Pages

2014, മേയ് 17, ശനിയാഴ്‌ച

വളരെ പഴയൊരു കാരണം( കഥ )


തലങ്ങും വിലങ്ങും വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ചോര മുഖത്തേക്ക് ചൂട് തളിച്ചു. കണ്ണു വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി. വീണു കിടക്കുന്നത് മറ്റാരുമല്ല, കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തന്റെ കൂടെയുണ്ടായിരുന്ന...മക്കള്‍ ദൂരേന്ന് പകപ്പോടെ തുറിച്ചു നോക്കിയത്, ചെരിഞ്ഞു വീഴുന്ന തന്നെ താങ്ങാന്‍ ശ്രമിച്ചത്...എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ വരച്ച കുറെ ചിത്രങ്ങളായിരുന്നോ? അതോ ഈ ജന്മം തന്നെ കണ്ടു മറന്ന കുറെ ദുസ്വപ്നങ്ങളോ? ആവാന്‍ വഴിയില്ല, ജയിലിന്റെ ഇരുട്ട് അങ്ങനെയെങ്കില്‍ ജീവിതത്തിന്റെ പകലുകളെ വാരിപ്പിടിക്കില്ലായിരുന്നല്ലോ..ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ് വലിച്ചിഴച്ചു. പിന്നൊരു തള്ളായിരുന്നു, 'നടക്കെടീ' അവര്‍ ആക്രോശിച്ചു. മക്കള്‍ അലമുറയിടുന്നത് ദൂരെ എവിടുന്നോ ആണെന്നു തോന്നി. സങ്കല്പങ്ങളും യാഥാര്‍ഥ്യങ്ങളും പരസ്പരം കൂടിക്കുഴഞ്ഞു............

ക്ലാസെടുക്കുമ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു 'കുറെ കവിതകള്‍ കാണാപാഠം പഠിക്കണത് എപ്പഴും നല്ലതാ..വയ്യാതാവുമ്പം പാടി നടക്കാലോ..'

കുട്ടികള്‍ക്കാ വയ്യായ്ക തിരിഞ്ഞോ എന്തോ? ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. ജീവിതത്തിന്റെ വഴുക്കുന്ന ഉരുളന്‍കല്ലുകള്‍ ഇവര്‍ കണ്ടിരിക്കാന്‍ ഇടയില്ല. പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല. കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും ഇളകി. കുത്തിപ്പറിക്കുന്ന വേദന ഊന്നുവടിയുമായി ചങ്കിലൂടെ ഞാന്നു ഞാന്നു നടന്നു.

'ഓപ്പറേഷന്‍ വേണം' വയസ്സായ അമ്മയോട് ഡോക്ടര്‍ അല്പം നീരസത്തോടെ പറഞ്ഞു.

'ആണുങ്ങളാരുമില്ലേ വീട്ടില്‍? ഇതു കൂടുതല്‍ ക്രിട്ടിക്കലാവാ..വച്ചോണ്ടിരുന്നാ വഷളാവേ ഉള്ളൂ..'

'ആണുങ്ങള്‍ തന്നെ വേണോ? ഞാനും അമ്മയും പോരേ? '

തന്റെ കണ്ണില്‍ തിളച്ചു കൊണ്ടിരിക്കുന്ന കോപത്തിലേക്ക് ഡോക്ടര്‍ അമ്പരപ്പോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു 'കുഴപ്പോംന്നൂല്ല. വല്ല ബ്ലഡ്‌നീഡും വന്നാലാ പ്രശ്‌നം..സാരല്ല..'

നല്ല പാതി എത്തിയപ്പോള്‍ പതിവു പോലെ പാതിരാ കഴിഞ്ഞിരുന്നു. എന്നത്തെയും പോലെ കുഴയുന്ന വാക്കുകള്‍..നിലം പറ്റാത്ത ചുവടുകള്‍..ഛെ! ഇത്രേം കോമണ്‍ സെന്‌സില്ലാതായല്ലോ തന്റെ പ്രണയത്തിന്..വീട്ടുകാരെയെല്ലാം വെറുപ്പിച്ച്  താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍..അവള്‍ കാറിത്തുപ്പി..കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുകളുമായി ഇളകി..പലവുരു ആവര്‍ത്തിച്ച ഓപ്പറേഷന്‍ കാര്യം തലയ്ക്കു വെളിവ് വന്നിട്ട് ഇയാളോട് എപ്പോഴാണൊന്നു പറയുക? പറഞ്ഞിട്ടു തന്നെ എന്താണു ഫലം?
 ................................................................................................................................................

'അയാള്‍ നാവുറക്കാതെ പറഞ്ഞു 'നീ നിന്റെ അമ്മേം കൂട്ടിപ്പോ. ഡെസ്‌കീന്നു ഒഴിഞ്ഞിട്ട് എനിക്കെവിടാ നേരം?'
'ആര്‍ക്കു വേണ്ടിയാ നിങ്ങടെ ഈ അധ്വാനം? ഒരു ചില്ലിക്കാശ് ഈ വീട്ടിലേക്ക് കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ആര്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്? '

അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്. ചുട്ടു നീറുന്ന കവിള്‍ അവള്‍ അമര്‍ത്തിപ്പിടിച്ചു. വായില്‍ ചോര ചമര്‍ക്കുന്നു...

'കൊടുക്കുമെടീ, എനിക്കിഷ്ടള്ളോര്‍ക്ക് കൊടുക്കും. അതു ചോദിക്കാന്‍ നീയാരാ? നിനക്കേ സൗകര്യം ഒണ്ടെങ്കി നിന്നാ മതി എന്റെ വീട്ടില്‍. അല്ലെങ്കി എറങ്ങിക്കോ ഇന്നു തന്നെ..പക്ഷേല് മക്കളെ കൊണ്ടോവാന്നു കരുതണ്ടാ..നീ പോയി കേസു കൊടുക്ക്..'

അതാണയാളുടെ തുരുപ്പുചീട്ട് മക്കള്‍..താന്‍ ചിറകിനടിയിലെ ചൂടേകി താന്‍ ചിക്കിപ്പെറുക്കി അന്നം കൊടുത്ത തന്റെ മക്കള്‍..അയാള്‍ക്കവരില്‍ എന്താണവകാശം? തലക്കുള്ളില്‍ ചോദ്യങ്ങള്‍ പ്രകമ്പനം കൊണ്ടു..ഓപ്പറേഷന്‍ കഴിയട്ടെ, കേസെങ്കി കേസ്..ഈ വീട്ടിലിനി നില്‍ക്കണത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്..ഗതികെട്ട ഓട്ടം..എവിടെയും വെള്ളം കാണാനാവാത്ത വെന്തു പിടയുന്ന ഓട്ടം..സ്‌നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു..മടുപ്പിന്റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കുമോ? പുറമേ കാണുന്ന ചിരികളെല്ലാം വെറും കെട്ടുകാഴ്ചകളാണോ? മുഖംമൂടി അഴിഞ്ഞു വീഴുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃതമായ മഞ്ഞപ്പല്ലുകള്‍ കാണിച്ച് ഇളിച്ചു കാട്ടുന്നത്..വെളിച്ചം കപടമാണോ? പെട്ടെന്നത് ഇരുളായി രൂപാന്തരപ്പെടുമോ? എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍..കോളേജില്‍ എത്ര ആരാധകരായിരുന്നു..എന്നിട്ടും കാണാന്‍ വലിയ ചേലൊന്നുമില്ലാത്ത എഴുത്തിന്റെ ചെറുപ്രകാശം മാത്രം കൂട്ടിനുള്ള തന്റെ വിളക്കുമാടത്തിലേക്ക് ഒരു മിന്നാമിനുങ്ങായി അയാള്‍..എന്തിനായിരുന്നു ദൈവമേ നിന്റെയീ നാടകങ്ങള്‍? കൂര്‍ത്തു മൂര്‍ത്ത തന്റെ കവിതകളെല്ലാം എവിടേക്കാണ് തന്നെയുപേക്ഷിച്ചു പോയ്ക്കളഞ്ഞത്, ചുറ്റും ഇരുട്ട് മാത്രം ബാക്കിയാക്കി? കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റിത്തീരുമോ?വാക്കുകളുടെ മൂര്‍ച്ച തുരുമ്പെടുത്ത് പൊടിഞ്ഞു തീരുമോ?

മുമ്പ് –ഓപ്പറേഷന് വേണ്ടി പി എഫില്‍ നിന്നും ലോണെടുത്തിരുന്നു. മയക്കുംവാക്കുകള്‍ പറഞ്ഞ് അയാളാ പണം വാങ്ങിക്കൊണ്ടുപോയി..നിരന്തരം വീഴുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇടയ്ക്ക് ഉതിര്‍ന്നു വീഴുന്ന വൈരക്കല്ലുകള്‍ പോലുള്ള സ്‌നേഹവാക്കുകള്‍..ആരായാലും വീണു പോകും .ആ തിളക്കത്തിലേക്ക് തന്നെ കണ്ണും നിറച്ചു നോക്കിയിരുന്നു പോകും..ഇനിയേതായാലും ആ അബദ്ധം പറ്റരുത്. നന്ദിനിട്ടീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പൈസ..പി എഫ് കിട്ടിയിട്ടു വേണം ഇതും വേറെ കുറെ കടങ്ങളും വീട്ടാന്‍ ...ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കിളിവാതില്‍ അടച്ചുകളഞ്ഞാലോ..

പിന്നെന്തേ ഉണ്ടായത്? കയര്‍ സീലിന്ഗിലെ കുരുക്കില്‍ കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവള്‍ ഓര്‍ത്തു..ആരൊക്കെയോ..അമ്മ ഓടി നടന്നു സംഘടിപ്പിച്ച ഏതൊക്കെയോ ബന്ധുക്കള്‍..സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്‌നേഹിച്ചിരുന്നു..തീര്‍ത്തും തനിച്ചായിരുന്നില്ല..മാനസികവിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന സാക്ഷ്യപത്രം കോടതിയില്‍ നിന്നും വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും തനിക്ക് ഭ്രാന്തായിരുന്നോ? ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്, തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് എന്തു പറ്റിയതാണ്?

അന്ന് – ഹോസ്പിറ്റലില്‍ പോവാനായി സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു. മക്കളെ എവിടെ നിര്‍ത്തും? നന്ദിനിട്ടീച്ചര്‍ അവരുടെ വീട്ടിലാക്കിക്കോളാന്‍ പറയുന്നുണ്ട്. വികൃതികളാണ്. ആളുകളെ വെറുപ്പിച്ചു കളയും..വല്ല ഹോസ്റ്റലിലുമാക്കം..അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ..

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്..ദൈവമേ! അല്ലെങ്കിലേ ആ മനുഷ്യന്‍ തനിക്കുണ്ടാക്കിയ കടങ്ങള്‍ എത്രയാണ്..വരട്ടെ, ഇങ്ങു വരട്ടെ , ഇന്നൊരു യുദ്ധം ഉറപ്പ്..ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല..വന്നപ്പോള്‍ അദ്ഭുതം! കുടിച്ചിട്ടില്ല..ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്...ഒന്നും ചോദിക്കുന്നില്ല, നേരെ കിടപ്പുമുറിയിലേക്കാണ്..

'നില്‍ക്ക്, ബാഗില്‍ ഞാന്‍ വച്ചിരുന്ന കാശെന്തു ചെയ്തു?'

'ഓ, അതോ? പറയാന്‍ വിട്ടു, അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്റെ ഭാര്യല്ലേ? ഭരിക്കപ്പെടേണ്ടവള്‍..പിന്നെ, നാളെ മുതല്ഇവിടെ മറ്റൊരുത്തികൂടിയുണ്ടാവും..അവളും എന്റെ ഭാര്യ തന്നെ..നിനക്കതിനൊക്കെ സൗകര്യം ഒണ്ടെങ്കി ഇവിടെ നിന്നാ മതി..'

കണ്ണില്‍ നിന്നും തെറിച്ച അഗ്‌നിയില്‍ അയാള്‍ ദഹിച്ചോയെന്നു നോക്കി. ഇല്ല, സംതൃപ്തനായി നടക്കുകയാണ് റൂമിലേക്ക്..താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍..അല്ലെങ്കില്‍ അടുക്കളയില്‍..ഒന്ന്! ചവിട്ടേല്‍ക്കുന്നയിടം..മറ്റേത് വെന്തു പുകയുന്നയിടം..അതുമല്ലെങ്കില്‍ സിറ്റൌട്ടില്‍..മഞ്ഞു പെയ്യുന്ന ആകാശത്തേക്ക് കണ്ണും നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്..

മടവാള്‍ തന്റെ കയ്യിലേക്ക് നടന്നു വന്നെന്നു തോന്നുന്നു..കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ! എത്ര സാധാരണമായൊരു കാര്യത്തിനായിരുന്നു മടവാള്‍ ആ സാഹസമത്രയും കാണിച്ചത്..ഏതോ കാലം മുതല്‍ നാട്ടില്‍ നടക്കുന്ന ഒരു പതിവുകാരണം..എത്ര വഴികള്‍ മുന്നിലുണ്ടായിരുന്നു..അതേതേലും തിരഞ്ഞെടുത്തിരുന്നെങ്കി ജോലി നഷ്ടപ്പെടുമായിരുന്നില്ല..ആരും തിരിഞ്ഞു നോക്കാത്ത അഗതിമന്ദിരത്തിന്റെ ഇരുട്ടിലേക്ക് ചടഞ്ഞുകൂടേണ്ടി വരുമായിരുന്നില്ല..മക്കളൊന്നും തന്നെയറിയാത്ത വിദൂരവിദ്യാലയങ്ങളിലേക്ക് പോകേണ്ടി വരുമായിരുന്നില്ല..

കയറിനു കുരുക്കിടുമ്പോള്‍ അവള്‍ വിചാരിച്ചു—കയര്‍ മുറുകി ഈ മുഴ പൊട്ടിച്ചിതറണം..ശബ്ദം കുറെയായി മുഴയിലേക്ക് അലിഞ്ഞതുകൊണ്ട് അലമുറ കേട്ട് ആരും ഓടിയെത്താനിടയില്ല..കുറെ കാലം അഗതിമന്ദിരത്തില്‍ തന്റെ മരണം ഒരു ചര്‍ച്ചയായേക്കും..തന്റെ മടവാള്‍ ഒരു ചര്‍ച്ചാവിഷയമായതുപോലെ..

അയാളുടെ വീട്ടിലിപ്പോ ആരാവും ഉണ്ടാവുക? ചോരച്ച ഓര്‍മകള്‍ നാവു പുറത്തിട്ട് കണ്ണ്! തുറുപ്പിച്ചുനടപ്പുണ്ടാവുമോ? എന്താണ് തനിക്കു പറ്റിയതെന്നു അവയും പരസ്പരം ചോദിക്കുന്നുണ്ടാവുമോ?.

സ്റ്റൂളില്‍ കയറി അവള്‍ കണ്ണടച്ചു കോടതി വിധി വായിക്കയാണ്..കണ്ണ്! കെട്ടിക്കഴിഞ്ഞു. രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു..സ്റ്റൂള്‍ മറിഞ്ഞു വീഴുന്ന ശബ്ദം ഒരു കിടിലമായി അവളെ പൊതിഞ്ഞു..കാലങ്ങളായി പെറുക്കി വെച്ച അസംതൃപ്തിയുടെ, മടുപ്പിന്റെ ചുടുകല്ലുകള്‍ അവളുടെ കഴുത്തിലേക്ക് തുരുതുരെ വന്നു വീണു..മുഴ വാ പിളര്‍ന്നു..യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്റെ വെളുത്ത തരിക്കല്ലുകളെ മുഴ വെറുപ്പോടെ പുറത്തേക്ക് തുപ്പാന്‍ തുടങ്ങി.....................                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ