Pages

2014, ഡിസംബർ 21, ഞായറാഴ്‌ച

കാലാന്തരം(കഥ)

നഗരത്തിലെ പബ്ലിക് ലൈബ്രറിയില്‍ വിറ്റൊഴിക്കലാണ്. സാര്‍ത്ര് ,കാമു ,നീത്‌ഷെ തുടങ്ങിയവരുടെ മഹത്കൃതികളെല്ലാം അമ്പത് ശതമാനം വിലക്കുറവിലാണ് വില്പന. ലൈബ്രറിയില്‍ ആളുകളുടെ വരവു കുറഞ്ഞതോടെ ഒന്നു രണ്ടു എലികള്‍ വാസമുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. യഥാസമയം ലൈബ്രേറിയന്‍ കണ്ടു പിടിച്ചതു കൊണ്ടാണ് ഈ മഹാന്മാരെല്ലാം രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പരിപാവനമായ പല ഗ്രന്ഥങ്ങളുടെയും കഷ്ണരൂപങ്ങള്‍ മാത്രം കാണേണ്ടി വന്നേനെ.

ലൈബ്രറിയുടെ താഴെ റോഡ് സൈഡില്‍ തുറന്ന സ്ഥലത്തു വെച്ചായിരുന്നു പുസ്തകവില്പന. ഒരാഴ്ചയായി മേള തുടങ്ങിയിട്ട്. എന്നിട്ടും വല്യ പുരോഗതിയൊന്നുമില്ല. റോഡിനു എതിര്‍വശത്ത് ഒരു ടെക്‌സറ്റയില്‌സിലും വിറ്റൊഴിക്കല്‍ നടക്കുന്നുണ്ട്. അവിടെ തിരക്കു കൊണ്ട് ഇടയ്ക്കിടെ അവര്‍ ഷട്ടര്‍ താഴ്ത്തുന്നു. ആരും കളിയായിപോലും ഈ സൈഡിലേക്കൊന്നു നോക്കുന്നില്ല. നോക്കിയവരുടെ കണ്ണിലാകട്ടെ ആര്‍ക്കാണ് ഇക്കാലത്ത് പുസ്തകങ്ങള്‍ വേണ്ടത് എന്നൊരു ഭാവമാണ്. ഈ ചവറുകളെല്ലാം വായിക്കാന്‍ ആര്‍ക്കാണ് സമയം? അവര്‍ പുച്ഛത്തോടെ ഒരു ഗോഷ്ടി കാണിച്ച് മറ്റു വില്പന കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ലൈബ്രറി ഏതോ കൊര്‍പറേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ ബില്‍ഡിംഗ് കുറെ പുരാതനപുസ്തകങ്ങളുമായി ജീര്‍ണിക്കുന്നതില്‍ അവര്‍ കുറെ കാലമായി ആശങ്കയിലായിരുന്നത്രെ. ഏതൊക്കെയോ മുരട്ടുമനുഷ്യരുടെ സമരവും നിരാഹാരവുമൊക്കെ ഒതുക്കിയാണത്രെ അവരത് സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കിയിരിക്കുന്നത്. ലോകത്തിലെ എതുല്പന്നവും ലഭിക്കുന്ന ഒരു വമ്പന്‍ മാള്‍ പണിയലാണത്രെ അവരുടെ സ്വപ്നം.

ലൈബ്രേറിയന്‍ വിറ്റു പോയ പുസ്തകങ്ങളുടെ കണക്ക് പരിശോധിച്ചു. 'ജീവിതവിജയത്തിന് ഇരുപത്തഞ്ചു മാര്‍ഗങ്ങള്‍',  'എങ്ങനെ മത്സരിച്ചു മുന്നേറാം',  'ഓടുമ്പോള്‍ പിന്നിലുള്ളവരെ ശ്രദ്ധിക്കരുത്',  'ലൈംഗികത്തൊഴില്‍ ഒരു പുനര്‍വിചിന്തനം',  'ഒരു ലൈംഗികത്തൊഴിലാളിയുടെ കുമ്പസാരങ്ങള്‍',  'ഞാന്‍ ലൈംഗികത്തൊഴിലാളി' തുടങ്ങിയ പുസ്തകങ്ങളാണ് വില്പനയില്‍ കുതിക്കുന്നത്.  'സെക്‌സ് എങ്ങനെ ആസ്വദിക്കാം',  'നിങ്ങളുടെ ശരീരങ്ങളാല്‍ പങ്കാളിയുടെ മനസ്സറിയാം', തുടങ്ങിയ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റ് ഉണ്ട്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും അഞ്ചാറെണ്ണം അല്ലാത്തതെല്ലാം തീര്‍ന്നിട്ടുണ്ട്. ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ അയാള്‍ ഒരു മൂലയില്‍ അടുക്കി വച്ച പല മഹാന്മാരുടെയും പുസ്തകങ്ങള്‍ ശ്രദ്ധിച്ചു. 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' മൂന്ന്  അട്ടിയും ഒന്നുപോലും വിറ്റുപോയിട്ടില്ല.

എട്ടാം ക്ലാസ്സുകാരിയായ മകള്‍ ഒരിക്കല്‍ പറഞ്ഞതാണ് അപ്പോള്‍ അയാള്‍ക്ക് ഓര്‍മ വന്നത്. 'അച്ഛാ, ഇന്ന് ഗാന്ധിജിയെക്കുറിച്ച് ഒരു വിവരണം എഴുതിച്ചിരുന്നു ടീച്ചര്‍.'

'എന്നിട്ടു നീയെന്താ എഴുതിയത്?'അയാള്‍ ഉത്സുകനായി ചോദിച്ചു.

'എന്തെഴുതാന്‍? ടീച്ചര്‍ മുമ്പൊരിക്കല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും മടിയില്ലാത്ത മഹാനായിരുന്നു അദ്ദേഹമെന്ന്. പിന്നെ ഫ്രീഡം സ്ട്രഗ്ള്‍...'
'എന്നിട്ട് നീയതാണോ എഴുതിയത്?'

'ഏയ്, ഞാനിതാണ് എഴുതിയത് മഹാനൊക്കെയായിരുന്നെങ്കിലും ഗാന്ധി ഒരു വിഡ്ഢിയായിരുന്നു. രാഷ്ട്രീയത്തിലായിട്ടും  കുടുംബത്തിനായി ഒന്നും സമ്പാദിച്ചില്ല. സ്വന്തം സ്റ്റാറ്റസ് നോക്കാതെ ഒറ്റമുണ്ട് ചുറ്റി ചൂടും തണുപ്പും സഹിച്ചും സ്വന്തം ചെരുപ്പ് വരെ തുന്നിക്കൂട്ടിയും ആയുസ്സ് തീര്‍ത്തു. എന്നിട്ടും ഇത്രയൊക്കെ ആളുകള്‍ അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നു എന്നതിലും അദ്ഭുതമില്ല. അക്കാലത്ത് എല്ലാവരും വിഡ്ഢികളായിരുന്നു.'

അയാളാകെ അന്തം വിട്ടു. താന്‍ ദൈവം പോലെ പൂജിക്കുന്ന ഒരു മനുഷ്യന് വന്നു ചേര്‍ന്ന രൂപമാറ്റം അയാളെ കരയിച്ചു.സ്വന്തം പിതാവിനെക്കുറിച്ച് അവള്‍ എന്തു വിവരണമാവും തയ്യാറാക്കുക?
അയാള്‍ സങ്കടത്തോടെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എടുത്തു. മനോഹരമായ ആ വൃദ്ധമുഖത്തിന്റെ ചുളിവുകള്‍ അയാളുടെ കൈകള്‍ അറിഞ്ഞു. കണ്ണുകളുടെ സ്ഥാനത്ത് നനവുണ്ട്. അയാള്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു, ആ നനവ് ചുണ്ടോട് ചേര്‍ത്തു ഉപ്പുരസം! ഗാന്ധിജി! ഗാന്ധി പോലും കരയുന്നു.

'മഹാത്മാവേ, ഇക്കാലത്താണ് അങ്ങ് ജനിച്ചിരുന്നതെങ്കില്‍ എന്തു സമരമുറയായിരുന്നു സ്വീകരിക്കുക?' .അയാള്‍ നിശ്ശബ്ദം ചോദിച്ചു..........     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ