Pages

2014, ജനുവരി 23, വ്യാഴാഴ്‌ച

മോക്ഷം (കഥ)


മകന്‍:-  അച്ഛന്റെ വഴുവഴുക്കുന്ന ഓര്‍മകളില്‍ നിന്ന് വിസ്മൃതിയുടെ അത്യഗാധമായ ചതുപ്പിലേക്ക് ഊര്‍ന്നു വീഴുമോയെന്ന ഭയം നിമിത്തമാണ്  ഈ ആത്മചരിതത്തിനുള്ള ശ്രമം .പഴയ, കളറടര്‍ന്നു വിരൂപമായ ഫോട്ടോയുടെ സാരിത്തലപ്പ് മാത്രമേ അമ്മയായി ഓര്‍മയിലുള്ളൂ .മരണത്തിന്റെ താമരക്കുളത്തില്‍ നിന്നെവിടെയോ നിന്നും ഞാന്‍ നൂറെന്നെണ്ണിത്തീരുമ്പോഴേക്കും അമ്മ പൊങ്ങി വരുമെന്നും ധാരാളം പഴംപൊരികള്‍ ഉണ്ടാക്കിത്തരുമെന്നും മോഹിക്കാറുണ്ടായിരുന്നു ഞാന്‍.പിന്നീടാണ് അതൊരു തെളിവില്ലാത്ത കുളമാണെന്നും  ചുഴി വലിച്ചു കൊണ്ടു പോയവരൊന്നും ഒരിക്കലും വരില്ലെന്നും പലരില്‍ നിന്നും അറിഞ്ഞത്.മുക്കുമൂലകളെല്ലാം  മാറാല കെട്ടി മനസ്സ് മങ്ങിക്കറുത്ത് കിടക്കെ ഒരു ദിവസം തല കറങ്ങി വീണു.പിന്നെയാണ് അനവധി ദിവസങ്ങള്‍ക്കു ശേഷം ശരീരം നീര് വന്നു ചീര്‍ക്കാന്‍ തുടങ്ങിയത്.ജീവിതഭാരം ക്യാന്‍സര്‍ സെല്‍ പോലെ എന്നെ വരിഞ്ഞു കെട്ടാന്‍ തുടങ്ങിയത് .

അച്ഛന്‍:-  എണ്‍പതു കിലോയിലധികം ഭാരമുണ്ടായിരുന്നു അവനെ ആശുപത്രിയിലെത്തിക്കുമ്പോള്‍.ആറില്‍ പഠിക്കുന്ന ഒരു ചെറിയ കുട്ടിയുടെ തലയിലേക്ക് ഒരു കരിങ്കല്‍ചാക്ക് ദൈവം എടുത്തു വെച്ചതെന്തിനാവോ?ആശുപത്രികളുടെ വിളറിയ ചുമരുകളോട് ആശയറ്റു വിട പറഞ്ഞപ്പോഴെല്ലാം പലരും ഉപദേശിച്ചു:'അമ്മയോടൊന്നു പറഞ്ഞാല്‍ വല്ല മാന്ത്രിക ഏലസ്സും കിട്ടാതിരിക്കില്ല.മാറാരോഗങ്ങളൊക്കെ മാറിയ എത്ര കഥകളാ കേള്‍ക്കുന്നത്.'

യോഗിനിയമ്മ പ്രാര്‍ഥനയോടെ കണ്ണാടച്ചിരിക്കുകയായിരുന്നു.ദര്‍ശനം ലഭിക്കാനായി വന്നവര്‍ ആ തൃക്കണ്‍ കടാക്ഷത്തിനായി ക്ഷമയോടെ കാത്തിരുന്നു.സംഗീതത്തിന്റെ പതിഞ്ഞ അലയൊലികള്‍ എങ്ങും പാറിക്കളിച്ചു.മനസ്സിനെ ഞെരിച്ചിരുന്ന കത്തിമുനകള്‍ തേഞ്ഞു തീരുമ്പോലെ തോന്നി.ആ ആശ്ലേഷത്തില്‍ അമര്‍ന്നാല്‍ തീരും എല്ലാ വ്യഥകളും.മിന്നാമിനുങ്ങിന്റെ തണുത്ത വെളിച്ചം സീറോബള്‍ബില്‍ നിന്നും ഒഴുകിപ്പരന്നു.സമാധാനത്തിന്റെ ചിറകടിയാണോ കേള്‍ക്കുന്നത്?തേജസ്സുറ്റ മുഖം ചെവിയിലേക്ക് മന്ത്രമായി ഉതിര്‍ന്നു:'ഭയപ്പെടാതിരിക്കൂ, ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ടല്ലോ'അവരുടെ അമാനുഷികതയുടെ വിസ്മയച്ചെപ്പുകളായി ചെറുപുസ്തകങ്ങള്‍ സ്റ്റാള്‍ നിറയെ ഉണ്ടായിരുന്നു.

ചീര്‍ത്തു ചീര്‍ത്ത് ഈ മുറി നിറയുമോ അവന്റെ ചെറുശരീരം?'ആശുപത്രി മുന്തിയതുണ്ട് ആശ്രമത്തിന്.പക്ഷെ പണം ഒരു പാട് എറിയേണ്ടി വരും 'സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു.കുന്നിന്‍പുറത്തെ സ്വാമിയുടെ പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുത്ത പലരുടെയും ഉന്മാദം പോലും മാറിയ കഥകള്‍ കാറ്റിലൂടെ അപ്പൂപ്പന്‍ താടികളായി പറന്നെത്തി.ഈ യാത്രക്ക് അവസാനമില്ലല്ലോ .കുന്നു കയറുമ്പോള്‍ കൂട്ടുകാരന്‍ സമാധാനിപ്പിച്ചു :'വിഷമിക്കാതിരിക്കൂ ,ഏറെ യാതനപ്പെടുമ്പോഴാണ് ആ സന്നിധിയില്‍ എത്തിച്ചേരുക.ആ കവാടത്തിലെത്തുമ്പോഴേ നമുക്ക് കിട്ടാന്‍ തുടങ്ങും അഭൌമമായൊരു വെളിച്ചം.അദ്ദേഹം ചെയ്യാത്ത അത്ഭുത ങ്ങളില്ല.മാറാത്ത വ്യാധികളില്ല...'

ആ കണ്‍കളില്‍ നിന്ന് തെറിക്കുന്ന പ്രകാശസൂചികള്‍ അവന്റെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന അഴുകിയ ജലത്തെ പുറന്തള്ളുമായിരിക്കാം.വീട്ടിലുണ്ടാക്കി വെച്ച അനേകം പട്ടങ്ങളുമായി വഴികളിലൂടെ അവനിനിയും ഓടിക്കളിക്കുമോ?

അനേകദിനങ്ങള്‍ക്കു ശേഷംമലകളും ഇടയ്ക്കു ഗര്‍ത്തങ്ങളെ കെട്ടിപ്പിടിക്കുന്ന നിഗൂഡവഴികളും ദുര്‍ഗമമായ പാറക്കെട്ടുകളും താണ്ടി തിരിച്ചെത്തിയപ്പോള്‍ ചെരിപ്പുകള്‍ കീറി നഷ്ടപ്പെട്ടിരുന്നു.ഉപ്പൂറ്റിയില്‍ ചോര പൊടിഞ്ഞിരുന്നു.ചെറിയ മണ്‍കലത്തിലെ ചാരം ഇടയ്ക്കിടെ അച്ഛാ എന്നു വിളിച്ചു കണ്ണു പൊത്തിച്ചിരിച്ചു.അന്ന് –നിലവിളിയോടെ ആ ഭീമാകാരത്തിലേക്ക് കുഴഞ്ഞു വീണപ്പോള്‍ സാന്ത്വനവാക്കുകള്‍ക്ക് ഒരു കുറവുമുണ്ടായില്ല'മകനേ, മരണം അജയ്യമാണ്.സമയമാവുമ്പോള്‍ മുറുകെപ്പിടിച്ചതെല്ലാം കൈവിട്ടു പോകുന്നു '

'പിന്നെന്തിനായിരുന്നു ഈ നാട്യങ്ങള്‍?എല്ലാം സുഖപ്പെടുത്തുമെന്ന് ..'ഞാന്‍ ക്ഷോഭത്തോടെ വാക്കുകളെ തുപ്പി .എന്റെ ചോദ്യങ്ങളത്രയും ആ നെത്രങ്ങളുടെ ശരപ്രകാശത്തില്‍ കീറിയ പട്ടം പോലെയായി.'മകനേ ,മോക്ഷം കിട്ടാന്‍ പുണ്യനദിയില്‍ തന്നെ നിമജ്ജനം ചെയ്യണം 'തെറ്റെന്തെന്നറിയാത്ത എന്റെ കുട്ടി എന്തില്‍ നിന്നാവോ മോക്ഷം നേടേണ്ടത്?ഭ്രാന്തനെപ്പോലെ ഗുരുവെ പിടിച്ചു കുലുക്കിയ തന്നെ പലര്‍ ചേര്‍ന്നു ഒരു തൂണില്‍ കെട്ടിയിട്ടു.

പുല്ലും കരിയിലയും മൂടിയ നാട്ടുവഴിയുടെ അറ്റത്ത് ,ഒരു പാട് പഴകിപ്പോയ എന്റെ കൊച്ചുവീട്ടിലേക്ക് വീണ്ടും ..ഉമ്മറത്ത് പല കാലത്തെ വിശ്വാസങ്ങള്‍ പശ തേച്ചൊട്ടിച്ച കലണ്ടര്‍ ചിത്രങ്ങള്‍..വാതില്‍ തുരന്നു കയറുന്ന ചിതലുകള്‍..ചിത്രങ്ങള്‍ക്കരികെ വലിയൊരു പ്രാര്‍ഥനാ ജീവി നിരന്തരം കൈ കൂപ്പുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.ചിതല്‍ മണികളെ സൂത്രത്തില്‍ വായിലാക്കി അത് അതിവിനയത്തോടെ തൊഴുതുകൊണ്ടേയിരുന്നു.ആ കണ്ണുകള്‍ ചിരിച്ചു.വിഡ്ഢിത്തം നിറഞ്ഞ എന്റെ യാത്രകളിലേക്ക് ആ പരിഹാസം തുളഞ്ഞു കയറി.കൊതുകിനെപ്പോലെ അതിന് ചോരയൂറ്റുന്ന സൂചിയുണ്ടെന്നും അതിലൂടെ രോഗാണുക്കള്‍ വീടാകെ പരക്കുകയാണെന്നും  തോന്നി.അനുനിമിഷം അതതാ വലുതാകുന്നു.പറക്കുമ്പോള്‍ ചിറകുകളില്‍ നിന്നും പാമ്പിന്‍സീല്‍ക്കാരം.ഒരു മാത്ര കൊണ്ടു അതെന്നെയും ചെപ്പിലടച്ച മകനെയും ഒരു ചിതല്‍ മണി പോലെ കൊറിച്ചേക്കാം.കയ്യില്‍ കിട്ടിയ മുട്ടന്‍ വടിയാല്‍ പല തവണ അടിച്ചെങ്കിലും കുസൃതിയോടെ എന്നെ പല തവണ കളിപ്പിച്ച് അത് പുറത്തേക്ക് പറന്നു.അപ്പോഴും ചുമരിലെല്ലാം അവ വന്നു നിറയുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ ഭിത്തികള്‍ തച്ചു തകര്‍ക്കാന്‍ തുടങ്ങി.

ഈ മുറിയുടെ ഇരുട്ടിലേക്ക് അങ്ങനെയാണ് ദിനങ്ങള്‍ ഉണരാനും ഉറങ്ങാനും തുടങ്ങിയത്.വല്ലപ്പോഴും ഭക്ഷണമേകാന്‍ മാത്രമാണ് വെളിച്ചത്തിന്റെ കിളിവാതിലുകള്‍ തുറക്കപ്പെടുക.ഞാന്‍ വെള്ളം കണ്ടിട്ടെത്രയായി..കട്ട പിടിച്ച മുടി..ചളി കെട്ടിയ ശരീരം.എനിക്ക് എന്നെത്തന്നെ നാറുന്നു.പുറത്തു നിന്നും ആരുടെയോ സഹതാപത്തിന്റെ ചില്ലുചീളുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നുണ്ട് – 'പാവം ,നൊസ്സായിപ്പോയി .അശൂത്രീന്നും മാറീല്ലാച്ചാ ചങ്ങല തന്നെ ശരണം ..ഭഗവതീ ,കാക്കണേ .......... 



2014, ജനുവരി 18, ശനിയാഴ്‌ച

ചുവന്ന ചെപ്പ്(കഥ)



ജാലകക്കീറിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത പ്രകാശബിന്ദുക്കളെയെല്ലാം ഈ ചുവന്ന ചെപ്പിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ദിവസവും അവ ഒരുമിച്ചു കൂടി വലിയൊരു തിളങ്ങുന്ന മുത്തായി ക്കൊണ്ടിരിക്കുന്നു.മഴവില്ലിന്റെ വര്‍ണരാജി പ്രസരിപ്പിക്കുന്ന വലിയൊരു മുത്ത്.എത്ര കണ്ടാലാണ് മതി വരുക?പ്രഭാതത്തിന്റെ നേര്‍ത്ത മഞ്ഞവെളിച്ചം മുഖത്ത് പതുക്കെ നുള്ളി എഴുന്നെല്‍ക്കുന്നില്ലേയെന്നു ചോദിക്കും.മദ്ധ്യാഹ്നത്തിന്റെ കൂര്‍ത്ത മുള്ളുകളാകട്ടെ നഗ്‌നമായ കാല്‍പാദങ്ങളെ പൊള്ളിക്കും,കൂരമ്പുകള്‍ മേല്‍ക്കുമേല്‍ വീഴുന്ന എയ്ത്തുസ്ഥാനം മാത്രമാണ് ജീവിതമെന്ന് ഓര്‍മിപ്പിക്കും.സായാഹ്നത്തിന്റെ ചുവന്ന രശ്മികളാകട്ടെ കണ്ണു നിറച്ചങ്ങനെ നില്‍ക്കയേ ഉള്ളൂ,ഒന്നും പറയില്ല.ആലോചനകളെല്ലാം കാറ്റിന്റെ തൊങ്ങലുടുപ്പില്‍ കെട്ടിക്കൊ ടുക്കുകയാണ് പതിവ്.ഏതെങ്കിലും എഴുത്തുകാരന്റെ പേനത്തുമ്പിലേക്കവ മുത്തുമണികളായി ഉതിര്‍ന്നു വീണാലോ..മിണ്ടാനും ഓടിച്ചാടി നടക്കാനും കഴിഞ്ഞിരുന്നെങ്കില്‍ ഒരു വേള ഈ പ്രപഞ്ചത്തെക്കുറിച്ച് വര്‍ണിച്ചു പാടി ഉന്മാദം വന്നേനെ.ഈ സൌന്ദര്യം,ഓരോന്നിലും ത്രസിക്കുന്ന ജീവന്റെ തുടിപ്പ്..ഈശ്വരാ! നീയെത്ര വലിയ കലാകാരന്‍..നിന്റെ ബ്രഷിന്‍തുമ്പ് എന്റെ ജീവനെയും തലോടിയിരുന്നെങ്കില്‍..എങ്കില്‍ പഴന്തുണി പോലെ ചുരുണ്ടു കൂടിപ്പോയ ജീവിതത്തിലേക്ക് വന്നു ചേരുമായിരുന്നില്ലേ പുതിയ നിറക്കൂട്ടുകള്‍, ലാവണ്യത്തിന്റെ വര്‍ണച്ചാര്‍ത്തുകള്‍..

ബെഡ്പാന്‍ പാവാടക്കടിയിലേക്ക് ഈര്‍ഷ്യയോടെയാണ് നാത്തൂന്‍ തിരുകുക.എത്ര പഴകിയ കരുവാളിപ്പാണത്.എന്നിട്ടും ഓരോ തവണയുമത് പാരക്കോല് പോലെ ഹൃദയത്തെ തുണ്ടം തുണ്ടമാക്കും.ചെറുപ്പത്തില്‍ പനി വന്നതും കാലുകള്‍ വള്ളികള്‍ പോലെ നേര്‍ത്തു ശുഷ്‌കിച്ചതും അമ്മ പറഞ്ഞിരുന്നു.പാവം അമ്മ..മരണസമയത്തും അവരുടെ ഹൃദയം ശാന്തമായിക്കാണില്ല ചുഴലിയുടെ ആരവം കാതില്‍ നിലച്ചു കാണില്ല.നിലയില്ലാകയത്തിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്ന തായിരുന്നു എന്നും അമ്മയുടെ സ്വപ്നം. ചിലര്‍ക്ക് ജീവിതം നിലക്കാത്തൊരു കരച്ചിലാവുന്നത് എന്താണാവോ?മൂത്രമണം കോട പോലെയാണ് റൂമിനെ പൊതിഞ്ഞിരിക്കുന്നത്.കരയാന്‍ തോന്നുമ്പോഴെല്ലാം തൊണ്ടയില്‍ കയ്യമര്‍ത്തും.വികൃതമായി പുറത്തു വരുന്ന ആ രാക്ഷസശബ്ദം ഇഷ്ടമല്ല ആര്‍ക്കും..അറിയാതൊരിക്കല്‍ ആ ചരല്‍ചീളുകള്‍ പുറത്തേക്ക് തെറിച്ചപ്പോള്‍ വാള്‍ത്തലപ്പിന്‍മൂര്‍ച്ചയുള്ള ശകാരങ്ങളുമായി നാത്തൂന്‍ ഓടിയെത്തി.ആര്‍ക്കാണ് സഹിക്കാ നാകുക? ഭാരം മാത്രമായ ഒന്നിനെ താങ്ങിത്താങ്ങി ചുമല്‍ കഴക്കില്ലേ?താഴേക്ക് വലിച്ചെറിയില്ലേ നിലത്തു പറ്റിപ്പിടിച്ചു വളരുന്ന വിളര്‍ത്ത ചെടിക്ക് ഇടയ്ക്ക് ഭക്ഷണമേകുന്നത് തന്നെ വലിയ കാര്യം.ചിലപ്പോള്‍ ഒരു കിനാവ് ചുറ്റി വരിയും.കാലുകള്‍ വള്ളികളായി താഴേക്ക് വളരുന്നു.മണ്ണില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നിറയെ ഇലകളുമായി..അപ്പോഴും ദുഃഖമുണ്ടായി .സ്വപ്നത്തില്‍ പോലും ഈ നിശ്ചലതയ്ക്ക് മാറ്റമില്ലെന്നോ?

ആ കണ്ണുകളെ ഇഷ്ടമായിരുന്നില്ല ഒരിക്കലും.കണ്ണു കണ്ടാലറിയാം ഒരാളുടെ ഉള്ളില്‍ എത്ര ഇരുട്ടുണ്ടെന്ന്..വരുന്നവരെല്ലാം സഹതാപത്തിന്റെ മഞ്ഞക്കറ വീണ അഴുക്കു പിടിച്ച കര്‍ചീ ഫുകളാണ് എന്റെ കട്ടില്‍തലക്കല്‍ വെക്കുക.അവയുടെ തലപ്പിലെ നാറുന്ന മങ്ങിയ നൂലുകള്‍ അവര്‍ പോയിക്കഴിഞ്ഞാലും എന്റെ ഉള്ളില്‍ പാറിക്കളിക്കും.മുടക്കാച്ചരക്കെന്ന കരിങ്കല്‍വാക്ക് അവര്‍ അമ്മയുടെ ഹൃദയത്തിലേക്ക് നിര്‍ദാക്ഷീണ്യം തിരുകിക്കയറ്റും.നാത്തൂന്റെ മുഷിഞ്ഞ ചേലത്തുമ്പും തിരഞ്ഞാണ് അയാളുടെ വരവ്.പിന്നെ വഴക്കുകളാണ്.ഭര്‍ത്താവ് വരുമ്പോള്‍ പറഞ്ഞു കൊടുക്കുമെന്ന അവരുടെ ഭീഷണി അയാള്‍ വകവെച്ചതു തന്നെയില്ല.ആരോ മെനഞ്ഞ ചൂളയില്‍ വ്യസനത്തിന്റെ തീകുടുക്കകളാണ് ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്.അവയ്ക്കുള്ളില്‍ വെന്തു പിടയുന്ന ഉറുമ്പിന്‍കൂട്ടങ്ങളായ ജീവിതങ്ങള്‍..ചില്ലറ കച്ചവടവുമായി ഊരു ചുറ്റുന്ന ചേട്ടന്‍ കഥകളറിഞ്ഞാല്‍ ഒരു പക്ഷെ മുറ്റം ചോരക്കളമായേക്കും.എന്റെ നാവ് കുഴഞ്ഞതെത്ര നന്നായെന്ന്! അവര്‍ ആശ്വസിക്കുന്നുണ്ടാവും..

ആ കുഴിഞ്ഞ കണ്ണുകളിലെ ആര്‍ത്തി ഒരു ചെമ്പ് ഭക്ഷണത്തിനും തീര്‍ക്കാവുന്നതായിരുന്നില്ല അഗ്‌നിമുനപോലെ അവയെപ്പോഴും തിളങ്ങി.വാക്കുകളാല്‍ പോരാടി ശൌര്യം കെട്ടു തിരിച്ചു വരുമ്പോഴെല്ലാം അയാളുടെ രോമം നിറഞ്ഞ കറുത്തകൈ ജനല്‍പഴുതിലൂടെ ഇഴഞ്ഞു വരും.വള്ളിക്കാലുകളില്‍ പേടിയുടെ പഴുതാരയായി വിശ്രമിക്കും.ശബ്ദമുണ്ടാക്കാന്‍ ഭയന്ന് വെറുപ്പും നിസ്സഹായതയും കണ്ണീരില്‍ നിറച്ച് ഞാനയാളെ തുറിച്ചു നോക്കും.അതു മാത്രമാണ് എന്റെ ആയുധം.ഷോക്കടിച്ചപോലെ അപ്പോള്‍ പിന്മാറുന്നത് കാണാം.കുറ്റബോധമാണോ, അവജ്ഞയാണോ ആ മുഖത്ത് മഞ്ഞപ്പാടയാകുന്നത്?

അന്ന് –കര്‍ക്കിടകസന്ധ്യപോലെ ഇരുട്ട് നിഴല്‍ വിരിച്ചിരുന്നു. വീടിന്റെ ഉള്ളില്‍ നിന്നും വലിയൊരു തര്‍ക്കത്തിന്റെ സീല്‍ക്കാരം.പിടിവലിയുടെ, എന്തൊക്കെയോ മറിഞ്ഞു വീഴുന്നതിന്റെ ശബ്ദങ്ങള്‍..ശരീരം ഐസുകട്ടയായി.പരുത്ത ശബ്ദം പുറത്തു വരാതിരിക്കാന്‍ കഴുത്തില്‍ കയ്യമര്‍ത്തി പൊടുന്നനെ ഒരു വേട്ടമൃഗത്തിന്റെ വെറിയോടും ക്രൌര്യത്തോടും കൂടി അയാള്‍ വാതില്‍ക്കല്‍ നിന്നു കിതച്ചു.

'കിട്ടും, ഒരു ദിവസം എന്റെ കയ്യിലവളെ കിട്ടും'

അയാള്‍ എന്നെ അടിമുടി വെറുപ്പോടെ നോക്കി.വല്ലാത്ത ഊക്കോടെ ആ ഇരുമ്പുകരങ്ങള്‍ എന്നെ ഒരു കുട്ട മണ്ണെന്നോണം കോരിയെടുത്തു.ചലിപ്പിക്കാവുന്ന വലതുകയ്യാല്‍ അയാളെ മാന്തിപ്പറിച്ചപ്പോഴും എന്റെ ഭീകരശബ്ദം പുറത്തു വരാതിരിക്കാന്‍ ഞാന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു.അയാളെന്നെ ഞെരിച്ചമര്‍ത്തി കുറ്റിക്കാട്ടിലേക്ക് ഓടിയും നടന്നും കിതച്ചു.ശീലക്കഷ്ണം പോലുള്ള എന്റെ കാലുകള്‍ അയാളെ തണുതണുത്ത ജലം പോലെ സ്പര്‍ശിച്ചു.ഈ യാത്ര ഭയം മാത്രമാണ്.മാനം ഇരുണ്ടു കിടക്കുന്നു.അയാള്‍ എങ്ങനെയാവും എന്നെ കൊല്ലുക?

ജീവിതത്തിന്റെ ഭംഗിയത്രയും എന്റെ വര്‍ണച്ചെപ്പില്‍ നിന്നും വാര്‍ന്നു പോയി.എന്റെ മഴവില്‍ മുത്ത് ശോഭയറ്റ് വിരൂപമായി.ക്രമേണഅയാളെന്റെ രക്തം രുചിച്ചു, മാംസം വീതിച്ചു........   

        

2014, ജനുവരി 11, ശനിയാഴ്‌ച

ഞണ്ടുകള്‍ (കഥ )

                                                                                  

നേരം  കുറെയായി.രാത്രി കനത്തുതുറിച്ചുനോക്കുന്നു.ഈയിടെയായി ദീപ പുറത്ത് ലൈറ്റിടാന്‍ അനുവദിക്കാറില്ല.ജോലിക്കാരിയെ പറഞ്ഞേല്‍പ്പിച്ചാലും രാത്രി വീട് ഇരുളിലേക്ക് മുങ്ങിപ്പോയിരിക്കും.കീമോക്കു ശേഷം അവളേറെ അവശയാണ്.എന്നിട്ടും കിടപ്പുറക്കാതെ ഓരോന്ന് എഴുതിക്കൂട്ടുന്നത് കാണാം.മുമ്പ് കോളിംഗ്‌ബെല്‍  അടിക്കുമ്പോഴേക്ക് പുഞ്ചിരിയുടെ വെളിച്ചം വിതറി മുന്നിലെത്തിയിരുന്നവളാണ്.
'എന്താ നീ ചെയ്യണ്?വേദന സഹിച്ച് ഇങ്ങനെ ഉറക്കമിളക്കണോ?'

കവിളുകള്‍ കുഴികളായിരിക്കുന്നു.സ്വപ്‌നങ്ങള്‍ പിടഞ്ഞിരുന്ന വലിയ കണ്ണുകള്‍ നിര്‍ജീവമായി രണ്ടു ഗുഹകളില്‍ നിന്നെത്തി നോക്കുന്നു.തല മൊട്ടയായത്‌കൊണ്ട് എപ്പോഴും ഒരു ദുപ്പട്ട ചുറ്റിയാണ് നടപ്പ്.ഓപ്പറേഷനോടെ ഒരു ആണിനെപ്പോലെയായി.എന്തു സുന്ദരിയായിരുന്നു..മനുഷ്യര്‍ അസ്ഥിപഞ്ജരങ്ങള്‍ മാത്രമായിരുന്നെങ്കില്‍ പ്രണയിക്കുമായിരുന്നോ?ചുംബിക്കുന്ന അസ്ഥികൂടങ്ങള്‍ നല്ല തമാശയുള്ള കാഴ്ചയായിരിക്കും.പതുക്കെ അടി വെക്കുന്ന ഈ എല്ലിന്‍കൂടിനെ താനിന്നു സ്‌നേഹിക്കുന്നുണ്ടോ?എന്തോ ..അതോര്‍ക്കാന്‍ പോലും ഇഷ്ടമല്ല.അപ്പോഴേക്ക് സാലിയുടെ ചിരിക്കുന്ന മുഖം ..മുത്തുമണികള്‍ പ്രകാശിക്കുന്ന മൃദുസ്മിതം ..
'രമേശ്, പഴയ ഡയറിയൊക്കെ ഞാന്‍ കത്തിക്കാന്‍ പോവാ ..പണ്ടവ വായിക്കാന്‍ നീയെത്ര അടി കൂടിയതാ..'
'നീ തന്നെ പറയാറില്ലേ?ഡയറികളില്ലാതെ നിനക്ക് ജീവിക്കാനാവില്ലെന്ന്!?പിന്നെന്തിനു ചുട്ടു കളയണം?

'ഞണ്ടുകള്‍ പറയുന്നുരണ്ടാഴ്ചക്കപ്പുറം പോവില്ലെന്ന്!..എന്തെല്ലാം നിറത്തിലാണെന്നോ ഞണ്ടുകള്‍!ചുവപ്പ് ,പച്ച ,വെള്ള ,വൃത്തികെട്ട മഞ്ഞ..ചിലപ്പോ കഴുത്തിറുക്കിയാവും എന്നെ കൊല്ലുക..അല്ലെങ്കില്‍ പാമ്പിനെപ്പോലെ ചുറ്റി വരിഞ്ഞ്..ഇന്നാളൊരാര്‍ട്ടിക്കിള്‍ വായിച്ചില്ലേ?ആയിരം ഡിഗ്രീ ചൂടില്‍ ഒന്നര മണിക്കൂര്‍ വേണം മനുഷ്യശരീരം ദഹിച്ചു തീരാന്‍..ഓരോ നിമിഷവും ജീര്‍ണിക്കുന്ന  ബാധ്യത മാത്രമാണ് മനുഷ്യനെന്ന്..എത്ര ശരി .വിസര്‍ജ്യവും അഴുക്കുമല്ലാതെ മറ്റെന്താണവന്‍  ബാക്കി വെക്കുന്നത്..ഇലക്ട്രിക് ക്രീമറ്റോറിയത്തിലാണോ എന്നെയും ദഹിപ്പിക്കുന്നത്?'

'ഹോ!ഇനിയവള്‍ സംസാരിക്കുന്നത് മുഴുവന്‍ മരണത്താഴ്വരയില്‍ നിന്നുകൊണ്ടായിരിക്കും.ശവഗന്ധം പിന്നെ ഇവിടെയാകെ..സാത്താന്റെയും  മാലാഖമാരുടെയും കൂടിക്കുഴയുന്ന ചിരികള്‍..ആക്രോശങ്ങള്‍..എന്റെ ദൈവമേ! ഇവളില്‍ നിന്ന്  ജീവന്റെ കൊടുമുടിയിലേക്ക് എന്നെയൊന്നു രക്ഷപ്പെടുത്തുക..'
ചൈതന്യം പൂത്തു തളിര്‍ത്തിരുന്ന ആരോഗ്യകാലത്തെല്ലാം പുല്‍ത്തകിടികളെക്കുറിച്ചാണവള്‍ പറയുക.'രമേശ് ,നമ്മുടെ വീട്ടിലും വേണം പുല്‍ത്തകിടികളും ജലധാരകളും തലയാട്ടുന്ന പാവകളും..എന്തു ഭംഗിയായിരിക്കും ..'
അവളിപ്പോഴും ഡയറി വായനയിലാണ്.എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന അവളോട് മുമ്പ് എപ്പോഴും പരിഭവിക്കുമായിരുന്നു ,ഡയറികള്‍ തട്ടിപ്പറി ച്ച് വായിക്കാന്‍ നോക്കിയിരുന്നു.ഒന്നും മനസ്സിലാവില്ല ..ആര്‍ക്കോ വേണ്ടി നീണ്ടു പോകുന്ന എഴുത്തുകള്‍ ...

'ജൂണ്‍6
സ്വപ്നങ്ങളില്‍ കുളങ്ങളാണ് നിറയെ.പടവുകളില്‍ വഴുവഴുക്കുന്ന പച്ചപ്പ്..ധൃതിപ്പെട്ടു കയറിയത് കൊണ്ടാവും ഞാന്‍ വഴുതി വീണു..നീ വരുന്നുണ്ടായിരുന്നു ദൂരേന്ന്..സ്‌നേഹത്തിന്റെ സ്വര്‍ണവിളക്ക് നിന്റെ കയ്യില്‍ ഒരു പന്തം പോലെ എരിയുന്നുണ്ടായിരുന്നു.കാറ്റടിച്ചിട്ടും മഴ പെയ്തിട്ടും കെട്ടുപോകാതെ..അതിന്റെ ദീപ്തിയില്‍ നിന്റെ മുഖം ശോഭയാര്‍ന്നു..ഒറ്റക്കുതിപ്പിനു ആ കരവലയത്തില്‍ അമരാന്‍ കൊതിച്ചായിരുന്നു ഓടിയത്.പക്ഷെ..മുന്നിലെത്രയാണ് പടവുകള്‍..സോ സ്ലിപ്പിംഗ്..'
'രമേശ് ,ഈ ഡയറികളെല്ലാം ഒരിക്കലൂടെ വായിക്കാന്‍ കണ്ണ് ബാക്കിയാകുമോ?ഏതു നിമിഷവും കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞില്ലേ?എത്ര മറച്ചു വെച്ചാലും ഞണ്ടുകള്‍ പറഞ്ഞു തരും എല്ലാ രഹസ്യവും..സ്മൃതികളെയാകെ പൊടി തട്ടി താലോലിച്ചിട്ടു വേണം യാത്രയാകാന്‍..'
അവള്‍ക്ക് പറഞ്ഞോണ്ടിരിക്കാന്‍ ആരും വേണമെന്നില്ല.ഞാനവിടെയുണ്ടെന്ന വിശ്വാസത്തിലാണ് പിറുപിറുപ്പ്.സാലി ഇന്നലേം ദേഷ്യപ്പെട്ടു.അവളുടെ വീട്ടില്‍ ചെല്ലാത്തതിന്.പപ്പക്കും മമ്മക്കും എന്നെ കാണണമത്രെ.ഭാരരഹിതമായ മിനുസമുള്ള ദിവസങ്ങള്‍..ഇടയ്ക്ക് ദീപയുടെ ഓര്‍മ ഇരുള്‍ കോരിയിടുമെങ്കില്‍ കൂടി..ടൌണിലെ ഫ്ലാറ്റിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.മുമ്പ് രോഗം തുടങ്ങിയ കാലത്ത് ദീപയെ മരുന്ന് കഴിപ്പിക്കാന്‍ ഇടയ്ക്കിടെ ഓഫീസില്‍ നിന്നും തിരിച്ചു വരുമായിരുന്നു.സന്ധ്യയുടെ ശോണിമയിലേക്ക് ഉറ്റു നോക്കി അവള്‍ സിറ്റൌട്ടില്‍ ഇരിപ്പുണ്ടാവും.ആയിടെയാണ് ലോണിലെ പക്ഷിപ്പലകയില്‍ കിളികള്‍ വരാതായത്.മുമ്പെത്രയായിരുന്നു വര്‍ണങ്ങളുടെ പെരുമഴ..നെന്മണി പെറുക്കി..മുടന്തനായ ഒരു കാക്ക മാത്രമായി പിന്നെ..

എപ്പോഴാണ് അറ്റമില്ലാത്ത ഒരിടനാഴിയുടെ രണ്ടു ധ്രുവങ്ങളിലേക്ക് ഞങ്ങള്‍ തെറിച്ചു പോയത്?നടന്നിട്ടും നടന്നിട്ടും ഒരിക്കലും കണ്ടുമുട്ടാതെ..സാലി ഏറെ സന്തുഷ്ടയാണിപ്പോള്‍..ഫ്‌ലാറ്റില്‍ ആരും ആരുടേയും ജനാലപ്പഴുതിലൂടെ എത്തി നോക്കില്ലല്ലോ..വേണ്ടാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയുകയും വേണ്ട..റെസ്‌ക്യു ഹോമിലേക്ക് മാറ്റാനാണവള്‍ പറയുന്നത്..'രണ്ടാഴ്ചക്കപ്പുറം..'ഞാന്‍ ഓര്‍മിപ്പിച്ചു.'അതൊക്കെ പിച്ചും പേയും പറയല്ലേ?എന്റെ ഒരങ്കിള്‍ എത്ര കാലാ കീമോയും റേഡിയേഷനുമായി നരകിച്ചത്..അവിടെത്തന്നെ പാലിയേറ്റീവും ഉള്ളതോണ്ട് നോക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇഷ്ടംപോലെയുണ്ടാവും.അല്ലേലും ആ വീട് വിറ്റ് കളയുന്നതാ ബുദ്ധി.ഐശ്വര്യം ഇല്ലാത്ത വീട്..'
രണ്ടു മൂന്നു തവണ പോയപ്പോഴും അവള്‍ വായിക്കുകയായിരുന്നു.കണ്ടിട്ടും കാണാത്ത പോലെ..ഒന്നുമൊന്നും ഉരിയാടാതെ..ഒരു ദിവസംപുല്‍ത്തകിടിക്ക് നടുവില്‍ ഇരുട്ടില്‍ ആളുന്ന തീക്കരികെ അവള്‍..
'വീടും പുരയിടവും കത്തി നശിച്ചാലും നിനക്കൊന്നുമില്ല.ബോധാമില്ലാതായോ?'

എന്റെ അലര്‍ച്ചയൊന്നും കേള്‍ക്കാത്ത മട്ടില്‍ അവള്‍ ധ്യാനനിരതയായി.അവളൊന്നു ശണ്ഠ കൂടിയെങ്കില്‍..ഉറച്ചൊന്നു സംസാരിച്ചെങ്കില്‍..
രണ്ടാമത്തെ ആഴ്ചമുറി തുറക്കുന്നില്ലെന്നു ശാന്ത കരഞ്ഞു വിളിച്ചു ഫോണ്‍ ചെയ്തപ്പോള്‍ വല്ലാത്ത ഈര്‍ഷ്യ തോന്നി.ഈ തണുത്ത പുലര്‍കാലത്ത്..നാശം..ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം ശാന്തയായി ഉറങ്ങുന്നു..തൊട്ടടുത്ത് പ്ലെയറില്‍ നിന്നുയരുന്ന ഒരേ ഗാനം..അവളുടെ വരികള്‍ അവള്‍ തന്നെ പാടിയത്..

'വെറുംകയ്യുമായ് വീണ്ടുമീ യാത്ര തുടരട്ടെ വഴികളില്‍ വിളക്കില്ലെന്നറിവിലും
ശോകാര്‍ദ്ര സന്ധ്യക്ക് സിന്ദൂരമായീ ഹൃദയരക്തം തന്നെയെടുത്തിടാം..
എങ്കിലും ഭദ്രേ, നിന്‍ദീപമിന്നിതാ കെട്ടു പോവുന്നീ മന്ദമാരുതനിലും
ആദിത്യനെങ്ങോ മറഞ്ഞൊരീ വേളയില്‍ ആരിറ്റു വെട്ടവുമായ് ഇനിയും കടന്നെത്തും..'

ചിലപ്പോള്‍ അവളോട് എന്തു ചോദിച്ചാലും മറുപടിയുണ്ടാവില്ല.മറ്റേതോ ലോകത്തേക്ക് ഊളിയിടുന്ന കണ്ണുകള്‍..പാട്ടൊന്നു ഓഫാക്കാനോ തെന്നി മാറിയ ഡ്രസ്സ് നേരെയാക്കാനോ ആര്‍ക്കും ധൈര്യമുണ്ടായില്ല.'പോലീസെത്താതെ..'ആളുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.ശരങ്ങളായി തുളയുന്ന നോട്ടങ്ങള്‍..ഒന്നു കെട്ടിപ്പിടിച്ചാല്‍, പോട്ടിക്കരഞ്ഞാല്‍ തീ പാറുന്ന മിഴികളില്‍ സഹതാപം അലയടിച്ചേനെ.പക്ഷെ അഭിനയത്തില്‍ പണ്ടേ പിന്നിലാണ്..
പൊടുന്നനെസാലിയതാ ഒരു വാണംപോലെ  കുതിച്ചു വരുന്നു..മൃതദേഹത്തെ ഇറുകെ പുണര്‍ന്ന് അലമുറയിടുന്നു'ചേച്ചീ, ഞങ്ങളെ ഇട്ടേച്ചു പോയില്ലേ?ഞങ്ങളെ നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചിട്ട്..'നെഞ്ചത്തടിച്ച് നിലവിളിക്കുന്ന അവളെ കാരുണ്യത്തോടെ തലോടുന്ന അനേകം കൈകള്‍!കറുത്ത സാരിയിലേക്ക് പടരുന്ന കണ്ണീര്‍..
ഒരു നല്ല നടനാവാനുള്ള ആത്മാര്‍ത്ഥപ്രയത്‌നത്തോടെ ഞാനും വിതുമ്പാന്‍ തുടങ്ങി'എന്റെ ദീപാ..'പിന്നെ മനപ്പൂര്‍വം അസ്തബോധനായ് നിലം പതിക്കെ എന്നെ താങ്ങാന്‍ ദയ നിറഞ്ഞ എത്ര കൈകളാണ്..അലിവുള്ള എത്ര ഹൃദയങ്ങളാണ്..ഒരു ഭാരമാണ് എന്റെ മുതുക് വിട്ടു പോയതെന്ന് ആരും അറിഞ്ഞിട്ടില്ലല്ലോ..ഹാവൂ.........
 


2014, ജനുവരി 5, ഞായറാഴ്‌ച

മുഖശ്രീ(കഥ)


ടിക് ടിക് ടിക്...
ക്ലോക്കില്‍ ജീവിതം കറങ്ങിക്കൊണ്ടിരുന്നു.സൂചി പത്തിലെത്താറായി. നിറവസന്തത്തിന്റെ തെളിഞ്ഞ പ്രഭാതം..ചിത്രശലഭങ്ങളെപ്പോലെ വര്‍ണച്ചാര്‍ത്തായി പൂക്കള്‍..പച്ച, മഞ്ഞ, നീല..വെയില്‍തുണ്ടുകള്‍ ഇലകളില്‍ ഒളിച്ചുകളിക്കുന്നു..പക്ഷികളുടെ കിരികിരി ശബ്ദം..ഹരിതാഭയിലൂടെ താഴേക്കിറങ്ങുന്ന പ്രകാശനൂലുകള്‍ ചെറിയ വട്ടങ്ങളായി ഇളകി, പിന്നെ പരന്നു..ശ്രീജ എഴുത്താരംഭിച്ചു.
'ഡോക്ടര്‍, എന്നെ അലട്ടുന്ന വലിയൊരു പ്രശ്‌നം രോമത്തിന്റെ അമിതവളര്‍ച്ചയാണ്. കൈകാലുകളിലും മുഖത്തുമെല്ലാം നിറയെ രോമം..ഇതു കാരണം മിഡിയൊന്നും ഇടാന്‍ പറ്റുന്നില്ല....

ര്‍ണീം, ര്‍ണീം..

ഓ, ഹരീഷ്, എത്ര നേരായി ഞാന്‍ ഫോണിനടുത്തിരിക്കുന്നു. മമ്മീം ഡാഡീം പുറത്തു പോയിരിക്കയാ..ഇന്നെവിടെയാ വരേണ്ടത്? ഓ, ശരി ശരി..'
ആ കത്ത് മാറ്റി വച്ച് അവള്‍ അടുത്തത് എടുത്തു.
'സര്‍,
നിങ്ങളുടെ പരസ്യം വായിച്ചു. സീരിയല്‍ നടിയാവാനുള്ള യോഗ്യതകളെല്ലാം എനിക്കുണ്ടെന്നാണ് വിശ്വാസം. ഞാന്‍ ഡിഗ്രീ വിദ്യാര്‍ഥിനിയാണ്. പരീക്ഷ കഴിഞ്ഞാല്‍ ബ്യുട്ടീഷന്‍ കോഴ്‌സിനു ചേരണമെന്നാണ് ആഗ്രഹം. ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. സെലക്റ്റ് ചെയ്താല്‍ അറിയിക്കുമല്ലോ..'
 
ണീം..ണീം...
'ആരാ'
'ഹരീഷ് പറഞ്ഞു വിട്ടതാ..ഇന്നത്തെ പരിപാടി മാറ്റി. ഹോട്ടല്‍ പ്ലസന്റില്‍ ഒരു ഗാനമേളയുണ്ട്. അവനൊരു പാട്ടിനു പ്രിപ്പയര്‍ ചെയ്യുകയാ..'
'ശരി, നിങ്ങള്‍ വിട്ടോളൂ..ഞാനെന്റെ സ്‌കൂട്ടിയില്‍ വന്നോളാം.'
** ** ***************************  ** ** ***************************************** **
'ഹാവൂ, ശ്രീജാ, വന്നോ? ഇവന്‍ നിന്നേം കൊണ്ട് കടന്നു കളഞ്ഞോന്ന് വിചാരിച്ചു.'
'എവിടെ ഗാനമേള? നീ പ്രിപ്പയര്‍ ചെയ്യുകയാണെന്നു പറഞ്ഞിട്ട്?'
'അതൊക്കെയുണ്ട്, നീയെപ്പോഴും സീരിയല്‍ മോഹം പറയാറില്ലേ? ഇന്നോരാളെ പരിചയപ്പെടുത്താം. വല്യ വല്യ സിനിമാക്കാരികളെയൊക്കെ അവരാത്രേ ഫാസ്റ്റ് കൊണ്ടു വന്നത്.'
'ആഹാ, എന്തു വല്യ റൂം..നീയിവിടെ കൂടാന്‍ പോവാണോ?'
'നീയിതോന്ന്! ടേസ്റ്റ് ചെയ്തു നോക്ക്. ഇത്ര രുചിയുള്ള ഐസ്‌ക്രീം ഇതു വരെ നീ കഴിച്ചു കാണില്ല..'
'എന്തൊരു തണുപ്പ്..നാവ് മരവിച്ചു..എന്തൊരു കോട്ടുവാ..ഉറക്കം വരുന്നു ഹരീ..'
'കിടന്നോളൂ, ഗാനമേള തുടങ്ങുമ്പോ ഞാന്‍ വിളിക്കാം..'
>>>>>>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>
കണ്ണു തുറന്നപ്പോള്‍ ഇരുട്ട്..വേദനയുടെ ചുളുക്കുത്തുകള്‍ എവിടെയൊക്കെയോ നീറിപ്പിടിക്കുന്നു. വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്..മനസ്സില്‍ അവള്‍ മറ്റൊരു കത്തെഴുതാന്‍ തുടങ്ങി..
'ഡോക്ടര്‍,
രോമവളര്‍ച്ചയെപ്പറ്റി ഞാനൊരു സംശയം ചോദിച്ചിരുന്നു. അതിന്റെ മറുപടി വാരികയില്‍ വായിക്കാന്‍ പറ്റിയില്ല. അകലെ ഒരു ഹോസ്റ്റലില്‍ ആണിപ്പോള്‍. ഇപ്പോഴെന്റെ സംശയം മറ്റൊന്നാണ്. ഞാന്‍ പ്രണയിച്ചവന്‍ വഞ്ചിച്ചതിനാല്‍ ഒരു ട്രാപ്പില്‍ പെട്ടു. ഇനിയൊരു വിവാഹജീവിതം എനിക്ക് സ്വപ്നം കാണാനാകുമോ? എന്റെ ചര്‍മം ഈയിടെയായി കറുത്തു വരുന്നു. വരണ്ടുണങ്ങുന്നു. മുഖത്തെല്ലാം കറുത്ത കലകള്‍ നിറയുന്നു..ഫെയര്‍നസ് ക്രീമുകള്‍ ഗുണം ചെയ്യുമോ?'
>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>
ഞാനൊരമ്മയായോ? വിശ്വസിക്കാനാകുന്നില്ല..ഹരീ, നിന്നെ കാണാന്‍ തോന്നുന്നു..ഗര്‍ഭകാലത്തെ നരകം! ആ രാക്ഷസി ഇതു കളയാന്‍ സമ്മതിക്കാത്തതിന് എന്നെ ഒരു റൂമില്‍ അടച്ചിട്ടു. തല ചുറ്റലും ഛര്‍ദീം..എന്തെല്ലാം ഉപദ്രവങ്ങള്‍..മേലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളാ..ഞാഞ്ഞൂല് പോലെ ദേഹത്തൂടെ ഇഴഞ്ഞു നടക്കുന്ന വൃത്തി കെട്ട കൈകള്‍.. നിന്നെ എന്റെ മുന്നില്‍ കിട്ടിയിരുന്നെങ്കില്‍! ഈ കുപ്പിക്കഷ്ണം മതിയായിരുന്നു നിന്റെ കുടല്‍മാല പുറത്തെടുക്കാന്‍..ഇരുണ്ട ചോരക്കറ പിടിച്ച രാക്ഷസപ്പൂക്കളാ കിനാവിലാകെ..കമ്പിളിപ്പുഴുവെപ്പോലെ രോമം നിറഞ്ഞ്..തൊട്ടാല്‍ ചൊറിയുന്ന പൂക്കള്‍..
പത്രക്കാര്‍, പോലീസ്, ആംബുലന്‍സ്..എന്തെല്ലാം ചോദ്യങ്ങള്‍..നിങ്ങളെ പീഡിപ്പിച്ച വി ഐപികള്‍ ആരെല്ലാമാണ്? എല്ലാറ്റിനും പിന്നില്‍ ശ്രീലേഖയല്ലേ? ഐസ് ക്രീമില്‍ മയക്കുപൊടിയിട്ടാണോ കെണിയില്‍ ചാടിച്ചത്? കെണികള്‍! കരിയില മൂടിക്കിടക്കാ ഭൂയിലാകെ വാരിക്കുഴികള്‍..വെളുത്ത തേങ്ങാപ്പൂളുകള്‍ തൂങ്ങിയാടുന്നത് കണ്ടോ? ഇരകള്‍ പാത്തുപതുങ്ങി വരുന്നത് കണ്ടോ?
അന്ത്യമൊഴി രേഖപ്പെടുത്തി പോലീസിറങ്ങുമ്പോള്‍ വട്ടം ചുറ്റിപ്പിടിക്കുന്ന സ്വപ്നങ്ങളിലൂടെ അവള്‍ ഊര്‍ന്നിറങ്ങി..കിനാവില്‍ അവള്‍ മറ്റൊരു എഴുത്ത് ആരംഭിച്ചു.
'ഡോക്ടര്‍,
ഞാന്‍ അവിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്റെ മകള്‍ വലുതാകുമ്പോള്‍ പുരുഷന്മാരുടെ ചതിയില്‍ പെടാതിരിക്കാന്‍ എന്തു ചെയ്യണം? അവളുടെ മുഖം പൊള്ളിച്ചു വിരൂപമാക്കണോ? ചെറുപ്പത്തിലേ ഗര്‍ഭപാത്രം എടുത്തു കളയണോ? മറുപടി പേഴ്‌സണലായി അയക്കാന്‍ അപേക്ഷ..കാരണം വാരികകള്‍ ഇല്ലാത്ത ഒരു ലോകത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍......'