Pages

2016, ജൂലൈ 30, ശനിയാഴ്‌ച

മഞ്ഞപ്പാവാട (കഥ ) repost ശരീഫ മണ്ണിശ്ശേരി





 പനിവെയിലിന്റെ പൊള്ളുന്ന, പിഞ്ഞിയ തലയണയും പുതപ്പും മുഖത്തമര്‍ത്തി അവളെന്നെ നോക്കി.വരണ്ടു വിണ്ട ചുണ്ടുകളില്‍ മരുഭൂദാഹം വിതുമ്പി.ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നെന്നോണം ആ കണ്‍കളില്‍ നിന്നും ചൂട് പ്രസരിച്ചു.അതില്‍ കൈ പൊള്ളിയെങ്കിലും അടുത്തേക്ക് ഒന്നൂടെ ഒട്ടിക്കിടന്നു. ഇപ്പോള്‍ രണ്ടു സൂര്യന്മാര്‍ ഒരുമിച്ച പോലെ..ചുറ്റും ചൂട്..ചൂളക്ക് വെച്ച രണ്ടു ഇഷ്ടികക്കട്ടകള്‍..
 
'മാളൂ,ആ മഞ്ഞപ്പാവാട ഒന്നൂടെ കാണണം ഇന്‍ക്ക്.കറുത്ത പുള്ളികളുള്ള അതു പുതച്ചു പൊന്തേലിരുന്നാ പുലിയാണെന്ന് കരുതും എല്ലാരും അല്ലേ?'
 
ചിരിച്ചപ്പോള്‍ ആ കവിളിണകളില്‍ നുണക്കുഴികള്‍..ഒരാഴ്ച കൊണ്ടു മെലിഞ്ഞുണങ്ങി രണ്ടാളും.പണ്ടൊക്കെ പനിക്കാന്‍ ഇഷ്ടമായിരുന്നു.നെയ്യപ്പത്തിന് വാശിപിടിച്ചാ അപ്പഴേ കിട്ടൂ.ഈ പനി പക്ഷെ മാറുന്നില്ല.കളിക്കാന്‍ കൊതിയാകുന്നു..അവള്‍ കൂട്ടുകാരില്‍ നിന്നും കേട്ടു പഠിച്ച പാട്ടുകള്‍ മൂളാന്‍ തുടങ്ങി.മണ്ണ് മെഴുകിയ നിലത്ത് അവിടവിടെ ഞാഞ്ഞൂലുകള്‍ പുറ്റ് കൂട്ടുന്നുണ്ട്.അകത്തു നിന്നും കുട്ടികളുടെ കരച്ചിലും അമ്മയുടെ ശകാരവും..എല്ലാം കൂടെ സ്വൈരം   കെടുത്തുമ്പോ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക?ദിവസം പിറക്കുന്നത് തന്നെ ജോലികളുടെ പാറക്കഷ്ണങ്ങള്‍ അമ്മയുടെ തലയിലേക്കിട്ടു കൊണ്ടാണ്.ഒരു പാട് ദൂരെയുള്ള കിണറില്‍ നിന്ന് വെള്ളം കൊണ്ടു വരണം.ദാരിദ്യക്കുഴിയില്‍ കിടന്ന് എട്ടുപത്തു കുട്ടികളെ നോക്കണം.കുട്ടികള്‍ മാത്രം സമൃദ്ധമായ ഒരു കീറിയ കുട്ടയായിരുന്നു വീട്..അവളുടെ പാവാടയുടെ വട്ടത്തുളയിലൂടെ കാലുകളുടെ വെളുപ്പ് തിളങ്ങി.കീറിയ രണ്ടു പാവാടകളുടെ വിളറിനരച്ച സ്മരണയിലേക്കാണ് അമ്മാവന്‍ ആ മഞ്ഞപ്പാവാട നിവര്‍ത്തി വിരിച്ചത്.വാത്സല്യത്തിന്റെ നിലാസ്പര്‍ശം വല്ലപ്പോഴും എത്തിനോക്കിയത് ആ നേത്രങ്ങളിലൂടെയായിരുന്നു.സ്‌നേഹത്തിന്റെ മൃദുലത ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു വീട്..വനാന്തരം പോലെ അതിന്റെ അകങ്ങളെപ്പോഴും ഇരുട്ടാണ്ട് കിടന്നു.വഴക്കിലും കരച്ചിലിലും ഇടയ്ക്കിടെ വൃക്ഷക്കൊമ്പുകള്‍ ആടിയുലഞ്ഞു.കിളികള്‍ക്ക് കൂടു വെക്കണമെന്നും പാട്ടു പാടണമെന്നുമൊക്കെയുണ്ടായിരുന്നു.ഇടയ്ക്കിടെ മരങ്ങള്‍ ഉലയുമ്പോള്‍ വീണു പോകുന്ന കൂടുകള്‍..ഉടയുന്ന മുട്ടകള്‍..ആ വനം അങ്ങനെ ആര്‍ക്കും വേണ്ടാതെ, വിജനതയില്‍.. ഒറ്റയ്ക്ക്..
 
'അമ്മയോട് പറ, കാല്‍പെട്ടി തുറന്ന് അതൊന്നു കാണിക്കാന്‍.ആ മണമൊന്ന് മൂക്കിനെ കുളിപ്പിക്കട്ടെ.എണ്ണിയാലും എണ്ണിയാലും തീരാത്ത അതിന്റെ കറുത്ത പുള്ളികള്‍..'
'
ഇന്ക്ക് പേടിയാ, ദേഷ്യപ്പെടും..അതില്ലാത്തൊരു നേരല്ല.'ഞാന്‍ നിസ്സഹായതയോടെ അവളോട് ഒന്നൂടെ ചേര്‍ന്നു കിടന്നു.

'അമ്മേം അച്ഛനും തല്ലു കൂടി അമ്മ വീട്ടിപ്പോവില്ലേ?അപ്പം ഞാനതാ ഇടാന്‍ പോണത്.നീയേതിടും?'അവള്‍ എന്നെ തോണ്ടിക്കൊണ്ട് ചോദിച്ചു.പുതിയതൊന്നും ഇല്ല.അതിന്റെ കുണ്ഠിതം പുറത്തു കാണിക്കാതെ ഞാന്‍ വെറുതെ ചിരിച്ചു.അന്നു രാത്രി പനിവെയില്‍ അവളിലേക്ക് ഇരച്ചു കയറുകയും എന്നില്‍ നിന്നും ചുരമിറങ്ങുകയും..വിയര്‍ത്തു കുളിച്ചു കിടക്കേ കേട്ടു പിച്ചും പേയും..'മഞ്ഞപ്പാവാട എടുക്കണ്ടാന്നു പറ. സ്‌കൂളില്‍ ചേരുമ്പോ ഇടാന്‍ള്ളതല്ലേ  .കീറല്ലേന്നു പറ.വിരുന്നു പോകുമ്പോ ഇടാന്‍ള്ളതല്ലേ..'സ്‌കൂളില്‍ ചേരല്‍!അതൊരു സ്വപ്നം മാത്രാണ്.ഇത്ര വലുതായവരെ ആരേലും സ്‌കൂളില്‍ ചേര്‍ക്കോ?ആഹാരത്തിനു തന്നെ പണമില്ല.പിന്നല്ലേ സ്ലേറ്റും പുസ്തകവും വാങ്ങിക്കല്‍..അസുഖങ്ങള്‍ക്ക് ചികിത്സിക്കാറുപോലുമില്ല.പഴമയുടെ കുറെ നാട്ടുമരുന്നുകള്‍..അതുകൊണ്ട് രക്ഷപ്പെട്ടെങ്കില്‍ ജീവിക്കാം. അത്ര തന്നെ.രോഗങ്ങളാകട്ടെ അടിക്കടി അവയുടെ കോന്ത്രമ്പല്ലുകള്‍ കാട്ടി ഇളിച്ചു.ചേച്ചിയുടെ തലയില്‍ പേനുകള്‍ ഒരു ചെറുകുഴി കുഴിച്ചിട്ടുണ്ട്.മഴവെള്ളം കെട്ടി നില്‍ക്കണ പോലെയാണ് അതില്‍ ചലം..
 
പിന്നെയും തുടര്‍ന്ന പേച്ചില്‍ വെള്ളം വെള്ളമെന്ന മന്ത്രം കാതുകളെ തൊട്ടു.ഇരുട്ടില്‍ തപ്പിയും തടഞ്ഞും മണ്ണെണ്ണവിളക്കിന്റെ പതറുന്ന വെളിച്ചത്തില്‍ വെള്ളവുമായി തിരിച്ചെത്തിയപ്പോള്‍....ദാഹം ഇനിമേല്‍ വ്യസനിപ്പിക്കാത്തവിധം ആ തൊണ്ട വരണ്ടിരുന്നു..ചുണ്ടിലേക്ക് ഇറ്റിച്ച ജലമത്രയും പായയിലേക്ക് തൂവി.കൈകള്‍ മരവിച്ചു.കാലുകളിലേക്ക് തണുപ്പിന്റെ പുതപ്പ് അമര്‍ന്നു.എന്റെ തൊണ്ടകീറുന്ന ആക്രന്ദനം വീടിനെയാകെ പിടിച്ചു കുലുക്കി..
കോടിമുണ്ടിന്റെ വെളുപ്പ് ഉമ്മറപ്പടി കടന്നപ്പോള്‍ നിലയില്ലാക്കിനാക്കളിലേക്ക് ഞാനൂര്‍ന്നു വീണു.മഞ്ഞപ്പാവാട ഒരു കുട പോലെ വീശി അവള്‍ മേഘമാലകള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു.അവസാനത്തെ കവാടം കടക്കുന്നതിനു മുമ്പ് അതെന്റെ കൈകളിലേക്കിട്ട് അവള്‍ പിറുപിറുത്തു:'എടുത്തോളൂ അത്.നിനക്കേതായാലും പുതിയതില്ലല്ലോ.ഇവിടെയാകെ മഞ്ഞ മാത്രാ..സൂര്യകാന്തിപ്പാടം പോലെ മഞ്ഞക്കോട പുതച്ചു കിടക്കാ മേഘങ്ങള്..മഞ്ഞ കണ്ടു കണ്ട് വായിലാകെ കയ്പ്..ഇനിയേതു നിറാ പുതിയതായി ഇഷ്ടപ്പെടാ?മാളൂ, മറന്നല്ലോ നിറങ്ങളത്രയും…….

Shareefa mannisseri
From my collection “verpaadinte thazhvara”

2016, ജൂലൈ 16, ശനിയാഴ്‌ച

പീഡനകല [കഥ] ശരീഫ മണ്ണിശ്ശേരി






വെറും നിലത്ത് ഒരു മണിക്കൂര്‍ നീന്തിക്കഴിഞ്ഞപ്പോള്‍ അവര്‍ അവനെ മുടിക്ക് പിടിച്ചെഴുന്നേല്‍പ്പിച്ചു. അവന്റെ കണ്ണുകള്‍ ചുവന്നു തുടുത്ത് നീര്‍കണങ്ങള്‍ തുളുമ്പി.
'
അങ്ങനെ കരഞ്ഞാലൊന്നും പറ്റില്ലല്ലോ മോനേ, നീ ഡോക്ടറാകാന്‍ പോകുന്നവനല്ലേ?ഒരു പാട് ക്രൂരതകള്‍ക്ക് കൂട്ടു നില്‍ക്കേണ്ടവനല്ലേ?കരിങ്കല്ലു പോലൊരു മനസ്സ് വേണ്ടവനല്ലേ?അപ്പഴല്ലേ സിമ്പതിയില്ലാതെ കരിയറില്‍ ശോഭിക്കാനാകൂ..ഇതിനൊക്കെ നമ്മള്‍ ഹിറ്റ്‌ലറെയാണ് മാതൃകയാക്കേണ്ടത്.ക്രൂരതയുടെ മനോഹരമായ എത്ര ചരിത്രങ്ങളാണ് അദ്ദേഹം രചിച്ചു കളഞ്ഞത്! അന്നത്തെ കൊണ്‌സന്‍ട്രേഷന്‍ ക്യാമ്പ് പോലൊന്ന് ഈ ക്യാമ്പസ്സിലുണ്ടായിരുന്നെങ്കി ചുട്ടു കളയാമായിരുന്നു ഇവനെയൊക്കെ..'
അവരുടെ അട്ടഹാസത്തോടൊപ്പം പിശാചുക്കള്‍ ചുറ്റും നൃത്തം വെക്കുന്നതവന്‍ കണ്ടു..തുറന്നു കിടക്കുന്ന ബാത്ത്‌റൂമിലേക്ക് അവര്‍ അവനെ തള്ളിക്കൊണ്ടു പോയി.വാ പൊളിച്ചിരിക്കുന്ന വൃത്തികെട്ട യുറോപ്യന്‍ ക്ലോസറ്റിന്റെ സൈഡിലെ അഴുക്കില്‍ ഒരു ബ്ലൈഡ് അവര്‍ അമര്‍ത്തി വച്ചു.
 
'ഹാ ഹാ, പശ തേച്ച പോലെയാ ഒട്ടിയിരിക്ക്ണ്. ഇനി മോനതൊന്നു നക്കിയെടുക്ക്..ക്ലോസറ്റൊന്ന്! വൃത്തിയാവട്ടേന്ന്..'
ആജ്ഞാശക്തിയുടെ സര്‍പ്പപത്തിക്കു താഴെ വിറച്ചു വിറച്ച് അവന്‍ കുനിഞ്ഞു,നട്ടെല്ല് വരെ തുളച്ചു കയറിയ ദുര്‍ഗന്ധത്തില്‍ ഒക്കാനിക്കാന്‍ തുടങ്ങി.. പിന്നില്‍ നിന്നും ശക്തിയില്‍ തൊഴിച്ച് അവര്‍ വീണ്ടും അലറി.
'
അഭിനയമൊക്കെ നിര്‍ത്തിക്കോ,ഇല്ലെങ്കി തടി ബാക്കി കാണില്ല..'
അവന്റെ നാവ് മുളകു പുരട്ടിയത് പോലെ നീറി.ചോര പതുക്കെ ഉറവ് പൊട്ടിത്തുടങ്ങി..പ്രജ്ഞ നശിച്ചവനെപ്പോലെ അവന്‍ അവരെ തുറിച്ചു നോക്കി..ദേഹമാകെ വിസര്‍ജ്യത്തിന്റെയും ഛര്‍ദിലിന്റെയും കെട്ട മണം..ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ യാചനയോടെ കൈ കൂപ്പി.എന്നാലാ മിഴികളില്‍ കാരിരുമ്പ് വൃക്ഷങ്ങള്‍ പൂത്തുലയുന്നത് അവന്‍ കണ്ടു.ആര്‍ത്തി പിടിച്ച വദനങ്ങളോടെ അവര്‍ അവന്റെ വസ്ത്രങ്ങളഴിച്ചു.അടിവസ്ത്രത്തില്‍ മുറുകെ പിടിച്ച് അവന്‍ ദീനം നിലവിളിച്ചു:
 
'ഇത്തിരി ദയ കാണിക്കൂ, എനിക്ക് ഡോക്ടറാകണ്ട.ഞാന്‍ നാളെത്തന്നെ പൊയ്‌ക്കോളാം..'
 
അവര്‍ വലിച്ചു പകുതിയായ സിഗരറ്റിന്റെ കനല്‍സൂചികളാല്‍ അവന്റെ വെളുത്ത മേനിയില്‍ കുത്തി രസിച്ചു..സ് സ് ശബ്ദത്തോടെ വീഴുന്ന കറുത്ത പാടുകള്‍..
 
'ആഹാ, കുറച്ചു നേരംകൊണ്ട് ഇവനൊരു പുള്ളിപ്പുലിയാകും കെട്ടോ, ഹാ ഹാ ..'
 
ഭേദ്യം നടത്തി ആനന്ദിക്കുന്ന പോലീസുകാരെപ്പോലെ അവര്‍ ആര്‍ത്തു ചിരിച്ചു.ബോധരഹിതനായി അവസാനമവന്‍ നിലംപതിച്ചപ്പോള്‍ ഒരു പഴന്തുണിയെന്നോണം അവര്‍ അവനെ മുറിയുടെ മൂലയിലേക്ക് തൊഴിച്ചെറിഞ്ഞു.
 
'ജൂനിയേഴ്‌സില്‍ ഇനിയാര്‍ക്കാ കെറുവ്?പറയെട ഗോപീ..'ബാറിലേക്ക് ഇറങ്ങുംമുമ്പ് താടിക്കാരനായ കൂട്ടുകാരനെത്തോണ്ടി  മുതിര്‍ന്നവന്‍ ചോദിച്ചു.'തിരിച്ചു വന്നിട്ടാകാം ഇനി വല്ലോരും ഉണ്ടെങ്കില്‍...'
അവന്‍ പിറ്റേന്ന് ഉണരുമ്പോള്‍ അവരവന്റെ നഗ്‌നദേഹം നോക്കി കമന്റടിക്കുകയായിരുന്നു.അവശനായി എഴുന്നേറ്റ് ലജ്ജാരഹിതനായി അവന്‍ അവരുടെ കാല്‍ക്കലേക്ക് കുനിഞ്ഞു.സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയെന്നോണം അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
 
'ഛെ,പെണ്ണിനെപ്പോലെ കരയുന്ന ഇവനൊന്നും ഡോക്ടറാകാന്‍ കൊള്ളില്ലെടെ.'
 
അവന്റെ വസ്ത്രം എറിഞ്ഞുകൊടുക്കെ താടിക്കാരന്‍ പൊട്ടിച്ചിരിച്ചു.'എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ലൂസിയെ കണ്ടില്ലേ നീയ്?എന്താ ഗമ!ഇന്ന് തന്നെ നമുക്കവളെ ശരിയാക്കണം'അവര്‍ അശ്ലീലച്ചിരിയോടെ കണ്ണിറുക്കി.അവന്‍ പതുക്കെ തന്റെ റൂമിലേക്ക് നടന്നു.എത്ര ദിനങ്ങളാണ് കടന്നു പോയത്?പീഡനങ്ങളുടെ നനഞ്ഞു വിറച്ച നശിച്ച ദിവസങ്ങള്‍..മാടപ്പുരപോലുള്ള വീടിന്റെ ചിത്രം അവന്റെ ഉള്ളില്‍ നിലവിളിച്ചു.എന്തെല്ലാം നഷ്ടപ്പെടുത്തി.ക്യാന്‍സര്‍ രോഗിയായിരുന്ന അച്ഛനെ കൊല്ലങ്ങളോളം കണ്ട്,ഒരു ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റായി പലരുടെയും കൊല്ലുന്ന വേദനയെ തണുപ്പിക്കാമെന്ന് എത്ര കിനാ കണ്ടതാണ്..വെറുതെ..എല്ലാം വെറുതെ..ചെറിയ ഇരുമ്പു പെട്ടിയും വില കുറഞ്ഞ  വസ്ത്രങ്ങളാല്‍ വീര്‍ത്തുന്തിയ ചെറിയ ബാഗും അവനെ പുറത്തേക്ക് നയിച്ചു.വിശാലമായ വയല്‍പരപ്പുകള്‍ ഉണങ്ങി വരണ്ട് എന്നോ നഷ്ടപ്പെട്ട പച്ചപ്പിനെയോര്‍ത്ത് നിലവിളിക്കുന്നു..ഒരു കനലടുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക്..അതാണ് ജീവിതം.വെറുപ്പോടെ അവന്‍ പുസ്തകങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു.ഒരു ഭിക്ഷുവിനെപ്പോലെ അലഞ്ഞ അവനെ ഒടുവില്‍ ഇലച്ചാര്‍ത്തുകള്‍ നഷ്ടപ്പെട്ട് മുക്കാലും നഗ്‌നമായ ഒരു കാട് കൈകള്‍ നീട്ടി ആലിംഗനം ചെയ്തു.ഉള്ളിലേക്ക് പോകുന്തോറും പല മണങ്ങളായ് ഫലങ്ങള്‍..അറിയാവഴികള്‍ ചിരപരിചിതമെന്നോണം ചവിട്ടിക്കയറി വനാന്തരത്തിലെ ഇരുളിലേക്ക് അവന്‍ അടിവെച്ചു..അവിടെയതാ ഒരു സിംഹക്കൂട്ടം വിശ്രമിക്കുന്നു..അന്ത്യം അടുത്തെന്നറിഞ്ഞിട്ടും പിന്തിരിയാതെ കാലുകള്‍ ശാന്തരായി.പീഡിപ്പിച്ചു രസിച്ച കിരാതന്മാരുടെ ഓര്‍മയില്‍ അവന്‍ ഭയത്തോടെ കൈ കൂപ്പി.അവന്റെ കണ്‍കളില്‍ നിന്ന് കനിവിനായുള്ള അര്‍ത്ഥന കാറ്റായും കുളിര്‍ജലമായും സിംഹങ്ങളെ തഴുകി.സിംഹരാജന്‍ മുന്നോട്ട് വന്ന് തണുത്തു മരവിച്ച അവന്റെ പാദങ്ങളെ നക്കിത്തുടച്ചു.നായയെപ്പോലെ വാലാട്ടുന്ന ആ ജീവിയെ കെട്ടിപ്പിടിച്ച് അവന്‍ വിങ്ങിക്കരഞ്ഞു:'ഇതായിരുന്നു എന്റെ അമ്മവീടും അച്ഛന്‍വീടും.ആരാണ് അതെന്നില്‍ നിന്നും തട്ടിപ്പറിച്ചത്.?'
 
അവനെ മുതുകിലേറ്റി സിംഹം തന്റെ കുട്ടികളുടെ അടുത്തെത്തി.എല്ലാവരും അവനിലേക്ക് ദയയായ് പെയ്തു.സംതൃപ്തിയോടെ മരതകവര്‍ണമുള്ള വള്ളിക്കുടിലുകള്‍ സ്വപ്നം കണ്ട് ഉണങ്ങിത്തുടങ്ങിയ പുല്‍പരപ്പില്‍ അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു.അപ്പോളവനില്‍ ഒന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല , വസ്ത്രം പോലും ........................