ ഇടിച്ചു നിരത്താന്‍ വല്ല പ്രയാസവുമുണ്ടോ? നമ്മള്‍ വെറും ഇയ്യാംപാറ്റകള്‍..ആളുന്ന അഗ്‌നിയിലേക്ക് പാഞ്ഞടുത്ത് കടുക് പോലെ കിരുകിരാ പൊട്ടി ജീവന്‍ വെടിയുന്നവര്‍..എന്റെ കുഞ്ഞേ..അടുത്ത ജന്മമെങ്കിലും അനാവശ്യചിന്തകള്‍ നിന്നെ പൊറുതി കെടുത്താതിരിക്കട്ടെ..

ഈ ഭൂമിയിലിനി അന്ധനും ബധിരനും മൂകനും മാത്രമേ വാഴേണ്ടതുള്ളൂ..........................    

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

അമ്മ.........(കഥ)



'good bye, I said the other woman, good bye mother..she stood there on the busy platform, a pale sweet woman in white and I watched her until she was lost in the milling crowd......."


കഥയുടെ കനകപ്പടികളിലൂടെ വര്‍ഷങ്ങളനവധി ഇറവെള്ളം പോലെ ഒഴുകിപ്പോയി..പാതയോരങ്ങളിലെല്ലാം അവന്റെ കണ്ണുകള്‍ ഉഴറി..എവിടെയെങ്കിലും വിളറി മെലിഞ്ഞ ആ സ്ത്രീ തനിച്ച് വരികയും പോകയും ചെയ്യുന്ന തന്നെ കാത്തിരിപ്പുണ്ടോ? മൊബൈല്‍ ചെവിയില്‍ നിന്നെടുത്ത ഒരു നേരമില്ല മമ്മിക്ക്..ഡാഡിയും മമ്മിയും എപ്പോഴും രണ്ടു കാറുകളിലായി ഒഴുകി നീങ്ങി..ഒരേയൊരു മകനോട് സംസാരിക്കാന്‍ അവര്‍ക്കെവിടെ സമയം..താന്‍ ശരിക്കും ആ സ്ത്രീയുടെ മകനായിരുന്നെങ്കില്‍ ഇത്രേം വരള്‍ച്ചയുണ്ടാകുമായിരുന്നോ? മാംസമുരുക്കുന്ന ഇത്രേം ഉഷ്ണം? പുകയാളി ഇങ്ങനെ കരി പിടിക്കുമായിരുന്നോ ജീവിതം?

ഗൌരവക്കാരനായ ഡാഡി ..സ്ട്രിക്റ്റ് മാത്രമായ മമ്മി..വെക്കേഷനുകള്‍ വേഗം തീര്‍ന്നു കിട്ടാനായിരുന്നു ആഗ്രഹം..ബോര്‍ഡിങ്ങില്‍ ഇതിലേറെ പ്രകാശമുണ്ട്..വര്‍ണശബളമായ ബലൂണുകളായി മാനം നിറയുന്ന സ്‌നേഹക്കഥകളും ചിരികളുമുണ്ട്..മമ്മിയും ഡാഡിയും വഴക്ക് തുപ്പുമ്പോഴും ചിന്തിച്ചു..ഇവരെന്താ ചെറ്യേ കുട്ട്യോളെപ്പോലെ?

പ്രഭ ഫണമുയര്‍ത്തി ചീറ്റുമ്പോഴും ആഗ്രഹിച്ചു ആ അമ്മയെ ഒന്നു കണ്ടെങ്കില്‍..ഉള്ളില്‍ മറ്റൊരാളെ പരിണയിച്ച് നാടകമാടേണ്ടുന്ന അവളുടെ ഗതികേടിനെക്കുറിച്ച് പറയാമായിരുന്നു..വിവാഹമോചനം മാത്രമോ ഒരേയൊരു വഴിയെന്ന്  അവരോട് ചോദിക്കാമായിരുന്നു..
................................................    ........................................................    .......................................

ഓഫീസില്‍ നിന്നെത്തിയ തന്നെ നോക്കി ടീപ്പോയിമേല്‍ ഒരു പേപ്പര്‍ തലയിളക്കി. 'അരുണ്‍' .. ഒരു സംബോധന മാത്രം..കടലാസിന്റെ ശൂന്യമായ വെളുപ്പില്‍ ചുരുണ്ടു മയങ്ങിക്കിടക്കുന്ന താലിമാല..വീട് ഒരു അസ്ഥികൂടമായി പല്ലിളിച്ചു..മൌനം, കുടിച്ചു പൂസായി നാലു കാലിലിഴഞ്ഞു..ബെഡ് റൂമിലേക്ക് കേറുമ്പോഴേ അറിയാം കെട്ടൊരു മണം..
മണവും രുചിയുമില്ലാത്ത എന്തോ ഒരു വഴുവഴുപ്പന്‍ ദ്രാവകം തൊണ്ടയില്‍ കെട്ടിക്കിടക്കുമ്പോലെ..എന്നിട്ടും ഛര്‍ദിക്കുവോളം കുടിച്ചു..പുറമേക്ക് വിജയം മാത്രമായ ഒരു ജീവിതത്തിന്റെ അടിയൊഴുക്കെന്തേ ഇത്ര ശക്തമായ പരാജയമായത്?

ട്രെയിനിനു മുന്നിലേക്ക് അന്നാ ഏഴാം ക്ലാസ്സുകാരന്‍ വീഴാന്‍ പോയപ്പോള്‍ അവര്‍ അനുഭവിച്ച വേവലാതി..പുറംകയ്യിലിപ്പോഴും അവരുടെ പേടിനഖങ്ങള്‍ ആഴ്ന്ന പാടുണ്ട്..അയാളാ സ്‌നേഹക്കലയെ തലോടി..ആ മുഖം വേദനയാല്‍ വിളറിയത്..കണ്ണുകള്‍ ഭയത്താല്‍ പിടഞ്ഞത്..എല്ലാം ഇന്നലെയായിരുന്നോ? മുജ്ജന്മത്തില്‍ താനവരുടെ മകനായിരുന്നോ?

'എന്താ മോനേ, നീ തനിച്ചാണോ?'

മൂടല്‍മഞ്ഞിലൂടെ നടക്കുന്ന അയാളോട് അവര്‍ ചോദിച്ചു..അന്നത്തെ അതേ ചോദ്യം..

'അതെ, തനിച്ച് ..ഞാനൊരു യാത്രയിലാ..ട്രെയിന്‍ പക്ഷെ എവിടേക്കെന്നു എനിക്കറിയില്ല അമ്മേ...'

അയാള്‍ അവരുടെ ഇളംനീലപൂക്കളുള്ള വെള്ളസാരിയില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ മുഖമമര്‍ത്തി..

'സാരമില്ല ,ട്രെയിന്‍ വരാന്‍ ഇനിയുമുണ്ടല്ലോ സമയം..അന്നത്തെപ്പോലെ അല്പം മധുരം കഴിക്കാം..'

'മധുരം തൊടാന്‍ പറ്റില്ലമ്മേ..രോഗങ്ങള്‍ മധുരങ്ങളെയെല്ലാം ഉപേക്ഷിക്കാനാണ് പറയുന്നത്..'
അവര്‍ ചിരിച്ചു. അതിന്റെ വശ്യതയില്‍ അയാള്‍ മയങ്ങി നിന്നു..

'അപ്പോള്‍ കയ്പാണ് മൊത്തം അല്ലേ?'

'അതെ, മധുരത്തിനടിയിലും ഊറിക്കൂടുന്ന ചമര്‍ക്കുന്ന കയ്പ്..'

'സാരമില്ല, ഇന്നല്‍പ്പം മധുരമാകാം..രോഗങ്ങളോട് മിണ്ടാതിരിക്കാന്‍ പറ..'

അയാള്‍ അന്നത്തെപ്പോലെ ജിലേബികള്‍ ആസ്വദിച്ചു കഴിച്ചു..ഒരു പാട് സംസാരിച്ചു..ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക് നിരാശ തോന്നി, പ്രഭയുടെ കാര്യം അവരോട് പറയാന്‍ മറന്നു പോയല്ലോ..

ചായം മങ്ങിയ ചുവരുകളെ അയാള്‍ വിഷണ്ണനായി നോക്കി..വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍,,പിണങ്ങിയും കെറുവിച്ചും കിടക്കുന്ന ഫര്‍ണീച്ചറുകള്‍..ആ പഴയ അമ്പാലാ സ്‌റ്റേഷനിലേക്ക് ഒന്നൂടെ പോയാലോ..ആ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം ഇപ്പോഴും മാറാതെ കാത്തിരിപ്പുണ്ടെങ്കിലോ? ആ പഴയ ഏഴാം ക്ലാസ്സുകാരന്‍ അവിടെ എവിടേലും ചുറ്റിത്തിരിയുന്നുണ്ടെങ്കിലോ..

സതീഷിന്റെ ഡിന്നര്‍ പാര്‍ട്ടിയുണ്ട്. വിവാഹവാര്‍ഷികം..പോയാല്‍ കമ്പനിയായി കുടിക്കാം, കുറെ സംസാരിക്കാം, തിന്നാന്‍ വരുന്ന ഏകാന്തതയുടെ കോമ്പല്ലില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാം..
............................................ .......................................  ...........................................................

'ഹായ്, അരുണ്‍ ..എന്തേ ഇത്ര വൈകി? വാ റൂമിലിരിക്കാം..'

വാതില്‍ ചാരി ഷെല്‍ഫില്‍ നിന്ന് സ്വര്‍ണം ഉരുക്കിയൊഴിച്ച കുപ്പികള്‍ അവന്‍ പുറത്തെടുത്തു..

'വിദേശിയാ, പുറത്ത് ഇത്രേം നല്ലതില്ല..'

കണ്ണഞ്ചിക്കുന്ന ദീപാലങ്കാരങ്ങളോടെ പൊങ്ങച്ചം നൃത്തമാടുന്നത് അയാളില്‍ വിരസത നിറച്ചു..ഗ്ലാസ്സിലേക്കൊഴുകുന്ന ഉരുകുന്ന തീക്കനലുകളെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കി..ഈ ജാഡകളുടെയെല്ലാം അടിയില്‍ ഇവനുമുണ്ടാകുമോ ഊറിക്കൂടുന്ന കയ്പ്?

'നോക്ക് അരുണ്‍, നമ്മുടെ മൂര്‍ത്തി പുതിയൊരു ചരക്കിനെക്കുറിച്ച് പറയുന്നുണ്ട്, പോയാലോ?'

'നീ പോ, ഞാന്‍ നല്ല മൂഡിലല്ല..'

'അയ്യേ, നീ ഇപ്പോഴും പ്രഭയെ ഓര്‍ത്തിരിപ്പാണോ? എടാ നമ്മളെ വേണ്ടാത്തവരെ ഒറ്റ ഏറിനു കളയാന്‍ പഠിക്കണം..വല്യ കമ്പ്യുട്ടര്‍ എന്‍ജിനീയറായിട്ട്..ശ്ശെ..യു ആര്‍ സോ സില്ലി അരുണ്‍..'ഞാനാണെങ്കി എന്നേ വേറെ കെട്ടിയേനെ..'

'അടുത്ത വീട്ടില്‍ പിന്നേം താമസക്കാരെത്തിയോ?'

'നമ്മുടെ കഷ്ടക്കാലം..സ്റ്റാറ്റസിനൊത്ത ഒരു നൈബറിനെ കിട്ടില്ല..ഇതിനു മുമ്പ് ഒരു ചെറുക്കനും അതിന്റെ അമ്മയുമായിരുന്നു..സുന്ദരി..ഞാന്‍ കുറെ ശ്രമിച്ചു നോക്കി..വരുതിക്കു കിട്ടിയില്ല..പിന്നെയൊരു വാശിയാരുന്നു, അവരെ ഇവിടുന്ന്  കേട്ടു കെട്ടിക്കാന്‍..'

'എന്നിട്ടിപ്പോ ആരാ..'

'ഒരു തള്ളയാ..കണ്ണില്‍ നോക്കിയാ നമ്മള്‍ ചൂളിപ്പോകും..തീ കത്തുമ്പോലെ..സഹായത്തിനൊരു പീസുണ്ട്..അവളെയൊന്ന് ചൂണ്ടയിടാന്നു കരുതിയാ പോയത്..എവിടുന്നോ വന്നു കൂടിയതാ..കെട്ട്യോന്‍ ചത്തോ, ഇട്ടിട്ടു പോയോ ..ആര്‍ക്കറിയാം..'

അയാളില്‍ വല്ലാത്ത ജിജ്ഞാസയുണ്ടായി..സ്വപ്നം വെറുതെയായിരുന്നില്ല..അടുത്തെവിടെയോ നിന്ന്  അവര്‍ വിളിക്കുന്നു..
.................................... ................................. .................................................
കോളിംഗ് ബെല്‍ പെന്‍ഡുലനാദമുയര്‍ത്തി..ഇരുളിലെക്കും വെളിച്ചത്തിലേക്കും ചാഞ്ഞുകൊണ്ടിരിക്കുന്ന പെന്‍ഡുലം..വിളറി മെലിഞ്ഞ്, വെള്ള സാരിയില്‍ അവര്‍..സ്‌നേഹക്കണ്ണുകള്‍ അയാളെ ഉഴിഞ്ഞു..ഓര്‍മകളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു നിമിഷം കൊണ്ട് അവരാ പേര് ഓര്‍ത്തെടുത്തു..

'അരുണ്‍ ..'

അയാള്‍ ആഹ്ലാദത്തോടെ ഊഷ്മളമായ ആ കരങ്ങള്‍ സ്പര്‍ശിച്ചു..

'അമ്മേ, എനിക്കൊരു പാട് പറയാനുണ്ടമ്മേ..ഒരാശ്വാസവാക്ക് കേള്‍ക്കാന്‍ എത്രയായി ഞാന്‍ അമ്മയെ തിരയുന്നു..'

അവര്‍ പുഞ്ചിരിച്ചു

'അതിനല്ലേ ദൈവമെന്നെ രോഗക്കിടക്കയില്‍ നിന്ന്  ആര്‍ക്കും വേണ്ടാഞ്ഞിട്ടും എഴുന്നെല്പ്പിച്ചത്..മക്കള്‍ രണ്ടും ആരുമറിയാതെ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ടും..ആരുമില്ലാത്ത ഇവളാ ഇപ്പോ എനിക്ക് കൂട്ട്..ഹോസ്പിറ്റലില്‍ ആയിരുന്നപ്പോ എന്തോ ആ പഴയ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ എന്നെ പൊതിഞ്ഞു..മാംസക്കഷ്ണങ്ങളായി വണ്ടിക്കടിയില്‍ ചിതറിപ്പോയ എന്റെ ഇളയ മകനെ പല നിലക്കും ഓര്‍മിപ്പിക്കുന്ന ആ കുട്ടി..ഉറപ്പായിരുന്നു..എന്നേലും എവിടേലും വെച്ച് കാണൂന്ന്..ഐക്യപ്പെട്ട മനസ്സുകള്‍ അങ്ങനെയാണെന്റെ മകനേ..'

നിറഞ്ഞു തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കി അയാള്‍ തരിച്ചിരുന്നു..ഭൂമിയില്‍ തനിക്കു വേണ്ടിയും കരയാന്‍ ഒരാള്‍ ഉണ്ടായിരുന്നു..അയാളാ മാറില്‍ ഇമ്പത്തോടെ തല ചായ്ച്ചു..കാലങ്ങളായി തന്നെ വലയം ചെയ്ത എകാകിതയുടെ ഇരുളിമ ധൂമവലയങ്ങളായി അകന്നു പോകുന്നു..നനുത്തൊരു മഴ താളഭംഗിയോടെ പെയ്യുന്നു..അയാള്‍ക്ക് താന്‍ ചെറുതാവുന്നതായി തോന്നി..ഗര്‍ഭപാത്രത്തിന്റെ ഇളംചൂട് ഒരു പുതപ്പായി അയാളെ പൊതിഞ്ഞു.................... 
.......................................... .......................................... .....................................................

കുറിപ്പ്: റസ്‌കിന്‍ ബോണ്ടിന്റെ 'The woman on platform 8' എന്ന കഥയ്ക്ക് ഒരു രണ്ടാം ഭാഗമായി എഴുതിയതാണീ കഥ. ആദ്യഭാഗത്തെ ഇംഗ്ലീഷ് വാചകങ്ങള്‍  ആ കഥയുടെ അവസാനവരികളാണ്..

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കാറ്റിലെ കരിയില..(കഥ)


 ഒരിക്കലും ആരാലും സ്‌നേഹിക്കപ്പെടാതിരുന്ന പെണ്‍കുട്ടി നിരന്തരം മരണത്തോട് സംവദിച്ചുകൊണ്ടിരുന്നു..

'എന്താണീ ജീവിതത്തിന്റെ പൊരുള്‍? ഒടുക്കത്തെ വണ്ടിയില്‍ നീയേത് ഗഹ്വരത്തിലേക്കാണ് ഞങ്ങളെ തള്ളിയിടുക? അതും കഴിഞ്ഞു വീണ്ടും മറ്റൊരു തകര്‍ന്ന വാഹനത്തില്‍ ക്ലേശകരമായ ഈ യാത്ര പുനരാരംഭിക്കുമോ? കുഴികളിലും കല്ലുകളിലും തടഞ്ഞ് അതിന്റെ ചക്രങ്ങള്‍ പിന്നെയും ഊരിത്തെറിക്കുമോ?'

വളരെ മുമ്പ് – അമ്മായിയുടെ നീര് വന്നു ചീര്‍ത്ത ചുവന്ന തീക്കണ്ണുകളുള്ള വെളുത്ത കണങ്കാലുകളിലേക്ക് ഭീതിയോടെ നോക്കുമ്പോള്‍ പിന്നില്‍ കരിയിലയമരുന്ന രവം..വരണ്ട വേനലിന്റെ പൊടിക്കാറ്റ് വീട്ടിലേക്ക് കയറി വന്ന പോലെ ആകെയൊരു ധൂമവലയം...പിന്നെയതിന് ഒറ്റക്കണ്ണും ചൂണ്ടുവിരലുമുണ്ടായി..

'ആരാണ് നീ?'

ചിറകൊടിഞ്ഞ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ തലതല്ലി..

'നിഴലായി ഞാന്‍ മാത്രമേ ഓരോരുത്തര്‍ക്കും കൂട്ടുള്ളൂ..തനിച്ച് വരുന്ന അവന്,   തനിച്ചീ യാത്ര മുഴുവനും താങ്ങേണ്ടുന്ന അവന്, ആകെയുള്ളൊരു സഹയാത്രി..'

നിര്‍മമതയുടെ നിറം കെട്ട വാടിയ ദളങ്ങള്‍ അവന്റെ കണ്‍തടാകത്തില്‍ നീന്തി..അമ്മായിയുടെ തൊണ്ടക്കുഴിയിലേക്ക് ആ കൈകള്‍ നീണ്ടു..നരച്ചു  ദുര്‍ബലമായൊരു പ്രകാശക്കട്ടയെ നിര്‍ദാക്ഷീണ്യം ഉള്ളില്‍ നിന്നെവിടുന്നോ പറിച്ചെടുത്തു..വിളറിയ ആ നിലാവിന്‍തുണ്ടോ ആത്മാവ്?

'നചികേതസ്സിനെപ്പോലെ മരണമേ, എനിക്കൊരുപാട് ചോദിക്കാനുണ്ട് നിന്നോട്..'

വളര്‍ച്ചയുടെ വഴുക്കുന്ന ഏണിപ്പടികള്‍ പ്രയാസപ്പെട്ടു കയറുമ്പോള്‍ അവള്‍ കിതച്ചു..തൊട്ടു പിന്നില്‍ കറുത്തൊരു വവ്വാലായി മൃത്യു ഒച്ച വെച്ചു..

'എത്ര ചോദ്യങ്ങള്‍..യുഗാന്തരങ്ങളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അന്വേഷണങ്ങള്‍..ഒന്നിനും ഇതുവരെയും ഉത്തരം കിട്ടിയില്ലല്ലോ എനിക്കുപോലും..'

'ഞാനിന്നലെ നിന്നെ നല്ല വെളുത്ത വസ്ത്രത്തിലാണ് സ്വപ്നം കണ്ടത്..വരണ്ടുണങ്ങിയ ഒരു പാടവരമ്പിലൂടെ നീ നടക്കയായിരുന്നു..വെളുത്ത ളോഹയുടെ പോക്കറ്റില്‍ നിന്ന്! വിത്തുകളെടുത്തു എല്ലായിടത്തും വിതറി വെള്ളം തളിച്ചുകൊണ്ട് നീ പുഞ്ചിരിച്ചു..
'തുടച്ചു നീക്കലാണെന്റെ കര്‍മമെങ്കിലും ഇതിങ്ങനെ ശുഷ്‌കിച്ചു കാണുമ്പോള്‍ എങ്ങനെ ഒരിറ്റു തീര്‍ത്ഥമേകാതെ..'

'നിന്റെ തൊലിയിലെ കറുത്ത പൊട്ടുകളത്രയും അപ്പോള്‍ അപ്രത്യക്ഷമായി..വെണ്മയുടെ സ്വപ്നക്കൂട്ടിലിരുന്ന്! നീ വീണ്ടും പുഞ്ചിരിച്ചു.'

.അവന്‍ അവളുടെ ഈറന്‍ പിടിച്ചു ദുര്‍ഗന്ധപൂരിതമായ മുടിക്കെട്ട് വേര്‍പെടുത്താന്‍ തുടങ്ങി..വാര്‍ധക്യത്തിന്റെ വെണ്‍നൂലുകള്‍ അവളുടെ ശിരസ്സില്‍ അപകര്‍ഷതയോടെ ചുരുണ്ടു കിടന്നു..

'ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടും ഈ വെളുത്തേടന്റെ ശക്തമായ കയ്യൊന്ന്  പിടിച്ചു വെക്കാന്‍ പറ്റുന്നില്ലല്ലോ നിങ്ങള്‍ക്കൊന്നും..അവന്‍ പൂര്‍വാധികം ശക്തിയോടെ എല്ലാം വെളുപ്പിച്ചുകൊണ്ടിരിക്കുന്നു..'

'എനിക്ക് സ്‌നേഹത്തിന്റെ ചന്ദനത്തിരികള്‍ ഇനിയെങ്കിലും കിട്ടിയെങ്കില്‍..അതിന്റെ പരിമളത്തില്‍ എനിക്കീ മുടിയൊന്ന് ഉണക്കണമായിരുന്നു..കയറിപ്പോന്ന കുത്തനെയുള്ള പടവുകള്‍..എത്രയാണ് തലയടിച്ചു വീണത്..കാലുകള്‍ വ്രണപ്പെട്ടത്..വെടിച്ചു കീറിയത്..നീയെല്ലാം കണ്ടതാണല്ലോ..'

'ഉം..ചുടുന്ന വെയിലായിരുന്നല്ലോ..കനത്ത മഞ്ഞും..ഞാനും ഒരു പാടു കാലം ഈ സ്‌നേഹസുന്ദരിയുടെ പിറകെ മുട്ടിലിഴഞ്ഞതാ..എന്റെ കറുത്ത രൂപം കണ്ട് അവളെത്ര പരിഹസിച്ചെന്നോ..അവളൊന്നരുമയോടെ ഇളംചൂടുള്ള ആ കൈത്തലത്തില്‍ എന്റെ മുഖം ചേര്‍ത്തിരുന്നെങ്കില്‍..സുന്ദരമായ പ്രകാശം എന്നെ പ്രശോഭിപ്പിക്കുമായിരുന്നില്ലേ? പക്ഷെ ഒരിക്കലും അതുണ്ടായില്ല..ബ്യുട്ടി രാക്ഷസനെ ചുംബിച്ചതോടെ അയാള്‍ക്ക് രൂപമാറ്റം വന്നപോലെ ഒരു രൂപാന്തരത്തിന് കൊതിക്കയായിരുന്നു ഞാന്‍..പക്ഷെ....അതില്‍ പിന്നെയാകണം ജീവന്‍ പറിച്ചെടുക്കുന്ന തൊഴിലിലേക്ക് ദൈവമെന്നെ എറിഞ്ഞു കളഞ്ഞത്..പ്രേമവള്ളികളില്‍ ചുറ്റിപ്പിണഞ്ഞ ആത്മാവുകളെ പറിച്ചെടുക്കുമ്പോള്‍ എന്തൊരു ആഹ്ലാദമാണെന്നോ..'

'ഓരോ തവണയും ഞാനും അതിന്റെ പാറിക്കളിക്കുന്ന വസ്ത്രാഞ്ചലം പിടിക്കാനാഞ്ഞതാണ്..തൊട്ടുതൊട്ടില്ല എന്നാവുമ്പോള്‍ അതത്രയും കൂട്ടിപ്പിടിച്ച് അവളൊരു കൊല്ലുന്ന ചിരി ചിരിക്കും..ഞാനേറെ സ്‌നേഹിച്ചവര്‍ എന്നെയൊത്തിരി തനിച്ചാക്കി ഒന്നുമേ തിരിച്ചേകാതെ..വെറുമൊരു പുഴുവായ് വെപ്രാളത്തോടെ അലയുമ്പോഴെല്ലാം പ്രണയത്തിന്റെ വര്‍ണക്കൂട്ടുകള്‍ ചാലിച്ച് നനുത്ത ചിറകുകളുമായ് പറന്നെത്തുന്ന ഒരാളെയും കാത്തു കാത്ത്..ലോലമായ സ്‌നേഹസ്പര്‍ശം തേടി എണ്ണത്തടാകത്തിലൂടെയുള്ള നിലക്കാത്ത പ്രയാണം..നീന്താനറിയാതെ..തുഴ ശരിക്കൊന്നു പിടിക്കാന്‍ പോലുമാവാതെ..പാഴായിപ്പോയ മോഹങ്ങളുടെ  ഉള്ളിത്തോലുകള്‍ കാറ്റില്‍ പറന്നു പറന്ന് ഏതൊക്കെയോ ചളിക്കുഴികളില്‍ പതിച്ചു..'

ഒരിക്കല്‍ കോടതിവരാന്തയില്‍ വിശ്രമിക്കുന്ന മണ്‍കുടം അവളെ നോക്കി ചിരിച്ചു. അതിന്റെ അവകാശത്തിനു വേണ്ടി തര്‍ക്കിക്കുന്നവര്‍ കനല്‍ക്കണ്ണുകളോടെ വക്കീലുകള്‍ക്കടുത്ത് കുശുകുശുത്തു, പിന്നില്‍ നിന്ന് അപ്പോള്‍ മരണം പിറുപിറുത്തു

'ഒരു കലാകാരന്റെയാ..ജീവിച്ചിരുന്ന കാലത്ത് ഇതിനെയൊക്കെ എതിര്‍ത്തിരുന്ന ആളാ..ശവം കടലില്‍ തള്ളിയാല്‍ മീനുകള്‍ക്ക് ഭക്ഷണമാകും, കുഴിച്ചിട്ടാല്‍ ചെടികള്‍ക്ക് വളമായിക്കൊള്ളും എന്നെല്ലാം വാദിച്ചിരുന്ന മനുഷ്യന്‍..എന്നിട്ട് അയാളുടെ ചിതാഭസ്മത്തിനു വേണ്ടിയാണീ കേസും കൂട്ടവും..'

'മരണം നമ്മളെ വെറും കളിക്കോപ്പുകളാക്കും..എറിഞ്ഞുടയ്ക്കാനും അടുപ്പിലിടാനുമൊക്കെ പറ്റുന്ന വെറുമൊരു പ്ലാസ്റ്റിക് തുണ്ട്..'

അവള്‍ താനെന്നും സ്വപ്നത്തില്‍ കാണാറുള്ള മുഖമില്ലാത്ത ആളെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങി..ശോഷിച്ച കൈകള്‍ അവളെ ലാളിച്ചിരുന്നു..ചിറകിന്‍ചൂടേകിയിരുന്നു..അയാളുടെ പിയാനോയില്‍ നിന്നുയരുന്ന സംഗീതത്തിന്റെ പതുപതുത്ത മെത്തയില്‍ അവള്‍ ആലസ്യത്തോടെ കിടക്കുകയായിരുന്നു..എന്നാല്‍ അയാളുടെ  മുഖം ഇരുളിലായിരുന്നു എപ്പോഴും..

'ആ വദനം ഇനി പിറന്നിട്ടു വേണം..' മരണം മന്ത്രിച്ചു..അവന്‍ അവളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ തുടച്ചു മാറ്റി..അവളപ്പോള്‍ ആരുമാരും നോക്കാനില്ലാതെ രോഗക്കട്ടിലില്‍, വേദനയുടെ കത്രികവിടവില്‍ പിടയുകയായിരുന്നു..

'ചിന്തിക്കാറുണ്ടായിരുന്നു ഞാന്‍..'

അവള്‍ നിശ്ശബ്ദവിചാരങ്ങളെ അവനിലേക്ക് ഊതിപ്പറപ്പിച്ചു

'ഒടുക്കം അനുരാഗത്തിന്റെ മുറുകിയ ആലിംഗനം നിന്നില്‍ നിന്നാവും എനിക്കാദ്യമായി കിട്ടുകയെന്ന്!..നിന്റെയാ അവസാനത്തെ ആശ്ലേഷം..'

അവളുടെ കണ്ഠമിടറുകയും കണ്ണുകള്‍ തുളുമ്പുകയും ചെയ്തു..ഒരിക്കലും ആരും മമതയോടെ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകള്‍ വിറച്ചു കോടി..ഒരിക്കലും ആരും അണച്ചു പിടിച്ചിട്ടില്ലാത്ത ശരീരം കൊടിയ വേദനയില്‍ പിടഞ്ഞു..

'ഇഷ്ടത്തിന്റെ തേന്‍കൂട്..ഒരു തവണയെങ്കിലും ഒരു കുരുവിയായി എനിക്കതിലിരിക്കണം..തേന്‍കട്ടികള്‍ കഴിക്കണം..'

വാക്കുകള്‍ തുപ്പലായി അവന്റെ മുഖത്തേക്ക് തെറിച്ചു..പതുക്കെയവന്‍ പ്രേമപൂര്‍വ്വം അവളുടെ മെലിഞ്ഞ കഴുത്തില്‍ സ്പര്‍ശിച്ചു..രോഗഭൂതം തകര്‍ത്തെറിഞ്ഞ ദേഹോദ്യാനമാകെ അവന്റെ നേത്രങ്ങള്‍ അരുമയോടെ പരതി..കമ്പനം കൊള്ളുന്ന ചുണ്ടുകളില്‍ പതുക്കെ ഉമ്മ വെച്ച് അവന്‍ പറഞ്ഞു..

'നഷ്ടമായിരിക്കും..ചുംബനത്തിന്റെയും പരിരംഭണത്തിന്റെയും സുരക്ഷിതത്വമറിയാതെ പോകുന്നത് തിക്തമായ ദുഃഖമായിരിക്കും....ഈ കരവലയത്തില്‍ എന്റെ ഹൃദയത്തോളം അമര്‍ത്തിയിട്ടേ ഈ അധരങ്ങളുടെ ഹിമത്തണുപ്പ് ആവോളം നുകര്‍ന്നിട്ടേ ഈ ജീവനാളിയിലീ ചൂണ്ടുവിരലാഴുകയുള്ളൂ...'
അവള്‍ എന്തെന്നില്ലാത്ത ആശ്വാസത്തോടെ ആ നെഞ്ചിന്‍ചൂടിലേക്ക് ആര്‍ത്തിയോടെ അമര്‍ന്നു..
പതുക്കെ , വളരെ പതുക്കെ അവളുടെ പെരുവിരലില്‍ നിന്നെല്ലായിടത്തേക്കും ശൈത്യം അരിച്ചു കയറാന്‍ തുടങ്ങി ................................        
'              

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്തിനായ്..... (കഥ)


 സ്വയം തീ കൊളുത്തി മരിച്ചവള്‍ നരകകിങ്കരന്മാരുടെ കറുകറുത്ത നിഴലുകളിലേക്ക് നോക്കി  വേച്ചും ഇടറിയും നടന്നു..എന്നിട്ടും അവളുടെ മനസ്സ് തളര്‍ന്നില്ല..ദണ്ഡനമുറകളാല്‍ ശരീരം പിഞ്ഞിത്തുടങ്ങിയിരുന്നു..ദൈവത്തോട് ചോദിക്കാനുള്ളതെല്ലാം അവള്‍ മനസ്സില്‍ അടുക്കി വെച്ചു. ക്രമം തെറ്റരുത്, ആദ്യം അവസാനമാകരുത്..ആ മഹാവെളിച്ചത്തിനു മുമ്പില്‍ കണ്ണഞ്ചി അവള്‍ കൈ കൂപ്പി..അശരീരികള്‍ അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു..

'ഞാന്‍ തന്ന പ്രാണന്‍ ഹനിച്ചു കളയാന്‍ ആരാണ് നിനക്ക് അധികാരം തന്നത്? നരകാഗ്‌നിയില്‍ കാലാകാലം നീയതിന്റെ ശിക്ഷ അനുഭവിക്കും..'

അവള്‍ കണ്ണുകള്‍ പണിപ്പെട്ടു തുറന്നു..പ്രകാശം കണ്ണുകളെ അന്ധമാക്കിയേക്കും..അവള്‍ പിറുപിറുത്തു

'ഞാന്‍ മനുഷ്യജന്മത്തിനു തീരെ യോഗ്യയായിരുന്നില്ല..എന്നിട്ടും എന്തിനെന്നെ അജ്ഞതയുടെ ദീര്‍ഘസുഷുപ്തിയില്‍ നിന്നു തട്ടി വിളിച്ചു? എന്റെ കിളിത്തൂവലുകള്‍ കരിച്ചു കളഞ്ഞു? എന്റെ ശലഭച്ചിറകുകള്‍ വലിച്ചു പറിച്ചു? എന്റെ സ്വപ്നങ്ങളൊന്നാകെ അരച്ചു കലക്കിയത് എന്തിനായിരുന്നു?'

'ദൈവം ചോദ്യം ചെയ്യപ്പെടാനുള്ളതല്ല..അനുസരിക്കപ്പെടാനുള്ളത് മാത്രം ..എന്റെ ഇച്ഛകള്‍ നിറവേറുന്നു..അതിനു കാര്യകാരണങ്ങളില്ല..ഞാന്‍ കല്‍പ്പിക്കുകയേ വേണ്ടൂ ഒരു ജീവന്‍ ബലികുടീരത്തിലേക്ക് ഞെട്ടറ്റു വീഴാന്‍..'

'എന്റെ ബാല്യം –അനാഥത്വത്തിന്റെ ആ കാലമത്രയും ഞാന്‍ നിന്നെ വിളിച്ചു കരഞ്ഞു..വേറെ കല്യാണം കഴിച്ചു പോയ ഉമ്മ ഇടയ്ക്ക് അല്പം മധുരവുമായി വരുമ്പോഴെല്ലാം അവരുടെ ഒക്കത്തിരിക്കുന്ന എളാപ്പയുടെ കുഞ്ഞിനെ ഞാന്‍ പകയോടെ നോക്കി..എന്റെ അവകാശങ്ങള്‍ ..എനിക്കു കിട്ടേണ്ട സ്‌നേഹം ..തൊപ്പി തട്ടിപ്പറിച്ച കുരങ്ങനെപ്പോലെ എല്ലാം അപഹരിച്ച് അവന്‍ ഞെളിഞ്ഞിരിക്കുന്നു..ഉമ്മ കാണാത്തപ്പോഴെല്ലാം ഞാനാ കുഞ്ഞിനെ നുള്ളിപ്പറിച്ചു..അതാവും ഉമ്മ പിന്നെ വരാതായത്..ആര്‍ക്കും വേണ്ടാതെ വളരുന്ന പടുമുള..ഒരു പാട് തിക്തമായ അനുഭവങ്ങളിലൂടെ ചാഞ്ഞും ചരിഞ്ഞും ഒടിഞ്ഞുമുള്ള വളര്‍ച്ച..ഓരോരുത്തരില്‍ നിന്നും അടിയും ശകാരവും കിട്ടുമ്പോള്‍ ഞാന്‍ പകയോടെ മുകള്‍നിലയിലെ മണ്‍ചുമരില്‍ നിന്ന്  മണ്ണ് അടര്‍ത്തിത്തിന്നു..ഒരു ഭക്ഷണവും അത്ര രുചികരമായി തോന്നിയില്ല ഒരിക്കലും..എത്ര അടി കിട്ടിയിട്ടും ആ ശീലം എന്നെ വിട്ടുപോയതുമില്ല..'

'ദൈവസന്നിധിയില്‍ നിന്റെ പീറക്കഥകള്‍ക്ക് യാതൊരു വിലയുമില്ല..ഇവിടെ എല്ലാം ത്രാസുകള്‍ തീരുമാനിക്കുന്നു..നന്മതിന്മയുടെ ത്രാസുകള്‍..നീയെത്ര നന്നായിട്ടെന്ത്? ആത്മഹത്യ എന്ന ഒരൊറ്റക്കാരണത്താല്‍ നീ നരകാവകാശിയായിരിക്കുന്നു..'

'നിന്റെ അഭീഷ്ടങ്ങളെ ആര്‍ക്ക് വെല്ലാനാവും? നീറിപ്പുകയുന്ന ഓര്‍മകളില്‍ നിന്ന്  നിന്റെ പീഡനമുറകള്‍ പോലും എന്നെ രക്ഷിക്കുന്നില്ല..കോളേജില്‍ പഠിക്കുന്ന കാലത്താ അവനെ കണ്ടത്..ഒരു ജന്മം കരുതി വെച്ച പ്രണയമത്രയും വാരിക്കോരി കൊടുത്തു..അവനോ വെറും ചേമ്പില..എത്ര മഴ കൊണ്ടിട്ടെന്ത്? വീട്ടുകാര്‍ ഉറപ്പിച്ച പെണ്ണിന്റെ കൂടെ അവന്‍ ഗള്‍ഫിലേക്ക് പറന്നു..അവന്‍ ഒന്നു തിരിഞ്ഞു നോക്കുമെന്നും നീയില്ലാതെ ഞാനെങ്ങുമില്ല എന്നു പറയുമെന്നും ഞാന്‍ വെറുതെ ആശിച്ചു ..അന്നായിരുന്നു ആദ്യമായി ഞാന്‍ മരണത്തെ ഉറക്കഗുളികയിലേക്ക് വിളിച്ചു വരുത്തിയത്..എന്നിട്ടെന്ത്? രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നീയെന്റെ കണ്ണുകളെ വലിച്ചു തുറന്നു ..ജന്മത്തിന്റെ മുള്‍പാശത്താല്‍ വീണ്ടുമെന്നെ മുറുകെ കെട്ടിയിട്ടു ..ഞാനോ –കവിതയിലും കഥയിലും എല്ലാ വ്യസനങ്ങളെയും മുക്കിക്കൊന്നിരുന്നവള്‍..പ്രായോഗികതയുടെ നീളന്‍ കോണിയിലൂടെയുള്ള കയറ്റം ഒട്ടും വശമില്ലാത്തവള്‍..ന്യൂസുകള്‍ പലതും ഇക്കാക്ക അറിഞ്ഞിരുന്നു..അവന്റെ ചിറകിന്‍ചോട്ടിലാണല്ലോ കുറെയായി.. കുത്തുവാക്കുകളുടെ ശരങ്ങളേറ്റ് വിഷാദത്തിന്റെ ചുടുമണലില്‍ ഞാന്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി..

'നീയിനി പഠിക്കേണ്ട, ഈ വീട്ടീന്ന്  പുറത്തെറങ്ങ്യാ കാണിച്ചു തരാം ..'

'അവന്റെ ഉഗ്രശാസനം എനിക്കു ചുറ്റും കല്ലുമഴ തീര്‍ത്തു . അവന്റെ മുന്നില്‍ അനവധി സത്യപ്രതിജ്ഞകള്‍ക്കു ശേഷം വീണ്ടും കോളേജിന്റെ പടിവാതില്‍ക്കല്‍ അഭയാര്‍ഥിയായി ഞാന്‍ നിന്നു..എന്നും ആ ഹോസ്റ്റല്‍ ആയിരുന്നു എന്റെ വീട് , എന്റെയത്ര വീട്ടില്‍ പോകാത്തവര്‍ ആരുമുണ്ടായിരുന്നില്ല..'

'പറഞ്ഞില്ലേ , നിന്റെ കഥപറച്ചില്‍ ഇവിടെ വേണ്ടെന്ന്..എല്ലാ നരകാവകാശികളെയും നാം കാണാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രമാ നീയും വിളിക്കപ്പെട്ടത് ..അറിയാമല്ലോ, ഭൂമിയിലെ ആയിരം സംവത്സരങ്ങളാ ഇവിടെ ഒരു ദിവസം..ഓര്‍ത്തു നോക്ക് നിന്റെ ശിക്ഷയുടെ കാഠിന്യം..ആ വിചാരമുണ്ടെങ്കില്‍ നീയിത്ര വാചാലയാവില്ല..'

അവളതു കേട്ടില്ലെന്നു തോന്നി. മയക്കത്തിലെന്ന പോലെ അവള്‍ പിന്നെയും പിറുപിറുക്കാന്‍ തുടങ്ങി..   

'ക്യാമ്പിനു രണ്ടു തവണയാ പോയത് .എഴുത്ത് സൂക്കേട് പണ്ടേ ഉള്ളതാണല്ലോ .കവിത ചൊല്ലിയപ്പോള്‍ , ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒക്കെ അവനെന്നെ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളെന്നെ തൊട്ടു വിളിച്ചു .ആരുമറിയാതെ ഒഴുകിയ അനുരാഗനദി ,അതു സ്വന്തമാകാന്‍ ഒന്നേയുള്ളൂ മാര്‍ഗം –വിവാഹം –എല്ലാ സ്‌നേഹത്തിന്റെയും കൊലക്കത്തിയായ കല്യാണം..അവനെന്തായാലും എന്തോ എന്നെ തൊഴിച്ചെറിഞ്ഞില്ല..പകരം ആങ്ങളയുടെ അടുത്തെത്തി –

'കൈ നെറച്ച് തരാന്‍ ഇന്റെ അട്ത്തില്ല. തള്ളക്കും തന്തക്കും വേണ്ടാത്തോരെ പിന്നാര്‍ക്ക് വേണം? പഠിപ്പിച്ചു, അതന്നെ കഴിഞ്ഞിട്ടല്ല..സ്വര്‍ണത്തിനും പണത്തിനും ആണീ ആലോചനയെങ്കി ഇപ്പളേ നിര്‍ത്താവും നല്ലത്..'

'അവന്‍ തിരിഞ്ഞു നടന്നില്ല .അവന്‍, വിജനവഴിയില്‍ ഒറ്റപ്പെട്ടു പോയ ആട്ടിന്‍കുഞ്ഞിനെ കൈ പിടിക്കാന്‍ ശ്രമിച്ച നല്ല സമരിയാക്കാരന്‍..വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയതോണ്ട് എനിക്കവനെ എന്നും സംശയമായിരുന്നു..എന്റെ പ്രണയം എന്നുമവനെ പൊറുതി കെടുത്തി..സ്ത്രീധനമില്ലാത്ത കല്യാണം, നല്ല തറവാടല്ലാത്ത കുഴപ്പം..വീട്ടുകാര്‍ക്ക് നോവിക്കാന്‍ അങ്ങനെ ഏറെയുണ്ടായിരുന്നു..വെന്തു വെന്ത് കണ്ണീരത്രയും കവിതകളായി ഡയറിയില്‍ ഒളിച്ചു..ഒരു ജീവന്‍ ഉള്ളില്‍ വേരു പിടിക്കാന്‍ തുടങ്ങിയിരുന്നു..കോളേജില്‍ വിടാനുമില്ല ആര്‍ക്കും താല്പര്യം .സ്‌നേഹരഹിതമായ ആ മുള്‍വീട്  എന്നെ ശ്വാസം മുട്ടിച്ചു .അനുനിമിഷം തൊണ്ട വരണ്ടുണങ്ങി .വീട്ടുകാരെ കുറ്റപ്പെടുത്തിയാല്‍ അവനു കലി തുടങ്ങും .'

'അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ..നിന്റെ അവസ്ഥ നിനക്ക് തന്നെ അറിയാലോ..പറയുന്ന അവര്‍ മാത്രമാണോ കുറ്റക്കാര്‍?'

'അവന്‍ ക്രോധത്താല്‍ ചുവന്നു. ഓരോ പ്രഭാതവും എന്റെ മരണത്തെയാണ് കുടഞ്ഞിടുകയെന്ന് ഞാനാശിച്ചു..ഈ അനാഥജന്മം പോലൊന്ന്  ഇനിയും എന്തിനു പിറക്കണം? ബ്ലേഡ് വരഞ്ഞെടുത്ത നീലഞരമ്പ് നിലത്ത് മുരിക്കിന്‍പൂക്കള്‍ തീര്‍ത്തു.  ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം കിടന്ന ചേമ്പിന്‍തണ്ടിനെ ആരൊക്കെയോ ചേര്‍ന്ന്  ആശുപത്രിയിലെത്തിച്ചു..കുഞ്ഞ് ഈ  ഇരുണ്ട ഭൂമിയിലേക്ക് വരാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

'ഇവളേ, നമ്മളെ പോലീസില്‍ കേറ്റീട്ടേ അടങ്ങൂ..ഈ മുസീബത്തിനെയല്ലാതെ ഇന്റെ നവാസേ അനക്ക് വേറൊരു പെണ്ണിനെ കിട്ടീലേ..എത്ര നല്ല  ആലോചനകള്‍  വന്നതാരുന്നു..'

 ബാപ്പയും ഉമ്മയും ശബ്ദമുയര്‍ത്തിയപ്പോള്‍ അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നെറ്റി അമര്‍ത്തിത്തുടച്ച് അകത്തേക്ക് കുതിച്ചു വന്ന് ഗര്‍ജിച്ചു –

'കവിത കേട്ടു കല്യാണം ആലോയ്ച്ച ഞാനാ പൊട്ടന്‍..നീ ഇവിടെ കിടന്നു ചത്താ ആരാ കോടതി കേറണ്ടേ? വല്യ അറിവാളത്തിയല്ലേ? ഇയ് കോളേജില്‍ പോകാ ഇതിലും ഭേദം..പുലിവാലു പിടിക്കാന്‍ എന്നെക്കൊണ്ടു വയ്യ..'

'ആണ്‍കുഞ്ഞായതോണ്ടാവും വീട്ടുകാര്‍ ഒന്നു മയത്തിലായി..എന്നിട്ടും ഇടയ്ക്കിടെ കുത്തി മുറിക്കുന്ന ചില വാക്കുകള്‍ ..ഈര്‍ന്നു കളയുന്ന ചില വരികള്‍ ..ഡയറിയുടെ താളുകള്‍ നിന്നോടുള്ള ചോദ്യങ്ങളാല്‍ നിറഞ്ഞു ..'എന്നെ പടച്ചതെന്തിനായിരുന്നു? എന്റെ അറിവോ സമ്മതമോ അപേക്ഷയോ ഇല്ലാതെ ഒരു പരീക്ഷ എഴുതാന്‍ എന്നെ വിട്ടതെന്തിനായിരുന്നു? വേണ്ട വിഭവങ്ങളൊന്നുമില്ലാതെ എന്നെ അത്രയും സുദീര്‍ഘമായ യാത്രയ്ക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു? ഞാനെന്റെ ശലഭച്ചിറകുകള്‍ക്കായുള്ള തപസ്സിലായിരുന്നില്ലേ? കിളിപ്പേച്ചുകളുമായി സ്വപ്നങ്ങളെ കൊക്കുരുമ്മി വിളിക്കയായിരുന്നില്ലേ? സ്‌നേഹവൃക്ഷങ്ങളില്‍ പാറിക്കളിപ്പായിരുന്നില്ലേ? അവിടുന്നെല്ലാം ആട്ടിയകറ്റി എന്തിനെന്നെ ഈ മരുവിന്റെ തീകാറ്റിലേക്ക് വലിച്ചെറിഞ്ഞു?'

പിന്നെയും അവള്‍ പറയുകയായിരുന്നു..തന്നെപ്പോലെത്തന്നെ അനാഥനായി വളരുന്ന തന്റെ കുഞ്ഞിനെപ്പറ്റി..അവനിലേക്ക് ക്രൂരത മാത്രം ചൊരിയുന്ന അവന്റെ ഇളയമ്മയെപ്പറ്റി..

ദൈവം ചെറുവിരലനക്കി..കിങ്കരന്മാര്‍ അവളുടെ ചങ്ങല ഒന്നൂടെ മുറുക്കി അവളെ നരകത്തിലേക്കെറിയാനായി വലിച്ചിഴച്ചു..അവള്‍ വലിയ വായില്‍ നിലവിളിച്ചു –

'എനിക്കൊരു പേനയെങ്കിലും താ ..നരകത്തിന്റെ കല്ഭിത്തികളില്‍ ഞാനീ കഠിനകാലം കോറിയിടും..മനുഷ്യന്റെ നിസ്സാരദുഃഖങ്ങള്‍ ഏശാത്ത നിന്റെ പ്രകാശഹൃദയത്തെ എനിക്കീ തീത്തുണുകളില്‍ അരണ്ട നിറത്തില്‍ വരക്കണം..ഇവിടെയെത്തുന്ന ഓരോ ഭാഗ്യഹീനനും വായിക്കാനായി എനിക്കീ ദുരിതകാലത്തെ മായ്ച്ചാലും മായാത്ത വിധം വരഞ്ഞിടണം..'
അവളതു പറഞ്ഞു തീരും മുമ്പേ അവളുടെ തല പൊട്ടിത്തെറിച്ചു..നാവും ചുണ്ടും പല്ലുമെല്ലാം തീലാവയില്‍ ഒഴുകി ..ഉരുകി ചലമായവ പിന്നെയും പുനര്‍ജനിച്ചു ..വേദനയുടെ പാരാവാരം അവള്‍ക്കു ചുറ്റും തിളച്ചു മറിഞ്ഞു ..

അനവധി കാലങ്ങള്‍ക്കു ശേഷം അവള്‍ പാപമുക്തയാക്കപ്പെട്ടു..സ്വയംഹത്യ ചെയ്തതിനാല്‍ അവളൊരിക്കലും സ്വര്‍ഗാവകാശി ആയില്ല ..നരകസ്വര്‍ഗത്തിനിടയിലെ അഅരാഫ് ഭിത്തിയില്‍ അവള്‍ക്ക് ഇരിപ്പിടം ലഭിച്ചു ,കൂടെ എന്നുമവള്‍ക്ക് പ്രിയമായിരുന്ന പേനയും പേപ്പറും ..അങ്ങനെ പരലോകത്തും സാക്ഷിയുടെ നിയോഗം വേതാളമായി അവളുടെ ചുമലില്‍ തൂങ്ങിക്കിടന്നു ..സന്തോഷസന്താപങ്ങളുടെ കൂറ്റന്‍ ലോകത്തെ വിളറിയ കണ്ണാല്‍ ആവാഹിച്ചു രേഖപ്പെടുത്തുക.. സന്മനസ്സിനാല്‍ ഭൂമിയില്‍ ദുരിതം മാത്രം പേറേണ്ടി വന്നവര്‍ ഏകദൈവവിശ്വാസിയായില്ല എന്ന ഒറ്റക്കാരണത്താല്‍ നരകത്തീയില്‍ വെന്ത് നിലവിളിച്ചു ..സത്യമായ നീതി എവിടെയാണ്? അവള്‍ വിങ്ങലോടെ എഴുതാനായി പേപ്പര്‍ ഉയര്‍ത്തി..സ്വര്‍ഗത്തിന്റെ സുഗന്ധശീതളമായ ഇളംകാറ്റില്‍ കടലാസിന്റെ ഒരു വശം തണുത്തു ..നരകാഗ്‌നിയുടെ ചുടുതാപത്താല്‍ മറുപുറം പൊള്ളിത്തിണര്‍ത്തു..ചോരയിറ്റുന്ന പേനയാല്‍ അവള്‍ ആദ്യവരി കുറിച്ചു –
'മോക്ഷം –ജനിച്ചാല്‍ പിന്നെയത് അസാധ്യമാണ് ................................'                 

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

വിധിഹിതം(കഥ)



പടികള്‍ കയറുമ്പോഴേ കേട്ടു, ഇരുമ്പ് അടിച്ചു പരത്തുന്നതിന്റെ ചെത്തം. ചെങ്കനലിന്റെ ചുവന്നു തുടുത്ത ഗുഹക്കുള്ളില്‍ പഴുത്ത് പാകം വെക്കുന്ന ഇരുമ്പ് കഷ്ണങ്ങള്‍..പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണല്ലോ ഒരാളെ ഏതു സാഹചര്യത്തിലേക്കും വലിഞ്ഞു നീളാനും മുറുകാനും പാകത്തില്‍ ഇലാസ്റ്റിക്കുകളാക്കുന്നത്..മൂര്‍ദ്ധാവില്‍ ചമ്മട്ടി കൊണ്ടുള്ള അടി സഹിച്ച് പരക്കേണ്ടിടത്ത് പരന്നും ഉരുളേണ്ടിടത്ത് ഉരുണ്ടും ..അനുഭവങ്ങളുടെ ശക്തി മറ്റൊന്നിനുമില്ല..ആലയിലേക്ക് കയറിയപ്പോള്‍ അയാളിരുന്നതിന്റെ ഒരു പാട് അകലേക്ക് ഉഷ്ണം ഒരു വിരിപ്പ് വിരിച്ചിട്ടുണ്ടെന്നു തോന്നി..ക്ഷീണിച്ച കണ്ണുകളില്‍ ഞൊടിയിട കൌതുകം തിളങ്ങി

'ആരാ'

നോക്കി, പിന്നെയും പിന്നെയും..യൌവനത്തിന്റെ പ്രസരിപ്പ് തുടുത്തിരുന്ന ആ ചെറുപ്പക്കാരന്റെ വല്ല അംശവും ഈ കാണുന്ന രൂപത്തിനുണ്ടോ? എന്തൊരു ടിപ്‌ടോപ്പിലായിരുന്നു..ഏറ്റവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന ഹുങ്കും..'വായില്‍ വെള്ളിക്കരണ്ടിയുമായി..' ആ പഴമൊഴി അയാളെ കാണുമ്പോഴൊക്കെ ഓര്‍മയിലെത്തും. സ്വയം നേടുന്നതിനേ മഹത്വമുള്ളൂ..വളവും വെള്ളവും എമ്പാടുമുള്ള വയലിലെ വിളവിന് എന്തു മേന്മ..പാറപ്പുറത്ത് ആളുന്ന വെയിലില്‍ പൊട്ടി മുളക്കാനാകണം..കനല്‍ക്കാറ്റിനെയും പേമാരിയെയും അതിജയിക്കാനാകണം..അങ്ങനെയൊക്കെ ചിന്തിച്ചാണ് മനസ്സില്‍ പഴുത്തു നീറിയ അസൂയയെ ചവിട്ടിയരച്ചത്..

'ആരാ? മനസ്സിലായില്ല..'

'ഓര്‍ത്തു നോക്ക്, പണ്ട് ടി ടി ഐയില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നു..അന്നേ നീ പിജിക്കാരനായിരുന്നു..'

അയാളുടെ കണ്‍കളില്‍ നിര്‍മമതയുടെ ഒരു കുഞ്ഞോളം പതുക്കെ ഇളകി..

'എന്ത് ടി ടി ഐ? എന്തു പീ ജി? എന്താ അതോണ്ടോക്കെ പ്രയോജനം? ജീവിതത്തില്‍ ജയിക്കാന്‍ ദൈവഹിതം വേണം..അതുള്ളോര്‍ക്ക് ഒരു പീജിയും ആവശ്യമില്ല..മുന്നിലങ്ങനെ ഉയര്‍ന്നു പോകും പടവുകള്‍..കയറിയാല്‍ മാത്രം മതി..അല്ലാത്തവരുടെ മുന്നിലൊക്കെ ഉപ്പുകടലാണ്..സദാ കരഞ്ഞു വിളിക്കുന്ന കടല്‍..എല്ലാ കപ്പലുകളും അതില്‍ തകരുന്നു..ബോട്ടുകളും തോണികളും അതില്‍ മുങ്ങിത്താഴുന്നു..'

പണ്ടും ഇവന്‍ ഇങ്ങനെയായിരുന്നു..ഏതു നേരവും ഫിലോസഫി..അതുകൊണ്ടു തന്നെ കൂട്ടും കുറവ്..കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ആര്‍ത്തു ചിരിച്ചിരുന്ന തങ്ങള്‍ക്ക് എന്നും പരിഹസിക്കാനുള്ള വെറും കഥാപാത്രം..

'ഈ കത്തിയുണ്ടാക്കള്‍ കൊണ്ടെങ്ങനെ ജീവിക്കും?സാധനങ്ങള്‍ക്ക് എന്നും വില കുതിക്കുകയല്ലേ?'

'അതു നിങ്ങള്‍ക്കറിയാഞ്ഞിട്ടാ..'അയാള്‍ ശബ്ദം കുറച്ചു..'എത്ര മെഷീനുകള്‍ കണ്ടെത്തിയാലും ഈ ആലയില്‍ പണിയുന്ന ആയുധങ്ങള്‍ക്ക് വലിയ പ്രിയാ. ഈയിടെയായി പലതരം നിര്‍മിക്കാനാ ആവശ്യം..വടിവാള്‍ പിച്ചാത്തി എന്നു വേണ്ട ഒറ്റക്കുത്തിനു കൊല്ലാന്‍ പറ്റുന്ന സ്‌പെഷ്യല്‍ കത്തികള്‍ വരെ..ആ ഓര്‍ഡറുകള്‍ സ്വീകരിച്ചാല്‍ ചില അപകടങ്ങളുമുണ്ട്..പോലീസ് ജീപ്പ് നമ്മുടെ മുറ്റത്ത് ഒരലങ്കാരമായി കിടക്കും..'

'അതു ശരി തന്നെ. പേപ്പറുകള്‍ വായിക്കുന്ന ആര്‍ക്കും അത്ര സ്വാസ്ഥ്യം ഉണ്ടാവൂന്ന് തോന്നണില്യ..എല്ലാവര്‍ക്കും എല്ലാവരെയും സംശയം..'

'ഇന്നാള് ഒരു ഫാക്ടറിയുടമ എന്നെ കാണാനായി മാത്രം വില കുടിയ കാറില്‍ ഒരു പാടു ദൂരം യാത്ര ചെയ്തു വന്നു..അയാളുടെ ആയുധ നിര്‍മാണ യുനിറ്റില്‍ സുപ്പര്‍ വൈസറാക്കാമെന്ന്..മനുഷ്യന്റെ ചോര ചിന്താന്‍ ഞാനില്ലാന്നും പറഞ്ഞ് മടക്കി വിട്ടു..'ഒന്നുടെ ആലോചിക്ക്, ഈ അലേന്നൊന്നു രക്ഷപ്പെടാലോ..'അയാള്‍ ഒരു ഗുണകാംക്ഷിയെപ്പോലെ ഉപദേശിച്ചു..അടുത്താഴ്ച ഇനിയും വരും..പഠിച്ചതുകൊണ്ടുണ്ടായ ദോഷം അതാ കള്ളങ്ങളോട് രാജിയാകാന്‍ കഴിയാത്ത മനസ്സ്..ഇന്നത്തെക്കാലം എന്താ അങ്ങനെയായിട്ടു കാര്യം?സ്വന്തം കാര്യത്തിന് ഏതറ്റം വരെയും പോകാന്‍ കഴിയണം..'

'പി എസ് സി യൊന്നും ശ്രമിച്ചില്ലേ? അന്ന് ക്ലാസ്സില്‍ ടോപ്പായിരുന്നല്ലോ..'

'ഞാന്‍ പറഞ്ഞില്ലേ? വിധിഹിതം എന്നൊന്നുണ്ട്..ഒരു നിഴല്‍ പോലെ അത് മനുഷ്യനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു..ഫോര്‍വാര്‍ഡ്ക്ലാസ്സായതോണ്ട് മോശമല്ലാത്ത റാങ്കില്‍ എത്തിയാലും സംവരണങ്ങള്‍ തീരുമ്പോഴേക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിരിക്കും.'

കുറ്റബോധത്തോടെ ഓര്‍ത്തു എത്ര ശരി, ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്കീ ജോലി കിട്ടിയത്..സര്‍ക്കാര്‍ ജോലിയുള്ള ഭാര്യ സ്വന്തമായത്..ഡീസന്റായി ജീവിക്കുന്നത്..കാണാപ്പാഠം പഠിക്കുന്നതിനോട് പണ്ടേ യോജിപ്പുണ്ടായിരുന്നില്ല..തീരാത്ത യുദ്ധങ്ങളുടെ അനന്തമായ കൊല്ലക്കണക്കുകള്‍, അത്യനവധി പ്രശസ്തരുടെ പേരുകള്‍, അങ്ങനെ എത്ര പഠിച്ചാലും തെറ്റിപ്പോകുന്ന കുറെ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഈ നശിച്ച പരീക്ഷകള്‍..കണക്കാണെങ്കില്‍ നീണ്ടു പോകുന്ന സൂത്ര വാക്യങ്ങള്‍, അനേകം പ്രക്രിയകളിലൂടെ കണ്ടെത്തപ്പെടുന്ന ഉത്തരങ്ങള്‍..എന്താണ് ഇതുകൊണ്ടെല്ലാം ജീവിതത്തില്‍ പ്രയോജനം? അന്ന് പി എസ് സി പരീക്ഷ നല്ല ടഫ് തന്നെയായിരുന്നു. ഇന്നത്തെപ്പോലെയല്ല, എല്ലാവര്‍ക്കും ഒരേ ക്വസ്റ്റ്യന്‍ പേപ്പര്‍. ഒരു ബെഞ്ചില്‍ രണ്ടു പേര്‍..തന്റെ മുന്നില്‍ വെളുത്തു കൊലുന്നനെയൊരു പെണ്ണാണ്..ഉയരം തനിക്ക് കുടുതലായതുകൊണ്ട് അവളെഴുതുന്നതെല്ലാം ഈസിയായി പകര്‍ത്താം..ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ അതു നമ്മുടെ നോട്ടുബുക്കുകളില്‍ ഒതുങ്ങുന്നതല്ല..തിരശ്ശീലക്കപ്പുറത്തു നിന്നും ആരോ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്നു..സംവരണം കൊണ്ടു തന്നെയാണ് താനൊക്കെ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പൊരിവെയിലത്ത് സിമന്റ് കൂട്ടിയും ചുമന്നും..ദൈവമേ..നിന്റെ നിശ്ചയങ്ങള്‍ എത്ര വിചിത്രമാണ്..

'എത്ര പ്രൈവറ്റ് സ്‌കൂളുകളുണ്ട്? ശ്രമിച്ചുകൂടായിരുന്നോ? പഠിച്ചതെല്ലാം ഈ തീ കരിച്ചു കളയില്ലേ?'

'അതും ശ്രമിച്ചു, അത്യാവശ്യം ശമ്പളം ഉള്ളേടത്തൊക്കെ കോഴ തന്നെ കാര്യം. ആദ്യകാലത്തുണ്ടായിരുന്ന പ്രതാപവും സമ്പത്തും ഒരു മഴയിലങ്ങു ഒലിച്ചു പോയതാണോയെന്ന് ഞാനതിശയിക്കും..അത്ര പെട്ടെന്നായിരുന്നു ജീര്‍ണിക്കല്‍..കാര്യസ്തന്മാരും അച്ഛന്റെ ശിങ്കിടികളും അതുകൊണ്ട് നല്ല നിലയിലെത്തി..ഞാന്‍ പറഞ്ഞില്ലേ? സ്വന്തം കാര്യത്തിന് എന്തു ഹീനവൃത്തിയും ചെയ്യാനാകണം..എങ്കില്‍ ഐശ്വര്യദേവത നമ്മെ  കൈവിടില്ല..ഈ പണി തുടങ്ങിയപ്പോ ഈ ചോപ്പിലേക്ക് നോക്കിയിരിക്കലായി ഏറ്റവും വലിയ ആഹ്ലാദം..ഇത്ര വലിയൊരു സംഹാരശക്തിയല്ലേ കൂട്ടിന്? പിന്നെന്തിനു മറ്റു ബേജാറുകള്‍?പണം ഇഷ്ടം പോലെ ഈ പണി തന്നെ തരും, ഞാന്‍ പറഞ്ഞില്ലേ ഒരു മുതലാളി വന്നത്.അതിനു പകപ്പെടുന്നില്ല മനസ്സ് എന്നതാണ് പ്രശ്‌നം..വരൂ, ചായ കുടിക്കാം..'

അഗ്‌നി അയാളെ ഓരോ നിമിഷവും ഉണക്കിക്കൊണ്ടിരിക്കയാണ്, അകാലത്തില്‍ വന്നു ചേര്‍ന്ന ചുളിവുകള്‍, ദുര്‍മേദസ്സ് നിറഞ്ഞ സ്വന്തം ശരീരം കോക്രി കാട്ടി ചിരിക്കുന്നുണ്ടോ?
'സിന്ധൂ –'നീട്ടി വിളിച്ചുകൊണ്ട് അയാള്‍ അകത്തേക്ക് നടന്നു..നിശ്ശബ്ദതയുടെ ഗുഹയാണ് വീട്..ഇവിടെ കുട്ടികളൊന്നും ഇല്ലേ?പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ചായയുമായി തിരിച്ചെത്തി.

'മക്കളില്ലേ –'

അയാള്‍ തല കുനിച്ചു 'ഉണ്ട്, മകന്‍ ..കട്ടിലില്‍ തന്നെ..പത്തു വയസ്സായി .അവന്‍ ഞങ്ങളുടെ ഭാഗ്യാണോ നിര്‍ഭാഗ്യാണോ..ആര്‍ക്കറിയാം..'

സങ്കടം കാരിരുമ്പായി തോണ്ടയെ ഇറുക്കി ചിലര്‍ പതുപതുത്ത പരവതാനികളിലൂടെ സഞ്ചരിക്കുന്നു..മറ്റു ചിലര്‍ ചതുപ്പിലൂടെ.. ഓരോ നിമിഷവും ആഴ്ത്തിക്കൊണ്ടു പോകുന്ന ചതുപ്പ് ..എന്താണു കാരണം?എന്താണ് ഇതിന്റെയെല്ലാം യുക്തി?അകത്ത് ഇരുട്ട് കെട്ടിക്കിടക്കുന്നു ..റൂമില്‍ പുറം തിരിഞ്ഞിരിക്കുന്നത് ഭാര്യയാവണം..

'സിന്ധൂ ,ജനലുകള്‍ തുറന്നിട് ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു..'
മൌനത്തിന്റെ ആ ശരീരം വെളിച്ചത്തെ ഉള്ളിലേക്ക് കുടഞ്ഞിട്ട് പുറംതിരിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി ..ഉറക്കെയുറക്കെ കരയണമെന്നു ആഗ്രഹിച്ചു പോയി ..നീണ്ടു മെലിഞ്ഞ ആ വെളുത്ത സുന്ദരി അവള്‍ക്ക് മേല്‍ വീണു കഴിഞ്ഞ വിളറിയ കര്‍ട്ടനു പിന്നില്‍ മറഞ്ഞിരിക്കുകയാണോ? കുട്ടി അസ്വസ്ഥനായി ഒരു ഞരക്കം പുറപ്പെടുവിച്ചു..

'ഇതാ കുഴപ്പം ,വെളിച്ചം അവനു തീരെ പിടിക്കില്ല ..കണ്ണ്  ഇറുക്കിയടച്ച് നിലവിളിക്കും..'

 ആ റുമില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ ജയില്‍മോചിതനായ ആശ്വസമുണ്ടായി..അവള്‍ തിരിച്ചറിഞ്ഞു കാണില്ല ..എത്രയെത്ര പരീക്ഷകളെഴുതുന്നു..കൂടെയിരിക്കുന്നവരെ ആരോര്‍മിക്കാന്‍ ..

'എന്താ ,മിസ്സിസൊന്നും മിണ്ടാത്തത്?'

'അവന്‍ ജനിച്ചതില്‍ പിന്നങ്ങനാ ..ചോദിച്ചതിന് മൂളല്‍ മാത്രം മറുപടി ..അവനു എട്ടു മാസമുള്ളപ്പോള്‍ അവള്‍ക്കൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു പി എസ് സിയുടെ ..നല്ല റാങ്കായതോണ്ട് ഷുവറായിരുന്നു..പക്ഷെ എന്തു ചെയ്യാന്‍ .. അന്നവള്‍ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു..നമ്മുടെ സൌകര്യത്തിനു മാറ്റിത്തരില്ലല്ലോ ഇന്റര്‍വ്യൂകള്‍ ..'

ആകാശത്തേക്കു നോക്കി –ദൈവം കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ നിറഞ്ഞു..അവന്‍ രചിക്കുന്ന തിരക്കഥകളില്‍ ചിരിക്കോ കണ്ണുനീരിനോ മുന്‍ഗണന?ദൈവമേ ..

'പോട്ടെ ചങ്ങാതീ ..ഞാനിടയ്ക്കു വരാം..മകനു വല്ല നല്ല ചികിത്സയും കിട്ടിയാല്‍ മെച്ചം കിട്ടുമോ? '

'ആര്‍ക്കറിയാം ..പണം കൊയ്യുന്ന ഹോസ്പിറ്റലുകളിലൊന്നും പോകാനുള്ള  ശേഷിയില്ല ..മുതലാളിയുടെ ഓഫറങ്ങ് സ്വീകരിച്ചാലോന്നാ..'

'അതാവും നല്ലത്..'

ഉള്ളിലെ അധ്യാപകനെ അരികിലേക്ക് മാറ്റി നിര്‍ത്തി ഞാന്‍ പൊടുന്നനെ പറഞ്ഞു..

'അവര്‍ ചോര ചിന്തുകയോ പണം വാങ്ങി കലാപം നടത്തുകയോ എന്തോ ചെയ്യട്ടെ ..നിങ്ങള്‍ അയാളുടെ ആയുധനിര്‍മാണത്തിന് സൂപ്പര്‍വൈസ് ചെയ്യുന്നു എന്നല്ലേയുള്ളൂ ..ഞാനിറങ്ങട്ടെ..അവരെ വിളിച്ചാല്‍ യാത്ര പറയാമായിരുന്നു .."

അരിച്ചെത്തിയ ആ രൂപത്തെ നോക്കി ഞാന്‍ കൈ കൂപ്പി ഉള്ളില്‍ മന്ത്രിച്ചു –'മാപ്പ് ..  '

നിര്‍വികാരതയാല്‍ കല്ലിച്ച മുഖത്തോടെ അവര്‍ വിദൂരതയിലേക്ക് നോക്കി ..മാനത്ത് ഉരുളന്‍ കല്ലുകളായി മേഘങ്ങള്‍ ഉരുണ്ടു ..ഏതോ തപ്തനിശ്വാസങ്ങളിലേക്ക് പെയ്‌തൊഴിയാനായി..................            

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചുറ്റിക(കഥ)

മൂന്നാംതവണയും ശവം റാക്കിലേക്കെറിഞ്ഞപ്പോള്‍ അവന്റെ കൈ വിറച്ചു, രണ്ടാമത് അതുരുണ്ടു താഴെ വീണ നേരം തുറന്ന കണ്ണില്‍ കണ്ട ദീനഭാവം അവനില്‍ പാരവശ്യം നിറച്ചു. മനപ്പൂര്‍വം നിലത്തിട്ട ചുറ്റിക എടുത്തു തരാന്‍ വിളിച്ചപ്പോള്‍ പാവം, എത്ര നിഷ്‌കളങ്കമായാണ് ഓടി വന്നത്..അവസാനിക്കാത്ത ആ നോട്ടം ഒരു തീക്കട്ടയെന്നോണം ഉള്ളം പൊള്ളിച്ചപ്പോള്‍ കീറിക്കഴിഞ്ഞിരുന്ന പാവാടയില്‍ നിന്ന് ഒരു കഷ്ണം വലിച്ചു കീറി ആ വിടര്‍ന്ന കണ്ണുകളെ മൂടിക്കെട്ടി.ഹാവൂ, ഇപ്പോ എന്തൊരാശ്വാസം..അവളുടെ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു..ശേഖരപുസ്തകത്തില്‍ ഒട്ടിച്ച തൂവലുകള്‍, ഉണങ്ങിയ ഇലകള്‍..കാന്തി നഷ്ടപ്പെട്ട പൂവിതളുകള്‍..നിര്‍ഭയനായി ഇങ്ങനെ നോക്കിയിരിക്കാന്‍ എങ്ങനെ കഴിയുന്നു? ഏതു നിമിഷവും ആരെങ്കിലും കയറി വരാം..തല പെരുക്കുന്നു..മേലാകെ മരവിച്ച പോലെ..

ബുക്കുകള്‍ വാരിവലിച്ചു സഞ്ചിയിലാക്കുമ്പോഴാണ് നിലത്തു പടര്‍ന്ന ചോര അവനെ ഭയപ്പെടുത്തിയത്..പോലീസിന് തെളിവിനു മറ്റെന്തു വേണം? എല്ലാം വൃത്തിയാക്കി അവിടവിടായി കിടക്കുന്ന ചെരിപ്പുകളും വസ്ത്രങ്ങളും ഭാണ്ഡത്തിലാക്കുമ്പോള്‍ അവന്‍ ആലോചിച്ചു ഇതെല്ലം ഇനി എവിടെ ഒളിപ്പിക്കും? മരിക്കുമെന്ന് കരുതിയില്ല..നിലവിളിക്കാനാഞ്ഞ അവളുടെ വാ പൊത്തിയതാണ്..കൈ കടിച്ചു മുറിച്ചപ്പോള്‍ അരിശത്തോടെ ചുളിഞ്ഞ ജമ്പര്‍ കൊണ്ട് വായും മൂക്കും അമര്‍ത്തിയതാണ്..ഇത്ര പെട്ടെന്ന് ജീവന്‍ പോകുമെന്ന് കരുതിയില്ല..
ജഡത്തിനു മീതെ ഒരു കല്ലുകൂടി കയറ്റി വച്ചപ്പോള്‍ അവനു സമാധാനമായി..താഴെ മൂന്നാലു വെട്ടുകല്ലുകള്‍ അട്ടി വെച്ചാണ് അതിനു സാധിച്ചത്..കല്ല് കനമായുള്ളത് കൊണ്ട് ജീവനുള്ളതുപോലെ അതിനിയും ഉരുണ്ടു വീഴില്ലല്ലോ..ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി പണിസ്ഥലമായ അപ്പുറത്തെ കെട്ടിടത്തിലേക്ക് നടന്നു..വാര്‍ക്കപ്പലകകള്‍ വലിച്ചു പറിക്കുമ്പോള്‍ ഒരു നിലവിളി എവിടുന്നോ..എന്തൊരു നാശമാണിത്..ആ സഞ്ചിയില്‍ നിന്നാണെന്നു തോന്നുന്നു..

പണി മതിയാക്കി വേഗം വീട്ടിലേക്ക് നടന്നു..വഴിയില്‍ രണ്ടു മൂന്നു പേര്‍ ലോഗ്യം പറഞ്ഞു തമാശകള്‍ കേട്ടു ചിരിച്ചെന്നു വരുത്തി..
ഹോട്ടലില്‍ നിന്ന്! ഊണ് കഴിക്കുമ്പോള്‍ പല കണ്ണുകളും തന്നെ ചൂഴുന്നുണ്ടെന്നു തോന്നി..ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ..പെട്ടെന്ന്  ചുമലിലൊരു സ്പര്‍ശം..ഞെട്ടിപ്പോയി..ഓ, രാജുവാണ്..

'എന്താടാ, പലകയെടുത്ത് കഴിഞ്ഞോ?'

 ബീഡിക്കറയാല്‍ കരിഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി അവന്‍ ഭംഗിയില്ലാതെ ചിരിച്ചു..ആ കണ്ണുകള്‍ തന്നിലെന്തെങ്കിലും തിരയുകയാവുമോ?

'ഇല്ല, വല്ലാത്ത തലവേദന..വീട്ടിപ്പോവാ..'

'അടുത്താഴ്ച കോഴിക്കോടൊരു പണിയൊത്തിട്ടുണ്ട്..പോരുന്നോ നീയ്?'

രക്ഷപ്പെടാന്‍ ഒരു വഴി ദൈവമിതാ തുറന്നിരിക്കുന്നു..ഒരാഴ്ച നാട്ടില്‍ നിന്ന് മാറിനില്‍ക്കാം..

'വരുന്നുണ്ട്, എന്നെ വിളിക്കാന്‍ മറക്കരുത്..പിന്നെ തിയേറ്ററിലൊക്കെ ഒന്നു കേറണ്ടേ?'

'പിന്നല്ലാതെ, അന്ന് അസ്‌കര്‍ തന്ന മരുന്ന് ഉഗ്രനല്ലേ? രണ്ടു ദിവസം ഹാ എന്തു സുഖമായിരുന്നു...അതില്ലാതെ ഒരു സുഖല്ല, കുറച്ചധികം സംഘടിപ്പിക്കണം ഇപ്രാവശ്യം,,'

വീട്ടിലെത്തുമ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു..വൈകിച്ചതാണ് കരുതിക്കൂട്ടി..ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെങ്കിലോ? സഞ്ചിയിപ്പോഴും കയ്യില്‍ത്തന്നെ..വീട്ടിലേക്കുള്ള കയറ്റം കയറുമ്പോഴാണ് നനുത്ത ആ ചോദ്യം 'എന്നെ കൊന്നു അല്ലേ?'

ഞെട്ടിത്തിരിഞ്ഞു. പിന്നില്‍ തന്നെയുണ്ടവള്‍, വസ്ത്രങ്ങളില്ലാതെ..ഒക്കെ തോന്നലാണ്. അസ്‌കര്‍ പറയുമ്പോലെ എക്‌സ്പീരിയന്‍സ് ആയിക്കഴിഞ്ഞാ ഈ പേടീം വെപ്രാളോം ഒന്നും കാണില്ല..

'എന്നാലും എന്നെ എടുത്തെറിഞ്ഞതെന്തിനാ? കുടലും കരളുമൊക്കെ കലങ്ങി ഒന്നായി..മയ്യത്തിനോട് ആദരവുള്ളോരല്ലേ ഏതു ക്രൂരനും? ഇങ്ങനെ ഉടുതുണിയില്ലാതെ കിടത്തേണ്ടിയിരുന്നില്ല..വരുന്നവരൊക്കെ എന്നെ ഈ നാണം കെട്ട രൂപത്തില്‍ കാണില്ലേ? ആ കീറിയ പാവാട കൊണ്ടെന്നെ ഒന്നു പുതച്ചിരുന്നെങ്കില്‍..എത്ര പേരുടെ മുന്നില്‍ ഞാനിനി നാണം കെടണം?'

ശവത്തിനെന്തു മാനക്കേട്? സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിക്കുമ്പോള്‍ അവനോര്‍ത്തു. ആരെങ്കിലും കാണുമോ? കത്തിച്ചു കളയലാ ബുദ്ധി..നേരം വെളുക്കട്ടെ..വീട്ടിലാരും ഇല്ലാത്ത നേരം നോക്കി വേണം..

'അതിനിടെ ഞാനെന്റെ വീട്ടിലും പോയി കെട്ടോ..പാവം ഉമ്മ..പിച്ചും പേയും പറയാ..പൊള്ളുന്ന പനി. 'ആ ബലാലിനു നിന്റെ ശിക്ഷയിറക്ക് പടച്ചോനേ..ലൂത്ത് നബീന്റെ ഖവ്മിനെ നശിപ്പിച്ചപോലെ ഈ ശെയ്ത്താന്മാരെ ഇല്ലാണ്ടാക്ക് പടച്ചോനേ..'ഉമ്മയങ്ങനെയാ..ഇടങ്ങേറുകള്‍ വന്നാപ്പിന്നെ പ്രാര്‍ത്ഥന തന്നാ..ഉറക്കിലും ചെലപ്പോ പ്രാര്‍ഥിക്കണത് കേള്‍ക്കാം ദുരിതം തന്നല്ലേ ഇപ്പോ..താത്താനെ മൊഴി ചൊല്ലീട്ട് കാലെത്രയായി..ഓലെ മോളും ഞാനും ഒപ്പാ..ഓള്‍ക്ക് ഛര്‍ദി ആയതോണ്ടാ ഞാനൊറ്റക്ക് പരീക്ഷക്ക് പോയത്..ചുറ്റിക എടുത്തു തരാന്‍ പറഞ്ഞപ്പോ ഇങ്ങളെ കൊറെ കാലായി അവിടെ കാണണതോണ്ട് പേടിയൊന്നും തോന്നീല..അല്ലേലും പാമ്പിനേം നായിനേം മാത്രേ നിക്ക് പേടി ഇണ്ടാര്‍ന്നോള്ളൂ'.

ഗദ്ഗദം അവളുടെ തൊണ്ടയില്‍ കുറുകി..തെല്ലിട കഴിഞ്ഞു അവള്‍ വീണ്ടും തുടര്‍ന്നു

'പരീക്ഷക്കിരിക്കാനുമായില്ല, ക്ലാസ്സില്‍ ഞാനാ ഫസ്റ്റ്..ഓണപ്പരീക്ഷയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് സയിന്‍സ്ടീച്ചര്‍ സമ്മാനം തരുമെന്ന്! പറഞ്ഞിരുന്നു.. കഴിഞ്ഞ കൊല്ലമൊരു ചിത്രകഥബുക്കാ കിട്ടിയത്..എന്തു മിനുസാ പേജുകള്‍..എത്ര ചിത്രങ്ങളാ..അതിപ്പഴും വീട്ടിലുണ്ട്..പുസ്തകങ്ങളൊക്കെ നിങ്ങള്‍ വലിച്ചു കീറിയതെന്തിനാ? താത്താന്റെ മോള്‍ക്ക് എടുക്കായിരുന്നു..കീറിക്കളഞ്ഞ യുണിഫോം പഴയതായതോണ്ട് സാരമില്ല..എന്റെ കാലുകള്‍ നിങ്ങള്‍ കല്ലില്‍ വരിഞ്ഞു കെട്ടിയിട്ട് കണ്ടോ ചോര കട്ടപിടിച്ചിരിക്ക്ണ്..കുറെ വേദനിപ്പിച്ചെന്നെ..ഒക്കെ ക്ഷമിക്കാം..പക്ഷെ വസ്ത്രങ്ങളില്ലാതെ എല്ലാവര്‍ക്കും മുന്നില്‍ നാണം കെടാന്‍ എന്നെ ബാക്കി വെച്ചില്ലേ..അതു പൊറുക്കാനാവില്ല..എത്ര തുണികളിലാണ് ജീവിച്ച നാള്‍ ദേഹത്തെ പൊതിഞ്ഞു സൂക്ഷിച്ചത്..'

ഒരലയൊലി പോലെ അവളുടെ സ്വരം നേര്‍ത്തില്ലാതായി..അവന് വല്ലാത്ത ആശ്വാസം തോന്നി..
ചീഞ്ഞു നാറുന്ന ഒരു ശവത്തെക്കുറിച്ചുള്ള വാര്‍ത്ത കോഴിക്കോട് വച്ചു കൂട്ടുകാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അവന്‍ ജ്വരബാധിതനെപ്പോലെ വിറച്ചു..പുഴുവരിക്കുന്ന ഒരു ശരീരം മുന്നിലൂടെ നടക്കുന്നു..രാജുവിന്റെ കഞ്ചാവു ബീഡിയില്‍ലേക്ക് അവന്റെ കൈകള്‍ വിറയലോടെ നീണ്ടു..

പോലീസ് അറസ്റ്റ് വാറണ്ടുമായെത്തുമ്പോള്‍ അവന്‍ നെറ്റിനുള്ളില്‍ പോള്ളിത്തിണര്‍ത്ത് ഞെരിപിരികൊള്ളുകയായിരുന്നു. സാരി കൊണ്ട് മറച്ച വലക്കുള്ളിലേക്ക് സാകൂതം നീളുന്ന കണ്ണുകള്‍..പോലീസെത്തിയതോടെ അതൊരു ജനക്കൂട്ടമായി..

'ഇവരെ ഒന്ന്! ഓടിച്ചു വിടൂ..' തൊലി തുളച്ചിറങ്ങുന്ന മിഴികളെയും അശ്ലീലച്ചിരികളെയും നേരിടാനാകാതെ അവന്‍ അലമുറയിട്ടു..അപ്പോള്‍ പഴയ ചുറ്റിക കൊണ്ട് അവന്റെ തലയില്‍ ആഞ്ഞടിച്ച് അവള്‍ മുറുമുറുത്തു

'കെട്ടിടത്തിനുള്ളില്‍ തീ കോരിയിട്ടത് ആരെന്ന്  നീ അതിശയിക്കുന്നുണ്ടാകും..ചാരക്കയില് പോലെ കരിഞ്ഞു കറുത്ത എന്റെ കൈകള്‍ കണ്ടില്ലേ? കനലെരിയുന്നത്? ഇപ്പോള്‍ പ്രതികാരം പൂര്‍ത്തിയായി..സ്ത്രീയുടെ നാണത്തെയും വസ്ത്രത്തെയും പറിച്ചെരിയുന്നവനേ, ശതാബ്ദങ്ങളോളം ഈ നോട്ടങ്ങള്‍ ശരങ്ങളായ് നിന്നിലേക്ക് പെയ്തിറങ്ങട്ടെ..അഴിക്കാനുള്ള നിന്റെ ആര്‍ത്തി അവസാനിക്കും വരെ..'
പരിഹാസത്താല്‍ വക്രിച്ച ചുണ്ടുകളോടെ അവള്‍ എഴുന്നേറ്റപ്പോള്‍ പുഴുക്കള്‍ നുരക്കുന്ന ഇളം മേനിയില്‍ നിന്ന്  ദുര്‍ഗന്ധമുള്ള മാംസത്തുണ്ടുകള്‍  മുഖത്തേക്ക് വീണ് അവന്റെ വദനം   ബീഭത്സമാകാന്‍ തുടങ്ങി..............                   

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

വിദ്യാഭ്യാസം(കഥ)



കാലുറയ്ക്കുള്ളില്‍ കത്തി തിരുകി, ബാഗിലെ കത്തി അതിന്റെ രഹസ്യയറയില്‍ ഇല്ലേയെന്ന് ഉറപ്പു വരുത്തി അവന്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പലരോടും കണക്ക് തീര്‍ക്കാനുണ്ട്, സിനിമയിലെ ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല് കെട്ടി, കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്‌റ്റൈലില്‍ സ്‌കൂളില്‍ പോകാനായിരുന്നു അവനിഷ്ടം..പക്ഷെ, ആ നശിച്ച സ്‌കൂള്‍ ഒന്നും അനുവദിക്കില്ല. എന്തിനാണീ അലമ്പ് സ്‌കൂളുകള്‍? ഒരു ഗുണ്ടയുടെ യഥാര്‍ത്ഥഫോമില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ..ഇപ്പോ ആകെയുള്ളത് രീത്തുവാണ്. തന്റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി..
സിനിമയിലും കമ്പ്യുട്ടര്‍ഗെയിമിലുമെല്ലാം ശക്തന്‍ വില്ലനാണ് ഹീറോ എത്ര മലര്‍ത്തിയടിച്ചാലും വില്ലന് തന്റെ ശക്തികൊണ്ട് ഉയര്‍ത്തെഴുന്നെല്‍ക്കാനാകും. എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നത്. അതുകൊണ്ടെന്താണ് പ്രയോജനം? ആയ കാലം എങ്ങനേലും വല്ലതും സമ്പാദിക്കണം. ലാവിഷായി ജീവിക്കണം, അതിനു പറ്റിയ പണി ക്വട്ടേഷന് പോവലാണ്. പിടിയിലാകാതെ പിടിച്ചു നിന്നാല്‍ കോടീശ്വരനാകാം, വല്ല കള്ളക്കടത്തും ഉണ്ടേല്‍ പിന്നെ പറയേം വേണ്ട..

എല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോന്ന്  ആരു കണ്ടു? മമ്മിക്ക് താന്‍ എങ്ങനേലും ഡോക്ടറോ എന്ജിനീയരോ ഐ എ എസോ ആയിക്കിട്ടിയാല്‍ മതി. എത്ര പഠിച്ചാലും കിട്ടാന്‍ പോണത് പണം തന്നെയല്ലേ? അതിനെന്തെല്ലാം കുറുക്കുവഴികളുണ്ട്..വേദപാഠക്ലാസ്സില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം 'നല്ലതേ ചെയ്യാവൂ, നല്ലതേ ചിന്തിക്കാവൂ...' ഭ്രാന്ത്, അല്ലാതെന്ത്? അവനവന് മെച്ചം കിട്ടുന്നതെന്തോ അതു തന്നെ നല്ലത്..മമ്മി അച്ചനോട് പറയുന്നത് കേള്‍ക്കാം

 'ഞാന്‍ അന്യനാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നത് എന്റെ മോന് വേണ്ടിയാണച്ചോ. അവന്റെ എല്ലാ കാര്യത്തിലും ഒരു കണ്ണു വേണം..അവനെ നല്ല കുട്ടിയാക്കണം..അവന്റെ ഡാഡിയെപ്പോലെ ഒരു മൃഗമല്ല..'  

ഡാഡി- മമ്മി ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല അയാളുടെ..എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല. ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും ചോദിക്കാറുമില്ല, താന്‍ വലിയ ആളായില്ലേ..പതിനേഴ് വയസ്സ് അത്ര ചെറിയ പ്രായമല്ലല്ലോ..ഒരു കാര്യവും താന്‍ കുറെയായി മമ്മിയോട് ചോദിക്കാറില്ല..ഗള്‍ഫില്‍ ജോലി എങ്ങനെയെന്നോ, സുഖമാണെന്നോ, ഒന്നും..തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടു കണ്ടാവും അവര്‍ ഇടയ്ക്കിടെ അച്ചനോട് പതം പറയുന്നത്'- "പാറയാ അച്ചോ ഇച്ചെക്കന്റെ മനസ്സ്, ഇതയാളുടെ തനിപ്പകര്‍പ്പാ..ഞാന്‍ കഷ്ടപ്പെടുന്നത് എന്തിനാ? പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ, അത്ര തന്നെ..'

'അതു ശരിയാ'താന്‍ മനസ്സില്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ നയിക്കാന്‍ പോകുന്നവന് എവിടെയാണ് അമ്മയെ പുന്നാരിക്കാന്‍ സമയം? കുറച്ചു കാശു ചെലവാക്കി വളര്‍ത്തീന്നു വെച്ച് വയസ്സായ അച്ഛനേം അമ്മയേം നോക്കിയിരിക്കലാണോ മക്കള്‍ക്ക് പണി? വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

 ഹോസ്റ്റലില്‍ നിന്നും അധികദൂരമൊന്നുമില്ല സ്‌കൂളിലേക്ക്..അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.. എല്ലാം കഴിയുമ്പോള്‍ പോലീസ് പിടിക്കാതെ നോക്കുകയും വേണം..

 പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന്റെ പിറകിലെത്തി. ബാഗുള്ളത് കൊണ്ട് പിറകില്‍ നിന്ന് ശരിയാവില്ല..വട്ടം പിടിച്ച്, വാ പൊത്തി ആദ്യത്തെ പ്രയോഗം നടത്തിയെങ്കിലും സിനിമയില്‍ കാണുന്ന അത്ര എളുപ്പമായില്ല കത്തി വലിച്ചൂരല്‍..ചോര കണ്ടപ്പോഴാകട്ടെ, തല കറങ്ങുന്നു..വില്ലനില്‍ നിന്ന് വിരുദ്ധമായി ബോധം മറഞ്ഞ് ഒരു ഭീരുവായി താന്‍ നിലത്തു വീണു..

കണ്ണു തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു, തുറിച്ചു നോക്കുന്നു. എണീറ്റോടാന്‍ ശ്രമിച്ചു. കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു..താനിത്രയും പേടിത്തൊണ്ടനായല്ലോ..വിചാരിച്ചപോലെ ഒന്നും നടന്നില്ല, ഗുണ്ടാത്തലവനെന്ന തന്റെ സ്വപ്നം ..
മമ്മി ആരെക്കൊണ്ടെങ്കിലും രക്ഷപ്പെടുത്തുമായിരിക്കും. ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്..

കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ അവന്‍ എല്ലാവരെയും തുറിച്ചു നോക്കി .........  

2014, ജൂലൈ 25, വെള്ളിയാഴ്‌ച

എന്റെ അസ്ഥിപഞ്ജരമേ...........(കവിത)



എന്റെ കരളേ, എന്റെ ഖല്‍ബേ എന്നെല്ലാം നീ വിളിച്ചപ്പോള്‍, അന്ന്
എന്റെ വൃക്കേ, എന്റെ കുടലേ, എന്റെ മൂത്രാശയമേ, എന്റെ തലച്ചോറേ
എന്നൊക്കെയും നീയെന്നെ വിളിക്കുമെന്ന് ഞാന്‍ കരുതി...
ആന്തരാവയങ്ങള്‍ എല്ലാം ഒരുപോലെയാണല്ലോ
ബാഹ്യാവയവങ്ങളെപ്പോലെ ഒന്നു മറ്റൊന്നിനേക്കാള്‍ മേന്മയുള്ളതല്ലല്ലോ
എന്തോ? നീയങ്ങനെ വിളിച്ചില്ല ...
കരളേ, കരളിന്റെ കരളേ, അങ്ങനെയായിരുന്നു നിന്റെ
അധികസന്ദേശങ്ങളും തുടങ്ങിയത്...
ഹോ! അതു വായിച്ചപ്പോഴൊക്കെ നിന്റെ സ്‌നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുന്നല്ലോ എന്ന ഉള്‍പ്പുളകമായിരുന്നു..
പിന്നെ കാലം പടങ്ങളോരോന്നായ് പൊഴിച്ചു,
മടുപ്പ് മൂത്തു പഴുത്തു...
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും
കാരണം മടുപ്പിന്റെ ദംശനത്താല്‍ നിനക്കു ഞാന്‍ നീലിച്ചുപോയി,
വിഷപദാര്‍ത്ഥംപോലെയായി, വെറും ദുശ്ശകുനമായി...
ഇപ്പോള്‍ എന്റെ അസ്ഥിപഞ്ജരമേ എന്നു വിളിച്ചു ലാളിക്കാന്‍
ആരെങ്കിലും എന്നെ സ്‌നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന........................


2014, ജൂലൈ 11, വെള്ളിയാഴ്‌ച

കാഴ്ചയ്ക്കപ്പുറം(കഥ)


'എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം ,കണ്ണടകള്‍ വേണം '



 വാര്‍ത്തകള്‍ക്കിടെ, പെട്ടെന്നാണ് ടീവിയുടെ ചില്ലുപായയിലേക്ക് ഒരു പെണ്‍കുട്ടി ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങിയത്. വശങ്ങളില്‍ പിടിപ്പിച്ച ചിറകുകള്‍ താഴ്ത്തി നഗ്‌നമായ വയറിനെ പൊലിപ്പിച്ചുകൊണ്ട് ഒരു സര്‍പ്പത്തെപ്പോലെ അവള്‍ ആടിയുലഞ്ഞു. പിന്നെ മനോഹരമായി, ആകാശത്തിനഭിമുഖമായി ഒരു വില്ലുപോലെ വളഞ്ഞു. ചറുപിറേന്ന് ഒരു ചെറുമഴയായി ചോക്കലേറ്റുകള്‍ അവളുടെ ദേഹത്തേക്കുതിര്‍ന്നു.........................
ഓരോ പരസ്യം കഴിയുമ്പോഴും ഒരു സിനിമ കണ്ട പ്രതീതിയാണ് രാധയ്ക്ക്..പിന്നെയും രണ്ടു പരസ്യങ്ങള്‍ കഴിഞ്ഞാണ് വാര്‍ത്തയില്‍ എല്ലിന്കൂടായ ഒരുത്തനെ പോലീസ് തല്ലിച്ചതക്കുന്നത് കണ്ടത്..വായുവിലൂടെ മലക്കം മറിഞ്ഞ് ഒരു കണ്ണട, വെളുത്ത കാറിന്റെ ടയറുകള്‍ക്കടിയില്‍ ഭസ്മമായി..

'എന്റെ ശ്രീനി...........' ഒരു വിതുമ്പലോടെ അവള്‍ ചാടിയെഴുന്നേറ്റു. പത്തു വര്‍ഷങ്ങളുടെ ഓര്‍മകളൊന്നാകെ പൊടിഞ്ഞ കണ്ണടചില്ലുകളായി അവരുടെ ഉള്ളിലേക്ക് താഴ്ന്നിറങ്ങി ചോര തെറിപ്പിച്ചു..കുരുടനെപ്പോലെ തപ്പിത്തടഞ്ഞ് അവന്‍ നിലവിളിച്ചു.  'എന്റെ കണ്ണട..എനിക്കൊന്നും  കാണുന്നില്ലല്ലോ...'

'എടീ, നിന്റെയാ ചെറുക്കന്‍ അടുത്തു തന്നെ കാലിയാകുന്ന ലക്ഷണംണ്ട്..കൈക്കൂലി വാങ്ങിയ ആരെയോ അവനും കൂട്ടുകാരും നന്നായി പെരുമാറിയത്രെ..ഇവനാരാ? ഹരിശ്ചന്ദ്രനോ? നാടു നന്നാക്കാനിറങ്ങിയിരിക്കുന്നു..എല്ലിന്‍കൊട്ടയെ ആദ്യം മനസ്സിലായില്ലാട്ടോ. പിന്നെയാ കണ്ണട കണ്ടപ്പോഴാണ്...' വെളുക്കനെ ചിരിച്ചു കൊണ്ട് തോമസ് പറഞ്ഞുകൊണ്ടിരുന്നു. വെറുപ്പോടെ മുഖം തിരിച്ച് അവര്‍ ക്യാരറ്റ് അരിയുന്നത് തുടര്‍ന്നു..

മുമ്പ്, വളരെ മുമ്പ്, കണ്ണടയിലൂടെ കൂര്‍പ്പിച്ചു നോക്കി ദേഷ്യത്താല്‍ മുഖം തുടുത്ത് ശ്രീനി ഒച്ചയിട്ടു..
'ആരാണയാള്‍? എന്തിനാ എപ്പഴും ഇവിടെ വരുന്നത്? ഇഷ്ടമല്ല എനിക്കയാളെ, എല്ലാരും കളിയാക്കുന്നു, നിന്റമ്മേ അയാള് കെട്ടിയോടാ? ഇതും പറഞ്ഞ് സ്‌കൂളില്‍ എത്ര പേരോടാ അടി കൂടിയത്, നോക്കിക്കോ, ഒരൂസം അയാളെ ഞാന്‍ കൊല്ലും'.

ഞെട്ടിപ്പോയി, എത്ര ലളിതമായി പറയുന്നു, കൊല്ലുമെന്ന്..തോമസും, തനിക്ക് അവനോളം പ്രിയപ്പെട്ടതാണെന്ന് അവനറിയില്ലല്ലോ...അതിന്റെ പേരില്‍ മാത്രം അകന്നു പോയ അവന്റെ അച്ഛന്‍......സങ്കടത്തോടെ അവനെ കരവലയത്തിലാക്കി ഒരുമ്മ കൊടുക്കാന്‍ നോക്കി. ഈര്‍ഷ്യയോടെ കൈകള്‍ തട്ടി മാറ്റി അവന്‍ അമ്പലക്കുളത്തിനു നേരെ നടന്നു..
അവര്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ മുറ്റം, ഈ മണല്‍ എല്ലാം ആ കാലടികളെ ഓര്‍ക്കുന്നുണ്ടാകും..എവിടെയാണ് താമസമെന്ന് ആര്‍ക്കറിയാം? തോമസിനത്രയും സന്തോഷം..'പോയി തുലയട്ടെ..ആ ചെക്കന്റെ പുളിച്ച നോട്ടം കൊണ്ട് വല്ല സ്വൈര്യവുമുണ്ടായിരുന്നോ?'

അന്ന് –സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ അവന്‍ ഉത്സവത്തിമര്‍പ്പിലായിരുന്നു..ഓടി വന്നു കെട്ടിപ്പിടിച്ച് അവന്‍ പോക്കറ്റില്‍ നിന്നും ഭംഗിയുള്ളൊരു കണ്ണട പുറത്തെടുത്തു. വീണു പൊട്ടാതിരിക്കാന്‍ പിറകില്‍ നിന്നു തൂങ്ങുന്ന കറുത്ത ലേസ്, കണ്ണട മാല പോലെ കഴുത്തില്‍ തൂക്കി അവന്‍ പുഞ്ചിരിച്ചു 'ആല്‍ത്തറേലെ സന്യാസി തന്നതാ..ആരും കാണാത്തതൊക്കെ ഇതോണ്ട് കാണൂത്രെ..'നിലത്തേക്ക് കൂന്നിരുന്ന്  അവന്‍ ആര്‍ത്തു വിളിച്ചു, നോക്കമ്മേ, എന്തു വലിയ പുഴുക്കള്‍, ഉറുമ്പുകള്‍..........'

കൊഴിയുന്ന ദിനങ്ങല്‍ക്കൊപ്പം അവന്റെ പ്രസന്നതയും കുറഞ്ഞുകൊണ്ടിരുന്നു..പഠിക്കാനൊന്നും യാതൊരു താല്പര്യവുമില്ല..ഏതു നേരവും ആ കണ്ണടയുമായാണ് നടപ്പ്..ഒരിക്കലത് പിടിച്ചു പറിക്കാന്‍ നോക്കിയതാണ്..പക്ഷെ പിന്നെയൊരിക്കലും അത് കാണാന്‍ കൂടി കിട്ടിയില്ല..ഉറക്കില്‍ ഇടയ്ക്കിടെ അവന്‍ നിലവിളിക്കുന്നത് കേള്‍ക്കാം'അയ്യോ, കൊല്ലല്ലേ, നോക്കമ്മേ, ചോര, എല്ലായിടത്തും ചോര..........'

വല്ലാത്ത ആധിയായി, അവനു പറയാനുള്ളത് ശ്രദ്ധിക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊക്കെ? നശിച്ചയാ കണ്ണട ഒന്നു കയ്യില്‍ കിട്ടിയെങ്കില്‍............എന്തെല്ലാം വ്യസനിപ്പിക്കുന്ന വാര്‍ത്തകളാണ് നിത്യേന..അവനാണെങ്കില്‍ ചെറിയൊരു കാര്യം മതി കരയാന്‍..മുതിര്‍ന്നൊരു ചെറുക്കനെ എത്ര വരിഞ്ഞു കെട്ടാനാകും?ഒരിക്കലവന്‍ പറഞ്ഞതു കേട്ട് താനതിശയിച്ചു പോയി'അമ്മേ, ഇന്നലെ ഞാന്‍ കണ്ട സ്വപ്നം കേള്‍ക്കണോ? ഒരു വൃത്തി കെട്ട ചേരിയില്‍ കോലം കെട്ട കുറെ പെണ്‍കുട്ടികള്‍ ഭയന്നു നിലവിളിക്കുന്നു..പാവാടകള്‍ അവര്‍ മുറുക്കെപ്പിടിച്ചിരുന്നു, ആരോ അതഴിക്കാന്‍ വരുമെന്ന് പേടിച്ച പോലെ....'

ദേഷ്യത്തോടെ താന്‍ നെറ്റി ചുളിച്ചു. 'എന്താ നിന്റെ വിചാരം? തെണ്ടി നടക്കണ നേരം കൊണ്ട് വല്ല പുസ്തകോം എടുത്ത് പഠിച്ചൂടെ നിനക്ക്?'

തന്റെ ശകാരങ്ങളെ വകവെക്കാതെ പുതിയ കാഴ്ചകള്‍ക്കായി മിഴികള്‍ തേച്ചു മിനുക്കി അവന്‍ പുറത്തിറങ്ങി..

'ദാ ,നിനക്കൊരു ഫോണ്‍ ,ചാനലീന്നാ, നിന്റെ മോനിപ്പോ വല്യ പ്രശസ്തനല്ലേ?'തോമസ് അവജ്ഞയോടെ ഫോണ്‍ നീട്ടി..

'ഹലോ '
'ഹലോ മാഡം, ഇപ്പോള്‍ ഞങ്ങളുടെ ന്യൂസ് കണ്ടല്ലോ അല്ലേ?'
'എന്താ വേണ്ടത്?' ഒരല്പം ശബ്ദമുയര്‍ത്തി അവര്‍.. 
'മറ്റൊന്നുമല്ല മാഡം, ഞങ്ങളൊരു പ്രോഗ്രാമൊരുക്കുന്നു, നിങ്ങളുടെ മകന്റെ ചെറുപ്പകാലം, ഒരു റിബലാവുന്നതിനു മുമ്പുള്ള സംഭവങ്ങള്‍..ഒക്കെ ചേര്‍ത്ത്..പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും, മാഡത്തിനും..'
'സോറി , എനിക്ക് തീരെ സുഖമില്ല. '
'സാരമില്ല മാഡം, ഞങ്ങള്‍ അടുത്താഴ്ച വരാം. പ്രതിഫലമൊക്കെ ഡീസന്റായിരിക്കും..'

അരിശത്തോടെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ ഒരിക്കലവനെ കണ്ടത് ഓര്‍ത്തു. ആല്‍ത്തറയില്‍ അവന്‍ പ്രസംഗിക്കുകയാണ്..ദൂരെയായിട്ടും അവന്റെ വാക്കുകളുടെ ഉഷ്ണം തന്നിലേക്ക് ചുടുകാറ്റായി പറന്നെത്തി..പ്രവാചകന്റേതുപോലെ തിളങ്ങുന്ന കണ്ണുകള്‍..മെലിഞ്ഞുണങ്ങിയ ദേഹം..താടിയും മുടിയും നീണ്ട് ഏതോ പുരാതനയുഗത്തിലേക്ക് യാത്ര പോണ പോലുള്ള കോലം..കണ്ണട തിളക്കത്തോടെ കഴുത്തില്‍ തൂങ്ങുന്നു...
കണ്ണില്‍ ഇരുള്‍ നിറഞ്ഞപ്പോഴെങ്കിലും അവനീ മടിയിലേക്ക് തിരിച്ചെത്തുമോ? അന്ധനായ ഒരുത്തന് ഇനിയെങ്ങനെ വിപ്ലവം നടത്താനാവും? ഇതു കൊണ്ടൊക്കെ എന്താണ് പ്രയോജനം? അവന്‍ തന്റെ പഴയ, കൊച്ചടി വെക്കുന്ന ശ്രീനി ആയെങ്കില്‍.........
പിന്നെയും, ടീവിയുടെ ചില്ലുകണ്ണുകള്‍ ചിരിച്ചു..ബോംബിങ്ങില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍, ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍ക്ക് മീതെ ചുവന്ന പരസ്യവാചകം തെളിഞ്ഞു   'ഈ ലൈവ് സീനുകള്‍ നിങ്ങള്‍ക്കായി സ്‌പോണ്‌സര്‍ ചെയ്യുന്നത്.............'   

2014, ജൂലൈ 4, വെള്ളിയാഴ്‌ച

അരഞ്ഞരഞ്ഞ്(കഥ)

രോഗമായി കിടന്നപ്പോഴാണ് സ്വന്തമായ സമയം വിഷാദച്ചിരിയുമായി അവരുടെ മുന്നില്‍ ഒതുങ്ങിയിരുന്നത്. കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു, സ്വന്തമായ ഇത്തിരി സമയത്തിന്..എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന്..ഇന്നിപ്പോ എഴുതാന്‍ വിറയ്ക്കുംകൈകള്‍ വഴങ്ങില്ല, തിരശ്ശീലകള്‍ വീണ കണ്ണുകള്‍ അനുവദിക്കില്ല..ചവച്ചു ചതച്ച് ചവറു പരുവമായപ്പോഴാണ് സ്വന്തമായ സമയം നീണ്ടു പരന്നു കിടക്കുന്നത്..

എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം? നീണ്ടിരുണ്ട നാട പോലെ നീങ്ങിപ്പോയ വര്‍ഷങ്ങള്‍..അതിനിടയില്‍ മൂന്നാലു കുഞ്ഞുങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..അങ്ങനെയങ്ങനെ കൂലിയില്ലാജോലികളുടെ ചതുപ്പില്‍ മുങ്ങിക്കിടപ്പായിരുന്നു ആത്മാവും ശരീരവും..രാത്രി, പതിനൊന്നു മണിയെ ശ്വാസം മുട്ടി വലിഞ്ഞു തൊടുമ്പോള്‍ തന്നെ ഒരു ശത്രുവെന്നോണം ബന്ധനത്തിലാക്കുന്ന അടുക്കളയുടെ ചങ്ങലകളറുത്ത് അഗ്‌നിയുടെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്നും വിടുതല്‍ നേടി മറ്റൊരു കനല്‍പ്രഭാതത്തിലേക്ക് കണ്ണടയ്ക്കും. പുകയുന്ന അടുപ്പുകള്‍, ആളിക്കത്തുന്ന തീ, ഉണങ്ങിയ വിറകുകള്‍ പഴങ്ങള്‍, പച്ചക്കറികള്‍ അങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ മനസ്സിലൂടെ ഇടറി നീങ്ങും..വെന്തു തീരുന്ന സ്വന്തം ജീവിതം.. ആരും വരില്ല കൂട്ടിരിക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം ..മറ്റാരും വരില്ല കൂടെ, അതില്‍  പ്രവേശിക്കാന്‍.. ഒറ്റയ്ക്ക്, ഒരുപാട് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണം യാത്രയത്രയും..ഓരോന്ന് ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാവും ഭര്‍ത്താവിന്റെ ഈര്‍ഷ്യ

'ഇങ്ങനത്തെ മണ്ണു പോലുള്ള പെണ്ണുങ്ങളായാ ആണുങ്ങള്‍ വഴി തെറ്റാതിരിക്കോ? നിനക്കാകെ ഉറങ്ങണം..പെണ്ണായാ ആണിനെ കെട്ടിയിടാന്‍ കഴിയണം സ്വന്തം ശരീരം കൊണ്ട്..'

'ശരിയാണ് ,'ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ട് തുറന്ന് അവള്‍ മനസ്സിലുരുവിടും..ഇനീപ്പോ തുള വീണ ഈ സത്രവും തന്നെ കൈ വിട്ടാല്‍ പേമാരിയില്‍ എന്തു ചെയ്യുമാവോ? കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കുമാവോ? യാതൊരു താല്‍പര്യവുമില്ലാതെ അയാള്‍ക്ക് വേണ്ടിയൊരു ഭക്ഷണപാത്രമാകുമ്പോള്‍ അവള്‍ പിന്നെയും ചിന്തിക്കുംഒരിക്കലും ഉത്തരം കിട്ടാത്ത ജീവിതമെന്ന പദപ്രശ്‌നത്തെപ്പറ്റി..

ഭാഗ്യം! മകള്‍ മരണപ്പെട്ടു..അവര്‍ സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു..ദിനം തോറും അന്യരായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക് വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം, സ്വപ്‌നങ്ങള്‍ എല്ലാം ഒരു ഉപ്പേരിക്കെന്നോണം കഷ്ണിച്ചത്..വ്യസനത്തിന്റെ തീമരത്തിനു ചുവട്ടിലിരിക്കാനാണ് ഈ കണ്ട വഴിയെല്ലാം അലഞ്ഞത്..

സ്വന്തമായ കുറച്ചു സമയം ഉണ്ടായിരുന്നെങ്കില്‍ എന്തിനെക്കുറിച്ചായിരുന്നു താനന്ന് എഴുതുക? വ്യര്‍ഥമായ ഒരു യാത്രയെക്കുറിച്ചോ? നഷ്ടമായ ബാല്യത്തെക്കുറിച്ചോ? സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന യൌവനത്തെക്കുറിച്ചോ? കിടപ്പില്‍ നിന്നെണീക്കാതെ ഇരുപതു വയസ്സു വരെ തന്റെ തോളിലൊരു പെരുങ്കല്ലായി തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ? പരിഗണനയോടെ രണ്ടു വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത ആണ്‍മക്കളെക്കുറിച്ചോ? 'നിങ്ങടെ അമ്മേ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കിക്കോ' എന്ന് ആക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ? ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പതഞ്ഞൊഴുകുന്ന വിഷയങ്ങള്‍..കണ്ടെത്തണം..പുതുമ നിറഞ്ഞ മറ്റൊരു വിഷയം..

'ഏറ്റം കഠിനമായതും ഇതിനു ഈസി..ജീവിതം ആഘോഷമാക്കൂ..'മുമ്പൊരിക്കല്‍ കണ്ട മിക്‌സിപ്പരസ്യം പൊടുന്നനെ അവരുടെ മനസ്സിലേക്ക് ഊര്‍ന്നു വീണു..ഒരു സുന്ദരി കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഓണ്‍ ചെയ്യുമ്പോള്‍ ഒരു സംഗീതധ്വനിയോടെ മിക്‌സി വളരെ വേഗം അതെല്ലാം അരച്ച് തീര്‍ക്കുന്നതും..തന്റെ ലൊക്കട മിക്‌സി കൊടുത്ത് അതൊന്നു സ്വന്തമാക്കണം..ഒരു ഫാക്ടറിയുടെ ബഹളമാണ് തന്റെ മിക്‌സിക്ക്..ആരവത്തോടെയല്ലാതെ അതൊന്നും അരച്ചു എളുപ്പമാക്കില്ല..മഹാമല തലയില്‍ വീണാലും ചിരിക്കാനാവുക, കഠിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക, മിക്‌സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്. എക്‌സ്‌ചേന്ജ് ഓഫറുണ്ടായിട്ടും പഴയത് മാറ്റാനോ പുതിയ സംഗീതം സ്വന്തമാക്കാനോ ഭര്‍ത്താവിന്റെ സമ്മതമുണ്ടായില്ല..

'എന്റെ അമ്മ അമ്മീലാ അരച്ചിരുന്നത്..എന്തായിരുന്നു ആ കറികളുടെ ഒരു സ്വാദ്..നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ..എന്താപ്പോ ഇവിടെ ഇത്ര വല്യ പണി?'

'ഹേയ്, ഒരു പണിയുമില്ല..'വെറുപ്പോടെ വാക്കുകളെ അയാളിലേക്ക് ചുരുട്ടിയെറിഞ്ഞ് മകളുടെ അടുത്തെത്തി..ഓ! ദുര്‍ഗന്ധം കൊണ്ട് ആരും അടുക്കില്ല..അപ്പിയിലും മൂത്രത്തിലും അവള്‍ വാടിയ താമരപ്പൂ പോലെ കിടക്കുന്നു..ഒരു നേരമെങ്കിലും ഇവളെ പരിചരിച്ചിരുന്നെങ്കില്‍ അയാളാ വിഷംചീറ്റുംവാക്കുകളാല്‍ ഇങ്ങനെ കൊത്തുമായിരുന്നോ? ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്..തന്റെ ത്യാഗങ്ങള്‍ വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലെറിയാനുള്ളതോ? ഗള്‍ഫില്‍ നിന്ന്  ആങ്ങളയെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ആ മിക്‌സി വാങ്ങിത്തരാനാണ്..തന്റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്റെ ഒരു നൂല്‍തുണ്ട് നീട്ടി അവന്‍ ചിരിച്ചു. 'അന്ന് നിന്റെയീ കല്യാണം നടത്തേണ്ടിയിരുന്നില്ല..എന്താ ചെയ്യാ? വിധിയെ ആര്‍ക്കാ തടുക്കാമ്പറ്റാ?'

ഏഴായിരം രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോള്‍  എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി..കുരുമുളകും മഞ്ഞളുമൊക്കെ പൊടിച്ചെടുക്കുമ്പോള്‍ തന്റെ ഉള്ളില്‍ എരിഞ്ഞു പുകയുന്ന അനേകം അസ്വസ്ഥതകളെയും  ജാറിലേക്ക് കുടഞ്ഞിട്ടു. ടാല്‍ക്കംപൌഡര്‍ പോലെ മിനുസപ്പെട്ട് അവ കുസൃതിയോടെ  ചിരിച്ചു.

അങ്ങനെ പത്തു കൊല്ലത്തോളം  സന്തതസഹചാരിയായിരുന്ന മിക്‌സിയാണ് മകളുടെ മരണത്തെത്തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായത്.താനെത്ര സൂക്ഷ്മതയോടെ കൊണ്ടു നടന്നതായിരുന്നു..പൊട്ടിക്കിടക്കുന്ന,മഞ്ഞള്‍ പുരണ്ടു വൃത്തികേടായ അതിന്റെ അവയവങ്ങള്‍..തന്റെ ജീവിതവും ഒരു ചില്ലുപാത്രമായിരുന്നു, ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു..

പിന്നീടധികദിവസം  അമ്മിയില്‍ അരക്കേണ്ടി വന്നില്ല..ജോലിക്കു പോകുന്ന മരുമക്കള്‍ എന്നേ വേറെ ചേക്കേറിയിരുന്നു. ഒരു ചമ്മന്തിക്ക് അല്പം തേങ്ങ അരച്ചെടുക്കുമ്പോഴാണ് തല ചുറ്റാന്‍ തുടങ്ങിയത്.അതു വരെ നേരെ കണ്ട കാഴ്ചകളെല്ലാം കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു. പിന്നെ ആരോ തന്നെ നിലത്തേക്ക് മറിച്ചിട്ടു..
പുറത്തെങ്ങോ പോയി മടങ്ങിയ ഭര്‍ത്താവ് ഒരു ചായക്ക് ആവശ്യം വന്നപ്പോഴാണ് ഭാര്യയെ തിരഞ്ഞത്..വര്‍ക്ക്ഏരിയയില്‍ ചത്ത പോലെ കിടക്കുന്ന ആ പേക്കോലത്തെ അയാള്‍ എങ്ങനെയൊക്കെയോ കട്ടിലിലെത്തിച്ചു.

രോഗപ്പുതപ്പ് അങ്ങനെ  ആസകലം പൊതിഞ്ഞു..വസന്തം ഒരോര്‍മത്തെറ്റു പോലെ  പുളച്ചു നീന്തി..ഏതാണ് സത്യം? വിത്തിന്റെ മുള പൊട്ടലോ മരത്തിന്റെ പൂക്കാലമോ? പൂ കൊഴിയലോ? നരച്ച മുടിച്ചുരുള്‍ ചെറുകാറ്റില്‍ കണ്ണിനെയും  മൂക്കിനെയും ചൊറിഞ്ഞു..അരിച്ചു നടക്കുന്ന പേനുകള്‍ തലയിലെ ചോര കുടിച്ച് ചുണ്ടു തുടച്ചു..ശരീരം മറ്റേതൊക്കെയോ ജീവികളുടെ ആഹാരമാകാന്‍ തുടങ്ങുന്നു....

ഈ കഠിനകാലത്തെ ഏതു മിക്‌സിക്കാണ് അരച്ചു സംഗീതമാക്കാനാവുക?  ചരിഞ്ഞു കിടക്കാന്‍ ആഗ്രഹം തോന്നി ..ദേഹത്തിന്റെ ഭാഗമേയല്ലാത്തത് പോലെ ഇടതു വശം ഒരു മരക്കഷ്ണമായി..ഇനിയെന്തു ചെയ്യും? കണ്ണീര്‍ ബാക്കിയില്ലാത്ത കണ്ണുകള്‍ ചുട്ടു പൊള്ളി..കുമിയുന്ന ഇരുള്‍മേഘങ്ങള്‍ ഒരു വന്‍പേമാരിയെ ഗര്‍ഭം ധരിച്ച് വേദനയോടെ ഇഴഞ്ഞു നീങ്ങി......................           

2014, ജൂൺ 21, ശനിയാഴ്‌ച

പരിസ്ഥിതി ദിനം(കഥ)

'
"അപ്പോള്‍ കുട്ടികളേ, നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്നും രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്..ചുരുട്ടിയ നമ്മുടെ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ , പുതുനാമ്പുകള്‍ വച്ചു പിടിപ്പിക്കാനായി..'

ഒരു മഴ പെയ്തു തീര്‍ന്ന പോലെ ഹെഡ് മാസ്റ്ററുടെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ തുരുതുരാ കയ്യടിച്ചു, മറ്റൊരു ചന്നംചിന്നം മഴ..വെയിലിന്റെ ചുടുംശരങ്ങള്‍ക്കു കീഴെ കുട്ടികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറോളമായി..എപ്പോഴാണീ പ്രസംഗങ്ങള്‍ ഒന്നു തീരുക..കിരണിന് വെയിലിലേക്ക് നോക്കി നോക്കി   കണ്ണു   വേദനിച്ചു..

'അസ്സംബ്ലി ഡിസ്‌പേഴ്‌സ്'- അലര്‍ച്ച പോലുള്ള  ആ വാക്കുകള്‍ കേട്ട് കിരണ്‍ ഞെട്ടിപ്പോയി..മറ്റെതൊക്കെയോ സാറന്മാര്‍ പ്രസംഗിച്ചതും ദേശീയഗാനം ചൊല്ലിയതും ഒന്നും അവന്‍ കേട്ടിരുന്നില്ല..അതാണ് കുഴപ്പം, അധികസമയവും  അവന്റെ മനസ്സ് ഔട്ട് ഓഫ് കവറേജ് ഏരിയയിലായിരിക്കും..അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ക്ലാസ്സില്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരും..

വൈകുന്നേരം മൂന്നരയോടെ ബെല്ലടിച്ചു. വരിയായി നീങ്ങുന്ന കുഞ്ഞിക്കരങ്ങളിലെല്ലാം ഓരോ തൈ..അതുമായി ബസ്സില്‍ കയറുമ്പോള്‍ തന്റെ വീട്ടിലിനി ഇതെവിടെ കുഴിച്ചിടുമെന്നാണ് അവന്‍ ആശങ്കപ്പെട്ടത്..വീടിനു മുന്നില്‍ ഉഗ്രനൊരു കോണ്ക്രീറ്റ് പൂന്തോട്ടമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍..മാന്‍, കൊക്ക്, പാമ്പ് തുടങ്ങിയവയുടെ ശില്പങ്ങള്‍ ആ തോട്ടത്തിന് ഒരദ്ഭുതച്ഛായ നല്‍കി..

കിരണിന്റെ അച്ഛന്‍ കൃഷി ഓഫീസറാണ്. നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും കൃഷിസംബന്ധമായ അനേകം വകുപ്പുകളും ഉപവകുപ്പുകളും എമ്പാടുമുണ്ട്..കൃഷി വകുപ്പ് ഒരു ചടങ്ങു പോലെ ഇടയ്ക്ക് വല്ല തെങ്ങിന്‍ തൈകളോ മാവിന്‍ തൈകളോ വിതരണം ചെയ്യും. വറവുചട്ടിയായിത്തീര്‍ന്ന ഭൌമതലം ഒന്നും മുളപ്പിക്കുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം..ഉണങ്ങി മൊരിഞ്ഞ കുളങ്ങളും പുഴകളും മഴക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറെയായി..ഏതോ ദൂരദിക്കില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്? കുടിവെള്ളമെങ്കിലും കിട്ടുമല്ലോ..

കിരണ്‍ കുഞ്ഞായിരിക്കുമ്പോള്‍ മുറ്റം നിറയെ മരങ്ങളും തോട്ടം നിറയെ ചെടികളുമായിരുന്നത്രെ..രണ്ടില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു അമ്മമ്മയെ പ്രായമായവരുടെ വീട്ടിലേക്ക് മാറ്റിയത്..മുത്തശ്ശിയുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട അവന്‍ അലറിക്കരഞ്ഞു നോക്കി. ജലപാനമില്ലാതെ പ്രതിഷേധിച്ചു നോക്കി. കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്നും നിറയെ അടി കിട്ടിയത് മിച്ചം..അമ്മമ്മ നട്ട മാവുകളും തെങ്ങുകളും അഭിമാനത്തോടെ അവര്‍ കാണിച്ചു തന്നിരുന്നു..

'മോനേ,' പുഞ്ചിരിച്ചു കൊണ്ട് അവര്‍ പറയും.

'ഒരു ജീവന്‍ പച്ച പിടിക്കണേല്‍ വെള്ളോം വളോം മാത്രം പോര..സ്‌നേഹം വേണം. നമ്മളെത്ര സ്‌നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്റെ കാഫലം. ഈ നാട്ടുമാങ്ങ നീ തിന്നിട്ടില്ലല്ലോ, എന്താ മധുരം..എന്റമ്മ പാവം, അന്നൊക്കെ എന്തോരം കഷ്ടപ്പാടാര്‍ന്നു. പോരാത്തതിന് അച്ഛന്റെ കള്ളും കുടിച്ചോണ്ടുള്ള ഇടിയും..അതിന്റൊക്കെ എടേലും എന്റമ്മ എല്ലാവരെയും സ്‌നേഹിച്ചു. കുട്ട്യോള്‍ക്ക് കൊടുത്തതിന്റെ ബാക്കി ഈ മരങ്ങള്‍ക്കും ചെടികള്‍ക്കും കൊടുത്തു..അതോണ്ടെന്താ? എന്തു മധുരമുള്ള മാങ്ങകള്‍..എന്തു വാസനയുള്ള പൂക്കള്‍..'

അവന്‍ ആശ്ചര്യപ്പെട്ടു, എന്താണ് സ്‌നേഹം? എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന മത്സരിച്ചു മുന്നോട്ടോടാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഈ അച്ഛനമ്മമാര്‍ക്കോ സ്‌നേഹം?

കൃഷി ഓഫീസറല്ലേ, ആള്‍ക്കാരെക്കൊണ്ടു പറയിക്കണ്ടല്ലോ..അമ്മമ്മ പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍ അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി. ഒന്നു പോലും മുളക്കാതെ അച്ഛനെ നോക്കി പരിഹസിച്ചു..അമ്മമ്മയുടെ നാട്ടുമാവുകള്‍ ആദ്യം ഇല പൊഴിച്ചും പിന്നെ ശിഖരങ്ങളൊടിഞ്ഞും ജീവന്‍ വെടിയാനുമുണ്ടായില്ല താമസം..വെയിലിന്റെ അഗ്‌നിനാളങ്ങള്‍ വാതില്‍ തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കും. ഉള്ളിലെ എ സി ത്തണുപ്പിനെ ഞെരിച്ചു കൊല്ലും. കോണ്ക്രീറ്റ് പൂന്തോട്ടങ്ങളുടെ പരസ്യം പേപ്പറില്‍ കണ്ടാണ് അച്ഛന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തത്. പിറ്റേ ആഴ്ച തന്നെ അതിന്റെ പ്രതിനിധി വീട്ടിലെത്തി.

'ചൂട് കുറയൊന്നും ഇല്ലാലോ, അങ്ങനൊരു തോട്ടം ഉണ്ടായാലും?' അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടു വിടാതെ ചോദിച്ചു.

'അതില്ല, പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്. പണ്ടൊക്കെ നമ്മുടെ അമ്മമാര്‍ പറയാറില്ലേ, മുള്ളെടുക്കുമ്പോ, പച്ചയിലേക്ക് നോക്ക്, പച്ചയിലേക്ക് നോക്ക് എന്ന്..ഇതും അതു തന്നെ, വല്ലാതെ ടെന്‍സ്ട് ആയ നമ്മുടെ ജീവിതച്ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിനു ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാലോ..ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക്ക് ചെടികളും പൂക്കളും കോണ്ക്രീറ്റ് മരങ്ങളും ..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കിയാല്‍ മാത്രേ മനസ്സിലാവൂ. ആരും തൊട്ടു നോക്കാതിരിക്കാന്‍ കുറച്ചുയരത്തിലേക്ക് മുള്‍വേലി കെട്ടാം , എന്താ?'

അത് അച്ഛന് ബോധിച്ചു. വീട്ടില്‍ വന്നവരൊക്കെ ആ ഉദ്യാനം കണ്ടു വിസ്മയിച്ചു. 'വെള്ളത്തിനു ഇങ്ങനെ ക്ഷാമമുള്ളപ്പോള്‍, ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?' വന്നവര്‍ വന്നവര്‍ ചോദിച്ചു.

നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പ്രതിവചിക്കും, 'ഓ ,ഞാനൊരു കൃഷി ഒഫീസറല്ലേ? പേരിനെങ്കിലും ഒരു പച്ചപ്പ് വീട്ടുമുറ്റത്ത് വേണ്ടേ? കിട്ടുന്ന റേഷന്‍ വെള്ളം പിശുക്കി ഉപയോഗിക്കും. ബാക്കി ചെടികള്‍ക്കും കൊടുക്കും. പണം മുടക്കിയാല്‍ വെള്ളം കുറച്ചൂടെ കിട്ടുമല്ലോ..'

'എന്തിനാ ആ വേലി? ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?' ഏതേലും വിരുതന്‍ ചോദിക്കും.

'ഓ, ഏതൊക്കെയോ പിള്ളാര് ഇതിലെ തെണ്ടി നടക്കണണ്ട്. രാവിലത്തെ തിരക്കില്‍ ഗെയ്റ്റ് പൂട്ടാന്‍ മറന്നാല്‍ മതി എന്റെ തോട്ടം നശിക്കാന്‍..'

അച്ഛന്‍ മനോഹരനുണകളിലൂടെ എത്ര പേരെയാണ് വിഡ്ഢികളാക്കുന്നതെന്ന് അവനതിശയിച്ചു.

വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു നടന്നു. അമ്മമ്മയുടെ നാട്ടുമാവ് ഉണങ്ങി വീണ സ്ഥലത്ത് അവന്‍ കുഴിക്കാന്‍ തുടങ്ങി. മധുരമുള്ള മരത്തിന്റെ ഓര്‍മകള്‍ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു. അവനു സന്തോഷം തോന്നി, ഇവിടെ ഏതായാലും തന്റെ തൈ പച്ച പിടിക്കും. വാത്സല്യവും സ്‌നേഹവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു, അലിവിന്റെ തീര്‍ത്ഥം ധാര ധാരയായി ഒഴിച്ചു. തൈ തലയിളക്കി ചിരിച്ചു, അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു..ഒരു നിമിഷം കൂടി അതിനെ നോക്കി പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായി അമ്മ..

'സ്‌കൂള്‍ വിട്ടു വന്നതും എന്താ മണ്ണിലൊരു കസര്‍ത്ത്? ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ? ട്യുഷന് പോവാനുള്ളത് മറന്നോ?'

അമ്മയുടെ തടിച്ച കൈ അവന്റെ ദുര്‍ബലദേഹത്തെ നുള്ളി നോവിച്ചു. 'അവന്റൊരു തയ്യും മരവും' ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞുപച്ചപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.

'അമ്മേ,' പൊട്ടിയ കരച്ചില്‍ പണിപ്പെട്ടൊതുക്കി അവന്‍ വിക്കി 'സ്‌കൂളീന്ന് തന്നതാ, ഡയറിയില്‍ എഴുതാനുള്ളതാ...'

'എന്തോന്ന്? ഇല വരുന്നതോ? മൊട്ടിടുന്നതോ? അതിനു നീ അങ്ങേരെപ്പോലെ കൃഷി ഓഫീസറാകാന്‍ പോവാണോ? അതിനും ഈ കഷ്ടപ്പാടുകള്‍ വേണ്ട, ആ തോട്ടം പോലൊന്ന് മതി. അല്ലെങ്കിത്തന്നെ മണ്ണീ കെളക്കാനാണോ നിന്നെ സ്‌കൂളില്‍ വിടുന്നത്? എത്ര ബോര്‍ഡിങ്ങില്‍ ചേര്‍ത്തതാ, ഒരക്ഷരം ശ്രദ്ധിച്ചു പഠിക്കില്ല. ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്‌റ്റേറ്റ് സിലബസിലോട്ടു മാറ്റിയത്.. അപ്പൊ കെളക്കലും കൊത്തലും..ഹും..നിന്റെ അങ്കിള്‍ നിനക്ക് സെന്റ് തെരേസാസില്‍ സീറ്റ് ശരിയാക്കിയിട്ടുണ്ട്. ഏത് ആബ്‌സെന്റ് മൈന്‍ഡ് ഉള്ളോരും അവിടെത്ത്യാ ശര്യാവും. അത്രയാ ശിക്ഷകള്‍..ഡോക്ടര്‍ ആവണേല്‍ ഡൊനേഷന്‍ കൊറെ പൊടിക്കേണ്ടി വരും. സാരല്യ...വല്ല തവളേം കീറിപ്പഠിച്ചോ..അതാ ഇതിലേറെ ഉപകാരം..'

അവനൊന്നും മിണ്ടിയില്ല, ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പു പോലെ തന്റെ സന്തോഷങ്ങള്‍ക്കും ആയുസ്സില്ല. അമ്മമ്മയെ സ്വപ്നം കണ്ടെങ്കില്‍..പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്ക് കീഴെ പഴങ്കഥകള്‍ പറയുന്ന അമ്മമ്മ..നിലാവ് പെയ്തിറങ്ങണം, മഞ്ഞ് ദൂരേന്നു പുകയായി പരക്കണം..നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ വേണം..ഹാ..അവനാ ദൃശ്യത്തിന്റെ കുളിര്‍മ ഓരോ രോമകൂപത്തിലും അനുഭവിച്ചു..

സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ കൃത്രിമോദ്യാനം ഒന്നൂടെ ചന്തമാര്‍ന്നതായി..നോക്കിനോക്കിയിരിക്കെ ആ പച്ചപ്പെല്ലാം പൊഴിഞ്ഞു പോയെന്നും കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി. പ്ലാസ്റ്റിക് പൂക്കള്‍ തിളക്കമറ്റ് അരണ്ട പോലെ..അവനു കണ്ണു വേദനിച്ചു..കണ്ണീര്‍ കട്ടിക്കണ്ണടയെ ഉഴിഞ്ഞ് അവന്റെ കാഴ്ചയെ ഒരു നിമിഷത്തേക്ക് പുകയിലേക്ക് തള്ളിയിട്ടു.
'കിരണ്‍, കിരണ്‍..ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ?' അമ്മയുടെ തൊണ്ട കീറല്‍ വിദൂരത്തെവിടെയോ മുഴങ്ങി. വീടിന്റെ കോണ്ക്രീറ്റ് ചുവരുകള്‍ അവനെ ഞെരിച്ചു, അതിന്റെ ഭീമന്‍ കൈകളില്‍ അവന്‍ വെറുമൊരു ചേരട്ടയായി ചുരുണ്ടു ..........................           

2014, ജൂൺ 14, ശനിയാഴ്‌ച

കുത്തനെയുള്ള വഴി (കഥ)


'കയ്ജൂന്റെ അമ്മായിമ്മാക്ക് തീരെ വയ്യ, ഇജ് വെര്‌ണോ?'

സൈനാത്ത ഉറക്കെ വിളിച്ചു ചോദിച്ചു. അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങിപ്പുറപ്പെട്ടു.

'നല്ലോണം കര്തിക്കോ, അത്തള്ള ഒരു ബീയ്ച്ച ബീണതാ'

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.

'കാലത്തിന്റെ ഒരു പോക്ക്, ഇന്റെ ചെര്‍പ്പത്തിലൊന്നും ഈ സുഗറൂല്ല, പ്രെസറൂല്ല. പണ്ടത്തെ കവിളരസല്ലേ ഇപ്പറയണ ക്യാന്‍സറ്..ബല്ലാത്തൊരു കാലം..അയ്‌നെങ്ങനെ?  ബെസല്ലേ ബെയ്ച്ച്ണ്? പണ്ടത്തെപ്പോലെ നാല് കുരു നന്ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?'

'ആര്‍ക്കാപ്പം നേരം സൈനാത്താ? തെരക്കന്നല്ലേ എല്ലാര്‍ക്കും?'

'അന്ക്കത് പറയാ. ഇന്റെ ബീട്ടിലൊക്കെ എന്താപ്പം ഇത്തര പണി? രാവില്‍ത്തെ വെപ്പ് കയ്ഞ്ഞാപ്പിന്നെ അപ്പെമ്പറന്നോക്ക് മാള്യെപ്പൊറത്തു ടി വി കാണല്ലാണ്ട് എന്താ ഒര് ശൊഗല്? ഇന്നാലും ഓക്ക് ബടെ നിക്കാന്‍ വെയ്യ. വയസ്സ്‌കാലത്ത് ഇന്‌ക്കൊരിത്തിരി ചായന്റെള്ളം ണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം. അയിന്റെടേല് ഇന്റെ റൂഹ് പോയിക്കിട്ട്യാ ഓക്ക് സൊഖായല്ലോ..പള്ള്യാളീലൊക്കെ എത്തറ കൈപ്പീം വെള്ളരീം കുയ്ച്ചിട്ടീനി ഞാനും അന്റെമ്മീം...'

കൈജാത്താന്റെ വീടെത്തിയിട്ടും സൈനാത്ത വര്‍ത്താനം നിര്‍ത്തണ മട്ടില്ല.

'എന്താപ്പം ഓളൊരു പത്രാസ്? ഓലപ്പെരേന്നാ ബര്‌ണത് ന്നൊരു  ബിജാരംണ്ടോ?ഓളെ പെരന്റെ അവ്ത്ത് നാല് കക്കൂസ്ണ്ട്, രണ്ട് ഫ്രിഡ്ജ്ണ്ട്, എട്ട് ഫാന്ണ്ട്, ഈ ബര്‍ത്താനേള്ളൂ..പണ്ട് കയ്ഞ്ഞതൊക്കെ എത്തറ എള്‍പ്പം മറന്ന് ഓള്..'

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.

'ആ, ബന്നോളീ, ഉമ്മ ദാ അവ്ത്ത്ണ്ട്..'

അവര്‍ വലിയ മൈന്‍ഡില്ലാതെ അടുക്കളയിലേക്കു പോയി. സൈനാത്ത പിന്നേം മുറുമുറുത്തു.

'കണ്ടോ ഓളെ പത്രാസ്?'

'ഇങ്ങള് മുണ്ടാണ്ടിരി..'ഞാന്‍ സൈനാത്താന്റെ കൈ ശാസനയോടെ അമര്‍ത്തി.ഒരു പൊട്ടു ചളി പോലുമില്ലാതെ മാര്‍ബിള്‍ തറ തിളങ്ങി, അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍ നിറഞ്ഞു കിടക്കുന്നു. പണ്ടേ നല്ല തടിച്ചിയാണല്ലോ..

'ഒരു ഭാഗം മുയ്മനും കൊയഞ്ഞിക്ക്ണ്..'

കൈജാത്ത മഞ്ഞസര്‍ബത്ത് നീട്ടിക്കൊണ്ട് തുടര്‍ന്നു

'തീട്ടൂം മൂത്രൂം ഒക്കെ കെടക്കുണോടത്തന്നെ. ഞാനായതോണ്ട് തരക്കേടില്ല. ന്റെ മരോള് ന്നെങ്ങനെ നോക്കൂന്ന്  ഇന്‍ക്ക് തോന്നണില്ല..'

അവര്‍ കുതിര്‍ത്ത റെസ്‌ക്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി..കട്ടന്‍ചായ കൂടെയൊഴിച്ചപ്പോള്‍ അവര്‍ക്ക് തരിപ്പില്‍ കേറി ചുമക്കാന്‍ തുടങ്ങി..

'ഞ്ഞിപ്പം കൊറെ നേരത്ത്‌നു കൊരന്നാവും..ചെറ്യേ പൈതങ്ങളെക്കാളും കസ്ടാ..ണീപ്പിച്ചിര്ത്ത്യാ കവ്ത്ത് ഒറക്കാത്ത കുട്ട്യോളെപ്പോലെ തല ഒടിഞ്ഞു തൂങ്ങും. ഒരാക്കൊന്നും പോന്തൂല, ഞമ്മള് തിന്ന് തട്ച്ചാ വേറെള്ളോല്‍ക്കാ അദാബ്..'

നിസ്സഹായതയുടെ ഈ കാലത്തിന് ഒരു കളിപ്പാട്ടത്തിന്റെ വില പോലുമില്ല..പൊന്നു പോലെ കൊണ്ടു നടന്ന ദേഹം, കാത്തു കാത്തു വെച്ച ജീവന്‍ എല്ലാം ഓട്ടക്കാലണകളായി മാറുന്നു..ഒരു കൊല്ലം മുമ്പും അവര്‍ അസുഖമായി കിടന്നിരുന്നു..അന്ന് മരിക്കുമെന്ന് സമാധാനിച്ച് കൈജാത്ത മരണാവശ്യത്തിനു കുറെ പരുത്തിത്തുണി അന്വേഷിച്ചു വന്നിരുന്നു വീട്ടില്‍..അവര്‍ പിന്നെയും ആവലാതിപ്പെട്ടു

'  ജീവന്‍ പോക്കാന്‍ വെയ്യല്ലോ..വല്ല മര്ന്നും കൊട്ത്താ തീര്‍ന്നോളുംന്ന് ചിലര് പറയണണ്ട്..എത്തറ കാലാ ഞ്ഞൂം?'

സൈനാത്ത അവരെ രൂക്ഷമായി നോക്കി..

'ബലാലേ, ഇജും ഈ കട്ടില്മ്ക്ക്ള്ളതാ..എത്തറ കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്റെ തടിയന്‍മാപ്പളനെ ചെര്‍പ്പത്തില് പോറ്റിയത്ന്ന് അനക്ക് വല്ല ഇല്‍മൂണ്ടോ? ഇപ്പം വല്ല്യ വെണ്മാടം കിട്ട്യപ്പം ..ഇജ് ഇന്നെക്കൊണ്ടൊന്നും പറീക്കണ്ട..

ബാ പെണ്ണേ, ഓള് ആയ്‌നെ കൊല്ലണത് കാണണേയ്ന്റെ മുമ്പ് പോകാ ഞമ്മക്ക്..'
വരാന്തയില്‍ എട്ടു മാസം പ്രായമുള്ള അവരുടെ പേരമകന്‍ ചിരിച്ചുകളിക്കുന്നു. അരികെ കൊഞ്ചിച്ചു കൊണ്ട് കൈജാത്താന്റെ മരുമകള്‍..നിസ്സഹായതയുടെ ഈ കാലത്തിന് പക്ഷെ കൂടുതല്‍ പച്ചപ്പുണ്ട്..വാര്‍ധകം മാത്രം ഇങ്ങനെ ഉണങ്ങി മൊരിഞ്ഞതായത് എന്താണെന്റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ടിരുന്നു സൈനാത്ത. മനസ്സാകട്ടെ മുമ്പെന്നോ കണ്ടൊരു ചിത്രത്തില്‍ ഉടക്കിക്കിടന്നു. അനേകം മുഴകളാല്‍ വികൃതമായ പാതിമുഖം..പുഞ്ചിരിയുടെ പാല്‍വെളിച്ചം തൂകുന്ന മറുഭാഗം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു, മറുഭാഗത്തൂടെ നോക്കുമ്പോള്‍ അയാള്‍ കരയുന്നു..
'ഞാന്‍ തന്നെയാണ് ജീവിതം..'അയാളെന്റെ മനസ്സിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.......

ശൊഗല്‍ ജോലി .
ഇല്‍മ് –അറിവ്.
അദാബ് –ശിക്ഷ.
റൂഹ് –ജീവന്‍ .
           

2014, മേയ് 27, ചൊവ്വാഴ്ച

ചങ്ങാതീ നീയെവിടെയാണ്(കഥ)



'അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഉപമ.'  അന്നു നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ നിന്നു മായുന്നില്ല. ചപ്പുകള്‍ക്കിടയില്‍  ചവറുപോലുള്ള നമ്മുടെ മുടിഞ്ഞ ക്ലേശങ്ങള്‍ക്കിടെ ചളുങ്ങിയതും പൊട്ടിയതുമായ പഴയ സാധനങ്ങള്‍ വേര്‍തിരിക്കെ, പിന്നെയും നീ പറഞ്ഞു:  'അയയിലെ ഉണക്കാനിട്ട പാവാട പോലെ പറ്റെ ഉണങ്ങി പാറിപ്പോകുമോ അതെന്ന്! ആര്‍ക്കറിയാം?'  തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്നു പോയ നമ്മുടെ സൌഹൃദം................

അസൂയയും അമ്പരപ്പും ജനിപ്പിച്ചേക്കാവുന്ന എന്റെ ഇപ്പോഴത്തെ സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍! പതുപതുത്ത മെത്ത തൊട്ടു നോക്കി നീ മുഖം ചുളിച്ചേക്കും. 'ഇതീ കെടന്നാ ഒറക്കം വരോടാ?' വിശാലമായ തളങ്ങളിലൂടെ തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ വിസ്മയിച്ചേക്കും. 'എടാ, അലാവുദ്ധീന്റെ അദ്ഭുതവിളക്ക് കിട്ടിയോ നെനക്ക്? '

ആ വാക്കുകള്‍-  അടുപ്പും ദ്വീപും ...ജീവിതം അതു മാത്രമാണെന്ന് എനിക്കും കുറെയായി തോന്നുന്നു. ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുമ്പോലെ..മേലാകെ വേവുമ്പോലെ..ചൂട്, പുക..നമ്മളെല്ലാം ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്നു നീയന്നു പറഞ്ഞതും മനസ്സെപ്പോഴും കൊറിച്ചു കൊണ്ടിരിക്കുന്നു..പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്റെ കണ്ണുകള്‍ ..ചുറ്റുമുള്ള ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്ക് അക്ഷരം അറിഞ്ഞിരുന്നെങ്കില്‍..

അന്ന് –പാലത്തിനു ചുവട്ടില്‍ നമ്മള്‍ ഉറങ്ങാന്‍ വട്ടം കൂട്ടവേ, ഒരാളെന്നെ വിളിച്ചു കൊണ്ടു പോയത് നീയോര്‍ക്കുന്നില്ലേ? പോലീസോ മറ്റോ ആണെന്നു കരുതി പേടിച്ചു പേടിച്ചാണ് ഞാന്‍ പോയത്. മരച്ചുവട്ടില്‍ ഒന്നുരണ്ടാളുകള്‍..അവര്‍ പതുക്കെ പറഞ്ഞു:  'പറയണ പോലെ ചെയ്താല്‍ ഈ എച്ചില്‍ ജീവിതത്തില്‍ നിന്നും എന്നേക്കും രക്ഷപ്പെടാം. അല്ലെങ്കി തെണ്ടിക്കൂട്ടത്തെ ഒന്നാകെ ഭസ്മമാക്കാന്‍ ഇതൊന്നു മതി..'

പിറ്റേന്ന് –മാര്‍ക്കറ്റില്‍ സ്‌ഫോടനം നടന്നെന്നും പത്തു പതിനഞ്ചു പേര്‍ പാതി വെന്തു മരിച്ചെന്നും പലരും കയ്യും കാലും കറുത്ത് കരുവാളിച്ച് കിടപ്പാണെന്നും മറ്റും വാര്‍ത്തകള്‍ പല നാവുകളിലൂടെ കെട്ടഴിഞ്ഞു. ആദ്യമായി കാണുന്ന നോട്ടുകെട്ടുകളുടെ ചുളിയാത്ത വൃത്തിയില്‍ എത്ര നോക്കിയിട്ടും എനിക്കു മടുത്തില്ല. പിന്നെപ്പിന്നെ പണം ഒലിച്ചുവന്നു കൊണ്ടിരുന്നു. അകത്തായാലും രക്ഷിക്കാന്‍ ആളില്ലാഞ്ഞല്ല, കുറ്റബോധത്തിന്റെ കുപ്പിച്ചില്ലുകളാണോ മനസ്സിലിങ്ങനെ ഉരയുന്നത്?

കറുത്തു മുഷിഞ്ഞതെങ്കിലും അക്കാലത്ത്  നമ്മുടെ ചിരിയുടെ വെളുപ്പ് നഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് –പല്ലുകള്‍ സിഗരറ്റുകറയാല്‍ കറുത്തു പോയി. റോസ കിട്ടിയ പണവുമായി മറ്റൊരാളോടൊപ്പം ഒളിച്ചുപോയതു മുതല്‍ എനിക്കു സംശയമാണ് –ഒരു കാട്ടാളന്റെ മുഖമാണോ എനിക്കെന്ന്..മകനുള്ളത് മയക്കുമരുന്നിന്റെ സ്വര്‍ഗത്തില്‍ സസുഖം..മകള്‍ ഉടുപ്പൂരുമ്പോലെ പുതിയ പുതിയ പ്രണയങ്ങളിലേക്ക് പാറിപ്പറന്ന്..

മുറികളിലൂടെ ഉലാത്തുമ്പോഴൊക്കെ ഭൂതകാലം ഒരു വേട്ടപ്പക്ഷിയായി മുമ്പില്‍..വേണ്ടിയിരുന്നില്ല ഈ പുരോഗതി..പണ്ടത്തെ ചിരിയും സന്തോഷവും ഒന്നൂടെ അറിയാനായെങ്കില്‍...

ദ്വീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി..ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക നോക്കി തീര്‍ക്കണം ശിഷ്ടകാലം..വേണമെങ്കില്‍ മുങ്ങിച്ചാവുകയുമാവാം..അതിനു മുമ്പ് നിന്നെയൊന്നു കാണാനൊത്തെങ്കില്‍..നിനക്ക് വേണ്ടത്ര ഭക്ഷണം തന്ന്, സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..അതിനു നീയെവിടെയാണ്?
ദ്വീപിലേക്കെത്തുംമുമ്പ് നീ തുഴയുപേക്ഷിച്ചുവോ? നൈരന്തര്യത്തിന്റെ ഈ വ്യര്‍ത്ഥയാത്രയെ നോക്കി നീ പരിഹസിച്ചു ചിരിക്കുകയാണോ ചങ്ങാതീ ....................   

2014, മേയ് 17, ശനിയാഴ്‌ച

വളരെ പഴയൊരു കാരണം( കഥ )


തലങ്ങും വിലങ്ങും വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ചോര മുഖത്തേക്ക് ചൂട് തളിച്ചു. കണ്ണു വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി. വീണു കിടക്കുന്നത് മറ്റാരുമല്ല, കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തന്റെ കൂടെയുണ്ടായിരുന്ന...മക്കള്‍ ദൂരേന്ന് പകപ്പോടെ തുറിച്ചു നോക്കിയത്, ചെരിഞ്ഞു വീഴുന്ന തന്നെ താങ്ങാന്‍ ശ്രമിച്ചത്...എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ വരച്ച കുറെ ചിത്രങ്ങളായിരുന്നോ? അതോ ഈ ജന്മം തന്നെ കണ്ടു മറന്ന കുറെ ദുസ്വപ്നങ്ങളോ? ആവാന്‍ വഴിയില്ല, ജയിലിന്റെ ഇരുട്ട് അങ്ങനെയെങ്കില്‍ ജീവിതത്തിന്റെ പകലുകളെ വാരിപ്പിടിക്കില്ലായിരുന്നല്ലോ..ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ് വലിച്ചിഴച്ചു. പിന്നൊരു തള്ളായിരുന്നു, 'നടക്കെടീ' അവര്‍ ആക്രോശിച്ചു. മക്കള്‍ അലമുറയിടുന്നത് ദൂരെ എവിടുന്നോ ആണെന്നു തോന്നി. സങ്കല്പങ്ങളും യാഥാര്‍ഥ്യങ്ങളും പരസ്പരം കൂടിക്കുഴഞ്ഞു............

ക്ലാസെടുക്കുമ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു 'കുറെ കവിതകള്‍ കാണാപാഠം പഠിക്കണത് എപ്പഴും നല്ലതാ..വയ്യാതാവുമ്പം പാടി നടക്കാലോ..'

കുട്ടികള്‍ക്കാ വയ്യായ്ക തിരിഞ്ഞോ എന്തോ? ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. ജീവിതത്തിന്റെ വഴുക്കുന്ന ഉരുളന്‍കല്ലുകള്‍ ഇവര്‍ കണ്ടിരിക്കാന്‍ ഇടയില്ല. പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല. കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും ഇളകി. കുത്തിപ്പറിക്കുന്ന വേദന ഊന്നുവടിയുമായി ചങ്കിലൂടെ ഞാന്നു ഞാന്നു നടന്നു.

'ഓപ്പറേഷന്‍ വേണം' വയസ്സായ അമ്മയോട് ഡോക്ടര്‍ അല്പം നീരസത്തോടെ പറഞ്ഞു.

'ആണുങ്ങളാരുമില്ലേ വീട്ടില്‍? ഇതു കൂടുതല്‍ ക്രിട്ടിക്കലാവാ..വച്ചോണ്ടിരുന്നാ വഷളാവേ ഉള്ളൂ..'

'ആണുങ്ങള്‍ തന്നെ വേണോ? ഞാനും അമ്മയും പോരേ? '

തന്റെ കണ്ണില്‍ തിളച്ചു കൊണ്ടിരിക്കുന്ന കോപത്തിലേക്ക് ഡോക്ടര്‍ അമ്പരപ്പോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു 'കുഴപ്പോംന്നൂല്ല. വല്ല ബ്ലഡ്‌നീഡും വന്നാലാ പ്രശ്‌നം..സാരല്ല..'

നല്ല പാതി എത്തിയപ്പോള്‍ പതിവു പോലെ പാതിരാ കഴിഞ്ഞിരുന്നു. എന്നത്തെയും പോലെ കുഴയുന്ന വാക്കുകള്‍..നിലം പറ്റാത്ത ചുവടുകള്‍..ഛെ! ഇത്രേം കോമണ്‍ സെന്‌സില്ലാതായല്ലോ തന്റെ പ്രണയത്തിന്..വീട്ടുകാരെയെല്ലാം വെറുപ്പിച്ച്  താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍..അവള്‍ കാറിത്തുപ്പി..കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുകളുമായി ഇളകി..പലവുരു ആവര്‍ത്തിച്ച ഓപ്പറേഷന്‍ കാര്യം തലയ്ക്കു വെളിവ് വന്നിട്ട് ഇയാളോട് എപ്പോഴാണൊന്നു പറയുക? പറഞ്ഞിട്ടു തന്നെ എന്താണു ഫലം?
 ................................................................................................................................................

'അയാള്‍ നാവുറക്കാതെ പറഞ്ഞു 'നീ നിന്റെ അമ്മേം കൂട്ടിപ്പോ. ഡെസ്‌കീന്നു ഒഴിഞ്ഞിട്ട് എനിക്കെവിടാ നേരം?'
'ആര്‍ക്കു വേണ്ടിയാ നിങ്ങടെ ഈ അധ്വാനം? ഒരു ചില്ലിക്കാശ് ഈ വീട്ടിലേക്ക് കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ആര്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്? '

അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്. ചുട്ടു നീറുന്ന കവിള്‍ അവള്‍ അമര്‍ത്തിപ്പിടിച്ചു. വായില്‍ ചോര ചമര്‍ക്കുന്നു...

'കൊടുക്കുമെടീ, എനിക്കിഷ്ടള്ളോര്‍ക്ക് കൊടുക്കും. അതു ചോദിക്കാന്‍ നീയാരാ? നിനക്കേ സൗകര്യം ഒണ്ടെങ്കി നിന്നാ മതി എന്റെ വീട്ടില്‍. അല്ലെങ്കി എറങ്ങിക്കോ ഇന്നു തന്നെ..പക്ഷേല് മക്കളെ കൊണ്ടോവാന്നു കരുതണ്ടാ..നീ പോയി കേസു കൊടുക്ക്..'

അതാണയാളുടെ തുരുപ്പുചീട്ട് മക്കള്‍..താന്‍ ചിറകിനടിയിലെ ചൂടേകി താന്‍ ചിക്കിപ്പെറുക്കി അന്നം കൊടുത്ത തന്റെ മക്കള്‍..അയാള്‍ക്കവരില്‍ എന്താണവകാശം? തലക്കുള്ളില്‍ ചോദ്യങ്ങള്‍ പ്രകമ്പനം കൊണ്ടു..ഓപ്പറേഷന്‍ കഴിയട്ടെ, കേസെങ്കി കേസ്..ഈ വീട്ടിലിനി നില്‍ക്കണത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്..ഗതികെട്ട ഓട്ടം..എവിടെയും വെള്ളം കാണാനാവാത്ത വെന്തു പിടയുന്ന ഓട്ടം..സ്‌നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു..മടുപ്പിന്റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കുമോ? പുറമേ കാണുന്ന ചിരികളെല്ലാം വെറും കെട്ടുകാഴ്ചകളാണോ? മുഖംമൂടി അഴിഞ്ഞു വീഴുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃതമായ മഞ്ഞപ്പല്ലുകള്‍ കാണിച്ച് ഇളിച്ചു കാട്ടുന്നത്..വെളിച്ചം കപടമാണോ? പെട്ടെന്നത് ഇരുളായി രൂപാന്തരപ്പെടുമോ? എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍..കോളേജില്‍ എത്ര ആരാധകരായിരുന്നു..എന്നിട്ടും കാണാന്‍ വലിയ ചേലൊന്നുമില്ലാത്ത എഴുത്തിന്റെ ചെറുപ്രകാശം മാത്രം കൂട്ടിനുള്ള തന്റെ വിളക്കുമാടത്തിലേക്ക് ഒരു മിന്നാമിനുങ്ങായി അയാള്‍..എന്തിനായിരുന്നു ദൈവമേ നിന്റെയീ നാടകങ്ങള്‍? കൂര്‍ത്തു മൂര്‍ത്ത തന്റെ കവിതകളെല്ലാം എവിടേക്കാണ് തന്നെയുപേക്ഷിച്ചു പോയ്ക്കളഞ്ഞത്, ചുറ്റും ഇരുട്ട് മാത്രം ബാക്കിയാക്കി? കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റിത്തീരുമോ?വാക്കുകളുടെ മൂര്‍ച്ച തുരുമ്പെടുത്ത് പൊടിഞ്ഞു തീരുമോ?

മുമ്പ് –ഓപ്പറേഷന് വേണ്ടി പി എഫില്‍ നിന്നും ലോണെടുത്തിരുന്നു. മയക്കുംവാക്കുകള്‍ പറഞ്ഞ് അയാളാ പണം വാങ്ങിക്കൊണ്ടുപോയി..നിരന്തരം വീഴുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇടയ്ക്ക് ഉതിര്‍ന്നു വീഴുന്ന വൈരക്കല്ലുകള്‍ പോലുള്ള സ്‌നേഹവാക്കുകള്‍..ആരായാലും വീണു പോകും .ആ തിളക്കത്തിലേക്ക് തന്നെ കണ്ണും നിറച്ചു നോക്കിയിരുന്നു പോകും..ഇനിയേതായാലും ആ അബദ്ധം പറ്റരുത്. നന്ദിനിട്ടീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പൈസ..പി എഫ് കിട്ടിയിട്ടു വേണം ഇതും വേറെ കുറെ കടങ്ങളും വീട്ടാന്‍ ...ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കിളിവാതില്‍ അടച്ചുകളഞ്ഞാലോ..

പിന്നെന്തേ ഉണ്ടായത്? കയര്‍ സീലിന്ഗിലെ കുരുക്കില്‍ കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവള്‍ ഓര്‍ത്തു..ആരൊക്കെയോ..അമ്മ ഓടി നടന്നു സംഘടിപ്പിച്ച ഏതൊക്കെയോ ബന്ധുക്കള്‍..സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്‌നേഹിച്ചിരുന്നു..തീര്‍ത്തും തനിച്ചായിരുന്നില്ല..മാനസികവിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന സാക്ഷ്യപത്രം കോടതിയില്‍ നിന്നും വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും തനിക്ക് ഭ്രാന്തായിരുന്നോ? ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്, തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് എന്തു പറ്റിയതാണ്?

അന്ന് – ഹോസ്പിറ്റലില്‍ പോവാനായി സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു. മക്കളെ എവിടെ നിര്‍ത്തും? നന്ദിനിട്ടീച്ചര്‍ അവരുടെ വീട്ടിലാക്കിക്കോളാന്‍ പറയുന്നുണ്ട്. വികൃതികളാണ്. ആളുകളെ വെറുപ്പിച്ചു കളയും..വല്ല ഹോസ്റ്റലിലുമാക്കം..അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ..

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്..ദൈവമേ! അല്ലെങ്കിലേ ആ മനുഷ്യന്‍ തനിക്കുണ്ടാക്കിയ കടങ്ങള്‍ എത്രയാണ്..വരട്ടെ, ഇങ്ങു വരട്ടെ , ഇന്നൊരു യുദ്ധം ഉറപ്പ്..ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല..വന്നപ്പോള്‍ അദ്ഭുതം! കുടിച്ചിട്ടില്ല..ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്...ഒന്നും ചോദിക്കുന്നില്ല, നേരെ കിടപ്പുമുറിയിലേക്കാണ്..

'നില്‍ക്ക്, ബാഗില്‍ ഞാന്‍ വച്ചിരുന്ന കാശെന്തു ചെയ്തു?'

'ഓ, അതോ? പറയാന്‍ വിട്ടു, അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്റെ ഭാര്യല്ലേ? ഭരിക്കപ്പെടേണ്ടവള്‍..പിന്നെ, നാളെ മുതല്ഇവിടെ മറ്റൊരുത്തികൂടിയുണ്ടാവും..അവളും എന്റെ ഭാര്യ തന്നെ..നിനക്കതിനൊക്കെ സൗകര്യം ഒണ്ടെങ്കി ഇവിടെ നിന്നാ മതി..'

കണ്ണില്‍ നിന്നും തെറിച്ച അഗ്‌നിയില്‍ അയാള്‍ ദഹിച്ചോയെന്നു നോക്കി. ഇല്ല, സംതൃപ്തനായി നടക്കുകയാണ് റൂമിലേക്ക്..താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍..അല്ലെങ്കില്‍ അടുക്കളയില്‍..ഒന്ന്! ചവിട്ടേല്‍ക്കുന്നയിടം..മറ്റേത് വെന്തു പുകയുന്നയിടം..അതുമല്ലെങ്കില്‍ സിറ്റൌട്ടില്‍..മഞ്ഞു പെയ്യുന്ന ആകാശത്തേക്ക് കണ്ണും നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്..

മടവാള്‍ തന്റെ കയ്യിലേക്ക് നടന്നു വന്നെന്നു തോന്നുന്നു..കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ! എത്ര സാധാരണമായൊരു കാര്യത്തിനായിരുന്നു മടവാള്‍ ആ സാഹസമത്രയും കാണിച്ചത്..ഏതോ കാലം മുതല്‍ നാട്ടില്‍ നടക്കുന്ന ഒരു പതിവുകാരണം..എത്ര വഴികള്‍ മുന്നിലുണ്ടായിരുന്നു..അതേതേലും തിരഞ്ഞെടുത്തിരുന്നെങ്കി ജോലി നഷ്ടപ്പെടുമായിരുന്നില്ല..ആരും തിരിഞ്ഞു നോക്കാത്ത അഗതിമന്ദിരത്തിന്റെ ഇരുട്ടിലേക്ക് ചടഞ്ഞുകൂടേണ്ടി വരുമായിരുന്നില്ല..മക്കളൊന്നും തന്നെയറിയാത്ത വിദൂരവിദ്യാലയങ്ങളിലേക്ക് പോകേണ്ടി വരുമായിരുന്നില്ല..

കയറിനു കുരുക്കിടുമ്പോള്‍ അവള്‍ വിചാരിച്ചു—കയര്‍ മുറുകി ഈ മുഴ പൊട്ടിച്ചിതറണം..ശബ്ദം കുറെയായി മുഴയിലേക്ക് അലിഞ്ഞതുകൊണ്ട് അലമുറ കേട്ട് ആരും ഓടിയെത്താനിടയില്ല..കുറെ കാലം അഗതിമന്ദിരത്തില്‍ തന്റെ മരണം ഒരു ചര്‍ച്ചയായേക്കും..തന്റെ മടവാള്‍ ഒരു ചര്‍ച്ചാവിഷയമായതുപോലെ..

അയാളുടെ വീട്ടിലിപ്പോ ആരാവും ഉണ്ടാവുക? ചോരച്ച ഓര്‍മകള്‍ നാവു പുറത്തിട്ട് കണ്ണ്! തുറുപ്പിച്ചുനടപ്പുണ്ടാവുമോ? എന്താണ് തനിക്കു പറ്റിയതെന്നു അവയും പരസ്പരം ചോദിക്കുന്നുണ്ടാവുമോ?.

സ്റ്റൂളില്‍ കയറി അവള്‍ കണ്ണടച്ചു കോടതി വിധി വായിക്കയാണ്..കണ്ണ്! കെട്ടിക്കഴിഞ്ഞു. രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു..സ്റ്റൂള്‍ മറിഞ്ഞു വീഴുന്ന ശബ്ദം ഒരു കിടിലമായി അവളെ പൊതിഞ്ഞു..കാലങ്ങളായി പെറുക്കി വെച്ച അസംതൃപ്തിയുടെ, മടുപ്പിന്റെ ചുടുകല്ലുകള്‍ അവളുടെ കഴുത്തിലേക്ക് തുരുതുരെ വന്നു വീണു..മുഴ വാ പിളര്‍ന്നു..യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്റെ വെളുത്ത തരിക്കല്ലുകളെ മുഴ വെറുപ്പോടെ പുറത്തേക്ക് തുപ്പാന്‍ തുടങ്ങി.....................