Pages

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

മരീചികകള്‍ {കഥ }


ഏറ്റവും വലിയ രാജ്യമേതെന്നു ചോദിച്ചാല്‍ ഉത്തരം ഫെയ്സ് ബുക്ക്‌ ആണെന്നതിന് അവള്‍ക്ക് ഒട്ടുമില്ല സംശയം .ചാറ്റ് ബോക്സില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തു മണി .ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം വിളമ്പണം .അതിനും വല്ല യന്ത്രങ്ങളും കണ്ടു പിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ .എല്ലാവരും അവരവരുടെ ടാബിലും ലാപ്പിലും മുങ്ങിക്കിടപ്പാണ്.സമയം പോയത് അറിഞ്ഞത് തന്നെയില്ല .ആറു മണിക്ക് തുടങ്ങിയതാണ്‌ ചാറ്റിംഗ് .വിനൂനോട് സംസാരിക്കാന്‍ ഈ ഭൂമിയിലെ സമയമൊന്നും പോര .അതേ സമയം ഭര്‍ത്താവായ ശ്രീകാന്തിനോട് എന്തെങ്കിലും പറയാന്‍ ആലോചിച്ചുണ്ടാക്കണം .വല്ലാത്ത അത്ഭുതം തന്നെ .മകനും മകളും അവരുടെ റൂമുകളില്‍ അടച്ചിരിപ്പാണ് .എന്തു ചെയ്യുന്നു എന്തോ .വൈ ഫൈ ഉള്ളതുകൊണ്ട് എല്ലാവരും അവരവരുടെ ഭൂഖണ്ഡങ്ങളില്‍ എകാധിപതികളായി വാഴുന്നു .എന്താണ് മക്കളുടെ ശുണ്ഠി! എന്തേലും ചോദിച്ചാല്‍ അടുത്തത് അള്‍സ്യേഷന്‍റെ കുരയാണ്‌.ഒട്ടും വിട്ടു കൊടുക്കില്ല അവള്‍ .പിന്നെ തല നിവര്‍ത്തേണ്ടി വരില്ല .റൂമില്‍ വല്ല വേണ്ടാതീനവും കാണുകയാവും .എന്തോ ആവട്ടെ .ഉപദേശിക്കാന്‍ ചെന്നാല്‍ മമ്മി ആര്‍ക്കാ ഇത്ര വിളിച്ചു കൂട്ടുന്നത് എന്നെങ്ങാനും ചോദിച്ചേക്കും .

 ടി വി യിലേക്ക് നോക്കിയിരുന്ന് ഓരോന്നിന്‍റെ  തീറ്റ  കഴിയുമ്പോഴേക്കും മണിക്കൂര്‍ ഒന്ന് കഴിയും .അപ്പോഴേക്കും വാട്ട്സ് ആപ്പിള്‍ മെസ്സേജുകള്‍ കിലുങ്ങുന്നുണ്ടാവും

വിനുവിനെ പരിചയപ്പെട്ടത് ആലോചിച്ചാല്‍ നല്ല തമാശയാണ് .കണ്ടക്ടര്‍ പൈസ ചോദിച്ചപ്പോഴാണ് പേഴ്സ് മറന്ന കാര്യം അറിയുന്നത് .സീറ്റിന്‍റെ ഒരു കഷ്ണം ഒഴിഞ്ഞു കണ്ടപ്പോള്‍ ബാഗില്‍ വീണ്ടും തിരയാന്‍ തുടങ്ങി .തൊട്ടടുത്തിരിക്കുന്ന പയ്യന്‍ പതുക്കെ ചോദിച്ചു -"മാഡം എന്താ തിരയുന്നത്?"  അവനെ ആകെയൊന്നു  ചുഴിഞ്ഞു നോക്കി .പിന്നെ ജാള്യത്തോടെ പറഞ്ഞു -"പേഴ്സ് മറന്നു .""ഓ അതാണോ ,പൈസ ഞാന്‍ കൊടുത്തോളാം ."

അങ്ങനെ തുടങ്ങിയ പരിചയമാണ് .ഭാര്യ അവനെ തനിച്ചാക്കി പിരിഞ്ഞു പോയിട്ട് വര്‍ഷം രണ്ടായി .അതു പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ സ്വയം നിന്ദയാല്‍ കൂര്‍ത്തു .അവനോടു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് തനിക്കും ഷെയര്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലായത് .ഓഫീസില്‍ ഫയലുകളല്ലാതെ മറ്റൊന്നും കാണാന്‍ സമയമില്ല .

"താന്‍ ഹാപ്പിയാണോ?"-കണ്ണടക്ക്  മുകളിലൂടെ ചുഴിഞ്ഞു നോക്കി അവന്‍ ചോദിച്ചു .ഒരു നിമിഷം !ജീവിതമാകെ  ഒന്നു റിവൈന്‍ഡ്‌ ചെയ്തു .ഹാപ്പിയാണോ താന്‍?

"അറിയില്ല വിനു ,"-ചിരിയെ നിര്‍ബന്ധിച്ചു ചുണ്ടിലേക്ക് വരുത്തി .

"തന്‍റെ ചിരി കണ്ടാലറിയാമല്ലോ അല്ലെന്ന്."-ഒരു സൈക്കോളജിസ്റ്റിനെപ്പോലെ അവന്‍ പറഞ്ഞു ."ഹാവ് യു ബീന്‍ എവെര്‍ ലവ്ഡ്‌ ?"-അവന്‍ അടുത്ത അസ്ത്രം എയ്തു .ഉണ്ടോ?സംശയത്തോടെ താന്‍ മനസ്സിന്‍റെ ഇടനാഴിയിലൂടെ അലഞ്ഞു .എന്നും വഴക്കിട്ടിരുന്ന അച്ഛനും അമ്മയും തന്നെ സ്നേഹിച്ചിരുന്നോ?ബോര്‍ഡിങ്ങിന്‍റെ ബെല്ലുകള്‍ തന്നെ സ്നേഹിച്ചിരുന്നോ?ശ്രീ തന്നെ സ്നേഹിക്കുന്നുണ്ടോ? മക്കള്‍ തന്നെ അറിയുന്നുണ്ടോ?കരിങ്കല്ലുപോലുള്ള അവന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവളാകെ വിളറി വെളുത്തു .

"ഇല്ലെടോ ,തന്‍റെ കടലാസു പോലെ വിളറിയ മുഖം പറയുന്നു നോ എന്ന്.ഈ ഭൂമിയിലെ അബ്സേര്‍ഡ്‌  നിയമങ്ങള്‍ മാറണം ആദ്യം . ഒരാളോട് നമുക്കിഷ്ടം തോന്നിയാല്‍ മതിവരുവോളം അയാളെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം വേണം .എന്നാലേ ഈ നാട് നന്നാവൂ ."

"അത്ര സ്വാതന്ത്ര്യം കൊടുത്തിട്ടാ നിന്‍റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയത് ."

"അതൊന്നുമല്ലെടോ, രണ്ടു വര്‍ഷം ഒരുമിച്ചു ജീവിച്ചപ്പോ മനസ്സിലായി ഞങ്ങളെ യോജിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് .രണ്ടാളും പിരിയുകയും ചെയ്തു ."

"ഉം ,നിങ്ങള്‍ ആണുങ്ങള്‍ക്ക് അതൊക്കെ പറ്റും .പെണ്ണുങ്ങള്‍ക്ക് എളുപ്പമാണോ ഇതു വല്ലതും?"

"ഈസി ആകണം .സോള്‍മേറ്റായി ഓരോരുത്തര്‍ക്കും ഒരാളുണ്ട് .അയാളെ /അവളെ കണ്ടെത്താനുള്ള ഒരു യാത്ര മാത്രമാണ് ജീവിതം .യു ആര്‍ മൈ സോള്‍മേറ്റ്.."

ചെയ്യുന്ന ഓരോ ജോലിയുടെയും വ്യര്‍ത്ഥത അപ്പോള്‍ മുതലാണ്‌ അവളെ പൊള്ളിച്ചു തുടങ്ങിയത് .ഒരേ മട്ടിലുള്ള ആവര്‍ത്തിക്കുന്ന ദിനചര്യകള്‍ ,പാചകവിധികള്‍ ,യാത്രയോരുക്കങ്ങള്‍ ..എന്തിനു വേണ്ടിയാണീ ഓട്ടങ്ങള്‍?സ്നേഹമില്ലാത്ത ജീവിതം എന്തിനു കൊള്ളാം ..
പ്രണയത്തിന്‍റെ നനുത്ത വര്‍ണപ്പകിട്ടാര്‍ന്ന  തൂവല്‍ ചുറ്റും ചിതറാന്‍  തുടങ്ങിയപ്പോഴാണ് ജീവിതത്തിന്‍റെ പ്രകാശം അവള്‍ക്കു ചുറ്റും ജ്വലിക്കാന്‍ തുടങ്ങിയത് .ചുറ്റും അലയടിക്കുന്ന സംഗീതം .സന്തോഷത്താല്‍ മനസ്സ് കുതിച്ചു ചാടുന്നു .ആത്മാവ് ഭാരമില്ലാതെ ഉല്ലസിച്ചു പറക്കുന്നു .ഇത്ര മനോഹരമാണോ ഭൂമി?
........................

ഹോട്ടല്‍ മുറിയിലെ അവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം തന്നെ അവന്‍റെ മൃദുവായ വിളികള്‍ ,പ്രണയം പുരട്ടിയ വാക്കുകള്‍ മധുരം നിറച്ച മെസേജുകള്‍ എല്ലാം കുറഞ്ഞു തുടങ്ങിയിരുന്നു .വിളിച്ചാല്‍ ഒന്നുകില്‍ സ്വിച്ച്ഡ് ഓഫ്  ,അല്ലെങ്കില്‍ ഔട്ട്‌ ഓഫ് കവറേജ് ഏരിയ .വല്ലാത്തൊരു നഷ്ടബോധത്തോടെ പഴയ യാന്ത്രികജീവിതത്തിലേക്ക് അവള്‍ വിരസതയോടെ തിരിച്ചെത്തി .യാതൊരു താല്‍പര്യവുമില്ലാതെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴാണ് ഫോണ്‍ ഒരു റിംഗ് ടോണിലേക്ക് ഞെട്ടിയുണര്‍ന്നത് .ഒരു നിമിഷം !ഒരു നിമിഷം കൊണ്ട് അവള്‍ പഴയ പ്രണയിനിയായി .പക്ഷെ അവന്‍റെ  സ്വരം കര്‍ക്കശമായിരുന്നു, ഭീഷണിയുടെ മുനകള്‍ എങ്ങും തെറിച്ചു വീണു .

"പണം വേണമെടീ എനിക്ക് .നിന്‍റെ ചന്തം കണ്ടാണ്‌ ഞാന്‍ പിന്നാലെ കൂടിയതെന്ന് കരുതിയോ ?ഇതൊക്കെ ഞങ്ങള്‍ ആണുങ്ങടെ ഒരു നമ്പരല്ലേ ,നിന്നെപ്പോലുള്ള കള്ളികള്‍ അവസരം കിട്ടാന്‍ നില്‍ക്കയല്ലേ വേലി ചാടാന്‍ ..ഹ ഹ ഹ ..വിശദമായി പറയണ്ടല്ലോ ,ഫോട്ടോസ് ,വീഡിയോസ് ,അതീന്ന് എന്നെ വെട്ടി മാറ്റാന്‍ സെക്കന്‍റുകള്‍ മതി ..പിന്നെ നിന്‍റെ തനിനിറം ,ഹ ഹ ഹ ..രണ്ടു ലക്ഷം ,എങ്ങനേലും ഒപ്പിച്ചോ .ഒരാഴ്ച സമയം തന്നേക്കാം .."

ഇതിനു മുമ്പും അവന്‍ പണം കടം വാങ്ങിയിട്ടുണ്ട് .തന്‍റെ രണ്ടു വള പണയം വച്ചിട്ടുണ്ട് .അന്നൊന്നും കണ്ണിലെ പ്രണയപ്പാട ഒന്നും നേരെ കാണാന്‍ അനുവദിച്ചില്ല .ഇപ്പോള്‍ സത്യമിതാ ഇളിച്ചു കാട്ടി കോമരനൃത്തം ചവിട്ടുന്നു .

"ഭ !വൃത്തികെട്ടവനേ." ഒരു പെണ്പുലിയായി അവള്‍ മുരണ്ടു .  " നീയെന്താ കരുതിയത് ?ഞാന്‍ നിന്നെ കണ്ണടച്ചു വിശ്വസിച്ചൂന്നോ ?എന്‍റെ സങ്കടങ്ങളില്‍ ഒരു തുണ .എല്ലാവരെയും പോലെ അങ്ങനെ ഞാനാശിച്ചെങ്കില്‍ അതിനു നീയെന്നെ കുരിശിലേറ്റിക്കളയുമോ?ഒളിക്യാമറ നിന്നെക്കാള്‍ മുമ്പേ ഞാന്‍ കരുതിയിരുന്നു .നിന്‍റെ ബാത്ത്റൂം എപ്പിസോഡ് മുതല്‍ എല്ലാം എന്‍റെ കയ്യിലുണ്ട് .വേണ്ടാത്ത വല്ലതും നിനക്ക് തോന്നിയാ നാളെ യു ട്യൂബ് തുറന്നാല്‍ മതി ,നിന്‍റെ തനിനിറം കാണാന്‍ .."

ഫോണില്‍ അവന്‍റെ ശ്വാസഗതി കൂടുന്നത് അവള്‍ അറിഞ്ഞു .പട പാടാ മിടിക്കുന്നു അവന്‍റെ കുരുത്തം കേട്ട ഹൃദയം ..

"ഞാനൊരു തമാശ പോട്ടിച്ചതല്ലേ മോളെ ,പ്ലീസ് നീ ചൂടാവല്ലേ ,എന്‍റെ പോന്നു മോളല്ലേ .പണം വേണ്ടാട്ടോ .വെറുതെ പറഞ്ഞതല്ലേ ഞാന്‍ .."

"നിര്‍ത്തെടാ ,ഇനി മേലാല്‍  ഈ നമ്പറില്‍ വിളിച്ചേക്കരുത്.ആ വീഡിയോകള്‍ നല്ല ബുദ്ധിയുണ്ടെങ്കില്‍ നശിപ്പിച്ചോ .ഇല്ലെങ്കില്‍ നല്ല നാളുകള്‍ നീ കാണുകയില്ല .."

ഫോണ്‍ ഡിസ്കണക്റ്റ് ആയി .അരിശത്തോടെ അവളാ സാധനം ദൂരേക്ക് വലിച്ചെറിഞ്ഞു .ഇനി ഓരോ പ്രഭാതവും ഒരു ചീത്തവാര്‍ത്തക്കുള്ളതാണ് .അശ്ലീല കമന്‍റുകള്‍ കേട്ട് ചെവി മരവിക്കാനുള്ളത്..കണ്ടാമൃഗത്തിന്‍റെ തോലുപോലും മതിയാവില്ല സമൂഹത്തില്‍ ജീവിക്കാന്‍ ..നശിച്ച സദാചാരം ,കപടനാട്യങ്ങള്‍ ..ആരാണ് യഥാര്‍ഥത്തില്‍ സന്തുഷ്ടരായിരിക്കുന്നത്?ഓരോ കുടുംബവും ഒരു സ്ഫോടകവസ്തു മാത്രം .എല്ലാ സമ്മര്‍ദങ്ങളെയും ഉള്ളിലൊതുക്കി ഒരു തീത്തുമ്പിനായി കാത്തിരിക്കുന്ന വലിയൊരു ബോംബ്‌ ..എന്താണ് സന്തോഷം?പ്രേമം ശരിക്കും ഉണ്ടോ?എന്തിനായിരുന്നു ഇത്രയും കാലം ജീവിച്ചത്?ഇതീ നിമിഷം അവസാനിപ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം?ഗതിയില്ലാത്ത ചോദ്യങ്ങള്‍ അവളുടെയുള്ളിലെ സങ്കടക്കടലില്‍ തലയടിച്ചു വീണുകൊണ്ടിരുന്നു ,ആത്മനിന്ദ പുളിരസമായി തൊണ്ടയില്‍ നിറഞ്ഞു ."ഗ്വാ "-വലിയ ശബ്ദത്തോടെ നിര്‍ത്താതെ ഛര്‍ദിച്ചു അവള്‍ ..പിന്നെ ആ മഞ്ഞദ്രാവകത്തില്‍ കുഴഞ്ഞു വീണു .........................

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അജ്ഞാത {കഥ }



ബസില്‍ ഇരിക്കുമ്പോള്‍ പുകയണിഞ്ഞ പാതകള്‍  ദൂരെ കാണായി. ലക്ഷ്യത്തിന്റെ ചുവന്ന വാകമരം എവിടെയെങ്കിലും പൂത്തു നില്‍പ്പുണ്ടാകുമോ ?ഓരോ ബസും കൈകാല്‍ നിവര്‍ത്തി  വിശ്രമിക്കുന്നതു വരെ തുടരും അവരുടെ യാത്ര ..മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ അവര്‍ വെറുമൊരു പിച്ചക്കാരി ..യാത്രയുടെ ഓരോ നൊമ്പരവും തിരുകിക്കയറ്റാനുള്ള മുഷിഞ്ഞ ഭാണ്ഡം ..എന്താണോര്‍ക്കാന്‍ ബാക്കിയുള്ളത് ..ഇവിടെ എവിടെയെങ്കിലും പണ്ട് ഹോസ്റ്റലില്‍  കൂടെ പഠിച്ച  ഏതേലും കൂട്ടുകാരി  താമസിക്കുന്നുണ്ടാകുമോ ?അന്നൊക്കെ പറയുമായിരുന്നു ,ഭാവിയില്‍  നമ്മളൊക്കെ എവിടെ പെട്ടാലും പേടിക്കേണ്ട .കേരളത്തിന്റെ അങ്ങേ തല മുതല്‍ ഇങ്ങേയറ്റം വരെയുള്ളവര്‍ ഒക്കെ ഇവിടെയുണ്ടല്ലോ ..ഇപ്പോ ആരുടേലും വീട്ടിലേക്ക് കയറിച്ചെന്നാല്‍ നല്ല തമാശയായിരിക്കും ,ഗെയ്റ്റ് ശബ്ദിക്കുമ്പോഴേ നീരസത്തോടെ  ജനലുകളില്‍ നിന്ന് ശകാരം പെയ്യും .ആട്ടിയകറ്റുന്നതിന്റെ  അട്ടഹാസവും കേട്ടേക്കാം..എന്നാലും ഓര്‍ക്കാന്‍ രസം തന്നെ ,തിരിച്ചറിഞ്ഞ് ഒരാളെങ്കിലും ഭക്ഷണം തരുന്നു ..കുറച്ചു ദിവസം ഇവിടെ  താമസിച്ചോളൂ എന്നു മര്യാദ പറയുന്നു ..

തണുപ്പ് വക വെക്കാതെ  നിലത്ത്  ചുരുളുമ്പോള്‍ ഇരുട്ടില്‍ കിതച്ചോടിക്കൊണ്ടിരിക്കുന്ന വെട്ടനായ്ക്കളെ ഓര്‍ക്കാതിരുന്നില്ല, രോഗം ചവച്ചുതുപ്പിയ  എല്ലിന്‍കൂടാണെങ്കിലും...നല്ലൊരു ഉറക്കം അവര്‍ക്ക് ഒരോര്‍മ മാത്രമായിട്ടുണ്ട് ...കാലം തന്നിലേക്ക് പെയ്യുന്ന ശരമാരികള്‍ ..ഈശ്വരാ ..ഈ പമ്പരത്തെ ഇനിയും നീ എറിഞ്ഞു കളിക്കരുതേ..
ഒരു സ്ഥലത്തും ഒന്നിലേറെ ദിനം തങ്ങാത്തതിനാല്‍ ചില്ലറത്തുട്ടുകള്‍ നല്‍കുന്നവര്‍ നിനക്കെന്നും ഇതു തന്നെയല്ലേ പണി എന്നു ചോദിച്ചില്ല ..ഒരു യാത്രയ്ക്കുള്ളതും  ഒരു ഊണിനുള്ളതും തികഞ്ഞാല്‍ അവര്‍ പിന്നീട് ആരോടും ഒന്നും ചോദിച്ചില്ല ..പറവകള്‍ എന്തു കൂട്ടി വെക്കുന്നു...

നെടുനാളത്തെ അലക്കാല്‍ പിഞ്ഞിയ ചേലയോടെ ഇരിക്കുമ്പോള്‍ പോയ കാലത്തെവിടെയോ നിന്ന് ഒരു പരിചിതസ്വരം ..'നിങ്ങളെ തിരഞ്ഞ് എത്ര നാളായെന്നോ ഞാന്‍ ..ആ കടം വീട്ടാതെ എനിക്ക് സ്വസ്ഥത കിട്ടില്ല ..'അവര്‍  തിരിഞ്ഞു നോക്കി ....പണ്ടെന്നോ കണ്ട് മറന്ന ഒരാള്‍ ..മനസ്സിലേക്ക് ആഴ്ന്നിറങ്ങി  പറ്റിപ്പിടിച്ച ആ സ്വരം ,,അവരുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു ..കൊടിയ വേദന തന്നെ ഈ നിമിഷം തന്നെ കൊന്നു കളഞ്ഞേക്കും..വീണ്ടും പിന്തിരിഞ്ഞു 'ആരാ മനസ്സിലായില്ല  ..'
'നിങ്ങളെത്ര മെലിഞ്ഞു പോയി ..രൂപമെത്ര മാറിപ്പോയി ..മുഖത്തെ ആ മറുകിനാലാണ് ഞാന്‍ തിരിച്ചറിഞ്ഞത് ..മാപ്പ് തരൂ ,പണവുമായി നിങ്ങളുടെ വീട്ടില്‍ ,ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  ഒക്കെ പോയി .വീട്ടുകാര്‍ പണം അവരെ ഏല്‍പ്പിച്ചോളാന്‍  പറഞ്ഞു ...പക്ഷെ എനിക്ക് നിങ്ങളെത്തന്നെ ഇതേല്‍പ്പിക്കണമായിരുന്നു ..എത്ര അന്വേഷിച്ചു ..ഒടുക്കം  കാണാനായല്ലോ ..ഇപ്പോള്‍ തന്നെ കൂടെ വരൂ ..തരാന്‍ താമസിച്ചാലും ഇപ്പോള്‍ ആ കാശ് നിങ്ങള്‍ക്ക് ഉപകാരപ്പെടും ..ഏതെങ്കിലും റെസ്‌ക്യൂ ഹോമില്‍ ഇതിലേറെ ഭേദപ്പെട്ട ഒരു ജീവിതം ..എന്റെ കൂടെ വരൂ ..

'പണം ! എന്തിനാണ് എനിക്കിനി അത് ?പണ്ട് നിങ്ങള്‍ എസ് എംഎസ് അയച്ച ഒരു വാചകമില്ലേ..അതിനു പകരം എടുത്തോളൂ അത് ..സ്‌നേഹമായിരുന്നു എനിക്ക് ഏറ്റവും മൂല്യമുള്ളത്..അതു മാത്രം എനിക്കാരും തന്നില്ല ..അന്ന് എനിക്ക് കിട്ടിയൊരു ചീത്ത 'അത്രേം പണം കടം കൊടുക്കാന്‍ അയാള്‍ നിന്റെ ആരാ ?ആണും തൂണും ഇല്ലാത്ത ഒരുത്ത്യാന്ന ഓര്‍മണ്ടായ്‌ക്കോട്ടെ..വല്ല ചീത്തപ്പേരും കേപ്പിച്ചാ കൊത്തി നുറുക്കും ,പറഞ്ഞേക്കാം ..'ബന്ധങ്ങള്‍... ആണും പെണ്ണും തമ്മില്‍ ഒരൊറ്റ ബന്ധമേ ആളുകള്‍ക്കറിയൂ, നിരുപാധികസ്‌നേഹം അങ്ങനെ ഒന്നില്ലെന്ന് ജീവിതം എത്ര പഠിപ്പിച്ചിട്ടും മധുരം പുരട്ടിയ പ്രേമവാക്കുകളില്‍ വീണു പോകുന്ന പടുവിഡ്ഢിത്തം എന്നും കൂടെയുണ്ടായിരുന്നു ..ലോകത്തിന്റെ മാര്‍ജിനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പാഴ്ജന്മം ..രോഗാവസ്ഥയില്‍ കിട്ടിയിരുന്നെങ്കില്‍ ആ പണവും മറ്റു സമ്പാദ്യങ്ങളുടെ കൂടെ ഒലിച്ചു തീര്‍ന്നേനെ ..മടുത്ത് വീട്ടുകാര്‍ പുറന്തള്ളിയപ്പോള്‍ , പണം അത്ര വലിയ അത്യാവശ്യമല്ലെന്നു  മനസ്സിലായി ..തെരുവ് ആരെയും തത്വചിന്തകനാക്കും ..അതൊക്കെ പോട്ടെ ,നിങ്ങളുടെ കുട്ടീടെ ഓപ്പറേഷന് ഉപകരിച്ചോ അത് ?അവളിപ്പോ വല്യ പെണ്ണായില്ലേ?'

അയാള്‍ പൊടുന്നനെ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴും പോലെ വിവശനായി ..

'അവള്‍ , നേര്‍ത്തൊരു കാറ്റ് പോലെ അകന്നു പോയില്ലേ ..ഒരു പാവം ഹൃദയത്തിന്റെ ശാപം എന്റെ മേലുണ്ടാവുമ്പോ തുണക്കോ ദൈവം എന്നെ ?'

'ശപിക്കാന്‍ ഞാന്‍ മഹര്‍ഷിയൊന്നുമല്ലല്ലോ..ഇന്നില്‍ നിന്ന് നാളെയിലേക്ക് ചാഞ്ചാടുന്ന വെറുമൊരു മുളങ്കമ്പ്..ഏതു സമയവും പൊട്ടി വീഴാം ,അതു വരെയെങ്കിലും ഒരു ചെറുസംഗീതമാവണമെന്നുണ്ടായിരുന്നു ..അടിഭാഗം പൂതലിച്ച് ഉണങ്ങി അതേതു നിമിഷവും ഹൃദയം പിളര്‍ക്കുന്ന ശബ്ദത്തോടെ  താഴേക്കു വീഴാം ..അപ്പോഴും ആ വരി ഓര്‍ക്കാതിരിക്കുമോ 'ഒത്തിരി ഇഷ്ടമാണ് കുട്ടീ നിന്നെ ,' വരണ്ടുണങ്ങിയ ജീവിതത്തിലേക്ക് ഉറ്റിയ ചോരത്തുള്ളികള്‍ ..അതിന്റെ ഉണങ്ങിയ മാംസത്തിലൂടെ ഇഴഞ്ഞു പോയ ചോരഞരമ്പുകള്‍...ഈശ്വരാ ..'

വളരെ മുമ്പ് ഒരു മിസ്സ്ഡ് കോളായി  കടന്നു വന്ന ആ മധുരസ്വരം തന്റെ ഏകാന്തതയിലേക്ക് ഒരു കരിമ്പുകഷ്ണമായാണ് നീണ്ടു വന്നത് ..വീണ്ടും വീണ്ടും ചവച്ച് ആ മധുരം നൊട്ടി നുണയുമ്പോള്‍ ഓര്‍ത്തില്ല ,ഊര്‍ധ്വന്‍ വലിക്കാന്‍ പോകുകയാണ് ആ ബന്ധമെന്ന് ..'കുട്ടീടെ ഓപ്പറേഷന് കുറച്ചു രൂപ തന്നു സഹായിക്കുമോ' എന്നു മെസേജ് വന്നപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല ..'മൂന്നു മാസം കൊണ്ട് തിരിച്ചു തന്നേക്കാം ..'
പണവുമായി മടങ്ങുമ്പോള്‍ അയാള്‍ ഒന്നൂടെ തിരിഞ്ഞു നോക്കി ..വീട്ടിലറിഞ്ഞാല്‍ ..പേടിയുടെ പെരുമ്പാമ്പ് ഉള്ളില്‍ ഇഴഞ്ഞു ..ക്രമേണ ആ വിളികള്‍ ഉപ്പ് പോലെ അലിഞ്ഞില്ലാതായി ..തന്ന നമ്പരിലൊന്നും വിളിച്ചാല്‍ കിട്ടാതായി ..ആ പണമൊരിക്കലും ഇനി തിരിച്ചു കിട്ടില്ലെന്ന് ഒടുക്കം വേദനയോടെ മനസ്സിലാക്കി ..ഏതെല്ലാം വിധത്തിലാണ് ഓരോരുത്തരും തന്റെ സ്‌നേഹത്തെ ചവിട്ടിയരച്ചത് ...ഒരു നിമിഷം പോലും തന്നെ പരിഗണിക്കാതിരുന്ന , അവസരം കിട്ടിയപ്പോള്‍ തന്നെ തൊഴിച്ചെറിഞ്ഞ ഭര്‍ത്താവ് ,ഒരിക്കലും തന്നെ തിരിച്ചറിയാതിരുന്ന സുഹൃത്തുക്കള്‍ ...

പിറ്റേന്ന് പത്രത്തിന്റെ ഒരു മൂലയില്‍ ഒരു ചരമവാര്‍ത്ത  വിളര്‍ത്തു കിടന്നു 'അജ്ഞാത ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണു മരിച്ചു .ഭാണ്ഡത്തില്‍ നിന്ന് പഴയൊരു മൊബെയിലും ഡയറിയും കണ്ടെത്തിയത് ആളുകള്‍ക്ക് കൌതുകമായി ഡയറിയുടെ ഒരു താളില്‍ മാത്രം ഇങ്ങനെ എഴുതിയിട്ടുണ്ട് 'ഒടുക്കത്തെ സ്റ്റോപ്പ് എത്തും വരെ നിന്നും ഇരുന്നും തുടരുന്ന  ഒരു യാത്ര മാത്രമാണ് ജീവിതം '
വേദനയുടെ ഒരു ചുഴലി വാര്‍ത്തയില്‍ നിന്ന് കണ്ണീര്‍ തെറിപ്പിച്ച് ,വട്ടം ചുറ്റി ഉയരുന്നത് വാര്‍ത്തയിലെ അക്ഷരങ്ങള്‍ മാത്രം കണ്ടു ,കാരണം അക്ഷരങ്ങളെങ്കിലും  ആ സ്ത്രീയെ സ്‌നേഹിച്ചിരുന്നു .................


2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മറവിയന്ത്രം(കഥ )



 ഹെല്‍മറ്റ് പോലൊരു ഉപകരണം തലയില്‍ അണിയിച്ച് ,ചില വയറുകള്‍ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് അയാള്‍ പറഞ്ഞു , 'ശരി ഇനി തുടങ്ങിക്കോളൂ ..ഏറ്റവും ടോര്‍ച്ചറിംഗ് ആയതു വേണം ആദ്യം ..'
ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഗതകാലത്തേക്ക് കൂപ്പു കുത്തി ..അവന്‍ പറയാന്‍ തുടങ്ങി

'തടവറയില്‍ ഞങ്ങള്‍ അഞ്ചു പേരായിരുന്നു .കമ്പിക്കൂടായ മുറിയില്‍ മത്തി അടുക്കിയ പോലെ ഞങ്ങള്‍ കിടക്കും ..ഒടിഞ്ഞു നുറുങ്ങിയ അസ്ഥികള്‍ ദേഹത്താകെ വേദനയായി നുറുങ്ങും ..നഗ്‌നരാക്കി വേദനിപ്പിക്കാനയിരുന്നു അവര്‍ക്ക് ഏറെ ഇഷ്ടം ..സ്വകാര്യത എന്നത് ഒരു വെറും പദമാണെന്ന് അങ്ങനെ ഞാന്‍ വ്യസനത്തോടെ മനസ്സിലാക്കി ..'

'ചുരുക്കിപ്പറയൂ ..'അയാള്‍ ചെറുപ്പക്കാരന്റെ ചെവിയില്‍ പിറുപിറുത്തു..

'അതെ ,ചുരുക്കിപ്പറയാം..ഒടുവില്‍ ചങ്ങലയുടെ അവസാനകണ്ണിയും വലിച്ചു പൊട്ടിച്ചപ്പോഴേക്കും കാലുകള്‍ പഴുത്തു പൊട്ടിയിരുന്നു ..ഭാഗ്യം ..തടവ് ചാടിയവരെ തിരഞ്ഞു ആരും വന്നില്ല ..അവര്‍ക്ക് പുതിയ ഇരകളെ കിട്ടിയിരുന്നു ..രക്ഷപ്പെട്ടിട്ടും വലിയ വലിയ വാരിക്കുഴികളെ ഞാന്‍ സ്വപ്നം കാണുന്നു ..സമാധാനം വേണമെനിക്ക് ..സ്വസ്ഥമായി ഇത്തിരി കാലമെങ്കിലും ജീവിക്കണം ..മായ്ച്ചു കളയൂ നശിച്ച ഈ ഓര്‍മകളെ ..'

'ശരി ,ഡോണ്ട് വറി..എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു ..ഇനി നിങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടാവില്ല ..'

മറവിയന്ത്രം കണ്ടുപിടിക്കപ്പെട്ടതോടെ അയാളുടെ ഓഫീസിനു മുന്നില്‍ തീരാത്ത ക്യൂ ആണ് ..ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് നാല് വിരലുകള്‍ നഷ്ടപ്പെട്ട് പുറത്തു പോരുമ്പോള്‍ എന്ത് ബിസിനസ്സാണ് ഇനി ചെയ്യുക എന്ന് അയാള്‍ക്ക് ഏറെ തല പുകക്കേണ്ടി വന്നില്ല .ശീതീകരിക്കപ്പെട്ട അവന്റെ ഓഫീസിനു മുന്നില്‍ സ്മരണകളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ വേച്ചും തളര്‍ന്നും ക്യൂ പാലിച്ചു ..നിണമിറ്റുന്ന ഓര്‍മകള്‍ അയാള്‍ക്ക് പുത്തരിയല്ല ..ഈ ബിസിനസ് തുടങ്ങിയതില്‍ പിന്നെയാണ് ഓര്‍മകളുടെ വൈവിധ്യം ഇങ്ങനെ പീലി വിരിച്ചാടുന്നത് ..

മറവിയുടെ സുഖം തരുന്ന ആലസ്യത്തോടെ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു ..നന്ദിയോടെ അയാളെ നോക്കി .
'പണം ക്യാഷ് കൌണ്ടറില്‍ അടച്ചോളൂ." അടുത്തയാളെസീറ്റിലേക്കാനയിച്ചുകൊണ്ട് അയാള്‍ പറഞ്ഞു .

അതൊരു ചെറുപ്പക്കാരിയായിരുന്നു ..അവള്‍ വെറുപ്പോടെ കഥനം തുടങ്ങി
 'പാടിപ്പതിഞ്ഞ ആദര്‍ശപ്രണയങ്ങളില്‍ എനിക്ക് വിശ്വാസമില്ല ..ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് ഓരോരുത്തരെയും ചൂണ്ടയിട്ടത് ..ജസ്റ്റ് ഫോര്‍ എന്‌ജോയ്‌മെന്‍ട്..പക്ഷെ ഗള്‍ഫില്‍ നിന്ന് ഹസ് വന്നിട്ടും അവന്റെ വിളി കുറയില്ലാന്നു വെച്ചാ ..വീട്ടില്‍ അങ്ങോരുമായി വഴക്ക് പതിവായി .അങ്ങനെയങ്ങ് ഓടിപ്പോകാനോക്കുമോ ആ പയ്യനുമൊത്ത്? നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ?അങ്ങോരുടെ വമ്പിച്ച സ്വത്ത് അങ്ങനെ വിട്ടു കളയാന്‍ പറ്റുമോ?അതോണ്ടാ ഞാനവനെ കൊന്നത് ..കുഴപ്പം പോലീസും കേസും ഒന്നുമല്ല ..അതൊക്കെ പണത്തില്‍ ഒലിച്ചു പോയി ..പ്രശ്‌നം നശിച്ച കിനാവുകളാണ്..എന്നും ഉറങ്ങിക്കഴിഞ്ഞാ ആ ചെക്കന്‍ വരും മുന്നിലിരുന്ന് കരയാന്‍ .ഛെ ..കരയണോരെ പണ്ടേ എനിക്കിഷ്ടല്ല ..ന്യൂയിസന്‍സ് ..മായ്ച്ചു കളയൂ പൊന്നേ ഈ വേണ്ടാതീനങ്ങളെ ..'
അത് പറഞ്ഞ് അവളവനെ പ്രേമത്തോടെ കടാക്ഷിച്ചു .അയാള്‍ സന്തോഷത്തോടെ അവളെ നോക്കി കണ്ണിറുക്കി ..

അടുത്തത് ഒരു വൃദ്ധയായിരുന്നു .അയാള്‍ കുസൃതിയോടെ ചോദിച്ചു 'കുഴിയിലേക്ക് കാലു വെക്കാന്‍ നേരം എന്തിനാ വല്യമ്മേ മനസ്സിന്റെ സ്ലേറ്റ് ശൂന്യമാക്കുന്നത്..കുഴിയില്‍ കിടക്കുമ്പോ ഓര്‍ക്കാലോ ..'
അയാള്‍ പറയുന്നതൊന്നും അവര്‍ കേട്ടില്ലെന്നു തോന്നി ..സ്മരണകളുടെ പതയുന്ന തിരകള്‍ അവരെ അലക്കിപ്പിഴിഞ്ഞു .. 'മോനേ,  എല്ലാ ഓര്‍മകളും എനിക്ക് മടുത്തു ..അവരുടെ മുഖം കാണുന്തോറും ഇത് താനെന്നോ കണ്ടു മറന്നതാണല്ലോ എന്നവന്‍ ശങ്കിച്ചു ..ആ ചുളുങ്ങിയ വിരലുകളില്‍ നിന്ന് ഒരു പാല്‍മണം അവനെ തൊട്ടു ..എന്താണ് താനും ഈ കിഴവിയുമായുള്ള ബന്ധം?അവരാകട്ടെ അയാളെ കാണുന്തോറും തന്നെ തൊഴിച്ചെറിഞ്ഞ മക്കളെയോര്‍ത്തു..തന്റെ ആരോഗ്യമത്രയും കഷ്ണിച്ച് അവരെ ഊട്ടിയതോര്‍ത്തു ..ഒടുക്കം അവരുടെ  വെണ്‍മാടങ്ങളില്‍  നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ തുടങ്ങിയ അലച്ചിലുകള്‍ ..കാലം എത്രയാണ് കടന്നു പോയത് ..ഉള്ളില്‍ എരിയുന്ന  അടുപ്പുകളെ അണച്ചിട്ടു വേണം ശാന്തമായൊന്നു മരിക്കാന്‍ ..

അവസാനം എല്ലാം മായ്ച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ഒരു ശിശുവെപ്പോലെ ചിരിച്ചു ..കൌതുകത്തോടെ ചുറ്റും നോക്കി പതുക്കെ പുറത്തിറങ്ങി ..
ഒരിക്കല്‍ എറിഞ്ഞു കളഞ്ഞ ഓര്‍മകള്‍ ഒന്നാകെ കിഴവിയുടെ വരവോടെ അവനെ പൊതിഞ്ഞു..എന്നോ താന്‍ ഉപേക്ഷിച്ചു കളഞ്ഞ അമ്മയെന്ന ജീവി അവന്റെ ലോഹഹൃദയത്തെ കരളാന്‍ തുടങ്ങി ..'നാശം ,സ്വയം ശപിച്ചു കൊണ്ട് അവന്‍ മറവിയന്ത്രത്തിന്റെ വയറുകള്‍ തന്റെ ചെന്നിയിലേക്ക് ഘടിപ്പിച്ച് ഡിലീറ്റ് ചെയ്യേണ്ടവയെ സെലെക്റ്റ് ചെയ്യാന്‍ തുടങ്ങി ....