Pages

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചുറ്റിക(കഥ)

മൂന്നാംതവണയും ശവം റാക്കിലേക്കെറിഞ്ഞപ്പോള്‍ അവന്റെ കൈ വിറച്ചു, രണ്ടാമത് അതുരുണ്ടു താഴെ വീണ നേരം തുറന്ന കണ്ണില്‍ കണ്ട ദീനഭാവം അവനില്‍ പാരവശ്യം നിറച്ചു. മനപ്പൂര്‍വം നിലത്തിട്ട ചുറ്റിക എടുത്തു തരാന്‍ വിളിച്ചപ്പോള്‍ പാവം, എത്ര നിഷ്‌കളങ്കമായാണ് ഓടി വന്നത്..അവസാനിക്കാത്ത ആ നോട്ടം ഒരു തീക്കട്ടയെന്നോണം ഉള്ളം പൊള്ളിച്ചപ്പോള്‍ കീറിക്കഴിഞ്ഞിരുന്ന പാവാടയില്‍ നിന്ന് ഒരു കഷ്ണം വലിച്ചു കീറി ആ വിടര്‍ന്ന കണ്ണുകളെ മൂടിക്കെട്ടി.ഹാവൂ, ഇപ്പോ എന്തൊരാശ്വാസം..അവളുടെ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു..ശേഖരപുസ്തകത്തില്‍ ഒട്ടിച്ച തൂവലുകള്‍, ഉണങ്ങിയ ഇലകള്‍..കാന്തി നഷ്ടപ്പെട്ട പൂവിതളുകള്‍..നിര്‍ഭയനായി ഇങ്ങനെ നോക്കിയിരിക്കാന്‍ എങ്ങനെ കഴിയുന്നു? ഏതു നിമിഷവും ആരെങ്കിലും കയറി വരാം..തല പെരുക്കുന്നു..മേലാകെ മരവിച്ച പോലെ..

ബുക്കുകള്‍ വാരിവലിച്ചു സഞ്ചിയിലാക്കുമ്പോഴാണ് നിലത്തു പടര്‍ന്ന ചോര അവനെ ഭയപ്പെടുത്തിയത്..പോലീസിന് തെളിവിനു മറ്റെന്തു വേണം? എല്ലാം വൃത്തിയാക്കി അവിടവിടായി കിടക്കുന്ന ചെരിപ്പുകളും വസ്ത്രങ്ങളും ഭാണ്ഡത്തിലാക്കുമ്പോള്‍ അവന്‍ ആലോചിച്ചു ഇതെല്ലം ഇനി എവിടെ ഒളിപ്പിക്കും? മരിക്കുമെന്ന് കരുതിയില്ല..നിലവിളിക്കാനാഞ്ഞ അവളുടെ വാ പൊത്തിയതാണ്..കൈ കടിച്ചു മുറിച്ചപ്പോള്‍ അരിശത്തോടെ ചുളിഞ്ഞ ജമ്പര്‍ കൊണ്ട് വായും മൂക്കും അമര്‍ത്തിയതാണ്..ഇത്ര പെട്ടെന്ന് ജീവന്‍ പോകുമെന്ന് കരുതിയില്ല..
ജഡത്തിനു മീതെ ഒരു കല്ലുകൂടി കയറ്റി വച്ചപ്പോള്‍ അവനു സമാധാനമായി..താഴെ മൂന്നാലു വെട്ടുകല്ലുകള്‍ അട്ടി വെച്ചാണ് അതിനു സാധിച്ചത്..കല്ല് കനമായുള്ളത് കൊണ്ട് ജീവനുള്ളതുപോലെ അതിനിയും ഉരുണ്ടു വീഴില്ലല്ലോ..ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി പണിസ്ഥലമായ അപ്പുറത്തെ കെട്ടിടത്തിലേക്ക് നടന്നു..വാര്‍ക്കപ്പലകകള്‍ വലിച്ചു പറിക്കുമ്പോള്‍ ഒരു നിലവിളി എവിടുന്നോ..എന്തൊരു നാശമാണിത്..ആ സഞ്ചിയില്‍ നിന്നാണെന്നു തോന്നുന്നു..

പണി മതിയാക്കി വേഗം വീട്ടിലേക്ക് നടന്നു..വഴിയില്‍ രണ്ടു മൂന്നു പേര്‍ ലോഗ്യം പറഞ്ഞു തമാശകള്‍ കേട്ടു ചിരിച്ചെന്നു വരുത്തി..
ഹോട്ടലില്‍ നിന്ന്! ഊണ് കഴിക്കുമ്പോള്‍ പല കണ്ണുകളും തന്നെ ചൂഴുന്നുണ്ടെന്നു തോന്നി..ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ..പെട്ടെന്ന്  ചുമലിലൊരു സ്പര്‍ശം..ഞെട്ടിപ്പോയി..ഓ, രാജുവാണ്..

'എന്താടാ, പലകയെടുത്ത് കഴിഞ്ഞോ?'

 ബീഡിക്കറയാല്‍ കരിഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി അവന്‍ ഭംഗിയില്ലാതെ ചിരിച്ചു..ആ കണ്ണുകള്‍ തന്നിലെന്തെങ്കിലും തിരയുകയാവുമോ?

'ഇല്ല, വല്ലാത്ത തലവേദന..വീട്ടിപ്പോവാ..'

'അടുത്താഴ്ച കോഴിക്കോടൊരു പണിയൊത്തിട്ടുണ്ട്..പോരുന്നോ നീയ്?'

രക്ഷപ്പെടാന്‍ ഒരു വഴി ദൈവമിതാ തുറന്നിരിക്കുന്നു..ഒരാഴ്ച നാട്ടില്‍ നിന്ന് മാറിനില്‍ക്കാം..

'വരുന്നുണ്ട്, എന്നെ വിളിക്കാന്‍ മറക്കരുത്..പിന്നെ തിയേറ്ററിലൊക്കെ ഒന്നു കേറണ്ടേ?'

'പിന്നല്ലാതെ, അന്ന് അസ്‌കര്‍ തന്ന മരുന്ന് ഉഗ്രനല്ലേ? രണ്ടു ദിവസം ഹാ എന്തു സുഖമായിരുന്നു...അതില്ലാതെ ഒരു സുഖല്ല, കുറച്ചധികം സംഘടിപ്പിക്കണം ഇപ്രാവശ്യം,,'

വീട്ടിലെത്തുമ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു..വൈകിച്ചതാണ് കരുതിക്കൂട്ടി..ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെങ്കിലോ? സഞ്ചിയിപ്പോഴും കയ്യില്‍ത്തന്നെ..വീട്ടിലേക്കുള്ള കയറ്റം കയറുമ്പോഴാണ് നനുത്ത ആ ചോദ്യം 'എന്നെ കൊന്നു അല്ലേ?'

ഞെട്ടിത്തിരിഞ്ഞു. പിന്നില്‍ തന്നെയുണ്ടവള്‍, വസ്ത്രങ്ങളില്ലാതെ..ഒക്കെ തോന്നലാണ്. അസ്‌കര്‍ പറയുമ്പോലെ എക്‌സ്പീരിയന്‍സ് ആയിക്കഴിഞ്ഞാ ഈ പേടീം വെപ്രാളോം ഒന്നും കാണില്ല..

'എന്നാലും എന്നെ എടുത്തെറിഞ്ഞതെന്തിനാ? കുടലും കരളുമൊക്കെ കലങ്ങി ഒന്നായി..മയ്യത്തിനോട് ആദരവുള്ളോരല്ലേ ഏതു ക്രൂരനും? ഇങ്ങനെ ഉടുതുണിയില്ലാതെ കിടത്തേണ്ടിയിരുന്നില്ല..വരുന്നവരൊക്കെ എന്നെ ഈ നാണം കെട്ട രൂപത്തില്‍ കാണില്ലേ? ആ കീറിയ പാവാട കൊണ്ടെന്നെ ഒന്നു പുതച്ചിരുന്നെങ്കില്‍..എത്ര പേരുടെ മുന്നില്‍ ഞാനിനി നാണം കെടണം?'

ശവത്തിനെന്തു മാനക്കേട്? സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിക്കുമ്പോള്‍ അവനോര്‍ത്തു. ആരെങ്കിലും കാണുമോ? കത്തിച്ചു കളയലാ ബുദ്ധി..നേരം വെളുക്കട്ടെ..വീട്ടിലാരും ഇല്ലാത്ത നേരം നോക്കി വേണം..

'അതിനിടെ ഞാനെന്റെ വീട്ടിലും പോയി കെട്ടോ..പാവം ഉമ്മ..പിച്ചും പേയും പറയാ..പൊള്ളുന്ന പനി. 'ആ ബലാലിനു നിന്റെ ശിക്ഷയിറക്ക് പടച്ചോനേ..ലൂത്ത് നബീന്റെ ഖവ്മിനെ നശിപ്പിച്ചപോലെ ഈ ശെയ്ത്താന്മാരെ ഇല്ലാണ്ടാക്ക് പടച്ചോനേ..'ഉമ്മയങ്ങനെയാ..ഇടങ്ങേറുകള്‍ വന്നാപ്പിന്നെ പ്രാര്‍ത്ഥന തന്നാ..ഉറക്കിലും ചെലപ്പോ പ്രാര്‍ഥിക്കണത് കേള്‍ക്കാം ദുരിതം തന്നല്ലേ ഇപ്പോ..താത്താനെ മൊഴി ചൊല്ലീട്ട് കാലെത്രയായി..ഓലെ മോളും ഞാനും ഒപ്പാ..ഓള്‍ക്ക് ഛര്‍ദി ആയതോണ്ടാ ഞാനൊറ്റക്ക് പരീക്ഷക്ക് പോയത്..ചുറ്റിക എടുത്തു തരാന്‍ പറഞ്ഞപ്പോ ഇങ്ങളെ കൊറെ കാലായി അവിടെ കാണണതോണ്ട് പേടിയൊന്നും തോന്നീല..അല്ലേലും പാമ്പിനേം നായിനേം മാത്രേ നിക്ക് പേടി ഇണ്ടാര്‍ന്നോള്ളൂ'.

ഗദ്ഗദം അവളുടെ തൊണ്ടയില്‍ കുറുകി..തെല്ലിട കഴിഞ്ഞു അവള്‍ വീണ്ടും തുടര്‍ന്നു

'പരീക്ഷക്കിരിക്കാനുമായില്ല, ക്ലാസ്സില്‍ ഞാനാ ഫസ്റ്റ്..ഓണപ്പരീക്ഷയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് സയിന്‍സ്ടീച്ചര്‍ സമ്മാനം തരുമെന്ന്! പറഞ്ഞിരുന്നു.. കഴിഞ്ഞ കൊല്ലമൊരു ചിത്രകഥബുക്കാ കിട്ടിയത്..എന്തു മിനുസാ പേജുകള്‍..എത്ര ചിത്രങ്ങളാ..അതിപ്പഴും വീട്ടിലുണ്ട്..പുസ്തകങ്ങളൊക്കെ നിങ്ങള്‍ വലിച്ചു കീറിയതെന്തിനാ? താത്താന്റെ മോള്‍ക്ക് എടുക്കായിരുന്നു..കീറിക്കളഞ്ഞ യുണിഫോം പഴയതായതോണ്ട് സാരമില്ല..എന്റെ കാലുകള്‍ നിങ്ങള്‍ കല്ലില്‍ വരിഞ്ഞു കെട്ടിയിട്ട് കണ്ടോ ചോര കട്ടപിടിച്ചിരിക്ക്ണ്..കുറെ വേദനിപ്പിച്ചെന്നെ..ഒക്കെ ക്ഷമിക്കാം..പക്ഷെ വസ്ത്രങ്ങളില്ലാതെ എല്ലാവര്‍ക്കും മുന്നില്‍ നാണം കെടാന്‍ എന്നെ ബാക്കി വെച്ചില്ലേ..അതു പൊറുക്കാനാവില്ല..എത്ര തുണികളിലാണ് ജീവിച്ച നാള്‍ ദേഹത്തെ പൊതിഞ്ഞു സൂക്ഷിച്ചത്..'

ഒരലയൊലി പോലെ അവളുടെ സ്വരം നേര്‍ത്തില്ലാതായി..അവന് വല്ലാത്ത ആശ്വാസം തോന്നി..
ചീഞ്ഞു നാറുന്ന ഒരു ശവത്തെക്കുറിച്ചുള്ള വാര്‍ത്ത കോഴിക്കോട് വച്ചു കൂട്ടുകാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അവന്‍ ജ്വരബാധിതനെപ്പോലെ വിറച്ചു..പുഴുവരിക്കുന്ന ഒരു ശരീരം മുന്നിലൂടെ നടക്കുന്നു..രാജുവിന്റെ കഞ്ചാവു ബീഡിയില്‍ലേക്ക് അവന്റെ കൈകള്‍ വിറയലോടെ നീണ്ടു..

പോലീസ് അറസ്റ്റ് വാറണ്ടുമായെത്തുമ്പോള്‍ അവന്‍ നെറ്റിനുള്ളില്‍ പോള്ളിത്തിണര്‍ത്ത് ഞെരിപിരികൊള്ളുകയായിരുന്നു. സാരി കൊണ്ട് മറച്ച വലക്കുള്ളിലേക്ക് സാകൂതം നീളുന്ന കണ്ണുകള്‍..പോലീസെത്തിയതോടെ അതൊരു ജനക്കൂട്ടമായി..

'ഇവരെ ഒന്ന്! ഓടിച്ചു വിടൂ..' തൊലി തുളച്ചിറങ്ങുന്ന മിഴികളെയും അശ്ലീലച്ചിരികളെയും നേരിടാനാകാതെ അവന്‍ അലമുറയിട്ടു..അപ്പോള്‍ പഴയ ചുറ്റിക കൊണ്ട് അവന്റെ തലയില്‍ ആഞ്ഞടിച്ച് അവള്‍ മുറുമുറുത്തു

'കെട്ടിടത്തിനുള്ളില്‍ തീ കോരിയിട്ടത് ആരെന്ന്  നീ അതിശയിക്കുന്നുണ്ടാകും..ചാരക്കയില് പോലെ കരിഞ്ഞു കറുത്ത എന്റെ കൈകള്‍ കണ്ടില്ലേ? കനലെരിയുന്നത്? ഇപ്പോള്‍ പ്രതികാരം പൂര്‍ത്തിയായി..സ്ത്രീയുടെ നാണത്തെയും വസ്ത്രത്തെയും പറിച്ചെരിയുന്നവനേ, ശതാബ്ദങ്ങളോളം ഈ നോട്ടങ്ങള്‍ ശരങ്ങളായ് നിന്നിലേക്ക് പെയ്തിറങ്ങട്ടെ..അഴിക്കാനുള്ള നിന്റെ ആര്‍ത്തി അവസാനിക്കും വരെ..'
പരിഹാസത്താല്‍ വക്രിച്ച ചുണ്ടുകളോടെ അവള്‍ എഴുന്നേറ്റപ്പോള്‍ പുഴുക്കള്‍ നുരക്കുന്ന ഇളം മേനിയില്‍ നിന്ന്  ദുര്‍ഗന്ധമുള്ള മാംസത്തുണ്ടുകള്‍  മുഖത്തേക്ക് വീണ് അവന്റെ വദനം   ബീഭത്സമാകാന്‍ തുടങ്ങി..............                   

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

വിദ്യാഭ്യാസം(കഥ)



കാലുറയ്ക്കുള്ളില്‍ കത്തി തിരുകി, ബാഗിലെ കത്തി അതിന്റെ രഹസ്യയറയില്‍ ഇല്ലേയെന്ന് ഉറപ്പു വരുത്തി അവന്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പലരോടും കണക്ക് തീര്‍ക്കാനുണ്ട്, സിനിമയിലെ ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല് കെട്ടി, കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്‌റ്റൈലില്‍ സ്‌കൂളില്‍ പോകാനായിരുന്നു അവനിഷ്ടം..പക്ഷെ, ആ നശിച്ച സ്‌കൂള്‍ ഒന്നും അനുവദിക്കില്ല. എന്തിനാണീ അലമ്പ് സ്‌കൂളുകള്‍? ഒരു ഗുണ്ടയുടെ യഥാര്‍ത്ഥഫോമില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ..ഇപ്പോ ആകെയുള്ളത് രീത്തുവാണ്. തന്റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി..
സിനിമയിലും കമ്പ്യുട്ടര്‍ഗെയിമിലുമെല്ലാം ശക്തന്‍ വില്ലനാണ് ഹീറോ എത്ര മലര്‍ത്തിയടിച്ചാലും വില്ലന് തന്റെ ശക്തികൊണ്ട് ഉയര്‍ത്തെഴുന്നെല്‍ക്കാനാകും. എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നത്. അതുകൊണ്ടെന്താണ് പ്രയോജനം? ആയ കാലം എങ്ങനേലും വല്ലതും സമ്പാദിക്കണം. ലാവിഷായി ജീവിക്കണം, അതിനു പറ്റിയ പണി ക്വട്ടേഷന് പോവലാണ്. പിടിയിലാകാതെ പിടിച്ചു നിന്നാല്‍ കോടീശ്വരനാകാം, വല്ല കള്ളക്കടത്തും ഉണ്ടേല്‍ പിന്നെ പറയേം വേണ്ട..

എല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോന്ന്  ആരു കണ്ടു? മമ്മിക്ക് താന്‍ എങ്ങനേലും ഡോക്ടറോ എന്ജിനീയരോ ഐ എ എസോ ആയിക്കിട്ടിയാല്‍ മതി. എത്ര പഠിച്ചാലും കിട്ടാന്‍ പോണത് പണം തന്നെയല്ലേ? അതിനെന്തെല്ലാം കുറുക്കുവഴികളുണ്ട്..വേദപാഠക്ലാസ്സില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം 'നല്ലതേ ചെയ്യാവൂ, നല്ലതേ ചിന്തിക്കാവൂ...' ഭ്രാന്ത്, അല്ലാതെന്ത്? അവനവന് മെച്ചം കിട്ടുന്നതെന്തോ അതു തന്നെ നല്ലത്..മമ്മി അച്ചനോട് പറയുന്നത് കേള്‍ക്കാം

 'ഞാന്‍ അന്യനാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നത് എന്റെ മോന് വേണ്ടിയാണച്ചോ. അവന്റെ എല്ലാ കാര്യത്തിലും ഒരു കണ്ണു വേണം..അവനെ നല്ല കുട്ടിയാക്കണം..അവന്റെ ഡാഡിയെപ്പോലെ ഒരു മൃഗമല്ല..'  

ഡാഡി- മമ്മി ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല അയാളുടെ..എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല. ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും ചോദിക്കാറുമില്ല, താന്‍ വലിയ ആളായില്ലേ..പതിനേഴ് വയസ്സ് അത്ര ചെറിയ പ്രായമല്ലല്ലോ..ഒരു കാര്യവും താന്‍ കുറെയായി മമ്മിയോട് ചോദിക്കാറില്ല..ഗള്‍ഫില്‍ ജോലി എങ്ങനെയെന്നോ, സുഖമാണെന്നോ, ഒന്നും..തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടു കണ്ടാവും അവര്‍ ഇടയ്ക്കിടെ അച്ചനോട് പതം പറയുന്നത്'- "പാറയാ അച്ചോ ഇച്ചെക്കന്റെ മനസ്സ്, ഇതയാളുടെ തനിപ്പകര്‍പ്പാ..ഞാന്‍ കഷ്ടപ്പെടുന്നത് എന്തിനാ? പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ, അത്ര തന്നെ..'

'അതു ശരിയാ'താന്‍ മനസ്സില്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ നയിക്കാന്‍ പോകുന്നവന് എവിടെയാണ് അമ്മയെ പുന്നാരിക്കാന്‍ സമയം? കുറച്ചു കാശു ചെലവാക്കി വളര്‍ത്തീന്നു വെച്ച് വയസ്സായ അച്ഛനേം അമ്മയേം നോക്കിയിരിക്കലാണോ മക്കള്‍ക്ക് പണി? വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

 ഹോസ്റ്റലില്‍ നിന്നും അധികദൂരമൊന്നുമില്ല സ്‌കൂളിലേക്ക്..അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.. എല്ലാം കഴിയുമ്പോള്‍ പോലീസ് പിടിക്കാതെ നോക്കുകയും വേണം..

 പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന്റെ പിറകിലെത്തി. ബാഗുള്ളത് കൊണ്ട് പിറകില്‍ നിന്ന് ശരിയാവില്ല..വട്ടം പിടിച്ച്, വാ പൊത്തി ആദ്യത്തെ പ്രയോഗം നടത്തിയെങ്കിലും സിനിമയില്‍ കാണുന്ന അത്ര എളുപ്പമായില്ല കത്തി വലിച്ചൂരല്‍..ചോര കണ്ടപ്പോഴാകട്ടെ, തല കറങ്ങുന്നു..വില്ലനില്‍ നിന്ന് വിരുദ്ധമായി ബോധം മറഞ്ഞ് ഒരു ഭീരുവായി താന്‍ നിലത്തു വീണു..

കണ്ണു തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു, തുറിച്ചു നോക്കുന്നു. എണീറ്റോടാന്‍ ശ്രമിച്ചു. കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു..താനിത്രയും പേടിത്തൊണ്ടനായല്ലോ..വിചാരിച്ചപോലെ ഒന്നും നടന്നില്ല, ഗുണ്ടാത്തലവനെന്ന തന്റെ സ്വപ്നം ..
മമ്മി ആരെക്കൊണ്ടെങ്കിലും രക്ഷപ്പെടുത്തുമായിരിക്കും. ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്..

കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ അവന്‍ എല്ലാവരെയും തുറിച്ചു നോക്കി .........