Pages

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

സ്നേഹത്തോടെ അച്ഛന്(കഥ)







പ്രിയപ്പെട്ട അച്ഛാ,

കത്തുകള്‍ ഔട്ട്‌ ഓഫ് ഫാഷനായ കാലത്ത് ഇത്രയും സുദീര്‍ഘമായ ഒരു മെയില്‍ അയച്ച് അച്ഛന്‍റെ വിലപ്പെട്ട സമയം അപഹരിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ..പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍  ഇതു പോലെ പേപ്പറുകളില്‍ നിറഞ്ഞിരുന്നു എന്ന് പലരും പറഞ്ഞു എനിക്കറിയാം..അന്ന് തിരിച്ചറിവില്ലല്ലോ. ഇന്ന് –അതേ വാര്‍ത്തകള്‍ ചാനലുകളിലും പത്രങ്ങളിലും ചോക്ലേറ്റുകളായി വിറ്റഴിയുമ്പോള്‍ സങ്കടത്തിന്‍റെയും അപമാനത്തിന്റെയും കനലുകള്‍ തൊണ്ട പൊള്ളിച്ച് വയറിനെ എരിച്ച് ..ഇതിന്‍റെ പേ രിലായിരുന്നല്ലേ പണ്ട് അമ്മ അച്ഛനുമായി വഴക്കിട്ടിരുന്നത്..തമ്മില്‍ തെറ്റി കുറെ നാള്‍ അമ്മ വീട്ടില്‍ പോയി നിന്നിരുന്നത് .അച്ഛന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു ബോര്‍ഡിംഗിലയച്ചത്.    ദയവായി ഈ മെയില്‍ വായിക്കാനായി പി എയെ ഏല്‍പ്പിക്കരുത്..അരിശത്തോടെ ഡിലീറ്റ് ചെയ്യരുത്..

അച്ഛാ .പണ്ടേ ഞാനൊരമ്മക്കുട്ടിയായിരുന്നു. അച്ഛനില്‍ നിന്നൊരകലം എന്തുകൊണ്ടോ അദൃശ്യമായി നിലനിന്നിരുന്നു ചെറുപ്പത്തില്‍ ഞാന്‍ വിസ്മയിക്കാറുണ്ടായിരുന്നു ,ചുവന്ന ബോര്‍ഡ് വച്ച കാറില്‍ അച്ഛനെങ്ങോട്ടാണീ പറക്കുന്നതെന്ന്..

അച്ഛാ ,എനിക്കൊരു സത്യമറിയണം..കോടതിയില്‍ ,പാര്‍ട്ടിക്ക് മുമ്പില്‍ ഒക്കെ അച്ഛന്‍ ഒരായിരം നുണകളുടെ  കെട്ടഴിച്ചാലും ഈ മകളോടെങ്കിലും അച്ഛന്‍ സത്യം തുറന്നു പറയണം..
പത്തറുപത് പേര്‍ വെറും പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ രണ്ടു മാസത്തോളം കൊണ്ടു നടന്ന് ചണ്ടിയാക്കി വലിച്ചെറിയുന്നത് എത്ര മാത്രം ഭീകരമാണെന്ന് അച്ഛാ ഈ പതിനേഴാം വയസ്സില്‍ മാത്രമാണ് എനിക്ക് ബോധ്യം വരുന്നത് ..എന്‍റെ അച്ഛന്‍ ഇത്ര വലിയൊരു ക്രിമിനലായിരുന്നോ എന്ന ചിന്തയാണ് എന്‍റെ ഉറക്കം കെടുത്തുന്നത്...എന്‍റെ പ്രിയപ്പെട്ട അച്ഛന് സ്വന്തം മകളാകാന്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയോട് ഇത്രയും പൈശാചികമായി പെരുമാറാനാകുമോ?

അച്ഛാ , സത്യത്തിന്‍റെ മുഖത്തെ ഒരു സ്വര്‍ണപ്പാത്രത്തിനും അടച്ചു വെക്കാനാവില്ല..അച്ഛന്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വാധീനിച്ച മൂന്നാം പ്രതി പോലും ഇപ്പോള്‍ അച്ഛനെതിരെ സംസാരിക്കുന്നു..ആ പെണ്‍കുട്ടിയെ കശക്കിയെറിയുന്നതില്‍ അച്ഛനും മുന്നിലുണ്ടായിരുന്നു എന്ന് ഭയത്തോടെയാണെങ്കിലും വെളിപ്പെടുത്തുന്നു..അച്ഛന്‍ മയക്കിയെടുത്ത പോലീസുകാര്‍ , പാര്‍ട്ടി നേതാക്കള്‍ ,എല്ലാം അച്ഛനു വേണ്ടി ഇപ്പോഴും വക്കാലത്ത് പാടുന്നുണ്ടെങ്കിലും എന്‍റെ മനസ്സില്‍ നിന്ന് സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല..

അതുകൊണ്ട് അച്ഛന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും നേര് പുറത്തു വരും വരെ ഇനി നാട്ടിലേക്കില്ല ഞാന്‍..ഇവിടെ വല്ല ഓഫീസ് വര്‍ക്ക് ചെയ്തിട്ടാണേലും പഠനം ഞാന്‍ പൂര്‍ത്തിയാക്കും..ഇതേപോലെ പരുന്തുകള്‍ റാഞ്ചിയെടുക്കുന്ന പെണ്കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും..

അച്ഛാ ,സ്വന്തമല്ലെങ്കിലും ഒരു മകളുടെ മാനത്തെ ഒരു ച്യൂയിംഗമായി ചവച്ചെറിഞ്ഞതിലും വലുതാണോ അച്ചന് കിട്ടുന്ന തടവുശിക്ഷ? അച്ഛനു നഷ്ടപ്പെടുന്ന സ്ഥാനമാനങ്ങള്‍..
ഇതെല്ലാം വായിച്ച് അച്ഛന്‍ അലറുന്നതെന്തെന്നു എനിക്കു കേള്‍ക്കാം – ഭ! വായടക്കെടീ ..
ഇല്ല അച്ഛാ ,കള്ളനായ അച്ഛന് നിഷ്കളങ്കയായ ഒരു മകള്‍ ജനിച്ച ആ നിമിഷത്തെ ഇനി മുതല്‍ ശപിച്ചോളൂ..നീതിയുടെ മുഖത്ത് കെട്ടിയ ആ കറുത്ത തുണി ഞാന്‍ വലിച്ചു ചീന്തുക തന്നെ ചെയ്യും ..

സ്നേഹത്തോടെ .

അപര്‍ണ

1 അഭിപ്രായം: