Pages

2017, ഡിസംബർ 26, ചൊവ്വാഴ്ച

അമ്മ [കഥ ]




ബെല്ലടിച്ചിട്ടും യാതൊരു പ്രതികരണവുമില്ലാഞ്ഞ് ഹാന്‍ഡ് ബാര്‍ വെറുതെ തിരിച്ചു നോക്കി , ഡോര്‍ ലോക്ക് ചെയ്യാതെ അമ്മയിതെവിടെ പോയതാണ്?കള്ളന്മാര്‍ പെരുകിയ കാലത്ത് അമ്മയ്ക്ക് തീരെ ഭയമില്ലാതായോ? അമ്മയോട് സംസാരിച്ചിട്ട് ഏതാണ്ടൊരു വര്‍ഷമായിക്കാണും. അമ്മയ്ക്കങ്ങോട്ടും വിളിക്കാലോ, പെന്‍ഷന്‍ കാശൊക്കെ കയ്യിലുള്ളതല്ലേ.. തീ പിടിച്ച സ്ത്രീയാണ് അമ്മ. ഒരിക്കലും ആരുടെ മുമ്പിലും തല കുനിക്കില്ല. വല്ലാതെ അടുത്താല്‍ പൊള്ളിത്തിണര്‍ക്കേണ്ടി വരും. അതറിയാവുന്നത്കൊണ്ട് സ്നേഹയെ ഒരു ദിവസം പോലും താനില്ലാതെ നാട്ടില്‍ നിര്‍ത്തിയിട്ടില്ല. അതില്‍ അമ്മയ്ക്ക് നീരസം കാണും. വീട്ടില്‍ ആള് വേണമെന്നു കരുതിയാണല്ലോ തന്നെ കല്യാണത്തിനു നിര്‍ബന്ധിച്ചിരുന്നത് .

പട്ടാളത്തിലായിരുന്ന അച്ഛന്‍ നാട്ടില്‍ വരുന്നത് ഒട്ടും സുഖമുള്ള ഓര്‍മയല്ല. ലഹരിയുടെ തീ പിടിച്ച നിമിഷങ്ങളില്‍ നിസ്സാരകാര്യങ്ങള്‍ക്കാണ് പൊതിരെ തല്ല് വീഴുക. പിടിച്ചു മാറ്റാന്‍ അമ്മയ്ക്ക് ധൈര്യം വരില്ല. അച്ഛന്‍ തിരിച്ചു പോയാലും അമ്മയുടെ കലി അടങ്ങില്ല. സ്വയം ശപിച്ചും എപ്പോഴും ദേഷ്യപ്പെട്ടും അടുപ്പിലെ തീക്കനലായി അവര്‍ ജ്വലിച്ചു..

ഓര്‍ക്കാറുണ്ടായിരുന്നു – സ്നേഹത്തോടെ അമ്മേ എന്നൊന്ന് വിളിച്ചാല്‍ ,ഒന്ന്‍ കെട്ടിപ്പിടിച്ചാല്‍ അമ്മയെന്ന കനല്‍ തണുക്കുമായിരുന്നില്ലേയെന്ന്‍ ..അകല്‍ച്ചയുടെ ഒരു കന്മതില്‍ എന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു..എത്ര ശ്രമിച്ചാലും ഒരു ദ്വാരം പോലും തീര്‍ക്കാനാവാത്ത വന്മതില്‍ ..

ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത്, അമ്മ വീടും പറമ്പുമൊക്കെ വിറ്റ് ഫ്ലാറ്റ് വാങ്ങിയെന്ന് .ഫ്ലാറ്റാവുമ്പോ കള്ളന്മാരെ പേടിക്കേണ്ടല്ലോ, അതാണ്‌ അമ്മയുടെ ന്യായം ..തന്നോടൊരു വാക്ക് ചോദിക്കാത്തതിന് അന്ന് നന്നായൊന്നുരസി .തീ പാറുന്ന വാക്കുകള്‍ പൊട്ടിപ്പൊരിഞ്ഞു..അപ്പോഴാണ്‌ അമ്മ പറഞ്ഞത് – “എനിക്ക് പെന്‍ഷനുണ്ട്, നിങ്ങളെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ എനിക്കറിയാം..”

“വെറുതെയല്ല അച്ഛന്‍ കുടിയനായിപ്പോയത്. അമ്പത് വയസ്സ് വരെ സഹിച്ചില്ലേ നിങ്ങളെ ആ മനുഷ്യന്‍ ..”
കത്തുന്ന കണ്ണുകളോടെ അമ്മ ജ്വലിച്ചു , പിന്നെ ഒരാട്ടിന് തന്നെ ഫ്ലാറ്റിനു പുറത്തെത്തിച്ചു..

“ഇറങ്ങിപ്പോടാ, എത്ര കഷ്ടപ്പെട്ടും യുദ്ധം ചെയ്തുമാണ് ആ മനുഷ്യന്‍റെ എടേല് നിന്നെ ഞാന്‍ വളര്‍ത്തിയതെന്ന് വല്ല ഓര്‍മയും ഉണ്ടോ നിനക്ക് നാണം കെട്ടവനെ...നീ നിന്‍റെ കെട്ടിയോളെ കെട്ടിപ്പിടിച്ച് ജീവിക്ക് ,മേലാല്‍ ഈ പടി കേറിയേക്കരുത് ..”

അങ്ങനെ പോന്നതാണ്, ഇപ്പോള്‍ ഒരു ബിസിനസ് മീറ്റിങ്ങിനു നാട്ടില്‍ വന്നപ്പോള്‍ വെറുതെ ഒരു തോന്നലുണ്ടായി, അമ്മയെ ഒന്നു കണ്ടേക്കാം..
വാതില്‍ തുറന്നപ്പോള്‍ കെട്ടിക്കിടന്ന ദുര്‍ഗന്ധം എല്ലായിടത്തെക്കും ഒഴുകി. എന്തൊരു നാറ്റം ..മൂക്ക് പൊതിഞ്ഞു പിടിച്ചിട്ടും ഛര്‍ദിയുടെ പുളിവെള്ളം വായില്‍ നുരഞ്ഞു. ഈ നാറ്റം സഹിച്ച് ഒരു നിമിഷം ഇവിടെ നില്‍ക്കാനാവില്ല. ഒരു പോലീസ് നായയെപ്പോലെ ദുര്‍ഗന്ധപാരാവാരത്തിലൂടെ മണത്ത് മണത്ത് നടന്നു. അടുക്കളയില്‍ തിണ്ണയിലേക്ക് കാല്‍ നീട്ടി വച്ച് ഇരിക്കുന്നത് ആരാണ്?ബോധം മറയുകയാണോ? തല പെരുക്കുന്നു ..

അമ്മ എന്നും നല്ല വായനക്കാരിയായിരുന്നു. നിലത്ത് – വായിച്ച പുസ്തകമാവണം, പേജുകള്‍ മടങ്ങി കമഴ്ന്നു കിടക്കുന്നു. പൊടുന്നനെ അനാഥമായി വീണു പോയ പോലെ ..കാല്‍ നീട്ടിയിരിക്കുന്ന ഈ എല്ലിന്കൂടിന് തന്‍റെ അമ്മയുടെ എന്ത് രൂപമാണുള്ളത്? മാംസം ഭുജിച്ച് പുഴുക്കള്‍ പോലും യാത്രയായിരിക്കുന്നു. അമ്മയോട് എന്ത് പറഞ്ഞാണ് സംസാരം തുടങ്ങുക എന്നോര്‍ത്താണ് വന്നത്. ഇപ്പോള്‍ ആ അസ്ഥികൂടം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. അത് അനങ്ങുന്നുണ്ടോ? തന്‍റെ കഴുത്ത് ഞെരിക്കാന്‍ വരുന്നുണ്ടോ? പോക്കിളിനടിയില്‍ ഒരു വേദന കൊളുത്തിപ്പിടിച്ചു..വിറയ്ക്കുന്ന വിരലുകള്‍ എങ്ങനെയോ പോലീസ് സ്റ്റേഷനിലേക്ക് ഡയല്‍ ചെയ്തു..
...........................................................................  ................................................................
അവിടമാകെ ചുറ്റി നടപ്പായിരുന്ന അമ്മയുടെ ആത്മാവ് സമീപഭാവിയില്‍ ഫ്ലാറ്റിന്‍റെ വില്‍പ്പന കഴിഞ്ഞ് അയാള്‍ എയര്‍പോര്ട്ടിലേക്ക് തിരിക്കുന്നതും വെളുത്ത കാര്‍ ഡിവൈഡറിനെ തെറിപ്പിച്ച് മടങ്ങി ചുളുങ്ങുന്നതും ക്ഷണനേരം കൊണ്ട് അസ്ഥികൂടങ്ങളില്ലാത്ത ലോകത്തേക്ക് അയാള്‍ പറന്നുയരുന്നതും ലൈവായി കണ്ട് നിര്‍ത്താതെ പൊട്ടിച്ചിരിച്ചു ......................  

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

. അകലുന്ന മനസ്സുകള്‍ [കഥ]




ഓണത്തിന്, സദ്യക്ക് കണ്ണന്‍റെ വീട്ടില്‍ ഞാന്‍ ഇല്ലാതിരിക്കില്ല. കണ്ണന്‍ അമ്മയോട് പ്രത്യേകം പറയും , “അമ്മെ , റഹീം വരുന്നുണ്ട് കേട്ടോ, അവിയല്‍ അവന് വല്യ ഇഷ്ടാ..”പെരുന്നാളിന് എന്‍റെ വീട്ടിലെ ഒരു കസേര കണ്ണനുള്ളതാണ്. റാം എന്ന അവന്‍റെ പേര് സ്കൂള്‍ രജിസ്റ്ററില്‍ മാത്രേ കാണൂ ,ഗ്രാമക്കാര്‍ക്കെല്ലാം അവന്‍റെ ഓമനപ്പേരേ അറിയൂ , കണ്ണന്‍..”നിന്‍റെ ഉമ്മ എന്തുണ്ടാക്കിയാലും ഭയങ്കര ടേസ്റ്റ് ആണല്ലോ ,സ്കൂളില്‍ പോകുന്ന തിരക്കില്‍ എന്‍റെ അമ്മയ്ക്ക് സ്നേഹം കുഴച്ചു കറി വെക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല..”കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അവന്‍ പറഞ്ഞു. അവനപ്പോഴെക്ക് അവന്‍റെ അച്ഛനെയും എനിക്ക് എന്‍റെ ഉപ്പയെയും നഷ്ടപ്പെട്ടിരുന്നു. വിദൂരത്തിരുന്നു ആരോ ചമയ്ക്കുന്ന നാടകത്തിലെ വേഷക്കാര്‍ മാത്രമാണല്ലോ നമ്മള്‍.
അനേകം കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്തിയ സാത്വികനായ ഒരു അധ്യാപകനായിരുന്നു അവന്‍റെ അച്ഛന്‍. അന്‍പത്തെട്ടാം വയസ്സില്‍ ഒരു പൂ കൊഴിയുംപോലെ ഉറക്കത്തില്‍ മരിച്ചു പോയി. അവന്‍റെ അമ്മയുടെ അലമുറ ഇന്നും മറന്നിട്ടില്ല. “മോനെ, നമുക്കിനി ആരുണ്ട്?” എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ പൊട്ടിക്കരഞ്ഞു.

പുതുതായെടുത്ത വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഉപ്പ വിട പറഞ്ഞപ്പോള്‍ മൌനത്തിന്‍റെ കല്ലിച്ച ഗുഹയിലേക്ക് നടന്നു പോയ ഉമ്മയെ തിരിച്ചു കൊണ്ടു വന്നത് അവന്‍റെ അമ്മയായിരുന്നു. പതിനേഴു വര്‍ഷങ്ങള്‍ പ്രവാസിയായിരുന്ന ഉപ്പയുടെ വലിയൊരു മോഹമായിരുന്നു വീട്. ആ സ്വപ്നം തന്നെ ഉപ്പയെ തള്ളി താഴെയിട്ട് ചതച്ചരച്ചു..അച്ഛന്മാരില്ലാത്ത രണ്ടു കുട്ടികള്‍. നേര്‍വഴിക്ക് നടത്താന്‍ തൂണുകളായി അവര്‍ വീടുകളില്‍ വേണം. കറുപ്പും ചുവപ്പും ചരടുകള്‍ കണ്ണന്‍റെ കൈകളില്‍ ചുറ്റിപ്പിണഞ്ഞപ്പോഴും നീണ്ട രകതവര്‍ണമുള്ള കുറി അവന്‍റെ നെറ്റിയില്‍ തീക്ഷണമായി ജ്വലിച്ചപ്പോഴുംതാനേറെ തര്‍ക്കിച്ചിരുന്നു അവനോട്..ഇടത്തോട്ടു ചാഞ്ഞവരായിരുന്നു മുമ്പ് രണ്ടാളും. പിന്നെ എപ്പോഴാണവനെ തീവ്രാശയക്കാര്‍  ബ്രെയിന്‍ വാഷ് ചെയ്തു കൊണ്ടു പോയതെന്ന് ആര്‍ക്കറിയാം.

എനിക്കും കേള്‍ക്കേണ്ടി വന്നു ഏറെ പഴികള്‍, “ആ കാഫിറിനെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ?നാട്ടില്‍ നടക്കണതൊന്നും ഇജ് അറിണില്ലേ? എറച്ചി തിന്ന കുറ്റത്തിനാ സംഘം ചേര്‍ന്ന് ഓല് ഞമ്മളെ കൂട്ടരെ കഴുത്തറക്കണ്. നമ്മള് ഒറ്റക്കെട്ടായി നിക്കണ്ട നേരത്താ ഓന് കണ്ട കാഫിറുകളുടെ തോളില്‍ കയ്യിട്ട് നടക്കണത്..”ഓരോ മതവും വെറും ചിഹ്നമാണെന്നും അതിനടിയിലെ മനുഷ്യനാണ് സത്യമെന്നും ആര്‍ക്കും മനസ്സിലാവുന്നില്ല..മതങ്ങള്‍ ചോരയെ മോഹിച്ചു തുടങ്ങിയിരുന്നു..
കയ്പ്പും മധുരവും ചേരുംപോലെ ചവര്‍പ്പ് മാത്രമാണ് ഇപ്പോള്‍ ഓര്‍മയില്‍..അവന്‍റെ തിളങ്ങുന്ന കത്തി എന്‍റെ നെഞ്ച് കീറി എന്താവും പരിശോധിചിട്ടുണ്ടാവുക?ഇരട്ടകളായി നടന്നവരായിരുന്നു ഞങ്ങള്‍. രണ്ടു വീട്ടില്‍ ജനിച്ചിട്ടും സഹോദരങ്ങളായവര്‍..

കേസില്‍ നിന്നൊക്കെ അവന്‍ രക്ഷപ്പെട്ടു.എന്നിട്ടും ഞാനവന്‍റെ പിറകെത്തന്നെ, നിഴലായി  നടപ്പാണ് ,നിരന്തരം ചോദിച്ചുകൊണ്ട്-“കണ്ണാ , നമ്മള്‍ വല്യ കൂട്ടായിരുന്നില്ലേ?പിന്നെന്തേ നീയെന്നെ കൊന്നു കളഞ്ഞത്?പക്ഷെ എന്‍റെ ചോദ്യം അവന്‍റെ ചുറ്റും അദൃശ്യമായിരിക്കുന്ന ഇരുമ്പു മറയില്‍ തട്ടി ചിതറിപ്പോവുകയാണ്..അത് ഭേദിച്ച് മാത്രമേ എനിക്കവന്‍റെ ഹൃദയത്തില്‍ കയറാനാവൂ..പക്ഷെ അത് ഒട്ടും എളുപ്പമല്ല, ഇപ്പോള്‍ തന്നെ അവന്‍ ഫോണ്‍ ചെയ്യുന്നത് കേട്ടില്ലേ? –“ആരൊക്കെയെന്നു പറയൂ സാര്‍, നമ്മുടെ മാത്രം രാഷ്ട്രം സ്ഥാപിതമാകുന്നതിനു മുന്നില്‍ വരുന്ന ഏതു തടസ്സത്തെയും അരിഞ്ഞു കളയണം..വടവൃക്ഷങ്ങളുടെ തണലില്‍ ഒരു തയ്യും വളര്‍ന്നു മുറ്റുകയില്ല...”
നിഴലായി അവന്‍റെ കൂടെത്തന്നെയാണ്‌ ഞാന്‍. പണ്ട് പുളിമാങ്ങ കടിച്ചീമ്പിയിരുന്ന ആ കാലത്തിലേക്ക് ഒരിക്കല്‍ കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഞങ്ങള്‍ വെറും മനുഷ്യക്കുട്ടികള്‍ മാത്രമായിരുന്ന ആ സുന്ദരനിമിഷങ്ങളിലേക്ക് .................
ശരീഫ മണ്ണിശ്ശേരി ...................  

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ഇവന്റ് മാനേജ്മെന്റ് [കഥ]




“നോക്ക് , റയ്നാ, എത്ര ഭംഗിയായിട്ടാണ് അവര്‍ ഒരുക്കിയിരിക്കുന്നതെന്ന്, അവരെ സമ്മതിക്കണം, അല്ലേ?”
റൈന തന്‍റെ അസൈന്‍മെന്‍റ് മാറ്റി വച്ച് റോഷന്‍റെ  ലാപ്പിന്‍റെ മുന്നില്‍ വന്നിരുന്നു. “അമ്പത് പേരെങ്കിലും ചുറ്റുമിരുന്നു കരയുന്നുണ്ടല്ലേ?”-റോഷന്‍ മോണിറ്ററില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു. “ഉം , ദേ സീം വെരി സിന്‍സിയര്‍..”റൈന ഒരല്പം അദ്ഭുതത്തോടെ അവരെ നോക്കി. തന്‍റെ ആരേലും മരിച്ചാല്‍ തനിക്കിത്രേം ആത്മാര്‍ഥമായി കരയാനാവുമോ? സാധ്യതയില്ല..കരച്ചില്‍ ഷെയിം ആണെന്നാണ്‌ ഡാഡിയും മമ്മിയും ആദ്യമേ പഠിപ്പിച്ചിരുക്കുന്നത്.

“ഹേയ് , സിന്‍സിയര്‍ ആയിട്ടൊന്നുമല്ല ,ദേ ആര്‍ ജസ്റ്റ് ആക്ടിംഗ്..”
റോഷന്‍ നിര്‍വികാരതയോടെ വാക്കുകളെ ചവച്ചു. അപ്പോള്‍ മുറ്റത്ത് വില കൂടിയ ഒരു കാര്‍ വന്നു നിന്നതിലേക്ക് ക്യാമറ ചലിച്ചു. കൊട്ടും സ്യൂട്ടുമണിഞ്ഞ ഒരാള്‍ കാറില്‍ നിന്നിറങ്ങി ധൃതിയില്‍ ശവത്തിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. “മകനാണ്..”കരയുന്നവര്‍ പരസ്പരം കുശുകുശുത്തു. “ക്യാനഡായില്‍ നിന്ന് വരികയാണ്”-മുറ്റത്തും അകത്തുമായി തടിച്ചു കൂടിയ ആണും പെണ്ണും അയാളെ തുറിച്ചു നോക്കി. ഇരുപത് കൊല്ലത്തിലേറെയായി ഇവിടത്തെ മകന്‍ നാട്ടില്‍ വന്നിട്ട്..ഇത് തന്നെയാകും മകന്‍. അവര്‍ ഉറപ്പിച്ചു. കുറെ നേരം കരഞ്ഞ ശേഷം അയാള്‍ അമ്മയെ കാണാനായി അകത്തേക്ക് പോയി.
റോഷന് ആകെ ത്രില്ലടിച്ചു. “നോക്ക് റൈന, എനിക്കൊരു അപരനെ പോലും അവര്‍ ഉണ്ടാക്കിയിരിക്കുന്നു. ഫന്ഡാസ്റ്റിക്..”

“പക്ഷെ”- റൈന മന്ത്രിച്ചു –“നിന്‍റെ സ്വത്തെല്ലാം അപരന്‍ തട്ടുന്നത് സൂക്ഷിച്ചോ.”

“ഓ , ഞാന്‍ വളരെ ഇന്റലിജന്‍ട് അല്ലേ , അതിന്‍റെ പേപ്പേഴ്സ് ഒക്കെ എന്നേ ഇവിടെ എത്തിക്കഴിഞ്ഞു. പപ്പയുടെ ഒപ്പ് കിട്ടാന്‍ കുറെ കഷ്ടപ്പെട്ടെണ്ണ്‍ മത്തായി പറഞ്ഞു. പപ്പയുടെ ഒരു അപ്പാപ്പന്റെ കഥ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ? സ്വത്തും കനത്ത പെന്‍ഷന്‍ പണവും കിട്ടാന്‍ മകന്‍ അങ്ങോരെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഒടുക്കം തള്ളവിരല്‍ വെട്ടി അപ്പാപ്പനെ റൂമില്‍ അടച്ചു. പിന്നെ എല്ലാ പേപ്പറും നിര്‍ജീവമായ ആ വിരലാ മുദ്ര  വച്ചത്. ഈ റോഷനും മോശമല്ല, വേണേല്‍ അതും ചെയ്യും.”

റൈന വീണ്ടും വീഡിയോ ശ്രദ്ധിച്ചു. ഇപ്പോള്‍ കരച്ചിലൊക്കെ തീര്‍ന്നു കഴിഞ്ഞു. ശവം പള്ളിയിലേക്ക് എടുക്കുകയാണ്. “ഒന്നിനും ഒരു കുറവും വരരുതെന്ന് ഞാന്‍ മത്തായിയെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആളുകള്‍ എന്നെ സ്നേഹമില്ലാത്തവന്‍ എന്നു വിളിക്കരുത്. “
റോഷന്‍ ദൃശ്യങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
ശവപ്പെട്ടിയുടെ മുകളിലേക്ക് മണ്ണു വാരിയിടുമ്പോള്‍ അപരനായ മകന്‍ വീണ്ടും കരഞ്ഞു. പിന്നെ കരഞ്ഞു തളര്‍ന്ന അമ്മയെ ചേര്‍ത്തു പിടിച്ചു.

“നല്ല കിടിലന്‍ അഭിനയമാണല്ലോടീ ചെക്കന്‍റെത്.”

“ഉം, അതാ ഞാന്‍ പറഞ്ഞത്, അവനിന്ന് മുതല്‍ അവിടെ പാര്‍പ്പുറപ്പിക്കുമോ ആവോ...”റൈന പുച്ഛത്തോടെ ചിരിച്ചു.
“ഉം ,ഈ തിരക്കൊന്നു കഴിയട്ടെ, ഞാന്‍ മത്തായിയെ വിളിക്കുന്നുണ്ട്.”
വീണ്ടും ക്യാമറ വീട്ടിലേക്ക് തന്നെ കണ്ണ് തുറന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ വീട്ടില്‍ അമ്മയെ സാന്ത്വനിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ് മകന്‍. നേരത്തെ കരഞ്ഞിരുന്നവര്‍ അവിടെയും ഇവിടെയും ദുഖത്തോടെ ഇരിക്കുന്നു.

“എത്ര നേരമാണ് ഇവര്‍ ബുക്ക് ചെയ്തിരിക്കുന്നത്.” അസിസ്റ്റന്റ് മാനേജരോട് പതുക്കെ ചോദിച്ചു. “ത്രീ ഡെയ്സ്, ത്രീ ഡെയ്സ് വി വില്‍ ബി ഹിയര്‍ ..”പിന്നെ മറ്റൊരു ബുക്കിംഗ് ഉണ്ട്..”

“ഏതാ ഐറ്റം..”

“കല്യാണം, നെക്സ്റ്റ് സണ്‍ഡേ..ത്രീ ഡേ സെലിബ്രേഷന്‍..വി വില്‍ മെയ്ക് ഇറ്റ്‌ വണ്ടര്‍ഫുള്‍..”മാനേജര്‍ അകത്തിരിക്കുന്ന അപരനെ വിളിപ്പിച്ചു-“നോക്കൂ സുഭാഷ് , ഫോര്‍ ത്രീ ഡേയ്സ് യു വില്‍ ബി ഹിയര്‍. ഡോണ്ട് ഓവര്‍ ആക്റ്റ് ആന്‍ഡ്‌ ഡോണ്ട് സ്റ്റീല്‍ എനിതിംഗ്.ദെയര്‍ സണ്‍ ഈസ് വാച്ചിംഗ് ഫ്രം ക്യാനഡ..”

“ഓക്കേ സാര്‍..”സുഭാഷ് വീണ്ടും അകത്തെത്തി. തളര്‍ന്നിരിക്കുന്ന അമ്മ അയാളുടെ കൈ മുറുകെ പിടിച്ചു. “നിന്നെ കാണാന്‍ അച്ഛന്‍ എത്ര കൊതിച്ചിരുന്നു, നീ വന്നില്ലല്ലോ മോനെ..”അവര്‍ വിതുമ്പി..
“തിരക്കായിരുന്നു അമ്മെ, എല്ലാം ഒന്നൊതുക്കി ഞാന്‍ വന്നപ്പോഴേക്കും ..”അയാളുടെ  കണ്ണുകള്‍ കലങ്ങി. അയാളുടെ  ഓര്‍മകള്‍ താന്‍ വളര്‍ന്ന അനാഥാലയത്തിലേക്ക് ഓടിക്കിതച്ചു. അച്ഛന്‍ ,അമ്മ ,സഹോദരങ്ങള്‍ അങ്ങനെ ആരും ആ ഏടുകളില്‍ ഉണ്ടായിരുന്നില്ല. ഈ ജോലി കിട്ടിയതില്‍ പിന്നെയാണ് മൂന്നു ദിവസമെങ്കില്‍ മൂന്നു ദിവസം അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവുന്നത്. ഓരോ സ്ഥലത്തേക്ക്      പോകുമ്പോഴും ആകെ കോലം മാറും..:എങ്കിലേ ആക്ടിങ്ങിനു ഒരു ഒറിജിനാലിറ്റി വരൂ..”മാനേജര്‍ പറയും..പക്ഷെ തന്‍റെ ഉള്ളിലാകട്ടെ തന്‍റെ ആരോ മരിച്ചത് പോലെയാണ് തോന്നുക.ആരുമില്ലാതെ വളര്‍ന്നത്കൊണ്ടാവും..

അമ്മ അപരനെ കെട്ടിപ്പിടിക്കുകയും ഇനി നീ എങ്ങും പോകല്ലേ മോനെ എന്നു വിലപിക്കുകയും ചെയ്യുന്ന ഷോട്ടില്‍ ദൃശ്യങ്ങള്‍ അവസാനിച്ചപ്പോള്‍ റോഷന് ആകെക്കൂടി ഒരാശ്വാസം തോന്നി. അമ്മയെ ഇനി വല്ല വൃദ്ധസദനത്തിലും ആക്കണം. പൌരത്വം ഒക്കെ കിട്ടിയത്കൊണ്ട് ഇനിയീ നാട് വിട്ടുപോകാന്‍ തന്നെ ഉദ്ദേശിക്കുന്നില്ല. നോക്കാന്‍ നല്ല നല്ല ഓള്‍ഡേജ് ഹോമുകള്‍ ഉള്ളത് കൊണ്ട് കുട്ടികള്‍ തന്നെ വേണ്ടെന്നു വച്ചിരിക്കയാണ് തങ്ങള്‍. എന്തിനാണ് ആവശ്യമില്ലാത്ത ഓരോരോ ബാധ്യതകള്‍..

റൈന തന്‍റെ അസൈന്മെന്റിലേക്ക് തിരിച്ചു പോയിരിക്കുന്നു. രണ്ടാള്‍ക്കും ഏഴു മണിക്ക് ഇറങ്ങണം..അതിനു മുമ്പ് ചൂടോടെ എഫ്ബിയില്‍ ഒരു പോസ്റ്റ്‌ ഇട്ടേക്കാം..അച്ഛന്‍റെ ഫോട്ടോയോടൊപ്പം തന്‍റെ സെല്‍ഫിയെ ചേര്‍ത്തു വച്ച് ചേരാത്ത വിടവില്‍ രണ്ടു കണ്ണീര്‍തുള്ളിയുടെ ചിത്രം ഒട്ടിച്ച് അയാള്‍ ഇങ്ങനെ കുറിച്ചു..”എന്‍റെ അച്ഛന്‍ എന്നെ വിട്ടു പോയി.അതിന്‍റെ തിരക്കുകള്‍ കാരണമാണ് അറിയിക്കാന്‍ വൈകിയത്. സുകൃതവാനായ ആ അച്ഛന്‍റെ മകനാവാന്‍ കഴിഞ്ഞത് എന്‍റെ മാത്രം ഭാഗ്യം ..”

അത്രയും വരികള്‍ മലയാളത്തില്‍ കുറിച്ചപ്പോഴേക്കും അയാള്‍ ക്ഷീണിച്ചുപോയി. വരികള്‍ പോലും ഒരു സുഹൃത്ത് കടം തന്നതാണ്. മലയാളം പണ്ടേ അയാള്‍ക്കിഷ്ടമല്ല..
സങ്കടസ്മൈലികളുടെ അകമ്പടിയോടെ കമന്‍റുകള്‍ കുമിയാന്‍ തുടങ്ങി/അയാള്‍ ആഹ്ലാദത്തോടെ അതിലേക്ക് ഊളിയിട്ടു................

2017, ജൂലൈ 16, ഞായറാഴ്‌ച

സഹജീവനം [കഥ] – ശരീഫ മണ്ണിശ്ശേരി




വരാന്തയിലേക്ക് കയറിയപ്പോഴേ അലങ്കോലത്തിന്‍റെ ചിതറലുകള്‍ എല്ലായിടത്തും ചിറി കോട്ടി കിടക്കുന്നത് കാണായി- സോഫയില്‍ ആഴ്ചപ്പതിപ്പുകളും ബാലപുസ്തകങ്ങളും കമഴ്ന്നും നിവര്‍ന്നും കിടക്കുന്നു. നിലമാകെ തുണ്ടുകടലാസുകളാണ്‌.ഇവളിതെവിടെപ്പോയി? തുറന്നു കിടപ്പാണ് വാതില്‍.. സിറ്റിംഗ് റൂമില്‍ കുട്ടികള്‍ രണ്ടും ദീവാനിലും സോഫയിലും തല കുത്തി മറിയുകയാണ്. എന്താ അവരുടെ ആഹ്ലാദം, ഒരാളും വേണ്ട എന്നു പറയാനില്ലാത്തതില്‍..”ഡാ-“ ഒച്ചയിട്ടു കൊണ്ട് അവരുടെ മുമ്പിലെത്തി, “കീറിയിട്ട ഈ പേപ്പറൊക്കെ പെറുക്കി വേസ്റ്റ് ബാസ്കറ്റില്‍ ഇട് , ഒരു കളി, അമ്മയെവിടെ?”
അവര്‍ ഭയത്തോടെ ഒക്കെ പെറുക്കാന്‍ തുടങ്ങി. “മുകളിലുണ്ട്”- ചെറുത് പിറുപിറുത്തു. കോണിയില്‍ ഒരു സ്റ്റെപ്പ് ഒഴിയാതെ കളിപ്പാട്ടങ്ങള്‍ തല കുത്തനെ കിടക്കുന്നു. “ഡാ , അത് കഴിഞ്ഞാ ഇതും ക്ലീനാക്ക്, നിങ്ങളുടെ അമ്മയെന്താ ചത്ത് പോയോ?” മുകളിലും ഇനി വലിച്ചിടാന്‍ ഒന്നും ബാക്കിയില്ല. തന്‍റെ ഷെല്‍ഫിലെ സാധനങ്ങള്‍ പോലും നിലത്ത് കിടപ്പുണ്ട്. ഇന്നിവളുടെ ചെവിക്കല്ല് പൊട്ടിച്ചിട്ട് ബാക്കി കാര്യം..അരിശത്തോടെ ബെഡ്റൂമിലെത്തി, ബെഡ്ഷീറ്റുകളും തലയിണകളും കുഴച്ചു മറിച്ചിരിക്കുന്നു..”പ്രഭേ, ഡീ പ്രഭേ-“ഉറക്കെ വിളിച്ചുകൊണ്ട് റൂമില്‍ കയറി. രണ്ടു പുതപ്പുകളുടെ കൂമ്പാരത്തിനടിയില്‍ നിന്ന് അവളുടെ സാരിത്തലപ്പ് കാണുന്നുണ്ട്. “നീയെന്താ ചത്തോ, ഇവിടെ കുട്ടികള്‍ വീട് മറിച്ചിടുന്നതൊന്നും നീ കാണുന്നില്ലേ? എന്താ നീ ഇവിടെ മല മറിക്കണത്, ഇത്ര ക്ഷീണിക്കാന്‍?”

കലിയോടെ പുതപ്പ് വലിച്ചു മാറ്റി. ചരിഞ്ഞു കിടപ്പാണ് അനക്കമില്ലാതെ..”പ്രഭേ പ്രഭേ..” തൊട്ടു വിളിക്കാനായി മുഖത്ത് സ്പര്‍ശിച്ചു, ഒരു കിടിലമായി മരവിച്ച തണുപ്പ് കയ്യിലേക്ക് അരിച്ചു കയറി..ചിറിക്കോണില്‍ ചോര..ഈശ്വരാ! ഇനിയെന്തെല്ലാം ഗുലുമാലുകള്‍ ആണാവോ വരാന്‍ പോകുന്നത്. ആത്മഹത്യ ആയിരിക്കുമോ? ഡോക്ടറുടെ അടുത്ത് പോയാല്‍ പണിയാകുമോ? സ്വയം കൊല്ലാന്‍ മാത്രം എന്ത് പ്രശ്നമാണ് അവള്‍ക്കുണ്ടായിരുന്നത്?

രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ ബെഡ്റൂമിലെ ഷെല്‍ഫ് വെറുതെ പരിശോധിക്കയായിരുന്നു. കുട്ടികളെ തല്‍ക്കാലം അവളുടെ അനിയത്തി കൊണ്ടു പോയിരിക്കാണ്. അന്ന്‍ അയാള്‍ ആദ്യം വിളിച്ചത് സുഹൃത്തായ വക്കീലിനെയാണ്. കേസായിട്ടുണ്ട്, അത് മുറ പോലെ നടന്നോളും. പക്ഷെ എന്തിനായിരിക്കും അവള്‍ അങ്ങനെ ചെയ്തത്? അവള്‍ക്ക് മറ്റു വല്ല ബന്ധങ്ങളും ഉണ്ടായിരുന്നോ? കുറച്ച് കവിതയെഴുത്തിന്‍റെ ഭ്രാന്തുണ്ടായിരുന്നു. അയാള്‍ക്ക് സങ്കടത്തേക്കാള്‍ വിദ്വേഷമാണ് തോന്നിയത്. അല്ലേലും താനും അവളും അത്ര ക്ലോസൊന്നും ആയിരുന്നില്ല. എല്ലാ വീട്ടിലെയും പോലെ ഒരു അഡ്‌ജസ്റ്റിങ്ങ് ലൈഫ്..രണ്ടാള്‍ക്കും ചാഞ്ഞു നില്‍ക്കാന്‍ മറ്റൊരു തണലാണ്‌ വേണ്ടിയിരുന്നത്. കുളിര്‍മയും കാറ്റുമുള്ള മറ്റൊരു ഷെയ്ഡ്‌..താനത് വര്‍ഷങ്ങള്‍ക്ക് മുമ്പേ നേടിയെടുത്തു. അതവള്‍ക്ക് അറിയുമായിരുന്നോ?അതാണോ അവള്‍ യാത്ര പകുതിക്ക് വച്ച് മുറിച്ചു കളഞ്ഞത്?
അതോ അവള്‍ക്കും മറ്റൊരു തണല്‍ ഉണ്ടായിരുന്നോ?സമാന്തരരേഖകളാണ് അധികവീടുകളിലും ദ്രുതം ചലിച്ചുകൊണ്ടിരിക്കുന്നത്, ഒന്നു മിണ്ടാന്‍ പോലും നേരമില്ലാതെ, തീരാത്ത തിരക്കുകളില്‍..

അവളുടെ ആ കൊച്ചു ഡയറി അയാള്‍ ആദ്യമായി കാണുകയായിരുന്നു. എന്തൊരു ഭംഗിയാണ്..ആരാവും ഇത് വാങ്ങിക്കൊടുത്തത്?കുനുകുനാ എഴുതിയ കുറെ കവിതകള്‍ക്ക് ശേഷം നിലാവിലേക്ക് തുറക്കുന്ന ഒരു കതകിന്‍റെ ചിത്രത്തിന്  താഴെ അവള്‍ എഴുതിയിരിക്കുന്നു –
"സഹജീവനം –വ്യത്യസ്ത ജീവികള്‍ അതിജീവനത്തിനായി  പരസ്പരം ആശ്രയിക്കുന്ന സഹജീവനം എന്ന പ്രതിഭാസം തന്നെയാണ് ദാമ്പത്യവും. യാതൊരു പൊരുത്തവുമില്ലാത്ത രണ്ടു വ്യക്തികള്‍ സമൂഹത്തിനു മുന്നിലെ മാന്യമായ നിലനില്‍പ്പിനു വേണ്ടി മാത്രം സ്വന്തത്തെ ബലി കൊടുക്കുന്ന ഈ ഏര്‍പ്പാട് എന്നാണ് ഒന്നവസാനിക്കുക? കല്യാണമെന്ന ഇത്തിള്‍ക്കണ്ണി എത്രയെത്ര കലാജന്മങ്ങളെയാണ് തിന്നു തീര്‍ത്തത്..”
ബോറ്- അയാള്‍ ഡയറി ഒരു മൂലയിലേക്കെറിഞ്ഞ് ശ്രേയക്ക് ഒരു മെസ്സേജ് അയച്ചു. കവിതകള്‍ കാണുന്നത് തന്നെ അയാള്‍ക്ക് കലിയാണ്. എന്തിനാണ് ആളുകള്‍ ഇങ്ങനെ ഒരു പ്രയോജനവും ഇല്ലാത്ത ഓരോ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? അയാള്‍ക്കൊരിക്കലും മനസ്സിലാവാത്ത ഒരു കാര്യമാണത്.

പ്രായോഗികതയുടെ പരുത്ത വിരലുകള്‍ അക്ഷരങ്ങളെ പെറുക്കി ശ്രേയയിലേക്ക് പറത്തി..അന്ന് വൈകീട്ട് അവള്‍  അയാളുടെ അടുത്ത് ഉണ്ടാവുമല്ലോ എന്ന ആശ്വാസചിന്ത അയാളുടെ മനസ്സിലേക്ക് ആനന്ദമുത്തുകളെ തെറിപ്പിച്ചു. വളരെ വേഗം ഈ കേസും കൂട്ടവും ഒന്നു തീര്‍ന്നു കിട്ടിയാല്‍ ശ്രേയക്കൊപ്പം സുഖമായി ജീവിക്കാമായിരുന്നല്ലോ എന്ന് അയാള്‍ ഉത്ക്കടമായി ആഗ്രഹിച്ചു ...........   

2017, ജൂൺ 2, വെള്ളിയാഴ്‌ച

മഞ്ചാടിമണികള്‍ [നോമ്പോര്‍മ]




മയിലാഞ്ചിച്ചോപ്പിന്‍റെ നനുത്ത ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു നോമ്പ്കാലം. ഒരു മാസം നീളുന്ന പാരവശ്യത്തിന്‍റെ യും ദാഹത്തിന്‍റെയും ഹൃദ്യമായ പ്രതിഫലം..കൂട്ടുകാരെല്ലാം വളഞ്ഞീന്‍[ചക്കപ്പശ] ചൂടോടെ ഉറ്റിച്ച് കയ്യിലെ ചുവന്ന പശ്ചാത്തലത്തില്‍ വെള്ളപ്പുള്ളികള്‍ നിറച്ചപ്പോള്‍ എന്‍റെ കയ്യില്‍ സുഖദമായ തണുപ്പുള്ള മയിലാഞ്ചി പൂക്കളും വല്ലികളും തീര്‍ത്തു. ഇന്നത്തെ ട്യൂബ് മയിലാഞ്ചിയല്ല, അമ്മിയില്‍ നിന്ന് അരച്ചെടുത്ത സുഗന്ധമുള്ള മയിലാഞ്ചി..കൂട്ടുകാരെല്ലാം അതിശയത്തോടെ കൈ പരിശോധിക്കും..”ആരാ ഇത്ര ഭംഗീല് ഇട്ടു തരണ്?” അവര്‍ ചോദിക്കും..
ബാല്യം ഓര്‍മകളില്‍ മാത്രം ശേഷിക്കുന്ന ഒന്നാണ്. അത് നമ്മെ കടന്നു പോകുമ്പോള്‍ നമ്മളത് തിരിച്ചറിയുന്നില്ല.ആയുസ്സിന്‍റെ ആകുലതകള്‍ ഇല്ലാത്ത ഒരേയൊരു കാലമാണത്. എത്ര തവണ തെന്നി വീണാലും വീണ്ടും വീഴുമെന്ന ആശങ്കയില്ലാതെ വഴുക്കും ചെളിയിലൂടെ ഓടാന്‍ കഴിയുന്ന കാലം..ആ നിര്‍ഭയത്വം പിന്നീടെപ്പോഴാണ് നമ്മളില്‍ നിന്ന് ചോര്‍ന്നു പോകുന്നത്?

ക്ലോക്കുകള്‍ പ്രചാരമില്ലാതിരുന്ന കാലത്ത് നകാരം മുട്ട് കേട്ടാണ് ആളുകള്‍ അത്താഴത്തിന് എഴുന്നേറ്റിരുന്നതെന്ന് ഉമ്മ പറയാറുണ്ട്. രാത്രി രണ്ടു മണിക്ക് എണീറ്റാണ് ജോലിഭാരം മാത്രമുണ്ടായിരുന്ന അന്നത്തെ സ്ത്രീകള്‍ ഊതിയൂതി അടുപ്പുകളെ ജ്വലിപ്പിച്ചിരുന്നത്. ദാരിദ്ര്യം അതിന്‍റെ നരച്ച ഉടുപ്പുകളിട്ടു തിമര്‍ത്താടിയിരുന്ന കാലമായിരുന്നു അത്. മൂന്നു നേരം ചോറ് അധികവീട്ടിലുമില്ല. അത്താഴപ്പട്ടിണിയെ വേദനയോടെ  മറന്ന് പച്ചവെള്ളം കുടിച്ച് നോമ്പ് എടുത്തിരുന്നവരും ഉണ്ടായിരുന്നു. ഇന്നാകട്ടെ സമൃദ്ധിയാല്‍ ആളുകള്‍ക്ക് അന്നത്തിന്‍റെ വില അറിയാതായി. ഓരോ സ്കൂള്‍ കൊമ്പൌണ്ടിലും കുട്ടികള്‍ കളയുന്ന ചോറ്കൂന കണ്ടാല്‍ പട്ടിണിക്കാരന്‍റെ കണ്ണില്‍ നിന്ന് ചോരയൂറും.
പണ്ടുകാലം നകാരം മുട്ടിയാണത്രെ മാസപ്പിറവി അറിയിച്ചിരുന്നത്. മേല്‍കാസീയുടെ എഴുത്ത് വേണമായിരുന്നു പ്രാദേശികപള്ളികളില്‍ നോമ്പ് ഉറപ്പിക്കാന്‍. പള്ളികളിലും അങ്ങാടികളിലും പാതിരാപ്രസംഗങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങളുടെ കുട്ടിക്കാലം ആയപ്പോഴേക്ക് റേഡിയോയിലൂടെ മാസപ്പിറവി അറിയാന്‍ തുടങ്ങി. ശഹബാന്‍ പതിനഞ്ചു ആകുമ്പോഴേക്കും ആളുകള്‍ റംസാനെ കാത്തിരിക്കാന്‍ തുടങ്ങും. ഏറ്റവും കൂടുതല്‍ നോമ്പ് എടുത്തവര്‍ ജേതാക്കളായാണ് മദ്രസാക്ലാസ്സുകളില്‍ എഴുന്നേറ്റു നില്‍ക്കുക. വായ്‌ കഴുകുമ്പോള്‍ ആരും കാണാതെ കുറച്ചു വെള്ളമൊക്കെ ഇറക്കും. വലുതാകുമ്പോഴാണ് അങ്ങനെയൊക്കെ ചെയ്‌താല്‍ നോമ്പ് മുറിയുമെന്ന ഗൌരവം വരിക..ഏത് സമ്പന്നനും വിശപ്പും ദാഹവും രുചിക്കുന്ന കാലമാണ് റംസാന്‍. കെട്ടിപ്പൂട്ടി വച്ച ധനത്തില്‍ നിന്ന് ദരിദ്രര്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ അതവന് പ്രേരണയാകുന്നു.

പെരുന്നാള്‍ തലേന്ന് സകാത്ത് സ്വീകരിക്കാന്‍ ഒരു പാട് പേര്‍ വരുമായിരുന്നു. കൂടെ പഠിക്കുന്ന കുട്ടികളും കാണും അക്കൂട്ടത്തില്‍, മയിലാഞ്ചിക്കയ്യിനെ കവറില്‍ പൊതിഞ്ഞ് മറുകയ്യില്‍ സഞ്ചിയുമായി..കളിച്ചു നടക്കുമ്പോഴെക്കെ കിട്ടുന്ന പേരക്കയും പറങ്കിമാങ്ങയും ഒക്കെ കൂട്ടി വെക്കും .നോമ്പ് തുറന്നാലാകട്ടെ ഒന്നും വേണ്ടി വരില്ല കുറെ വെള്ളമല്ലാതെ..
കാലം നമ്മളില്‍ നിന്ന് ഓരോ പടം പൊഴിക്കുമ്പോഴും കൊല്ലങ്ങള്‍ യാത്ര പറയാതെ ഓടിയകലുമ്പോഴും എല്ലാം യാന്ത്രികമായിത്തീരുന്നു –നോമ്പ് പെരുന്നാള്‍ എല്ലാം..ഒന്നിലും ആനന്ദമില്ലാത്ത വല്ലാത്തൊരു നിര്‍മമത നമ്മെ ചുറ്റി വരിയുന്നു. കൂട്ടി വച്ച കുന്നിക്കുരുക്കളായിരുന്നു ഓര്‍മകള്‍. കാലം അവയുടെ മോഹിപ്പിക്കുന്ന ചുവപ്പത്രയും കാര്‍ന്ന് ഉള്ളിലെ വിളര്‍ത്ത പരിപ്പിനെ മാത്രം ബാക്കിയാക്കുന്നു. പണ്ടു പഠിച്ച ഒരു വാചകം മനസ്സ് വീണ്ടും ആവര്‍ത്തിക്കുന്നു –കോണ്ട്രാസ്റ്റ് ഈസ് ബ്യൂട്ടി..ഇരുട്ടില്‍ മാത്രം മത്താപ്പുകള്‍ ശോഭിക്കുന്നു.പട്ടിണിക്ക് ശേഷം ആഹാരം ഏറ്റം രുചിയുള്ളതാകുന്നു. നോമ്പ് തരുന്ന പാഠവും അത് തന്നെ –അന്നത്തിന്‍റെ വില , ഒരു തുള്ളി വെള്ളത്തിന്‍റെ വില ,നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവമെകിയ ഓരോ അനുഗ്രഹത്തിന്‍റെയും നിസ്സീമമായ വില ..........................
Shareefa mannisseri………………………………