Pages

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

അറ(കഥ)


പീഡനമുറിയുടെ കല്‍ച്ചുമരുകള്‍ എന്നെ തുറിച്ചു നോക്കി.മാസങ്ങളായി അവ കൈവളകള്‍ ആയിട്ട്.നായക്കെന്നോണം എറിഞ്ഞു കിട്ടിയ ഭക്ഷണം ഞാന്‍ നക്കിനക്കിത്തിന്നു.വെള്ളം കപ്പിക്കപ്പി കുടിച്ചു.ഏകാന്തതടവറയുടെ ഇരുണ്ട ചുവരുകള്‍ എന്നെ തുറിച്ചു നോക്കി.ഭ്രാന്തനായി ഞാനങ്ങോട്ടുമിങ്ങോട്ടും നടന്നു.തിന്നാന്‍ വരുന്ന രാക്ഷസനായ ഏകാന്തത.നാളെ കോടതിയില്‍ ഹാജരാക്കുമത്രെ.അതുകൊണ്ടാവും കീറി നാറിയ ദേഹത്തെ അവര്‍ വെള്ളം ചീറ്റി കുതിര്‍ത്തത്.അപ്പോഴും വിലങ്ങഴിക്കുകയുണ്ടായില്ല.അതിശക്തമായി വെള്ളം എന്നെ പ്രഹരിച്ചപ്പോള്‍ ഞാന്‍ ഒരു തെരുവുനായയെപ്പോലെ മോങ്ങി.അവര്‍ ആര്‍ത്തു ചിരിച്ചു.സ്വന്തം ശരീരം എന്നേ എന്റെതല്ലാതായി.ഭക്ഷണം,വെള്ളം അങ്ങനെ ആനന്ദവും ആശ്വാസവുമാകുന്ന എന്തും പീഡനയറയില്‍ വ്യസനഹേതുവാണ്.ദാഹം മാറ്റാന്‍ തിളച്ച വെള്ളം,വിശപ്പകറ്റാന്‍  പുളിച്ച ഭക്ഷണം..പശിയും ദാഹവും ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ അടിയോടെ തുരന്നെടുക്കും.അവയുടെ കൊടുമുടിയില്‍ നമ്മളേതു മലവും ഭക്ഷിക്കും,ഏതു മൂത്രവും കുടിക്കും..
ഷൂസ് കൊണ്ട് എന്റെ മേലാകെ ചവിട്ടിയരച്ച് നിയമപാലകന്‍ ഗര്‍ജിച്ചു:'എവിടുന്നാടാ നായേ നീ ബോംബുണ്ടാക്കുന്നത്?ആരെടാ നിന്റെ കൂട്ടാളികള്‍?'

ഇരുമ്പുലക്ക മാംസപേശികളെ ഞെരിച്ചൊടിച്ചു.നിമിഷങ്ങള്‍ക്കകം ഞാനൊരു കലങ്ങിയ ദ്രാവകമായി.അന്ധമാക്കുന്ന തീവ്രപ്രകാശത്തില്‍ കണ്ണീര്‍പോലും വറ്റി.ആ കഠിനവെട്ടത്തിലും ഇരുളിന്റെ ഭീമന്‍ സത്വങ്ങള്‍ എന്നെ തലങ്ങും വിലങ്ങും ഇടിച്ചു.

'ആ പേപ്പറുകളില്‍ ഒപ്പിട്ടാല്‍,എല്ലാം കോടതിയില്‍ സമ്മതിച്ചാല്‍ നിനക്ക് രക്ഷപ്പെടാം.ഇല്ലെങ്കില്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കാം..ഓര്‍മ വച്ചോളൂ..'

ഡി ഐ ജി പുഴുപ്പല്ലുകള്‍ കാട്ടി മൂക്രയിട്ടു

.കോടതിയില്‍ എത്തിയപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.അത് അതേ സ്ഥലം തന്നെയായിരുന്നു.തുറുകണ്ണുകളുള്ള പീഡനയറ..ഏറ്റവും വലിയ പീഡകര്‍ ജഡ്ജിക്കസേരയിലിരുന്ന് പല്ലിളിക്കുന്നു.ഭേദ്യങ്ങളുടെ അടുത്ത എപ്പിസോഡിനായി എന്നെ കസ്റ്റഡിയില്‍ വിട്ടു.ജീവിതമരത്തില്‍ വ്യസനവും അദ്ഭുതവുമാണ് മാറി മാറി കായ്ക്കുന്നത്.പേപ്പറിലെല്ലാം ഞാന്‍ കൊടുംഭീകരനാണത്രെ.പാവം അബ്ബ,പാറക്കെട്ടുകള്‍ എത്ര കയറിയിറങ്ങി,എന്നെ കാണാനുള്ള വെറും അഞ്ചു മിനിട്ടിന്..അങ്ങനെ ഏകാന്തതടവറയിലെ അദ്ഭുതജീവിയെ പുറംവെളിച്ചം അഞ്ചു നിമിഷം സ്പര്‍ശിച്ചു..

ജയിലില്‍ എത്തുന്നതോടെ നമ്മള്‍ വേരുകള്‍ ഇല്ലാത്തവരാണ്.വെറും പടുമുളകള്‍.എന്നെ പിടിച്ചു കൊണ്ടു പോയ അന്ന് മുതല്‍ കിടപ്പിലായ അമ്മ ഈയടുത്ത് മരിച്ചു.എന്നിട്ടും പുറംലോകത്തിലേക്കുള്ള കവാടം അടഞ്ഞുതന്നെ കിടന്നു.സൂര്യന്‍ പകയോടെ എന്റെ സെല്ലിനു മുകളില്‍ കത്തിജ്വലിച്ചു.ഞാന്‍ ഉരുകിത്തിളച്ചുകൊണ്ടേയിരിക്കുന്നു.അമ്മയുടെ ഓര്‍മകളില്‍ വെന്തുകൊണ്ടേയിരിക്കുന്നു.ഒരു ചോണനുറുമ്പിനെ ചവിട്ടിയരച്ചതിന് നുള്ളിത്തിണര്‍പ്പിച്ചു, പണ്ട് അമ്മ.അന്ന് മുതല്‍ തുടങ്ങിയ നല്ല നടപ്പാണ്.എന്നിട്ടും കല്‍തുറുങ്കിന്റെ ഭീകരവായക്കുള്ളില്‍ ചതഞ്ഞരയാനായിരുന്നു വിധി.എത്രയെത്ര കൊടുംകുറ്റവാളികള്‍ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.പുഞ്ചിരിയില്‍ മുഖം മറച്ച് സ്വതന്ത്രരായി പരിലസിക്കുന്നു.അതിലൊന്നും പങ്കു കൊള്ളാതിരുന്നിട്ടും കൊടുംഭീകരന്റെ കറുത്ത കുപ്പായമിതാ എന്റെ തലയ്ക്കു മുകളില്‍.അമ്പതു പേര്‍ മരിച്ച ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഞാനാണത്രെ.നിയമസഭാ മന്ദിരത്തിലും ബോംബ് വെക്കാന്‍ ശ്രമിച്ചത്രെ.കിലോകണക്കിന് സ്‌ഫോടകവസ്തുക്കള്‍ വീടിനടുത്ത് ഒളിപ്പിച്ചിട്ടുണ്ടത്രെ.

എന്നെങ്കിലും പുറംലോകം കാണാന്‍ യോഗമുണ്ടെങ്കില്‍ നിറവേറ്റണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്രയുമാണ്.ഒരു പടക്ക നിര്‍മാണ ശാലയെങ്കിലും സന്ദര്‍ശിക്കണം.സ്‌ഫോടനവസ്തുക്കളുടെ അടിസ്ഥാനചേരുവയെങ്കിലും മനസ്സിലാക്കണം.ഒരു പടക്കശാല തട്ടിക്കൂട്ടണം.ഈ ഭേദ്യങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമായി എന്നെത്തന്നെ അതിനുള്ളിലിട്ടു ചുട്ടെരിക്കണം.ചിന്നിത്തെറിച്ച എന്റെ കറുത്ത ശരീരാവശിഷ്ടങ്ങള്‍ ഭരിക്കുന്നവരെ എത്ര ആഹ്ലാദിപ്പിക്കും അല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ